കൊലപാതകങ്ങളും അക്രമങ്ങളും വിട്ടൊഴിയാതെ കേരള രാഷ്ട്രീയം
രണ്ടു യുവാക്കൾ നിഷ്ഠുരമായി കൊല്ലപ്പെട്ടതും തുടർന്നുണ്ടായ വ്യാപക അക്രമങ്ങളും വീണ്ടും കേരളക്കരയെ അന്ധകാരത്തിലാഴ്ത്തുകയാണ്. പ്രതിരോധിക്കാനാവാത്ത പ്രതിസന്ധികൾ അനുദിനം പെരുകുമ്പോൾ കൊലപാതകികളുടെയും അക്രമികളുടെയും തേർവാഴ്ചകൂടിയുണ്ടാകുന്നത് അക്ഷന്തവ്യമായ അപരാധമാണ്. തിരുവനന്തപുരം വെഞ്ഞാറമ്മൂടിനടുത്ത് തേമ്പാംമൂട്ടിൽ ഉത്രാടരാത്രിയിലാണ് രണ്ടു യുവാക്കൾ വെട്ടേറ്റുമരിച്ചത്. ഓണപ്പുലരിയിൽ മലയാളികൾക്കു ഞെട്ടലുളവാക്കുന്നതായിരുന്നു ഇരട്ടക്കൊലപാതകത്തിന്റെ വാർത്തകൾ. തുടർന്ന് ഓണനാളിൽ കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമായ അക്രമങ്ങളുണ്ടായി. ഇപ്പോഴും അതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. പാർട്ടി ഓഫീസുകളും വീടുകളുംവരെ അക്രമത്തിനിരയായി. രാഷ്ട്രീയ കൊലപാതകങ്ങളും അതിന്റെ അനുരണനങ്ങളും അറുതിയില്ലാതെ തുടരുന്നതിന്റെ അപമാനഭാരത്താൽ വീണ്ടും മലയാളിയുടെ തല കുനിയുകയാണ്.
ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്ന രണ്ടു യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കോൺഗ്രസുകാർ കൊലപ്പെടുത്തി എന്നാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ഉടലെടുത്ത തർക്കങ്ങൾ വൈരാഗ്യമായി വളരുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നും പോലീസ് നിരീക്ഷിക്കുന്നു. എന്നാൽ രണ്ടു സംഘങ്ങൾ നടത്തിയ അക്രമമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നും ഇതുമായി കോൺഗ്രസിനു ബന്ധമില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
ഒന്നര വർഷം മുമ്പ് കാസർഗോഡ് ജില്ലയിലെ പെരിയ കല്യോട്ട് രണ്ടു യുവാക്കൾ കൊല്ലപ്പെട്ടതിന്റെ കേസന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിയത് ഓഗസ്റ്റ് 25നായിരുന്നു. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീൽ നൽകിയതുവഴി സംസ്ഥാന ഖജനാവിൽനിന്ന് 88 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു. കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിലെ മെല്ലെപ്പോക്ക് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരുന്ന പ്രതി മരിച്ചപ്പോൾ മുഖ്യമന്ത്രിതന്നെ അദ്ദേഹത്തെ സമൂഹത്തോട് കരുതൽ കാണിച്ച നേതാവ് എന്നാണ് അനുസ്മരിച്ചത്. ഇപ്പോഴുണ്ടായ ഇരട്ടക്കൊലപാതകത്തിൽ കൃത്യമായി രാഷ്ട്രീയബന്ധം കണ്ടെത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും പോലീസ് ആവേശം കാട്ടുന്നുണ്ട്. ഭരണക്കാരുടെ കൊടിയുടെ നിറത്തിനനുസരിച്ച് ഇരകൾക്കു നീതി നിഷേധിക്കുന്നതും കൊലപാതകികൾക്കു തണലൊരുക്കുന്നതും ജനാധിപത്യത്തിനു തീരാക്കളങ്കമാണ്.
രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾക്ക് അറുതിവരണമെങ്കിൽ പ്രതികളെ തള്ളിപ്പറയാനും അവരെ താമസംവിനാ നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷിക്കാനും കഴിയണം. അതിനുള്ള ആർജവം ഭരണനേതൃത്വം കാട്ടണം. പ്രതികൾ അംഗങ്ങളായ രാഷ്ട്രീയ പാർട്ടിയുടെവരെ സഹകരണമുണ്ടാകണം. കൊല്ലും കൊലയും അക്രമവും വഴി പാർട്ടി വളർത്തി അധികാരം പിടിക്കാവുന്ന കാലഘട്ടമല്ല ഇനിയുള്ളത് എന്ന യാഥാർഥ്യം പുതുതലമുറനേതൃത്വം പോലും തിരിച്ചറിയുന്നില്ല എന്നത് ആശ്ചര്യകരമാണ്. സത്യത്തിനും നീതിക്കുംമേൽ അധികാരത്തിനും ആക്രോശത്തിനും ആധികാരികവിജയം നേടാനാവില്ല.
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ സംസ്ഥാനമെമ്പാടും നടത്തിയ അക്രമങ്ങൾ കേരളംപോലെ സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്തിന് ഭൂഷണമല്ല. പ്രതികൾക്ക് കോൺഗ്രസ് നേതൃത്വം എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം നൽകിയതായി തെളിയിക്കപ്പെടുകപോലും ചെയ്യുന്നതിനുമുമ്പാണ് അനേകം കോൺഗ്രസ് ഓഫീസുകൾക്കുനേരേ അക്രമമുണ്ടായത്. കെപിസിസി അംഗമായ വനിതാ നേതാവിന്റെ വീടും ആക്രമിക്കപ്പെട്ടു. കൊലപാതകക്കേസിലെ പ്രതികളെ എത്രയുംപെട്ടെന്നു പിടികൂടി നിയമത്തിനുമുന്നിലെത്തിക്കാൻ പോലീസ് സേനയോട് ആവശ്യപ്പെടുന്നതിനുപകരം പ്രതികാരബുദ്ധിയോടെ അക്രമം നടത്തുന്നതിന്റെ പിന്നിലെ ചേതോവികാരം എത്ര ആപൽക്കരമാണ്. ഭരണകക്ഷിയിൽപ്പെട്ടവർതന്നെ ഇത്തരത്തിൽ നിയമം കൈയിലെടുത്താൽ എങ്ങനെ നാട്ടിൽ സമാധാനമുണ്ടാകും.
കൊലപാതകങ്ങളെയും അക്രമങ്ങളെയും കുറ്റകൃത്യങ്ങളായി പരിഗണിക്കുന്നതിനുപകരം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കാണുന്നത് അത്യന്തം അപകടകരമാണ്. അത് കുറ്റവാളികൾക്കു പ്രോത്സാഹനമായിത്തീരുകയും ചെയ്യും. നിർഭാഗ്യവശാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ലക്ഷ്യംവയ്ക്കുന്നത് അധികാരവും താത്കാലിക നേട്ടങ്ങളുമായതിനാൽ കുറ്റവാളികൾക്ക് സ്വൈര്യവിഹാരത്തിനു തടസമുണ്ടാകുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിക്കുന്നുമില്ല. ഇതുമൂലമുണ്ടാകുന്ന ക്രമസമാധാനത്തകർച്ചയും കഷ്ടനഷ്ടങ്ങളും നാടിന്റെ വികസനത്തെയും വളർച്ചയെയും പിന്നോട്ടടിക്കുയും സൽപ്പേരിന് കളങ്കംചാർത്തുകയുമാണ് ചെയ്യുന്നത്.
ഇരകൾക്കു നീതി നിഷേധിക്കരുത് കുറ്റവാളികൾക്കു തണലൊരുക്കരുത്
11:18 PM Sep 02, 2020 | Deepika.com