നിരാശയുടെ കാർമേഘങ്ങൾക്കിടയിലൂടെ പ്രതീക്ഷകളുടെ രജതരേഖ തെളിയുമെന്ന വിശ്വാസത്തോടെ നമുക്ക് ഓണത്തെ വരവേൽക്കാം.
ഐശ്വര്യസമൃദ്ധമായിരുന്ന ഒരു നല്ലകാലത്തിന്റെ സ്മൃതികളുണർത്തി ഓണം വീണ്ടും സമാഗതമായിരിക്കുകയാണ്. ഐതിഹ്യങ്ങളും പാരന്പര്യവിശ്വാസങ്ങളും എന്തുതന്നെയായാലും ഓണം നല്കുന്ന സന്ദേശം ഒരുമയുടെയും സമത്വത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെതുമാണ്. ഒരുപക്ഷേ ഇന്നത്തെക്കാലത്തിനു നേർവിപരീതമായ ഒരു ഉട്ടോപ്യൻ ലോകം.
പ്രജാക്ഷേമ തത്പരനായ ഒരു അധികാരിയുടെ ഭരണത്തിനു കീഴിൽ നാട്ടിൽ സന്പൽസമൃദ്ധിയും സുഖവും കളിയാടിയിരുന്നു എന്ന വിശ്വാസം നമ്മുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ പ്രതീകമായിരുന്നു എന്നും കരുതാം. മുറ്റത്തും ഹൃദയത്തിലും പൂക്കളമൊരുക്കിയാണു മലയാളികൾ മാവേലിമന്നനെ വരവേറ്റിരുന്നത്. കേരളത്തിന്റെ ദേശീയാഘോഷമായ ഓണം മലയാളികളുടെ ഏറ്റവും വലിയ ഉല്ലാസവേള കൂടിയായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ ഈ നാളുകളിൽ കൂടിച്ചേരലുകൾക്കും ഉല്ലാസപ്രകടനങ്ങൾക്കും കടുത്ത നിയന്ത്രണമുള്ള പശ്ചാത്തലത്തിലാണ് ഓണാഘോഷം. വർണപ്പൊലിമയും ആഡംബരങ്ങളും കുറഞ്ഞാലും ഓണം ഓണംതന്നെ.
മലയാളികളുടെ ജീവിതരീതിയും കാർഷികസംസ്കൃതിയുമായി ബന്ധപ്പെടുത്തി ഓണത്തെ ഒരു വിളവെടുപ്പ് ഉത്സവം കൂടിയായി കണ്ടിരുന്നു. വിശപ്പ് ഊർജമാക്കി പുലരി മുതൽ അന്തിവരെ മണ്ണിൽ പണിയെടുത്ത കർഷകനും കർഷകത്തൊഴിലാളിയും വിളയിച്ചെടുത്ത പുത്തൻ നെല്ലുകുത്തി വയറുനിറച്ചു ചോറുണ്ണുന്ന സംതൃപ്തിയുടെ ദിനങ്ങളായിരുന്നു ഓണം. അന്നും കർഷകന്റെ മടിശീല നിറയാറില്ല. ഉർവരയായ ഭൂമി കനിഞ്ഞാലും പ്രകൃതി ചിലപ്പോൾ ചതിക്കും. കൃഷി പിഴയ്ക്കും. എങ്കിലും കാണം വിറ്റും ഓണം ഉണ്ണണം എന്നാണു പ്രമാണം.
കാണം വിറ്റ് ഓണം ഉണ്ടവർ പലരും തകർന്നടിഞ്ഞുപോയി. അല്ലാത്തവർ പിടിച്ചുനിന്നു. എന്നാലിന്ന് എല്ലാ കർഷകരുംതന്നെ കാണം വിറ്റ് ഓണം ഉണ്ണേണ്ട ഗതികേടിലാണ്. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും തുടർച്ചയായി സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ വരുത്തുന്ന കൃഷിപ്പിഴകളും അവരെ ആകെ തളർത്തിയിരിക്കുന്നു. ഒരു കൈത്താങ്ങ് എങ്ങുനിന്നും എത്തുന്നില്ല. ഈ കർഷകരും അവരുടെ കുടുംബങ്ങളും എങ്ങനെ ഓണം ഉണ്ണുമെന്ന് അധികാരികളാരും ചിന്തിക്കുന്നുമില്ല. അവർക്കു പ്രധാനം മറ്റു സംഘടിത വോട്ട് ബാങ്കുകളാണല്ലോ.
കള്ളവും ചതിവുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാത്ത കാലമായിരുന്നു മാവേലിക്കാലം. ഇന്നിപ്പോൾ കള്ളത്തരങ്ങളുടെയും ചതികളുടെയും വാർത്തകൾ മാത്രമേ കേൾക്കാനുള്ളൂ. എങ്ങും തട്ടിപ്പും വെട്ടിപ്പും. ഒരു തരി പൊന്നിനോ ഏതാനും കറൻസി നോട്ടുകൾക്കോ വേണ്ടി കൂടപ്പിറപ്പുകളെപ്പോലും കൊന്നുതള്ളാൻ മടിക്കാത്തവർ. പിഞ്ചു കുഞ്ഞെന്നോ വയോവൃദ്ധയെന്നോ നോക്കാതെ സ്ത്രീകളുടെ മാനത്തിൽ അതിക്രമം നടത്തുന്നവർ. പ്രണയനാട്യങ്ങളുടെ ചതിയിൽപ്പെടുത്തി പെൺകുട്ടികളെ വിവാഹക്കുരുക്കിൽ ബന്ധിക്കാൻ ഗൂഢപദ്ധതികളിടുന്നവർ. അവിഹിത മാർഗങ്ങളിലൂടെ ഭരണത്തിന്റെ ഇടനാഴികളിൽ കടന്നുകയറി നിയമവാഴ്ചയെ നോക്കുകുത്തിയാക്കുന്ന കള്ളക്കടത്തുകാരും ക്രിമിനലുകളും. വിദ്വേഷപ്രചാരണങ്ങളിലൂടെ സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളും വിധ്വംസക പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ തകർക്കാൻ കെണികളൊരുക്കുന്ന പ്രതിലോമശക്തികളും. എവിടെപ്പോയി മറഞ്ഞു മലയാളികൾ അഭിമാനത്തോടെ നെഞ്ചിലേറ്റിയ ആ ഓണനന്മകൾ?
പ്രതീക്ഷകളുടെ പൂക്കാലം കൂടിയാണ് ഓണം. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനുള്ള പ്രചോദനം പകരാൻ പ്രതീക്ഷകൾക്കു കഴിയും. എന്നാലിന്ന്, കോവിഡ് മൂലം വിപണിയിലുണ്ടായ നിശ്ചലാവസ്ഥയും സാന്പത്തികത്തകർച്ചയും അതിനെ ഭാവനാപൂർണമായി നേരിടുന്നതിൽ ഭരണാധികാരികൾക്കുണ്ടായ പരാജയങ്ങളും ആളുകളുടെ പ്രതീക്ഷകളപ്പാടെ തകർക്കുകയാണ്. വിദ്യാർഥികളും ഉദ്യോഗാർഥികളുമായ യുവാക്കളെയാണു നിരാശ കൂടുതൽ ബാധിച്ചിരിക്കുന്നത്. തൊഴിൽസാധ്യതകളുടെ വാതായനങ്ങൾ അടയുന്നു. നിയമനങ്ങൾ നടത്താതെ പിഎസ്സി ലിസ്റ്റുകൾ കാലഹരണപ്പെടുന്നത് പലരുടെയും ഭാവി ഇരുട്ടിലാക്കുന്നു.
പിഎസ്സി ലിസ്റ്റിൽനിന്നുള്ള നിയമനം നടക്കാത്തതിനെത്തുടർന്ന് ഇന്നലെ ഒരു യുവാവ് ജീവനൊടുക്കി. പിഎസ്സി നിയമനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചു യുവജനസംഘടനകൾ നടത്തുന്ന സമരങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ഇങ്ങനെ ചുറ്റും നിരാശയും അസ്വസ്ഥതകളും നിറയുന്ന ഒരു അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഓണം. പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെടുന്നവർക്കും ഒരു തിരിച്ചുവരവിന് അവസരമുണ്ട് എന്നാണല്ലോ ഓണഐതിഹ്യം നല്കുന്ന സന്ദേശം. നിരാശയുടെ കാർമേഘങ്ങൾക്കിടയിലൂടെ പ്രതീക്ഷകളുടെ രജതരേഖ തെളിയുമെന്ന വിശ്വാസത്തോടെ നമുക്ക് ഓണത്തെ വരവേൽക്കാം.
എല്ലാവർക്കും ഓണാശംസകൾ!
എവിടെപ്പോയ് മറഞ്ഞു ആ ഓണ നന്മകൾ
11:16 PM Aug 30, 2020 | Deepika.com