വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയഗതികളാൽ നയിക്കപ്പെടുന്നവരാണ് ഭീകരപ്രവർത്തനങ്ങളിലൂടെ തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങൾ നേടാമെന്ന മൂഢവിശ്വാസവുമായി ഇറങ്ങുന്നത്. മാനവികതയെ മാനിക്കുന്ന ഒരു തത്വശാസ്ത്രവും ഭീകരതയെ അനുകൂലിക്കുന്നില്ല.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പ്രവർത്തനം ഇന്ത്യയിൽ വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകൾ വെറും കെട്ടുകഥയല്ലെന്നു വ്യക്തമാക്കുന്നതാണു ഡൽഹിയിൽ വൻ സ്ഫോടനത്തിനു പദ്ധതിയിട്ട ഐഎസ് ഭീകരനെ പിടികൂടിയ സംഭവം. സെൻട്രൽ ഡൽഹിയിൽ ദൗളകുവയ്ക്കും കരോൾബാഗിനും ഇടയ്ക്കുള്ള ബുദ്ധജയന്തി പാർക്കിനടുത്തുനിന്നാണ് അബു യൂസഫ് എന്ന മുസ്തകിം ഖാൻ വെള്ളിയാഴ്ച രാത്രി വലയിലായത്. രണ്ടു വലിയ പ്രഷർ കുക്കറുകളിൽ ഘടിപ്പിച്ച 15 കിലോയോളം സ്ഫോടകവസ്തുക്കളും പിസ്റ്റളും വെടിയുണ്ടകളും ഇയാളിൽനിന്ന് ഡൽഹി പോലീസിലെ സ്പെഷൽ സെല്ലും ഉത്തർപ്രദേശിലെ ഭീകരവിരുദ്ധ സ്ക്വാഡും ചേർന്നു പിടിച്ചെടുത്തു. സ്വാതന്ത്ര്യദിനത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെങ്കിലും വൻ സുരക്ഷയുള്ളതിനാൽ അബു യൂസഫിന് ഡൽഹിയിൽ കടക്കാനായില്ല. സുരക്ഷ പിൻവലിച്ചതോടെ ജനത്തിരക്കുള്ള മേഖലയിൽ സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം.
അബു യൂസഫിന് ഐഎസ് കമാൻഡറുമായി നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡൽഹി പോലീസ് സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി.എസ്. കുശ്വാഹ പറയുന്നു. സിറിയയിൽ കൊല്ലപ്പെട്ട യൂസഫ്-അൽഹിന്ദിയുടെ കൂട്ടാളിയായിരുന്നു ഇയാൾ. യൂറോപ്പിൽ നടക്കുന്നതുപോലെ ഇന്ത്യയിൽ ഒറ്റതിരിഞ്ഞുള്ള ആക്രമണം നടത്താനാണ് ഇയാൾക്കു നിർദേശം കിട്ടിയത്.
അഞ്ചു പേരടങ്ങുന്ന ഐഎസ് സംഘം ശനിയാഴ്ച ജമ്മു-കാഷ്മീരിലെ ബന്ദിപോറയിൽ അറസ്റ്റിലായ സംഭവം ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയഗതികളാൽ നയിക്കപ്പെടുന്നവരാണ് ഭീകരപ്രവർത്തനങ്ങളിലൂടെ തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങൾ നേടാമെന്ന മൂഢവിശ്വാസവുമായി ഇറങ്ങുന്നത്. മാനവികതയെ മാനിക്കുന്ന ഒരു തത്വശാസ്ത്രവും ഭീകരതയെ അനുകൂലിക്കുന്നില്ല. എങ്കിലും ഭീകരപ്രവർത്തകർക്ക് ആവശ്യമായ പണവും പിന്തുണയുമൊക്കെ ലോപമില്ലാതെ ലഭിക്കുന്നു.
ഭീകരത കയറ്റുമതി ചെയ്യുന്നവർ മനുഷ്യാവകാശങ്ങളുടെയും പീഡിതരുടെ പോരാട്ടങ്ങളുടെയും പുകമറ സൃഷ്ടിച്ചാണു പലപ്പോഴും വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള പണവും പിന്തുണയുമൊക്കെ എത്തിക്കുന്നത്. നിരപരാധികളെ കൊന്നൊടുക്കിയും ചോരപ്പുഴകളൊഴുക്കിയും സമൂഹത്തിൽ അന്തശ്ഛിദ്രങ്ങളുണ്ടാക്കി ഭീകരതയുടെ തുരുത്തുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പിടികൂടിയാൽ ഇരകളാണെന്ന വാദവുമായി പ്രചാരണം തുടങ്ങും. ഭീകരവാദത്തിന്റെ പ്രായോജകരായ ഒരു രാജ്യത്തെയും ഭീകരതയുടെ ഇരയായി സ്വയം ചിത്രീകരിക്കാൻ അനുവദിക്കരുതെന്നു കഴിഞ്ഞദിവസം ഭീകരവാദത്തിന്റെ ഇരകളെ അനുസ്മരിക്കുന്നതിനുള്ള അന്താരാഷ്ട്രദിനത്തിൽ ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. ഭീകരവാദികൾക്കും അവരുടെ സംരക്ഷകരായ രാഷ്ട്രങ്ങൾക്കുമെതിരേ ഐക്യരാഷ്ട്രസംഘടന നടപടികൾ ശക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഈ നിലപാടിന് അനുസൃതമായ കർക്കശ സമീപനം രാജ്യത്തിനകത്തും സ്വീകരിക്കണം.
ആയുധവും പണവും എത്തിച്ചുകൊടുത്തും അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തും ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളെ സഹായിക്കുന്ന രാജ്യങ്ങൾ പലതുണ്ടെങ്കിലും ഭീകരരെ അതിർത്തി കടത്തിവിടുന്നതിനു നേതൃത്വം നല്കുന്നതു പാക്കിസ്ഥാനാണ്. ഐഎസും താലിബാനും അൽക്വയ്ദയുമടക്കം ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിനു തയാറുള്ള സകല സംഘങ്ങൾക്കുംഅവർ പരിശീലനവും സഹായവും നൽകുന്നു. അന്താരാഷ്ട്ര സമ്മർദങ്ങൾ മുറുകി നിൽക്കക്കള്ളിയില്ലാതെ വരുന്പോൾ ഭീകരസംഘടനകൾക്കെതിരേ പരസ്യമായി ചില നടപടികൾ പ്രഖ്യാപിക്കുകയും രഹസ്യമായി പ്രോത്സാഹനം തുടരുകയും ചെയ്യും.
കഴിഞ്ഞ ദിവസവും പാക്കിസ്ഥാൻ ഇതുപോലെ 88 ഭീകരസംഘടനകൾക്കും അവയുടെ നേതാക്കൾക്കും സാന്പത്തിക ഉപരോധം ഏർപ്പെടുത്തി. ജമാ അത്ത് ദുവ നേതാവ് ഹാഫിസ് സയിദ്, ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ, 1993-ലെ മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനായ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം തുടങ്ങിയവർ ഈ പട്ടികയിലുണ്ട്. ദാവൂദ് പാക്കിസ്ഥാനിലുള്ളതായി പാക് അധികൃതർ സമ്മതിക്കുന്നത് ആദ്യമായാണ്. ഭീകരപ്രവർത്തനങ്ങൾക്കു പണമൊഴുക്കുന്നതു തടയുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനമായ ധനനടപടി ദൗത്യസേനയുടെ കരിന്പട്ടികയിൽ വരുന്നത് ഒഴിവാക്കാനും നിലവിലുള്ള ‘ചാര’ പട്ടികയിൽനിന്നു പുറത്തുവരാനുമാണ് പാക്കിസ്ഥാന്റെ ഈ നടപടി. പാക്കിസ്ഥാന് ലോകബാങ്ക്, ഐഎംഎഫ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയുടെ വായ്പകളും സഹായവും ലഭിക്കാൻ ഇതാവശ്യമാണ്.
കേരളവും കർണാടകവുമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ സാന്നിധ്യം വലിയതോതിലുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തിനു തീവ്രവാദബന്ധം കൂടിയുണ്ടെന്ന് എൻഐഎ തന്നെ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. കേരളത്തിൽനിന്ന് ഐഎസിലേക്കു റിക്രൂട്ട്മെന്റ് നടന്നതിനെയും അനുബന്ധമായുള്ള മതപരിവർത്തന സംഭവങ്ങളെയുമൊക്കെ ലാഘവത്തോടെ കണ്ടവരുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണു പുതിയ റിപ്പോർട്ടുകൾ. ദേശീയ സുരക്ഷയ്ക്കുതന്നെ അതീവഭീഷണിയായി വളരുന്ന ഭീകരർക്കെതിരേ കർക്കശനടപടികൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മടിക്കരുത്. മനുഷ്യാവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയുമൊക്കെ മൂടുപടത്തിനുള്ളിൽ ഭീകരതയ്ക്കു സഹായങ്ങൾ ഒളിച്ചുവരുന്നതിനെ തിരേ കണ്ണും കാതും തുറന്നിരിക്കാൻ ജനങ്ങളും തയാറാകണം.
മൂടുപടം നീക്കുന്ന ഐഎസ് ഭീകരത
12:09 AM Aug 24, 2020 | Deepika.com