വിദ്വേഷപ്രചാരണത്തിനും വ്യാജവാർത്ത സൃഷ്ടിക്കലിനും സമൂഹമാധ്യമങ്ങൾ ദുരുപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു തടയിട്ടേ മതിയാവൂ.
സമൂഹമാധ്യമമായ ഫേസ്ബുക്കിനെ ഇന്ത്യയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ദുരുപയോഗിച്ചെന്നും ബിജെപി നേതാക്കൾ ഫേസ്ബുക്കിലൂടെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾ തടഞ്ഞില്ലെന്നുമുള്ള ആരോപണം അത്യന്തം ഗൗരവമർഹിക്കുന്നതാണ്. ഇന്ത്യൻ വിപണിയിൽ കണ്ണുവച്ച് ഫേസ്ബുക്ക്, ബിജെപി നേതാക്കളുടെ വിദ്വേഷ-വർഗീയ പ്രചാരണങ്ങൾക്കു തടയിട്ടില്ല എന്ന് അമേരിക്കയിലെ വാൾസ്ട്രീറ്റ് ജേർണലാണു റിപ്പോർട്ട് ചെയ്തത്.
വിദ്വേഷപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താൻ തീരുമാനമുണ്ടെങ്കിലും സംഘപരിവാർ പ്രവർത്തകരെ ഇതിൽനിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് ഇടപെടൽ നടത്തിയെന്നു നേരത്തേ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇന്ത്യയിൽ എന്നല്ല, ലോകത്ത് ഒരിടത്തും തങ്ങൾ വിദ്വേഷപ്രചാരണങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നാണു ഫേസ്ബുക്കിന്റെ വിശദീകരണം.
ആർക്കും സൗജന്യമായി ഉപയോഗിക്കാനും ഉത്തരവാദിത്വത്തിന്റെ ബാധ്യതകളൊന്നുമില്ലാതെ വിവരങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനും അവസരമൊരുക്കുന്ന നവമാധ്യമം എന്ന നിലയിൽ വലിയ മമതയോടെയാണു പൊതുജനങ്ങൾ ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളെ കാണുന്നത്. സാന്പത്തിക- രാഷ്ട്രീയ താത്പര്യങ്ങളുള്ള ഒരു ബിസിനസ് സ്ഥാപനംകൂടിയാണിതെന്ന യാഥാർഥ്യം പലരും മറക്കുന്നു. ബഹുരാഷ്ട്ര കന്പനിയായ ഫേസ്ബുക്കിന് 2019-ൽ ഇന്ത്യയിൽ 31.36 കോടിയും അവരുടെ അനുബന്ധ മാധ്യമമായ വാട്സ്ആപ്പിന് ഏകദേശം 40 കോടിയും ഉപയോക്താക്കളുണ്ടായിരുന്നു. 2023-ൽ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 44.42 കോടിയാക്കാനാണു കന്പനി ലക്ഷ്യമിടുന്നത്. 2018-19ൽ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ റവന്യൂ വരുമാനം 892 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം അത് 7,800 കോടി രൂപയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടു. ഇന്ത്യയിലെ ബിസിനസ് കൂടുതൽ വിപുലപ്പെടുത്താൻ റിലയൻസ് ജിയോയുമായി ചേർന്ന് ഏകദേശം 39,000 കോടി രൂപയുടെ പദ്ധതിക്ക് അവർ കരാറായിട്ടുണ്ട്. ഇത്ര വലിയ ബിസിനസുള്ള ഒരു കന്പനി ഭരണത്തിലിരിക്കുന്ന സർക്കാരിനെ പ്രീതിപ്പെടുത്താൻ പലതും ചെയ്യുക സ്വാഭാവികം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രചാരണത്തിനു ഫേസ്ബുക്ക് തടയിട്ടില്ല എന്ന ആരോപണത്തിനു വിശ്വാസ്യത വരുന്നത് ഈ പശ്ചാത്തലത്തിലാണ്.
കുറേക്കൂടി ഗൗരവമുള്ളതാണു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം. തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ഇടപെട്ടു എന്ന ആരോപണത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ വോട്ടവകാശമുള്ളവർ 90 കോടി വരും. ഇതിൽ മൂന്നിലൊന്നോളം ഫേസ്ബുക്ക് ഉപയോക്താക്കളാണ്. അവരറിയാതെ അവരുടെ രാഷ്ട്രീയ ചിന്തകളെ സ്വാധീനിക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിനിടയാക്കും. ഇന്ത്യ ആരാണു ഭരിക്കേണ്ടതെന്ന് ഒരു ബഹുരാഷ്ട്ര കമ്പനി തീരുമാനിക്കുന്ന അവസ്ഥ വരുന്നതു ഭൂഷണമല്ല. രാജ്യത്തു വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കാൻ ബിജെപിയും സംഘപരിവാറും ഫേസ്ബുക്കിനെ ദുരുപയോഗിച്ചെന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു വ്യക്തിപരമായ അധിക്ഷേപംകൊണ്ടു മറുപടി നൽകാനാണു കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ശ്രമിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ പിന്നോട്ടുപോകാൻ കോൺഗ്രസ് തയാറായിട്ടില്ല. ബിജെപി ബന്ധമുള്ള വ്യക്തികളുടെയും സംഘടനകളുടെയും വിദ്വേഷ പ്രസ്താവനകൾക്കെതിരേ ഫേസ്ബുക്ക് നടപടി എടുക്കാതിരുന്നതു പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കുമെന്നു വിവരസാങ്കേതികവിദ്യക്കുള്ള സമിതി അധ്യക്ഷൻ ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്.
വിവര വിനിമയത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നിടുകയാണു സമൂഹമാധ്യമങ്ങൾ ചെയ്തത്. വിവരങ്ങൾ മറയില്ലാത്ത കൂടുതൽ വേഗത്തിലും എളുപ്പത്തിലും കൂടുതൽ പേരിലെത്തിയതു പല പ്രയോജനങ്ങളുമുണ്ടാക്കി എന്നതു വസ്തുതയാണ്. എന്നാൽ, നവമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിലുണ്ടാക്കിയ തിന്മകൾ അതിലേറെയായിരുന്നു. കൗമാരക്കാരെയും യുവജനങ്ങളെയും കെണിയിൽ വീഴ്ത്തി അടിമകളാക്കാൻ അവ ചതിക്കുഴികളൊരുക്കി. മയക്കുമരുന്നു വിപണനത്തിനും ലൈംഗിക വ്യാപാരത്തിനും മാത്രമല്ല, ഭീകരപ്രവർത്തനങ്ങൾക്കുപോലും സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നതിന്റെ വാർത്തകൾ ധാരാളം പുറത്തുവരുന്നുണ്ട്. വ്യാജവാർത്തകളിലൂടെയും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിലൂടെയും ചിന്താക്കുഴപ്പം സൃഷ്ടിച്ച് നിക്ഷിപ്ത താത്പര്യങ്ങൾ നടത്തിയെടുക്കാനുള്ള ഉപകരണങ്ങൾകൂടിയായി സമൂഹമാധ്യമങ്ങൾ മാറുന്നുണ്ടെങ്കിൽ അതു തീർത്തും ആശങ്കാജനകമാണ്.
വിദ്വേഷപ്രചാരണത്തിനും വ്യാജവാർത്ത സൃഷ്ടിക്കലിനും സമൂഹമാധ്യമങ്ങൾ ദുരുപയോഗിക്കപ്പെടുന്ന പ്രവണതയ്ക്കു തടയിട്ടേ മതിയാവൂ. അതിനു മുൻകൈ എടുക്കേണ്ടതു സർക്കാർതന്നെയാണ്. അതിനുവേണ്ട സമ്മർദങ്ങൾ രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. ജനാധിപത്യത്തിന്റെ കൈത്തിരിവെട്ടം അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.
നവമാധ്യമ നിയന്ത്രണത്തിന്റെ കാണാച്ചരടുകൾ
12:41 AM Aug 19, 2020 | Deepika.com