ഇന്ത്യയിലെ വയോജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കണം. സ്വാതന്ത്ര്യം അർഥപൂർണമാകണമെങ്കിൽ എല്ലാവർക്കും സാന്പത്തികസ്വാതന്ത്ര്യംകൂടി ലഭിക്കേണ്ടതുണ്ട്.
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണിന്ന്. രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് ആധിപത്യത്തിലും അതിനുമുന്പ് ആറു നൂറ്റാണ്ടോളം മറ്റു വിദേശശക്തികളുടെ നിയന്ത്രണത്തിലുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഗണ്യമായൊരു ഭാഗം പ്രദേശങ്ങൾ. പശ്ചിമേഷ്യയിലെ ഖൊറാസനിൽ നിന്നുള്ള മുഹമ്മദ് ഗോറി 1175-ൽ സിന്ധു നദീതട പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കുന്നതോടെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിപുലമായ വിദേശാധിപത്യത്തിനു തുടക്കംകുറിക്കുന്നത്. പിന്നീടു വിദേശികളോ അവരുടെ പിന്മുറക്കാരോ ആയ അടിമവംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോദി വംശം എന്നിവരൊക്കെ ഡൽഹിയോ സമീപപ്രദേശങ്ങളോ ആസ്ഥാനമാക്കി ഭരണം നടത്തി. ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള ടർക്കോ- മംഗോൾ വംശജനായ ബാബർ 1526-ൽ ഇന്ത്യയിൽ മുഗൾസാമ്രാജ്യത്തിനു തുടക്കമിട്ടു. 1757-ലെ പ്ലാസി യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യാ കന്പനി ബംഗാൾ നവാബിനെ തോൽപിക്കുന്നതോടെയാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിതമാകുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ത്യാഗോജ്വലമായ സ്വാതന്ത്ര്യസമരം 190 വർഷം നീണ്ടുനിന്ന ബ്രിട്ടീഷ് ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ത്യ ഏകോപിപ്പിക്കപ്പെടുകയും ഇവിടെ ജനാധിപത്യഭരണം നടപ്പാവുകയുംചെയ്തു.
സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ കരുത്ത് ലോകത്തിനുമുന്പിൽ വിളംബരം ചെയ്യുന്നതായിരുന്നു. പല രംഗങ്ങളിലും വികസനക്കുതിപ്പും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന നേട്ടങ്ങളുമുണ്ടായി. എങ്കിലും വികസനസമീപനത്തിൽ സന്തുലിതത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിൽ നാം വിജയിച്ചില്ല എന്ന ആക്ഷേപവും ഉയർന്നുകേട്ടു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലുതായി. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ വസിക്കുന്നു എന്നാണു രാഷ്ട്രപിതാവായ ഗാന്ധിജി വിശ്വസിച്ചത്. എന്നാൽ, ഗാന്ധിജി സ്വപ്നംകണ്ട രാമരാജ്യം ഇന്നും അകലെത്തന്നെ. അധികാരകേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യവസായികളും സന്പന്നരും ഉദ്യോഗസ്ഥവൃന്ദവും മറ്റു സംഘടിത വിഭാഗങ്ങളും നേട്ടമുണ്ടാക്കിയപ്പോൾ കർഷകരും അസംഘടിത വിഭാഗങ്ങളും പാവപ്പെട്ടവരും അവഗണിക്കപ്പെട്ടു. ജീവിതത്തിന്റെ സായാഹ്നംവരെ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റാൻ കഷ്ടപ്പെട്ട കർഷകരും അസംഘടിത വിഭാഗങ്ങളും വാർധക്യകാലത്ത് മരുന്നിനും ചിലപ്പോൾ ഭക്ഷണത്തിനുപോലും ഗതിയില്ലാതെ അവഗണിക്കപ്പെടുന്ന സ്ഥിതി വ്യാപകമായി. വയോജനങ്ങൾക്കു സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ വികസിത രാജ്യങ്ങളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും അത്തരമൊരു ചിന്ത ഇന്ത്യയിലെ ഭരണാധികാരികളുടെ ഭാഗത്തുനിന്നു കാര്യമായി ഉണ്ടായിട്ടില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് അറുപതു വയസു കഴിഞ്ഞവർക്കെല്ലാം പെൻഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുള്ളത്. സാമൂഹിക സുരക്ഷിതത്വം എങ്ങനെ പ്രായോഗികമാക്കാം എന്ന വിഷയത്തിൽ ദീപിക കഴിഞ്ഞ ദിവസങ്ങളിൽ ഒരു സംവാദം നടത്തിയിരുന്നു. അറുപതു വയസായ എല്ലാവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ വേണമെന്ന് വൺ ഇന്ത്യ, വൺ പെൻഷൻ കൂട്ടായ്മ പോലുള്ളവർ വാദിക്കുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പണിയെടുത്തിട്ടും വാർധക്യത്തിൽ ഉപജീവനമാർഗമില്ലാതെ കഷ്ടപ്പെടുന്ന ധാരാളംപേരെ സമൂഹത്തിൽ കാണാം. സർക്കാർ ജീവനക്കാർക്കും സംഘടിത മേഖലകളിൽ പണിയെടുക്കുന്നവർക്കും മാത്രമാണു മാസംതോറും കൃത്യമായ വേതനം ലഭിക്കുന്നത്. അവർ വിരമിക്കുന്പോൾ പെൻഷനും ഉറപ്പാക്കപ്പെടുന്നു. അവരെക്കാൾ ഒട്ടും കുറയാത്ത പ്രാധാന്യമുള്ളവരാണു മണ്ണിൽ പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്കാരുമെല്ലാം. സർക്കാരിനു ലഭിക്കുന്ന നികുതിപ്പണത്തിന്റെ അർഹമായ പങ്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ്. സന്പത്തിന്റെയും ആനുകൂല്യങ്ങളുടെയും നീതിപൂർവകമായ വിതരണമാണ് ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാനം.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ജീവിക്കാനാവശ്യമായ അടിസ്ഥാനവരുമാനം ഉറപ്പാക്കുന്ന പദ്ധതികളെ സാന്പത്തികവിദഗ്ധരും സാമൂഹികനേതാക്കളുമൊക്കെ സ്വാഗതം ചെയ്യുന്നുണ്ട്. നിശ്ചിത പ്രായത്തിനു മുകളിലുള്ള എല്ലാവർക്കും പെൻഷൻ ലഭിക്കേണ്ടത് അഭിലഷണീയം തന്നെയാണെങ്കിലും ആവശ്യങ്ങൾ യാഥാർഥ്യാധിഷ്ഠിതമായിരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്വത്തിന് ആനുപാതികമാണു ശന്പളവും പെൻഷനുമെന്നതു സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തത്വമാണ്. അതേസമയം, ഒരു ജനാധിപത്യസമൂഹത്തിൽ സർക്കാർ പെൻഷൻ ലഭിക്കാത്തവരും പരിമിത വരുമാനം മാത്രമുള്ളവരുമായ പാവപ്പെട്ടവർക്കും മാന്യമായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണു വികസിത രാജ്യങ്ങളിൽ സോഷ്യൽ സെക്യൂരിറ്റി പെൻഷനും തൊഴിലില്ലായ്മവേതനവും മറ്റും നടപ്പാക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയുള്ളവർക്കു ജീവസന്ധാരണത്തിനുള്ള തുക ലഭ്യമാക്കേണ്ടതു സർക്കാരിന്റെ കടമയാണ്. വിവിധ ക്ഷേമപെൻഷനുകൾ നടപ്പാക്കി കേരളം ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു മാതൃക കാണിച്ചുകൊടുത്തിട്ടുണ്ട്.
ഇത്തരം സാമൂഹ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതാണു വലിയ ചോദ്യം. കേരളത്തിൽ 60 വയസു കഴിഞ്ഞ 50 ലക്ഷം പേർക്ക് 10,000 രൂപ വീതം കൊടുക്കാൻ പ്രതിമാസം 5,000 കോടി രൂപ വേണം. ഇന്ത്യയിലെ 138 കോടി ജനങ്ങളിൽ പത്തു ശതമാനംവരുന്ന വയോജനങ്ങൾക്കു പ്രതിമാസം 10,000 രൂപ വച്ചുനൽകാൻ പ്രതിവർഷം 16.56 ലക്ഷം കോടി രൂപ വേണ്ടിവരും. കേന്ദ്രസർക്കാരിന്റെ ഒരു വർഷത്തെ ബജറ്റ് 30 ലക്ഷം കോടി രൂപ മാത്രമാണ്. ഇപ്പോൾ പെൻഷൻ ലഭിക്കുന്നവരുടെ പെൻഷൻ വെട്ടിച്ചുരുക്കി മറ്റുള്ളവർക്കു പെൻഷൻ നൽകുന്നതു പ്രായോഗികമല്ല. അതു നീതിയുമല്ല. ഒരു വിഭാഗത്തിന്റെ നീതി മറുഭാഗത്തിന് അനീതിയാകരുതല്ലോ. ക്ഷേമ പെൻഷൻ തുകകൾ കാലോചിതമായി വർധിപ്പിക്കുകയാണ് അതിനൊരു പരിഹാരമായി പലരും നിർദേശിക്കുന്നത്. വരുമാനം കുറഞ്ഞവർക്കോ വരുമാനം ഇല്ലാത്തവർക്കോ മാത്രം സർക്കാർ ധനസഹായം നൽകുന്ന പദ്ധതി പല സാന്പത്തികവിദഗ്ധരും മുന്നോട്ടുവയ്ക്കുന്നു.
കർഷകരും സാധാരണക്കാരും തൊഴിലാളികളുമായ പരിമിത വരുമാനക്കാർക്കു കുറഞ്ഞ അടിസ്ഥാനവരുമാനം ഉറപ്പാക്കുന്നതിനായി കോൺഗ്രസ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു വാഗ്ദാനമായ ന്യായ് പദ്ധതി ഇത്തരത്തിലുള്ള ഒന്നായിരുന്നു. ബിജെപി സർക്കാർ ഇപ്പോൾ നടപ്പാക്കിവരുന്ന പിഎം കിസാൻ സമ്മാൻ പദ്ധതിയും ഇതിനോടു സാമ്യമുള്ളതാണ്. രാജ്യത്തിന്റെ സാമ്പത്തികനില നോക്കുമ്പോൾ വ്യക്തികളുടെ ആസ്തിയോടും വരുമാനത്തോടും ബന്ധിപ്പിച്ചു മാത്രമേ ഇത്തരം പദ്ധതികൾ ആവിഷ്കരിക്കാനാവൂ. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടു പിന്നിടുന്പോഴെങ്കിലും ഇന്ത്യയിലെ വയോജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാൻ കഴിയണം. സ്വാതന്ത്ര്യം അർഥപൂർണമാകണമെങ്കിൽ എല്ലാവർക്കും സാന്പത്തികസ്വാതന്ത്ര്യംകൂടി ലഭിക്കേണ്ടതുണ്ട്.
സാന്പത്തിക സ്വാതന്ത്ര്യവും സുരക്ഷയും ക്ഷേമരാഷ്ട്രത്തിന്റെ ലക്ഷ്യമാകണം
12:36 AM Aug 15, 2020 | Deepika.com