പരിസ്ഥിതികാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം കൈക്കൊള്ളാൻ സമയമായിരിക്കുന്നു.
വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും അതിന്റെ ഉത്തരവാദിത്വം മലയോര കർഷകരുടെ തലയിൽ കെട്ടിവയ്ക്കുക ഇവിടത്തെ ചില ആസ്ഥാന ബുദ്ധിജീവികളുടെയും പരിസ്ഥിതി മൗലികവാദികളുടെയും തന്ത്രമാണ്. കുടിയേറ്റ കർഷകർ കാടുവെട്ടി കപ്പ നട്ടതുകൊണ്ടാണു മഴ പെയ്യാത്തതെന്നു വരൾച്ച വരുന്പോഴെല്ലാം വിളിച്ചുകൂവും. തരിശുഭൂമിയിൽ റബർ നട്ടതു വനവത്കരണത്തെ സഹായിക്കുകയല്ലേ ചെയ്തത് എന്നു ചോദിച്ചാൽ ഉത്തരമില്ല. 2018-ലെ മഹാപ്രളയം വന്നപ്പോൾ അതിനു കാരണവും മലയോര കർഷകരുടെ അതിക്രമങ്ങളാണെന്നു പരിസ്ഥിതി വിദഗ്ധരെന്ന് അവകാശപ്പെട്ട ചിലർ പറഞ്ഞു. രണ്ടോ മൂന്നോ സെന്റിമീറ്റർ മഴ പെയ്യുന്ന സ്ഥാനത്ത് ഇരുപതും മുപ്പതും സെന്റിമീറ്റർ മഴ ദിവസങ്ങളോളം പെയ്തപ്പോഴുണ്ടായ പെരുവെള്ളം തോട്ടിലും ആറ്റിലും കൊള്ളാതെ പരന്നൊഴുകിയതും നിറഞ്ഞ ഡാമുകൾ തുറന്നുവിട്ടതുമാണു പ്രളയത്തിനു കാരണമായതെന്ന ലളിതസത്യം അംഗീകരിക്കാൻ മടി. കേരളം മരുഭൂമിയാകാതിരിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവർ അതേ നാവുകൊണ്ടുതന്നെ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ല എന്നും പറഞ്ഞു. കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടി!
മലയോരത്ത് ഉരുൾപൊട്ടലുണ്ടാകുന്പോഴെല്ലാം കേൾക്കുന്ന ആക്ഷേപമാണു കർഷകർ മണ്ണുകിളച്ച് കൃഷിയിറക്കുന്നതുകൊണ്ടാണ് അതു സംഭവിക്കുന്നതെന്ന്. ഉയർന്ന പ്രദേശങ്ങളിൽ അന്തരീക്ഷസ്ഥിതിയുടെയും കാറ്റിന്റെയുമൊക്കെ പ്രത്യേകതകൾ മൂലം കാർമേഘം ഒരു സ്ഥലത്ത് അതിതീവ്രമായി കേന്ദ്രീകരിച്ച് ഒരു ചെറുപ്രദേശത്തേക്കു പെയ്തിറങ്ങുന്നതിന്റെ ആഘാതത്തിൽ അവിടത്തെ കല്ലും മണ്ണുമിളകി കുത്തിയൊഴുകുന്നതാണ് ഉരുൾപൊട്ടൽ അഥവാ മേഘസ്ഫോടനം എന്ന ശാസ്ത്രീയസത്യം അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. അങ്ങനെയാണെങ്കിൽ, നിക്ഷിപ്തലക്ഷ്യങ്ങളോടുകൂടിയ വ്യാജപ്രചാരണങ്ങൾ നടക്കില്ലല്ലോ. കഴിഞ്ഞദിവസം മൂന്നാർ പെട്ടിമുടിയിൽ നിരവധിപേരുടെ ജീവനെടുത്ത ദുരന്തമുണ്ടായതു മലമുകളിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾക്കുമേൽ പതിച്ചായിരുന്നു. പരിസ്ഥിതിദ്രോഹംകൊണ്ടാണ് അതെന്ന് ആരെങ്കിലും പറയുമോ?
കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും സംരക്ഷണംകിട്ടുന്ന പ്രദേശമാണു പെട്ടിമുടി ഉൾപ്പെടുന്ന രാജമല നാഷണൽ പാർക്ക്. നൂറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച തേയിലകൃഷി അല്ലാതെ മറ്റൊരു കൃഷിയും അവിടെയില്ല. കാലപ്പഴക്കംചെന്ന ചില കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളുമല്ലാതെ വികസനത്തിന്റെ ഒരു ആക്രമണവും ഈ പ്രദേശത്തുണ്ടായിട്ടില്ല. എന്തു പരിസ്ഥിതിദ്രോഹവും പ്രകൃതിനശീകരണവും കൊണ്ടാണു പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായതെന്ന് ഗാഡ്ഗിൽ അനുകൂലികൾ വിശദീകരിക്കുന്നതു നന്നായിരിക്കും. ഏതു ശവം കണ്ടാലും കഴുകനു സന്തോഷമാണ്. അതുപോലെ നിക്ഷിപ്ത താൽപര്യക്കാർക്കു വിളവെടുപ്പിനുള്ള അവസരമാണ് ഏതു പ്രകൃതിദുരന്തവും. മനുഷ്യന്റെ ആവാസകേന്ദ്രമാണു പ്രകൃതി. അതിനു ദോഷമുണ്ടാകുന്നതൊന്നും മണ്ണിനെ സ്നേഹിക്കുന്ന കർഷകർ ചെയ്യില്ല. ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഈ ഭൂമിയെ ഹരിതാഭമാക്കുന്ന കർഷകനല്ലാതെ മറ്റാർക്കാണു പ്രകൃതിസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടാനാവുക? അവരെ പരിസ്ഥിതിശാസ്ത്രം പഠിപ്പിക്കാൻ ആരും ഇറങ്ങാതിരിക്കുകയാവും ഭേദം.
ഇക്കഴിഞ്ഞ ഒന്നുരണ്ടു ദിവസത്തെ മഴകൊണ്ടുതന്നെ സംസ്ഥാനത്തെ പല നദികളും കവിഞ്ഞൊഴുകുകയും സമീപത്തുള്ള ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലാവുകയുംചെയ്തു. പണ്ട് ഇത്രയും മഴപെയ്താൽ ഈ നദികൾ പലതും കരകവിയുമായിരുന്നില്ലെന്നു പഴമക്കാർ പറയുന്നു. പിന്നെന്താണു കാരണം? മണൽ നിറഞ്ഞു നദികളുടെ ആഴംകുറഞ്ഞതാണോ? സംസ്ഥാനത്തെ നദികളിൽ വർഷങ്ങളായി മണൽവാരൽ നടക്കുന്നില്ല. ഇക്കൊല്ലം ചില പ്രദേശങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. നദികളിലെ മണൽ വാരണമെന്നു പറഞ്ഞാൽ പരിസ്ഥിതിവാദികൾ ഹാലിളകിവരും. ഒന്നോ രണ്ടോ ദിവസം മഴ പെയ്യുന്പോൾതന്നെ നദികൾ കരകവിയാൻ കാരണം മണൽനിറഞ്ഞ് ആഴംകുറഞ്ഞതാണോ എന്നു പരിശോധിക്കാൻ സർക്കാർ തയാറാകണം.
പരിസ്ഥിതികാര്യത്തിൽ കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള സമീപനം കൈക്കൊള്ളാൻ സമയമായിരിക്കുന്നു. കേന്ദ്ര സർക്കാർ പരിസ്ഥിതി ആഘാത വിലയിരുത്തൽ (എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ്- ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാൻ തീരുമാനിക്കുകയും അതിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടുകയും ചെയ്തിട്ടുണ്ട്. നിർദേശങ്ങൾ അറിയിക്കാനുള്ള അവസാനതീയതി ഇന്നാണ്. പ്രധാനമായും ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിട സമുച്ചയങ്ങൾ, ദേശീയ പാത, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ചാണ് ഇതിൽ പറയുന്നത്. പുതിയ നിർദേശങ്ങൾ വികസനത്തെ സഹായിക്കുന്നതാണെന്നു കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ, വലിയ പരിസ്ഥിതിനാശത്തിനു വഴിവയ്ക്കുന്നതാണ് ഈ പരിഷ്കാരങ്ങളെന്ന ശക്തമായ വിമർശനവുമുണ്ട്. പ്രായോഗിക യാഥാർഥ്യങ്ങൾകൂടി കണക്കിലെടുത്ത്, പരിസ്ഥിതിക്കു ഹാനികരമാകാത്തതും ജനക്ഷേമത്തിന് ഉതകുന്നതും വികസനത്തെ സഹായിക്കുന്നതുമായ നിർദേശങ്ങൾ കേന്ദ്രത്തിനു മുന്പാകെ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം.
പെട്ടിമുടി ഇരകളുടെ കാതിൽ ഗാഡ്ഗിൽവാദികളുടെ ആരവം
11:25 PM Aug 10, 2020 | Deepika.com