ചിറ്റാറിലെ കർഷകന്റെ ദുരൂഹമരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം. അനാഥമായിരിക്കുന്ന ആ ഒന്പതംഗ കുടുംബത്തിനു നീതി ലഭിക്കണം.
കർഷകരെ ശത്രുക്കളെപ്പോലെ കാണുന്ന വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് പത്തനംതിട്ട ചിറ്റാർ കുടപ്പനയിൽ യുവ കർഷകൻ മത്തായിയുടെ ദുരൂഹമരണത്തിലേക്കു നയിച്ച സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിയുടെ മൃതദേഹം കുടുംബവീടിനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്. വനാതിർത്തിയിൽ കാമറ തകർക്കപ്പെട്ടതിന്റെ അന്വേഷണഭാഗമായാണെന്നു പറയുന്നു, അന്നു വൈകുന്നേരം ഏഴംഗ വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം മത്തായിയെ കുടുംബവീടിനു സമീപം തിരികെയെത്തിച്ചെന്നും അവിടെവച്ച് മത്തായി കിണറ്റിലേക്കു ചാടിയെന്നുമാണ് വനംവകുപ്പുകാരുടെ ഭാഷ്യം. എന്നാൽ, വനപാലകർ മത്തായിയെ മർദിച്ച് അവശനാക്കി അപായപ്പെടുത്തുകയായിരുന്നെന്നു വീട്ടുകാർ ആരോപിക്കുന്നു.
മത്തായിയുടേതു മുങ്ങിമരണമാണെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിണറ്റിൽ വീണ ക്ഷതവും ജലം ശ്വാസകോശത്തിലെത്തിയതും മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലംകൂടി വന്നശേഷമേ മരണകാരണം കൃത്യമായി അറിയാനാവൂ. മത്തായി ജീവനൊടുക്കിയതാണെന്നു വരുത്തിത്തീർക്കാനാണു ശ്രമം നടക്കുന്നതെന്നും അത് അംഗീകരിക്കില്ലെന്നും ഭാര്യ ഷീബ പറയുന്നു. ദുരൂഹമരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ മൃതദേഹം സംസ്കരിക്കില്ലന്നും അവർ വ്യക്തമാക്കി.
മത്തായിയുടെ മരണത്തോടെ അനാഥമാക്കപ്പെട്ട തനിക്കും കുടുംബത്തിനും നീതി കിട്ടണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമാണ്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നൽകുന്ന വിശദീകരണത്തിൽ ഇണങ്ങാത്ത പല കണ്ണികളുമുണ്ടെന്നു പ്രഥമദൃഷ്ട്യാ തന്നെ വ്യക്തം. അതുകൊണ്ട് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയാറാകണം.
വനങ്ങളും വനവിഭവങ്ങളും സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുകയും വേണം. എന്നാൽ, നിയമം കൈയിലെടുക്കാൻ വനംവകുപ്പുകാർക്ക് ആരും അധികാരം നൽകിയിട്ടില്ല. എങ്കിലും തങ്ങൾ രാജ്യത്തെ എല്ലാ നിയമങ്ങൾക്കും അതീതരാണ് എന്ന ധാർഷ്ട്യത്തോടെയും ചുവപ്പു കണ്ട കാളയുടെ മട്ടിലുമാണു ചില വനപാലകർ കർഷകരോടു പെരുമാറുന്നത്.
വനം, വന്യജീവി, പരിസ്ഥിതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കു മേൽപ്പറഞ്ഞ നിയമങ്ങളുടെ ലംഘനത്തിന് അന്വേഷണം നടത്തി കേസെടുക്കാനും നടപടിക്രമങ്ങൾക്കു വിധേയമായി അറസ്റ്റ് ചെയ്യാനും മാത്രമേ അധികാരമുള്ളൂ. നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു വീട്ടുകാരും അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡിയിലെടുത്തതിനു നിയമപ്രാബല്യം നൽകാൻ വനപാലകർ ഒരു മഹസർ തയാറാക്കിയതിനു പിന്നിൽ ഗൂഢനീക്കമുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വനത്തിലെ കാമറ നഷ്ടപ്പെട്ട സംഭവത്തിൽ കേസെടുക്കുന്നതിനു പോലീസിൽ പരാതി നൽകാതെയാണു വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. കസ്റ്റഡിയിലെടുത്ത മത്തായിയെ വിടാൻ 75,000 രൂപ ആവശ്യപ്പെട്ടതായും ആരോപണമുയർന്നിരുന്നു.
ആരോപണവിധേയരായ വനപാലകർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് മത്തായിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്പോൾ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണു വനംവകുപ്പ് ചെയ്തത്. ഇതൊരു ശിക്ഷയല്ലെന്നും അവരെ രക്ഷിക്കാനുള്ള വഴിയാണെന്നും ആർക്കാണറിയാത്തത്? ജനരോഷത്തിൽനിന്നു തങ്ങളുടെ മുഖം രക്ഷിക്കാൻ ഈ നടപടികൊണ്ടു കഴിയുമെന്നു വനംവകുപ്പ് അധികൃതർ കരുതുന്നുണ്ടാവാം. എന്നാൽ, വനപാലകരുടെ ജനദ്രോഹ നടപടികൾകൊണ്ടു പൊറുതിമുട്ടിയ മലയോര കർഷകരാരും ഇതുകൊണ്ടു തൃപ്തിപ്പെടില്ല എന്നു തീർച്ചയാണ്. കർഷകർക്കു നേരേ എന്ത് അതിക്രമം കാട്ടിയാലും ആരും ചോദിക്കാനില്ലെന്നും ചില കപട പരിസ്ഥിതി മൗലികവാദികളുടെ സംരക്ഷണം എന്നും തങ്ങൾക്കുണ്ടാകുമെന്നുമുള്ള ധാർഷ്ട്യമാണ് ഇന്നു വനംവകുപ്പ് ജീവനക്കാരെ പൊതുവെ നയിക്കുന്നത്.
വനം സംരക്ഷിക്കുന്നവരുടെ ഉത്തരവാദിത്വത്തിൽപ്പെട്ടതാണ് വന്യമൃഗശല്യത്തിൽനിന്നു നാട്ടുകാരെ രക്ഷിക്കുന്നതും. എന്നാൽ, അതിന് ഒരു നടപടിയുമെടുക്കില്ല. തങ്ങളുടെ ഓഫീസുകൾക്കു ചുറ്റും ട്രെഞ്ചുകളും ബാരിക്കേഡുകളും തീർത്ത് സുരക്ഷിതമായി കഴിയുന്ന വനപാലകർ, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി പാവപ്പെട്ട കർഷകരുടെ കൃഷിയും വീടും നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്താൽ നിസഹായത നടിക്കും. കാട്ടുമൃഗങ്ങളെ നേരിടാൻ അവർക്കു വേണ്ടത്ര ആയുധങ്ങളില്ലത്രേ. നിവൃത്തികേടുകൊണ്ട് ആരെങ്കിലും കാട്ടുപന്നിയെയോ മറ്റോ നിയമപരമായിത്തന്നെ വെടിവച്ചാൽ അവരെ കേസിൽ കുടുക്കി പീഡിപ്പിക്കും.
നിയമപരമായി തങ്ങളുടെ അധീനതയിലുള്ള ഭൂമിയിൽ വീടുവയ്ക്കാനോ അവിടെയുള്ള മരംമുറിക്കാനോ ആരെങ്കിലും തുനിഞ്ഞാൽ ഓടിവന്നു തടയും. അതേസമയം, വൻകിട കാട്ടുകള്ളന്മാർ ലോഡ് കണക്കിനു മരങ്ങൾ മുറിച്ചുകടത്തിയാലും അനങ്ങില്ല. "പറയെടുപ്പ്' എന്നും മറ്റുമുള്ള പേരിൽ വനംവകുപ്പുകാർ നടത്തുന്ന കൈക്കൂലി സമാഹരണത്തെപ്പറ്റിയുള്ള കഥകൾ നിരവധിയുണ്ട്. പരിസ്ഥിതിലോലമെന്നും മറ്റും പറഞ്ഞ് കർഷകരുടെ ഭൂമിയും തോട്ടങ്ങളും പിടിച്ചെടുക്കാൻ ചിലർക്കു വലിയ ഉത്സാഹമാണ്. കാരണം, പിന്നീട് അവിടെനിന്നുള്ള ആദായം സർക്കാർ ഖജനാവിലേക്കല്ല, പലരുടെയും വീട്ടിലേക്കാണു പോകുന്നതെന്ന കാര്യം എല്ലാവർക്കുമറിയാം.
വനസംരക്ഷണതൃഷ്ണയുടെ യഥാർഥ കാരണം ഇങ്ങനെയൊക്കെ ആണെന്നിരിക്കെ വനപാലകരുടെ അതിക്രമങ്ങൾക്കും പാവപ്പെട്ട കർഷകരെ കള്ളക്കേസുകളിൽ കുടുക്കി പീഡിപ്പിക്കുന്ന നടപടികൾക്കും തടയിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വന്യമൃഗങ്ങൾക്കും വനപാലകർക്കും മാത്രമല്ല, കർഷകർക്കും ജീവിക്കാൻ അവകാശമുണ്ട്. പീഡനങ്ങൾ ജീവനെടുക്കുന്ന സ്ഥിതിവരെ എത്തിയിരിക്കുന്നു. ചിറ്റാറിലെ കർഷകന്റെ ദുരൂഹമരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണം. അനാഥമായിരിക്കുന്ന ആ ഒന്പതംഗ കുടുംബത്തിനു നീതി ലഭിക്കണം.
കർഷകനു ലഭിക്കേണ്ടതു കാട്ടുനീതിയാണോ?
12:59 AM Aug 03, 2020 | Deepika.com