ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ മുറകൾക്കുമുമ്പിൽ എത്രനാൾ പിടിച്ചുനിൽക്കാൻ ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭകർക്കു കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.
ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനീസ് ഭരണകൂടം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അതു തുടരുമെന്നാണ് 12 വിമോചനസമര നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കിക്കൊണ്ടുള്ള നടപടി സൂചിപ്പിക്കുന്നത്. ഹോങ്കോംഗ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നതു തെളിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് അവരുടെ അയോഗ്യതയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട സാങ്കേതിക വിശദീകരണം. എതിർശബ്ദങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോവുക എന്ന നയത്തിൽ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാകും ചൈന ഇതിലൂടെ വ്യക്തമാക്കുന്നത്. 1989 ജൂൺ നാലിനു ബെയ്ജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ ജനാധിപത്യ പ്രക്ഷോഭകരുടെമേൽ കയറിയിറങ്ങിയ പട്ടാള ടാങ്കുകളുടെ ഇരന്പലും തുടർന്നുള്ള ആർത്തനാദങ്ങളും ലോകത്തിന്റെ കാതിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ട്.
ലോകത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ ഹോങ്കോംഗ് ചൈനയുടെ തെക്കുഭാഗത്തുള്ള ഒരു ഉപദ്വീപാണ്. 1842-ൽ ഒന്നാം കറുപ്പ് യുദ്ധത്തെത്തുടർന്നു ഹോങ്കോംഗ് ബ്രിട്ടീഷ് കോളനിയായി. 99 വർഷക്കാലം ബ്രിട്ടീഷ് അധീനതയിലായിരുന്ന ഹോങ്കോംഗ് 1997-ൽ ചൈനയ്ക്കു കൈമാറി. 75 ലക്ഷം ജനങ്ങളുള്ള ഹോങ്കോംഗ് ചൈനയുടെ ഭാഗമായിക്കഴിഞ്ഞും 50 വർഷത്തേക്കു പ്രത്യേക ഭരണസംവിധാനം അവിടെ തുടരുമെന്ന് ഇതുസംബന്ധിച്ചുണ്ടാക്കിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അതിൻപ്രകാരം ഹോങ്കോംഗിൽ പ്രത്യേക നിയമസംവിധാനവും നികുതി വ്യവസ്ഥകളും കറൻസിയും പാർലമെന്റുമുണ്ട്. കമ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ചൈനയെ അപേക്ഷിച്ചു വിപുലമായ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ഹോങ്കോംഗിലുണ്ട് എന്നതായിരുന്നു പ്രധാന സവിശേഷത. ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്നതിനാൽ ചൈനീസ് സംസ്കാരത്തിൽനിന്നു വിഭിന്നമായ ഒരു സംസ്കാരവും അവിടെയുണ്ട്. തങ്ങളുടെമേലുള്ള ചൈനീസ് നിയന്ത്രണം കൂടിവരുന്നതായി ആറേഴു വർഷമായി ഹോങ്കോംഗ് നിവാസികൾക്ക് അനുഭവപ്പെടുന്നു.
ഹോങ്കോംഗിന്റെ നിയമസംവിധാനം ചൈനയ്ക്കു കീഴിലാണെന്ന് 2014-ൽ ഉത്തരവിറങ്ങി. അതിനനുസരിച്ച് ഹോങ്കോംഗിൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ ചൈനയ്ക്കു കൈമാറാനുള്ള നീക്കം വന്നപ്പോൾ ഹോങ്കോംഗുകാർ കൂടുതൽ അപകടം മണത്തു. അതിനെതിരേ ഹോങ്കോംഗിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനു ചൈനയിലെന്പാടും കമ്യൂണിസ്റ്റ് ഭരണത്തിന്റെ 70-ാം വർഷം ആഘോഷിച്ചപ്പോൾ ഹോങ്കോംഗ് പ്രക്ഷോഭാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു. ഹോങ്കോംഗിനുവേണ്ടിയുള്ള പുതിയൊരു സുരക്ഷാനിയമം മേയ് 28-ന് ചൈനീസ് നിയമനിർമാണസഭ പാസാക്കി. ഇതനുസരിച്ചു വിദേശ ഇടപെടലായോ ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതായോ ബെയ്ജിംഗിനു തോന്നുന്ന നടപടികളെല്ലാം ക്രിമിനൽ കുറ്റമാണ്. സർക്കാരിനിഷ്ടപ്പെടാത്തതെല്ലാം ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കാൻ ഇതിലൂടെ കഴിയും. പുതിയ സുരക്ഷാനിയമങ്ങൾ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിലേക്കു നയിക്കുമെന്നു ഹോങ്കോംഗിലെ എമരിറ്റസ് ബിഷപ്പായ കർദിനാൾ ജോസഫ് സെൻ അഭിപ്രായപ്പെടുകയുണ്ടായി.
ജനാധിപത്യനീക്കങ്ങളോടു വലിയ അസഹിഷ്ണുത പുലർത്തുന്ന ചൈനീസ് ഭരണകൂടം കൂടുതൽ മതപീഡന നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. പള്ളികളിലെ കുരിശും ഈശോയുടെ രൂപങ്ങളും മാറ്റി അവിടെ ചെയർമാൻ മാവോ സേതൂംഗിന്റെയും പ്രസിഡന്റ് ഷി ചിൻപിംഗിന്റെയും ചിത്രങ്ങൾ വയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചതായി ഡെയ്ലി മെയിൽ പത്രം റിപ്പോർട്ടു ചെയ്തു. ചൈനയുടെ പല പ്രവിശ്യകളിലും പള്ളികളിലുള്ള കുരിശുകളും രൂപങ്ങളും ചൈനീസ് അധികൃതർ തകർത്തതായും വാർത്തയുണ്ട്. വിശ്വാസികൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ജനാധിപത്യസ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്നതിനെപ്പറ്റിയുള്ള ചൈനീസ് അധികൃതരുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഷി ചിൻപിംഗ് അധികാരത്തിലേറിയശേഷം ചൈനയിൽ മതപീഡനം വർധിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നു. കമ്യൂണിസ്റ്റ് പാർട്ടിയോടു കൂറുപുലർത്തുന്നവിധം മതങ്ങളെല്ലാം ചൈനവത്കരണം നടത്തണമെന്നു ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. മതഗ്രന്ഥങ്ങളുടെയും പ്രാർഥനാപുസ്തകങ്ങളുടെയുമൊക്കെ തർജമകൾ വായിച്ചുനോക്കി അവയിലെ സന്ദേശം കമ്യൂണിസ്റ്റ് ആശയങ്ങൾക്കു വിരുദ്ധമല്ല എന്നുറപ്പാക്കി തിരുത്തലുകൾ വരുത്തണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഉത്തരവിറക്കി. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വാസങ്ങൾക്കു വിരുദ്ധമായതൊന്നും ഇത്തരം പുസ്തകങ്ങളിലുണ്ടാവരുതെന്ന് ഉറപ്പാക്കണമെന്നും നിർദേശിക്കപ്പെട്ടു.
കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള മതവിഭാഗങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ചൈനീസ് ഭരണകൂടം വർഷങ്ങളായി ശ്രമിച്ചുവരുകയാണ്. ചൈനയിലെ ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനുമായുള്ള കരാർ ചർച്ചകളിൽ മുൻകൈ നേടാൻ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാർ വത്തിക്കാനു നേർക്ക് സൈബർ ആക്രമണം നടത്തിയതായി കഴിഞ്ഞദിവസം വാർത്തയുണ്ടായിരുന്നു. ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2018-ൽ കരാറുണ്ടാക്കിയത്. സഭയുടെ പ്രവർത്തനങ്ങളെ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ മതപീഡന നീക്കങ്ങൾ എന്നു കരുതണം. ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചിരുന്ന ഹോങ്കോംഗിലെ ജനങ്ങളും ചൈനയുടെ അധീനത്തിലായതോടെ കമ്യൂണിസ്റ്റ് ഭരണകൂട വ്യാളി ചീറ്റുന്ന തീപ്പുകയിൽ നീറാൻ തുടങ്ങി. സർക്കാരിന്റെ അടിച്ചമർത്തൽ മുറകൾക്കുമുമ്പിൽ എത്രനാൾ പിടിച്ചുനിൽക്കാൻ ഹോങ്കോംഗിലെ ജനാധിപത്യപ്രക്ഷോഭകർക്കു കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.
ചൈനയും ഹോങ്കോംഗിന്റെ വിമോചന പരീക്ഷണങ്ങളും
12:02 AM Aug 01, 2020 | Deepika.com