കോവിഡ് സംബന്ധിച്ച ബോധവത്കരണം ഒരു വശത്തു നടക്കുന്പോൾ മറുവശത്ത് അതേപ്പറ്റിയുള്ള അബദ്ധധാരണകൾ അതിലും വേഗം വ്യാപിച്ചു എന്നതാണു ഖേദകരമായ ഒരു കാര്യം. കാരുണ്യവും സ്നേഹവും ഒത്തൊരുമയുമാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. ഒരുപക്ഷേ മഹാമാരി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠവും അതാകാം.
കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഇന്ന് ആറു മാസം തികയുകയാണ്. ആദ്യഘട്ടത്തിൽ ഈ മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടഞ്ഞുനിർത്താൻ കേരളത്തിനായി. കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കൈകഴുകൽ, ആളകലം പാലിക്കൽ, ക്വാറന്റൈൻ എന്നിവ പോലുള്ള ജാഗ്രതാ നടപടികളും കൊണ്ടാണതു സാധിച്ചത്. ഇതിനു നേതൃത്വം നൽകിയ കേരള സർക്കാരും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം രാജ്യാന്തര തലത്തിൽവരെ പ്രശംസയ്ക്കു പാത്രമായി. കേരളത്തിൽ എല്ലാം സുരക്ഷിതമാണ് എന്നൊരു മിഥ്യാധാരണ ചിലരിലെങ്കിലും ഉണ്ടാക്കാനും ഇതിടയാക്കി. അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിക്കും. ജാഗ്രത അല്പം കുറഞ്ഞതോടെ കോവിഡ് കേസുകളുടെ എണ്ണം പെട്ടെന്നു കുതിച്ചുയർന്നു. വേണ്ടത്ര ആളുകളിൽ പരിശോധനകൾ നടത്താൻ സാധിക്കാതെ വരികയും ചെയ്തതോടെ കാര്യങ്ങൾ പിടിവിട്ടതുപോലായി. സമൂഹവ്യാപനം ഉണ്ടായെന്നു സർക്കാർതന്നെ സമ്മതിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വർധനയുണ്ടെങ്കിലും കോവിഡ് ആരെയും പിടികൂടാമെന്ന സ്ഥിതിയിലാണിന്നു കേരളം.
കോവിഡ് സംബന്ധിച്ച ബോധവത്കരണം ഒരു വശത്തു നടക്കുന്പോൾ മറുവശത്ത് അതേപ്പറ്റിയുള്ള അബദ്ധധാരണകൾ അതിലും വേഗം വ്യാപിച്ചു എന്നതാണു ഖേദകരമായ ഒരു കാര്യം. പത്രത്തിലൂടെ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന പ്രചാരണം വിശ്വസിച്ച ഒരു സ്ത്രീ കൈതൊടാതെ പത്രമെടുത്ത് അത് ഇസ്തിരിയിട്ടു ചൂടാക്കുന്ന വീഡിയോ വന്നത് ഉദാഹരണം. പത്രം വായിച്ച് ഇന്നുവരെ ആർക്കെങ്കിലും കോവിഡ് പകർന്നതായി റിപ്പോർട്ട് വന്നിട്ടില്ല. കോവിഡ് രോഗികളുടെ മൃതസംസ്കാരം സംബന്ധിച്ച തെറ്റിദ്ധാരണകൾ വലിയൊരു സാമൂഹികവിഷയമായിപ്പോലും വളർന്നു. കോവിഡ് ബാധയുള്ള ഒരാൾ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തെറിക്കുന്ന സ്രവങ്ങൾ മറ്റൊരാളുടെ ദേഹത്തു വീഴുന്പോഴാണ് സാധാരണഗതിയിൽ രോഗവ്യാപനം നടക്കുന്നത്. മൃതശരീരങ്ങൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാറില്ലല്ലോ. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ അതീവ ശ്രദ്ധയോടെ പ്ലാസ്റ്റിക്കിൽ കെട്ടിപ്പൊതിഞ്ഞാണു കൈമാറുക. ചെന്നൈയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരു ഡോക്ടറുടെ സംസ്കാരം നാട്ടുകാർ തടഞ്ഞതിനെ പരിഹാസത്തോടെ കണ്ട മലയാളികൾ, കേരളത്തിലും അതിന്റെ ആവർത്തനമുണ്ടായപ്പോൾ സ്വയം അപഹാസ്യരായി. മനുഷ്യത്വം മരവിക്കാത്തവരും വിവേകം നശിക്കാത്തവരുമായി ഇനിയും ധാരാളംപേർ കേരളത്തിലുള്ളതിനാൽ, ഇതിനെതിരേ ഉയർന്ന രോഷം ഒരു ആത്മവിമർശനത്തിനും തെറ്റുതിരുത്തലിനും നമ്മെ പ്രേരിപ്പിച്ചു എന്നത് ആശ്വാസകരമാണ്. കോവിഡ് ബാധിതരുടെ മൃതസംസ്കാരം മനുഷ്യത്വപരമായി നടക്കുന്നു എന്നുറപ്പു വരുത്താൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണം.
കേരളത്തിലെ കത്തോലിക്കാസഭയും രൂപതകളും ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന പല നടപടികളും മാതൃകാപരവും അഭിനന്ദനീയവുമാണ്. കോവിഡ് പ്രതിരോധത്തിലെന്നപോലെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കാര്യത്തിലും നമ്മുടെ മനുഷ്യത്വം പ്രകടമാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്യുകയുണ്ടായി. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സ്നേഹത്തോടും ബഹുമാനത്തോടും കൂടെ കോവിഡ് ബാധിച്ചു മരിക്കുന്നവരോടും പെരുമാറണമെന്നും ക്രിസ്തീയവിധിപ്രകാരമുള്ള സംസ്കാരം നൽകാൻ തയാറാകണമെന്നും അദ്ദേഹം സഭാംഗങ്ങളോടു നിർദേശിച്ചു. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കൽവഴി പള്ളി സെമിത്തേരികളിൽ സംസ്കരിക്കാനുള്ള ആലപ്പുഴ രൂപതയുടെ തീരുമാനം അഭിനന്ദനീയമാണ്. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ചങ്ങനാശേരി അതിരൂപതയും അനുമതി നൽകിയിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ കോവിഡ് ബാധിതന്റെ മൃതസംസ്കാരച്ചടങ്ങു വൈദികർ പിപിഇ കിറ്റ് അണിഞ്ഞ് നടത്തിയതും ഏറെ പ്രശംസിക്കപ്പെട്ടു. കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു സഹായിക്കാൻ കേരളത്തിലെ മിക്ക സീറോ മലബാർ രൂപതകളിലും സന്നദ്ധ സേനകൾ രൂപവത്കരിച്ചിട്ടുണ്ട്. ഏതു രോഗം വന്നു മരിക്കുന്നവരും അവഗണിക്കപ്പെടേണ്ടവരല്ലെന്നും ആദരവോടുകൂടിയ മൃതസംസ്കാരം എല്ലാവരും അർഹിക്കുന്നുണ്ടെന്നുമുള്ള കാര്യം സമൂഹത്തെ ഓർമിപ്പിക്കുകയാണ് ഇതെല്ലാം.
രോഗാണു വ്യാപനത്തിനുള്ള സാധ്യത ഏറ്റവും കുറഞ്ഞ സംസ്കാരമാതൃകയാണു ദഹിപ്പിക്കൽ. സെമിത്തേരികളിൽ സംസ്കരിക്കുന്നതും അധികൃതർ നിർദേശിക്കുന്ന ആഴത്തിൽ കുഴിയെടുത്താകയാൽ അവിടെനിന്നും രോഗം പകരില്ല. അനാവശ്യഭീതി പരത്തുന്നവർ ഒന്നറിയണം. ആർക്കും കോവിഡ് വരാം. രോഗം വന്നു മരിക്കാം. അപ്പോൾ നമ്മോടും ആളുകൾ പെരുമാറുന്നത് ഇങ്ങനെയായിരിക്കും എന്നോർത്താൽ നമ്മുടെ മനോഭാവത്തിൽ മാറ്റം വന്നേക്കും. സന്പൂർണ സാക്ഷരരെന്ന് അഭിമാനിക്കുമ്പോഴും പല കാര്യങ്ങളിലും കടുത്ത അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്നവരാണു മലയാളികൾ. കോവിഡ് ഭീതി പലരെയും സ്വാർഥതയുടെ കൊക്കൂണുകൾ തീർത്ത് അതിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിച്ചു. ക്വാറന്റൈൻ എന്നതു രോഗം പടരാതിരിക്കാനുള്ള സുരക്ഷാ മുൻകരുതൽ ആണെന്നിരിക്കെ, ക്വാറന്റൈനിൽ കഴിയുന്നവരോട് അങ്ങേയറ്റം അസഹിഷ്ണുതയോടെ പെരുമാറിയവരുണ്ട്. കൊറോണ വൈറസ് നമ്മുടെ മനുഷ്യത്വത്തെ കൊല്ലാൻ നാം അനുവദിക്കരുത്.
രോഗം പിടിപെട്ടാലും ഇല്ലെങ്കിലും കൊറോണ വൈറസ് നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ജീവിതശൈലികൾ, ഭക്ഷണം, ജോലി, വിദ്യാഭ്യാസം എന്നിവയിലെല്ലാം മാറ്റം വന്നുകഴിഞ്ഞു. ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തെ കൊറോണ മാറ്റിയെങ്കിൽ കൊറോണയോടുള്ള മനോഭാവം നാമും മാറ്റണമെന്നു മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നു. ഉത്കണ്ഠയും പരിഭ്രാന്തിയും വേദനയുമൊക്കെയാണു കോവിഡ് നമുക്കു സമ്മാനിച്ചത്. ഇന്നു നാം ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു വാക്കായി അതു മാറിയിരിക്കുന്നു. ഓരോ വാക്കിനും ഓരോ ഊർജമുണ്ടെന്നു ശാസ്ത്രം പറയുന്നു. അവ നമ്മുടെ തലച്ചോറിലുണ്ടാക്കുന്ന സ്പന്ദനങ്ങളാണു രാസമാറ്റങ്ങൾ വഴി സന്തോഷവും ദുഃഖവും അസ്വസ്ഥതയുമൊക്കെ ജനിപ്പിക്കുന്നത്. അതുകൊണ്ടു നിഷേധാത്മക ചിന്തകളുണ്ടാക്കുന്ന കോവിഡിനെപ്പറ്റിയുള്ള സംസാരം കുറയ്ക്കുമ്പോൾ നമ്മിൽ വീണ്ടും പ്രത്യാശ നിറയും. ഈ കോവിഡ് കാലത്തു താങ്ങായിനിന്ന ആരോഗ്യപ്രവർത്തകർ, പോലീസുകാർ, അധ്യാപകർ, കർഷകർ, പ്രത്യേക പരിഗണന അർഹിക്കുന്ന വയോജനങ്ങൾ എന്നിവരെയൊക്കെ നമുക്കു സ്മരിക്കാം. കാരുണ്യവും സ്നേഹവും ഒത്തൊരുമയുമാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. ഒരുപക്ഷേ മഹാമാരി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠവും അതാകാം.
കോവിഡ് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത്
11:33 PM Jul 29, 2020 | Deepika.com