കോട്ടയം മുട്ടന്പലത്തെ വൈദ്യുതിശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനെതിരേ മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിനാകെ കളങ്കമായി. കോവിഡിനെപ്പറ്റിയുള്ള ബോധവത്കരണം ജനങ്ങളിലേക്കു പൂർണമായി എത്തിയിട്ടില്ല എന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചന.
കോവിഡ് ബാധിതന്റെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടന്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതിനെതിരേ മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സമ്പൂർണ സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളത്തിനു വലിയ കളങ്കമായി. പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിട്ടും ഫലം കാണാതെവന്നപ്പോൾ, രാത്രി വളരെ വൈകി വലിയ പോലീസ് സന്നാഹത്തോടെ തീരുമാനിച്ച സ്ഥലത്തുതന്നെ മൃതദേഹം സംസ്കരിച്ചു. കോവിഡ് മഹാമാരിയെ വലിയ ഭീതിയോടെ കാണുന്നതുകൊണ്ടാവണം കോവിഡ്ബാധിതരുടെ മൃതസംസ്കാരം സംബന്ധിച്ചു വലിയ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും സാമാന്യജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രദേശവാസികളാണു കോട്ടയത്തു പ്രതിഷേധത്തിനിറങ്ങിയതെന്നു റിപ്പോർട്ടുകളിൽ നിന്നു മനസിലാക്കാം. പ്രതിഷേധം സംഘടിപ്പിച്ച കൗൺസിലർക്കും കണ്ടാലറിയാവുന്ന 30 പേർക്കുമെതിരേ ദുരന്തനിവാരണ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുപോലുള്ള നിർഭാഗ്യ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഇത്തരം കർശന നടപടികൾതന്നെ വേണം.
കോവിഡ് ബാധിതരോടു സഹാനുഭൂതിയോടെ പെരുമാറണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തതു കഴിഞ്ഞ ദിവസമാണ്. എന്നിട്ടും, ജനങ്ങളെ ബോധവത്കരിക്കാൻ ഉത്തരവാദിത്വപ്പെട്ട മുനിസിപ്പൽ കൗൺസിലർ ജനങ്ങളെ ഇളക്കിവിട്ടത് അവരുടെ ക്ഷേമത്തിലുള്ള താത്പര്യംകൊണ്ടു മാത്രമാണെന്നു കരുതാൻ കഴിയുമോ? സങ്കുചിത സമീപനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുകയേയുള്ളു എന്നതിൽ സംശയമൊന്നുമില്ല. കോവിഡിനെതിരേ പൊരുതുന്നു എന്നൊക്കെ വലിയ അവകാശവാദങ്ങൾ മുഴക്കുന്പോഴും ഇതിൽനിന്നു തങ്ങൾക്കെന്തു നേട്ടമുണ്ടാക്കാനാവും എന്നാണു പലരും നോക്കുന്നത്. സമ്മർദതന്ത്രങ്ങൾക്കു വഴങ്ങാതെ, സമചിത്തതയോടെയും സംയമനത്തോടെയും തീരുമാനം നടപ്പാക്കിയ കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നടപടി ഉചിതമായി.
മൃതദേഹത്തോട് ആദരവു കാട്ടുക സംസ്കാരമുള്ള സമൂഹങ്ങളുടെ പ്രാഥമിക മര്യാദകളിൽപ്പെട്ടതാണ്. യുദ്ധരംഗത്തു ശത്രുസൈനികർ പോലും ഈ മര്യാദ കാട്ടാറുണ്ട്. മാന്യമായ മൃതസംസ്കാരത്തിന് എല്ലാവർക്കും അവകാശമുണ്ട്. കോവിഡ് ബാധിതരുടെ മൃതദേഹസംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കർക്കശമായ സുരക്ഷാമാനദണ്ഡങ്ങളോടെയാണ്. മൃതദേഹത്തെ സ്പർശിക്കാതിരുന്നാൽ കോവിഡ് രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതു രോഗം പകർന്നുകിട്ടിയിട്ടുള്ള ആരെങ്കിലും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വന്നിട്ടുണ്ടെങ്കിൽ അവരിൽനിന്നാണ്. അതു തടയാനാണല്ലോ മൃതസംസ്കാരച്ചടങ്ങിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതും ആളകലം പാലിക്കൽ പോലെയുള്ള നിബന്ധനകൾ നിർദേശിച്ചിട്ടുള്ളതും.
വസ്തുതകൾ ഇതായിരിക്കെ, മുട്ടന്പലത്തെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനെതിരേ മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ സംഘർഷമുണ്ടാക്കി ഭീതിപരത്തിയതു തികഞ്ഞ മര്യാദകേടു മാത്രമല്ല അക്ഷരനഗരിക്കു നാണക്കേടുമായി. മൃതദേഹം ദഹിപ്പിക്കുന്പോൾ പുകയിലൂടെ കോവിഡ് പകരുമെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. അവരെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നു വ്യക്തം. ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കാൻ ഉത്തരവാദിത്വപ്പെട്ട കൗൺസിലർതന്നെ പ്രതിഷേധത്തിനു ചൂടുപകരുന്ന വിധത്തിൽ പെരുമാറിയതും പോലീസിനോടും മറ്റു സർക്കാർ ഉദ്യോഗസ്ഥരോടുമെല്ലാം തട്ടിക്കയറിയതുമൊക്കെ ആർക്കു ന്യായീകരിക്കാനാവും? കോവിഡ് മരണത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണ്.
കോവിഡിനെപ്പറ്റിയുള്ള ബോധവത്കരണം പല തലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അതൊന്നും സാധാരണ ജനങ്ങളിലേക്കു പൂർണമായി എത്തിയിട്ടില്ല എന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചന. പലവിധ തെറ്റിദ്ധാരണകളിൽപ്പെട്ടാണു ഭൂരിഭാഗംപേരും കഴിയുന്നത്. ചിലർക്ക് അനാവശ്യ ഭീതിയാണെങ്കിൽ മറ്റു ചിലർക്ക് തങ്ങൾക്ക് ഒന്നും വരില്ലെന്ന അതിരുവിട്ട ആത്മവിശ്വാസമാണ്. ശാസ്ത്രീയവിവരങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ കാര്യങ്ങളാണ് ഇതിന് ഒരു പ്രധാന കാരണം. സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം മറയില്ലാത്ത സത്യങ്ങളാണെന്നു വിശ്വസിക്കുന്ന അഭ്യസ്തവിദ്യർ പോലും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. കൊറോണയ്ക്കെതിരേ പ്രതിരോധം തീർക്കാൻ ശരിയായ ബോധവത്കരണം ഇനിയും ആവശ്യമുണ്ടെന്നാണ് മുട്ടന്പലം സംഭവം നൽകുന്ന പാഠം.
കഷ്ടം, ഇതാണോ നമ്മുടെ സംസ്കാരം?
11:20 PM Jul 27, 2020 | Deepika.com