പ്രത്യേക പദവി ഇല്ലാതാക്കി രാജ്യത്തെ
പൊതുനിയമങ്ങളെല്ലാം കാഷ്മീരിനും ബാധകമാക്കിയ
സർക്കാർ അവിടെ യഥാർഥ ജനാധിപത്യസ്വാതന്ത്ര്യം
പുനഃസ്ഥാപിക്കാൻ വൈകരുത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും. ഇന്ത്യൻ ഭരണഘടന അതു രണ്ടും പൗരന്മാർക്ക് ഉറപ്പുനൽകുന്നുണ്ട്. അതു തടയുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. സ്വതന്ത്രമായ നിയമനിർമാണസഭയും ഭരണനിർവഹണ സംവിധാനവും ജുഡീഷറിയുമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലകൾ. ഈ മൂന്നു വിഭാഗങ്ങളും തങ്ങളിലർപ്പിച്ചിട്ടുള്ള കടമകൾ വെള്ളം ചേർക്കാതെ പാലിക്കുന്പോഴാണ് ജനാധിപത്യം പുലരുക. എന്നാൽ, ഏകാധിപത്യ പ്രവണതയുള്ള ഭരണകൂടങ്ങളും ഭരണാധികാരികളും തങ്ങളുടെ നിലയുറപ്പിക്കാനും നടപടികൾ സാധൂകരിക്കാനുംവേണ്ടി പ്രതിപക്ഷസ്വരങ്ങൾ അടിച്ചമർത്താനും പൗരാവകാശങ്ങൾക്കു കൂച്ചുവിലങ്ങിടാനും ശ്രമിക്കാറുണ്ട്. രാജ്യരക്ഷയുടെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെയുമൊക്കെ പേരിലാണ് പലപ്പോഴും ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത്. ഇതൊക്കെ തുറന്നുകാട്ടാൻ ഉത്തരവാദിത്വമുള്ള പത്രങ്ങളുടെ നാവടയ്ക്കുകകൂടി ചെയ്താൽ ആശങ്കപ്പെടാതെ വയ്യ.
ജമ്മു- കാഷ്മീരിൽ കഴിഞ്ഞ ഒരു വർഷമായി അടിസ്ഥാന ജനാധിപത്യാവകാശങ്ങൾ പലതും നിഷേധിക്കപ്പെടുന്നു എന്ന പരാതി ശക്തമാണ്. അതിനിടയിലാണു തങ്ങൾക്കിഷ്ടമില്ലാത്ത വാർത്ത എഴുതുന്ന മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിടയ്ക്കാൻ അധികൃതരെ സഹായിക്കുന്ന പുതിയ ചട്ടങ്ങൾ അവിടെ കൊണ്ടുവന്നിരിക്കുന്നത്. ഈ കരിനിയമത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടും സർക്കാർ കണ്ടമട്ടു നടിക്കുന്നില്ല. കോവിഡ് കാല നിയന്ത്രണങ്ങളും കാഷ്മീരിലെ പ്രത്യേക സ്ഥിതിയും എതിർസ്വരങ്ങളെയെല്ലാം തീർത്തും അവഗണിക്കാൻ സർക്കാരിന് അവസരം നല്കുന്നുണ്ട്.
ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരം അനുവദിച്ചിരുന്ന ജമ്മു- കാഷ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അതിനെ ജമ്മു- കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു. സംസ്ഥാനപദവി തന്നെ ഇല്ലാതാക്കിയ ഈ നടപടി കാഷ്മീർ ജനതയിലെ വലിയൊരു വിഭാഗത്തിന് അസ്വീകാര്യമായതിന്റെ കാരണം കാഷ്മീരിന്റെ ചരിത്രവും സംസ്കാരവും അറിയാവുന്ന ഏവർക്കും ബോധ്യമാകും. ശക്തമായ പ്രതിഷേധസമരങ്ങൾ മുന്നിൽക്കണ്ട സർക്കാർ പ്രതിപക്ഷ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. മാസങ്ങൾക്കുശേഷമാണ് അവരിൽ പലരെയും നിയന്ത്രണങ്ങളോടെ മോചിപ്പിച്ചത്. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല.
എതിർപ്പുകൾ ഉയരുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ ഒന്നുകൂടി ചെയ്തു. മൊബൈൽ ഫോണും ഇന്റർനെറ്റും പോലുള്ള വാർത്താവിനിമയ സംവിധാനങ്ങൾക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സമൂഹമാധ്യമങ്ങളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ചില സേവനങ്ങൾ പിന്നീടു ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും കഴിഞ്ഞ ഒരു വർഷമായി കാഷ്മീരികൾക്ക് 4 ജി ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ല. പണമിടപാടിനും വിദ്യാഭ്യാസത്തിനുമെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സർക്കാരാണ് ഇതും നടപ്പാക്കിയതെന്നതാണു വിരോധാഭാസം. ഒരു പതിറ്റാണ്ടുമുന്പുള്ള കാലത്ത് ഇന്റർനെറ്റ് സേവനം കിട്ടിയിരുന്നില്ലെങ്കിൽ അതു ജനങ്ങളുടെ ജീവിതത്തെ അത്രയൊന്നും ബാധിക്കുമായിരുന്നില്ല. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. വിവരങ്ങൾ അറിയാനും വിദ്യാഭ്യാസം ചെയ്യാനും കച്ചവടം നടത്താനുമെല്ലാം ഇന്റർനെറ്റ് കൂടിയേ കഴിയൂ. ഓൺലൈൻ പഠനം നടപ്പുരീതിയായ ഈ കോവിഡ് കാലത്ത് ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാൻ കഴിയുമോ? എന്നാൽ, കാഷ്മീരികൾക്ക് അതൊന്നും ആവശ്യമില്ലെന്നാണു സർക്കാർ നിലപാടെന്നു തോന്നുന്നു.
കഴിഞ്ഞ വർഷം ജമ്മു കാഷ്മീർ വിഭജനത്തെത്തുടർന്നു കരുതൽ നടപടികളുടെ ഭാഗമായി ഫോൺ വിലക്കിയപ്പോൾ അകലെയുള്ള തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും സ്ഥിതിയെന്തെന്ന് അറിയാതെ തീ തിന്നുകയായിരുന്നു കാഷ്മീരികളിൽ ഭൂരിഭാഗവും. ഭീകരരുടെ വിധ്വംസക പ്രവർത്തനങ്ങളെ തടയാനുള്ള നടപടികൾക്കു വിലകൊടുക്കേണ്ടിവരുന്നതു നിർദോഷികളായ സാധാരണക്കാരാണ്. കാഷ്മീരിന്റെ പ്രത്യേക പദവിയാണ് എടുത്തുകളഞ്ഞതെന്നു പറയുന്ന സർക്കാർ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള പൗരന്മാർക്കു ലഭിക്കുന്ന അവകാശങ്ങളും സൗകര്യങ്ങളും കാഷ്മീരികൾക്കു മാത്രമായി നിഷേധിക്കുന്നതിനു ന്യായീകരണമില്ല.
മൗലികാവകാശങ്ങളിൽപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണു മാധ്യമങ്ങൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശം ലഭിക്കുന്നത്. അതിനു കൂച്ചുവിലങ്ങിടുന്നതു ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും അതുവഴി ജനാധിപത്യത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെയുമാണു തടയുക. അതുകൊണ്ടു ജമ്മു- കാഷ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങൾ എടുത്തുകളയുകയും വിവാദമായ മാധ്യമ നിയന്ത്രണ ചട്ടങ്ങൾ പിൻവലിക്കുകയുംവേണം. പ്രത്യേക പദവി ഇല്ലാതാക്കി രാജ്യത്തെ പൊതുനിയമങ്ങളെല്ലാം കാഷ്മീരിനും ബാധകമാക്കിയ സർക്കാർ അവിടെ യഥാർഥ ജനാധിപത്യസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ വൈകരുത്. കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു പ്രഖ്യാപിക്കുന്ന സർക്കാർ ആ തോന്നൽ അവിടത്തെ ജനങ്ങൾക്കുകൂടി ഉണ്ടാകാനുതകുന്ന നടപടികൾ കൈക്കൊള്ളണം.
ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ കാഷ്മീരിനു നിഷേധിക്കരുത്
11:16 PM Jul 24, 2020 | Deepika.com