കർഷകരും ചെറുകിടക്കാരും ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാത്തതു വിജയ് മല്യമാരെയും നീരവ് മോദിമാരെയും പോലെ മനസില്ലാഞ്ഞിട്ടല്ല, കൈയിൽ പണമില്ലാത്തതുകൊണ്ടാണ്. മോറട്ടോറിയംകൊണ്ടു മാത്രം അവരുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. ചുരുങ്ങിയപക്ഷം പലിശയെങ്കിലും എഴുതിത്തള്ളണം.
കോവിഡ് പ്രതിസന്ധി നീളുന്നതിന്റെ ഒരു വലിയ പ്രത്യാഘാതം സാന്പത്തിക ഞെരുക്കം രൂക്ഷമാകുന്നതാണ്. രാജ്യങ്ങളുടെ മാത്രമല്ല വ്യക്തികളുടെ കാര്യത്തിലും ഇതു സംഭവിക്കുന്നു. സന്പന്ന വിഭാഗങ്ങളും ശന്പളക്കാരും ഒഴികെയുള്ളവരെല്ലാംതന്നെ വല്ലാതെ ക്ലേശിക്കുകയാണ്. വരുമാനം നിലച്ച കൃഷിക്കാരുടെയും ദിവസക്കൂലിക്കാരുടെയുമൊക്കെ കാര്യമാണ് ഏറെ കഷ്ടം. ഭക്ഷണത്തിനുപോലും വക കാണാതെ ബുദ്ധിമുട്ടുന്നവരുണ്ട്. കോവിഡ് പ്രതിസന്ധി നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ലക്ഷം കോടികളുടെ പാക്കേജുകളിലൊന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളില്ല.
ചെറുകിട- ഇടത്തരം കർഷകർ ഒട്ടുമിക്കവരും കൃഷിയിറക്കുന്നതു പണം കടമെടുത്താണ്. കൃഷിയിൽനിന്നു ലഭിക്കുന്ന ആദായംകൊണ്ടു വായ്പ തിരിച്ചടയ്ക്കാമെന്നു കണക്കുകൂട്ടിയവരൊക്കെ വല്ലാത്ത വിഷമവൃത്തത്തിലായിരിക്കുന്നു. മക്കളുടെ വിദ്യാഭ്യാസം, ഭവനനിർമാണം, വാഹനംവാങ്ങൽ തുടങ്ങിയ മിക്ക കാര്യങ്ങൾക്കും വായ്പയെ ആശ്രയിക്കുന്നവരാണു സാധാരണക്കാർ. വായ്പയെടുത്തു വീടുവച്ചവരും മക്കളെ വിദ്യാഭ്യാസത്തിനയച്ചവരും ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളുമൊക്കെ വാങ്ങിയവരും തിരിച്ചടവ് എങ്ങനെ നടത്തുമെന്നറിയാതെ തീ തിന്നുകയാണിന്ന്. കടക്കെണിയിൽനിന്നു കയറാൻ അവർ മാർഗമൊന്നും കാണുന്നില്ല.
കാർഷികവായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്നാകും സർക്കാരിനു പറയാനുള്ള ന്യായം. മോറട്ടോറിയം എന്നാൽ വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിനൽകൽ മാത്രമാണ്. ഇങ്ങനെ നീട്ടിനൽകുന്ന കാലത്തേക്കുള്ള പലിശയും കൂട്ടുപലിശയുമെല്ലാം വായ്പയെടുത്തവർ അടയ്ക്കണം. ഫലത്തിൽ ഇതു ബാങ്കുകളെ സഹായിക്കുന്ന ഒരു ക്രമീകരണം മാത്രമായി മാറുന്നു. കർഷകർക്കും ഇതിൽ ചിലപ്പോൾ താത്കാലികാശ്വാസം തോന്നാമെങ്കിലും അവരുടെ ചുമലിലേക്കു കൂടുതൽ ഭാരം എടുത്തുവയ്ക്കുകയാണ് അധികൃതർ ചെയ്യുന്നത്. കർഷകരുടെയും സാധാരണക്കാരുടെയും ക്ഷേമം ലക്ഷ്യം വയ്ക്കുന്ന സർക്കാരുകൾ ചെയ്യേണ്ടതു പലിശയും കൂട്ടുപലിശയുമെങ്കിലും എഴുതിത്തള്ളുകയാണ്.
വായ്പ തിരിച്ചടയ്ക്കുന്നതിന് ഉണ്ടായിരിക്കുന്ന പ്രതിസന്ധി ബാങ്കുകൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന സാന്പത്തികവിദഗ്ധരുടെ വാദം ശരിയായിരിക്കാം. പക്ഷേ, കോവിഡ് മഹാമാരി അസാധാരണമായ പ്രതിസന്ധിയാണെന്ന വസ്തുത കണക്കിലെടുത്തു കർഷകർക്കും ചെറുകിട- ഇടത്തരം സംരംഭകർക്കുമൊക്കെ ആശ്വാസങ്ങൾ അനുവദിക്കാൻ സർക്കാരും ബാങ്കുകളും തയാറാകണം. പലിശ എഴുതിത്തള്ളിയാൽ ബാങ്കുകൾക്കു രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും രാജ്യത്തിന്റെ ധനസ്ഥിതിയെ അതു ബാധിക്കുമെന്നുമാണു റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. അതുകൊണ്ടു കർഷകരുടെയും ചെറുകിട സംരംഭകരുടെയും വിദ്യാർഥികളുടെയുമൊക്കെ ചെറിയ വായ്പത്തുകകൾ കുത്തിനുപിടിച്ചു വാങ്ങുന്നു. അതടയ്ക്കാൻ നിർവാഹമില്ലാത്തവരോടു ജപ്തിഭീഷണി മുഴക്കുന്നു. ഈ കാർക്കശ്യം വൻകിടക്കാരോടില്ല എന്നിടത്താണ് ഇരട്ടത്താപ്പ്. ഈ കോവിഡ് കാലത്തുതന്നെ അന്പതുപേരുടെ പേരിലുള്ള 68,607 കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളി. ഇത്തരം വൻകിടക്കാരോടു കാണിക്കുന്ന കനിവിന്റെ പത്തിലൊന്നെങ്കിലും പാവപ്പെട്ട കർഷകരോടു കാണിച്ചിരുന്നെങ്കിൽ!
രാജ്യത്തെ 15 പ്രമുഖ ദേശസാത്കൃത ബാങ്കുകളിൽ 2,426 അക്കൗണ്ടുകളിൽ മാത്രമായി 1,47,350 കോടി രൂപ കിട്ടാക്കടമായുണ്ട് എന്നാണു കണക്കുകൾ. ഇതിൽ 32,737 കോടി രൂപയും 33 പേരുടേതാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്കു മാത്രം 43,737 കോടി രൂപയാണ് വന്പന്മാരിൽനിന്നു വായ്പാ കുടിശികയായി കിട്ടാനുള്ളത്. മറ്റു പല ബാങ്കുകൾക്കും ഇതുപോലെ ആയിരക്കണക്കിനു കോടികൾ കിട്ടാനുണ്ട്. രാജ്യത്തിന്റെ പണം കൊള്ളയടിച്ചു മുങ്ങിനടക്കുന്ന വന്പന്മാരോടു കാണിക്കുന്ന ദയാദാക്ഷിണ്യത്തിന്റെ കണികപോലും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകരോടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരോടുമില്ല എന്നതാണു പരിതാപകരം. കാർഷികവായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കുമൊക്കെ ഉദാരസമീപനമുണ്ട് എന്ന വാഗ്ദാനങ്ങളിൽ വിശ്വസിച്ചു വായ്പയെടുത്തവർ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കച്ചിത്തുരുന്പു തേടുന്പോൾ അവരെ കൂടുതൽ ആഴങ്ങളിലേക്കു ചവുട്ടിത്താഴ്ത്തുന്ന സമീപനം ഉണ്ടാകരുത്.
വായ്പ തിരിച്ചടയ്ക്കുന്നതിനു നല്കിയിരിക്കുന്ന കാലപരിധി ഇളവ് പിഴപ്പലിശയ്ക്കു കാരണമാകുന്നതു സാധാരണക്കാരനു കനത്ത ഭാരമാണ്. വായ്പയ്ക്കു നല്കുന്ന ഇളവുകൾ ബാങ്കുകളുടെ ധനകാര്യസ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കോർപറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ രാജ്യത്തു കടബാധ്യതയിലായ കർഷകർക്ക് ആശ്വാസമേകുന്ന നടപടികളെടുത്തില്ലെന്നു കഴിഞ്ഞവർഷം പാർലമെന്റിൽ നടന്ന ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തുകയുണ്ടായി. വൻകിട കുത്തക കന്പനികളുടെ ഭീമമായ തുകകൾ എഴുതിത്തള്ളുന്പോൾ മിണ്ടാതിരിക്കുന്ന സാന്പത്തിക വിദഗ്ധർ കർഷകരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യമുയരുന്പോൾ അതിനെതിരെ വലിയ സിദ്ധാന്തങ്ങളുമായി രംഗത്തുവരും. കോവിഡിനെ തുടർന്നുള്ള മോറട്ടോറിയം കാലത്തുപോലും കർഷകർക്കെതിരെ ജപ്തിനടപടികളുമായി ഇറങ്ങിപ്പുറപ്പെട്ട ബാങ്കുകളുണ്ട്. കർഷകരും ചെറുകിടക്കാരും ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാത്തതു വിജയ് മല്യമാരെയും നീരവ് മോദിമാരെയും പോലെ മനസില്ലാഞ്ഞിട്ടല്ല, കൈയിൽ പണമില്ലാത്തതുകൊണ്ടാണ്. മോറട്ടോറിയംകൊണ്ടു മാത്രം അവരുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. ചുരുങ്ങിയപക്ഷം പലിശയെങ്കിലും എഴുതിത്തള്ളണം. അധികൃതർ ഷേക്സ്പിയർ കഥാപാത്രമായ ഷൈലോക്കിന്റെ മട്ടിൽ പാവം കർഷകരോടു പെരുമാറരുത്.
ഷൈലോക്കിന്റെ മട്ടിൽ പെരുമാറരുത്
12:51 AM Jul 22, 2020 | Deepika.com