കോവിഡിനെതിരേ ഫലപ്രദമായ വാക്സിൻ എത്താത്തിടത്തോളംകാലം ജാഗ്രതയും കരുതലും മാത്രമാണു മുന്നിലുള്ള പ്രതിരോധ മാർഗം.
കോവിഡ് വ്യാപനം സംസ്ഥാനത്തും രാജ്യത്തും കനത്ത ആശങ്കയുയർത്തുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോവിഡ്ബാധിതരുടെ എണ്ണം വ്യാഴാഴ്ച കേരളത്തിൽ പതിനായിരവും ഇന്ത്യയിൽ പത്തുലക്ഷവും കടന്നു. മുപ്പത്തേഴുലക്ഷം രോഗികളുള്ള അമേരിക്കയും 20 ലക്ഷത്തിലേറെ രോഗികളുള്ള ബ്രസീലും മാത്രമാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിലുള്ളത്. മരണസംഖ്യ ഈ രണ്ടു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കുറവാണെന്ന് ആശ്വസിക്കാമെന്നു മാത്രം. ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായിട്ടുള്ളതെങ്കിലും കേരളത്തിലും കാര്യങ്ങൾ പിടിവിട്ടുപോവുകയാണെന്ന സൂചനകൾ വന്നത് ഗൗരവമായിത്തന്നെ എടുക്കണം.
കോവിഡ്-19 എന്ന മഹാമാരി ലോകത്താകെ മരണംവിതച്ചു മുന്നേറിയപ്പോൾ ഫലപ്രദമായ കരുതൽനടപടികളിലൂടെ അതിനെ പിടിച്ചുനിർത്താൻ കഴിഞ്ഞെന്നു കേരളവും ഇന്ത്യയും അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലേർപ്പെടുത്തിയ കർക്കശമായ ലോക്ക്ഡൗണിനെ പല രാജ്യങ്ങളും പ്രശംസിക്കുകയും ഇവിടത്തെ നടപടികൾ മാതൃകാപരമാണെന്നു ചൂണ്ടിക്കാട്ടുകയുമുണ്ടായി. യാത്രകൾ പരിമിതിപ്പെടുത്തിയും സന്പർക്കങ്ങൾ ഒഴിവാക്കിയും ആളകലം പാലിച്ചും മാസ്ക് ധരിച്ചുമൊക്കെ കൊറോണയെ നേരിടാമെന്ന ആത്മവിശ്വാസം നമുക്കുണ്ടായി. എന്നാൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുകയും ജനജീവിതം സാധാരണനിലയിലേക്കു മടങ്ങാൻ തുടങ്ങുകയും ചെയ്തതോടെ കൊറോണയ്ക്കെതിരായ നമ്മുടെ ചെറുത്തുനില്പിൽ വിള്ളലുകൾ വീണുതുടങ്ങി. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ പെട്ടുപോയവരും നാട്ടിലേക്കു മടങ്ങിയതോടെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം വൻതോതിൽ വർധിച്ചു.
പ്രതിദിനം പത്തിൽ താഴെ രോഗികൾ എന്ന നിലയിൽനിന്ന് എഴുന്നൂറിലധികം രോഗികൾ എന്ന അപകടകരമായ നിലയിലേക്കു കേരളം മാറിയതു വളരെ പെട്ടെന്നാണ്. അതിവ്യാപനമേഖലകളായ നിരവധി ക്ലസ്റ്ററുകൾ ഇവിടെ രൂപപ്പെട്ട സാഹചര്യത്തിൽ സമൂഹവ്യാപനഘട്ടത്തിലേക്ക് നാം അടുക്കുകയാണോ എന്ന ഭയം ആരോഗ്യവിദഗ്ധരും ഭരണാധികാരികളുമൊക്കെ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, കൊറോണയോടൊപ്പം ജീവിക്കാൻ നാം പഠിച്ചുകഴിഞ്ഞു എന്ന മട്ടിലാണ് പൊതുജനങ്ങൾ പൊതുവെ ഇപ്പോൾ പെരുമാറുന്നത്. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുത്താൽ നാം അപകടഭീഷണി പിന്നിട്ടില്ലെന്നു മാത്രമല്ല, കൂടുതൽ അപകടത്തിലേക്കു നീങ്ങുകയുമാണ്.
ഇന്ത്യയിലാദ്യം കോവിഡ് സ്ഥിരീകരിച്ചതു കേരളത്തിലായിരുന്നു. വുഹാനിൽനിന്നു വന്ന മെഡിക്കൽ വിദ്യാർഥിനിക്കു കോവിഡ് സ്ഥിരീകരിച്ചത് ജനുവരി 30-നാണ്. അതിനുശേഷം ആറുമാസം കഴിയുമ്പോൾഎല്ലാവരും കണക്കുകൂട്ടിയതിനേക്കാൾ കൂടുതൽകാലം ഈ മഹാമാരി നമ്മോടൊത്തുണ്ടാകും എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നാം നിർബന്ധിതരായിരുന്നു. ആറു മാസം മുന്പുള്ള ജീവിതശൈലിയിലേക്കു മടങ്ങിപ്പോകാൻ ഇനിയും നാളുകളെടുക്കും എന്നു ചുരുക്കം. പുറത്തുനിന്നെത്തിയവരേക്കാൾ സന്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം സമീപദിവസങ്ങളിൽ ഭീതിജനകമായ തോതിൽ വർധിച്ചുവരുകയാണ്. രോഗലക്ഷണങ്ങളില്ലാത്തവരും പോസിറ്റീവാകുന്നു. കർക്കശമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ആരും എപ്പോൾ വേണമെങ്കിലും കോവിഡിന്റെ പിടിയിലാകാം.
ലോകത്ത് ഇതുവരെ കോവിഡ് പിടിപെട്ട ഒരുകോടി 40 ലക്ഷം രോഗികളിൽ ഏകദേശം 5,94,000 പേരാണു മരിച്ചത്- ഏഴു ശതമാനം. ഇന്ത്യയിലെ കൊറോണ മരണനിരക്ക് ഇപ്പോൾ നാലു ശതമാനമാണ്. ലോകത്താകെയുള്ള 50 ലക്ഷത്തിലധികം സജീവരോഗികളിൽ ഒരു ശതമാനം മാത്രമാണ് ഗുരുതരമായ അവസ്ഥയിലുള്ളത്. എന്നാലിതൊന്നും ആശ്വസിക്കാവുന്ന കണക്കുകളല്ല. ഇന്ത്യയിൽ കോവിഡ് പരിശോധനകൾ വേണ്ടവിധം നടക്കുന്നില്ലെന്നും പല സംസ്ഥാനങ്ങളിലെയും കണക്കുകൾ കൃത്യമല്ലെന്നുമൊക്കെയുള്ള ആക്ഷേപമുണ്ട്. അതുകൊണ്ടു സ്ഥിതി നാം കരുതുന്നതിനേക്കാൾ മോശമാകാം. നിലവിലെ അവസ്ഥ തുടർന്നാൽ ഇന്ത്യയിൽ സെപ്റ്റംബർ ഒന്നോടെ 35 ലക്ഷം രോഗികളുണ്ടാകുമെന്നു ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് നടത്തിയ പഠനം പറയുന്നു. അതോടെ ഇന്ത്യയിൽ 1.4 ലക്ഷം മരണമുണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു. കോവിഡിനെതിരേ ഫലപ്രദമായ വാക്സിൻ എത്താത്തിടത്തോളംകാലം ജാഗ്രതയും കരുതലും മാത്രമാണു മുന്നിലുള്ള പ്രതിരോധ മാർഗം.
കൊറോണ വൈറസിനെതിരേയുള്ള തങ്ങളുടെ വാക്സിൻ അടുത്ത മാസം പുറത്തിറക്കുമെന്നു റഷ്യൻ ഗവേഷകർ അറിയിച്ചിട്ടുണ്ട്. സെകനോവ് യൂണിവേഴ്സിറ്റി ഈ വാക്സിൻ മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിനുമുന്പ് മൂന്നാംഘട്ടം പരീക്ഷണം നടത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രോട്ടോക്കോൾ. റഷ്യയുടെ വാക്സിൻ ഒന്നാംഘട്ട പരീക്ഷണത്തിലാണ്. ബ്രിട്ടനിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണഫലങ്ങളും ഏറെ പ്രതീക്ഷ പകരുന്നതാണ്. വൈറസിനെതിരേ ഇരട്ടി സംരക്ഷണം നല്കാൻ ഈ വാക്സിനു കഴിയുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിലും മെഡിക്കൽ ഗവേഷണകൗൺസിലിന്റെ മേൽനോട്ടത്തിൽ കോവിഡ് വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ഈ ഗവേഷണങ്ങൾ എത്രയുംവേഗം പൂർത്തിയാക്കി മഹാമാരിക്കെതിരേ മാനവരാശിയുടെ പ്രതിരോധത്തിനുള്ള വാക്സിൻ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, അതുവരെ കർക്കശമായ കരുതലും അച്ചടക്കവും പാലിച്ചേ മതിയാവൂ. ജീവനേക്കാൾ പ്രധാനമായി മറ്റൊന്നും ഇല്ലല്ലോ.
ജാഗ്രതയും കരുതലും കൊണ്ടു പ്രതിരോധം തീർക്കാം
12:23 AM Jul 18, 2020 | Deepika.com