ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള സമരരീതികൾ പ്രോത്സാഹിപ്പിക്കരുത്. എന്നാൽ, പ്രതിപക്ഷധർമം നിറവേറ്റപ്പെടുകയും വേണം.
തിഷേധസമരങ്ങൾ കർശനമായി തടയണമെന്ന ഹൈക്കോടതി ഉത്തരവ് വിമർശനങ്ങളിൽനിന്നുള്ള ഒളിച്ചോട്ടത്തിനു സർക്കാർ മറയാക്കരുത്. സംസ്ഥാനത്തു രാഷ്ട്രീയപാർട്ടികൾ നടത്തുന്ന സമരങ്ങൾക്കു കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം വിലക്കേർപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടംകൂടി സമരങ്ങൾ നടത്തുന്നതു രോഗവ്യാപനത്തിന് ആക്കംകൂട്ടുമെന്ന ആശങ്കയാണു പരാതിയായി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കാൻ സംഘടനകൾക്കും പൗരന്മാർക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ സർക്കാരും പ്രതിപക്ഷവും തയാറാകണം. പ്രത്യേകിച്ച് ഇപ്പോൾ ഉന്നതബന്ധങ്ങൾ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിട്ടുള്ള സാഹചര്യത്തിൽ. സമരവിലക്ക് പ്രതിപക്ഷചേരിയെ ഒന്നടങ്കം നിശബ്ദമാക്കാനുള്ള അവസരമായി ഭരണപക്ഷം കാണരുത്. വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷമടക്കമുള്ളവരെ അവഗണിക്കുന്ന ഭരണാധികാരികൾ ഏകാധിപത്യ ശൈലിയിലേക്കു നീങ്ങുമെന്നതിനു നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. പ്രതിപക്ഷസ്വരവും വിമർശനങ്ങളും ഇല്ലാതെ ജനാധിപത്യത്തിനു നിലനിൽപ്പില്ല. അംഗബലം അളന്നുകൊണ്ടല്ല പ്രതിപക്ഷത്തെ മാനിക്കേണ്ടതെന്ന് സ്വതന്ത്രഭാരതത്തിന്റെ ആദ്യ പാർലമെന്റിൽ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പികളിൽ പ്രധാനിയുമായ ജവഹർലാൽ നെഹ്റു തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ഉത്കൃഷ്ടമായ മാതൃകകൾ ഇന്നു വിസ്മൃതിയിലാകുന്നു.
പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളോടു ഭരണനേതൃത്വം ക്രിയാത്മകമായി പ്രതികരിക്കുകയാണു വേണ്ടത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്കു വ്യക്തമായ മറുപടിയുണ്ടാകണം. അതല്ലാതെ വിമർശിക്കുന്നവരെയും ആരോപണങ്ങൾ ഉന്നയിക്കുന്നവരെയും ആക്ഷേപിച്ചു തടിതപ്പാമെന്നു കരുതരുത്. ദൗർഭാഗ്യവശാൽ ഇപ്പോൾ കേരളത്തിൽ അത്തരമൊരു സമീപനമാണു കാണപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്. പ്രതിപക്ഷനേതാവും പ്രതിപക്ഷപാർട്ടികളുടെ മുതിർന്ന നേതാക്കളും മാത്രമല്ല മാധ്യമങ്ങൾപോലും ഉയർത്തുന്ന വിമർശനങ്ങളെ സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കാതെ നിസാരവത്കരിക്കുകയും ചിലപ്പോഴെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്നു. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്നത് എല്ലാവർക്കും ബാധകമായ പൊതുതത്ത്വമാണ്. പ്രതിപക്ഷത്തെത്തുമ്പോൾ മാത്രം സംശുദ്ധി സംരക്ഷിക്കാൻ വീര്യവും കാർക്കശ്യവും കാട്ടുന്നത് ഇരട്ടത്താപ്പും കാപട്യവുമാണ്.
കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും പ്രതിപക്ഷപാർട്ടികൾക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നതു യാഥാർഥ്യമാണ്. എംപിമാരുടെ എണ്ണത്തിൽ വൻഭൂരിപക്ഷമുള്ളപ്പോഴും കേന്ദ്രസർക്കാർ വോട്ട് ശതമാനത്തിന്റെ കണക്കിൽ ന്യൂനപക്ഷമാണ് എന്നതു മറക്കരുത്. നേതാക്കളെ വേട്ടയാടിയും പ്രലോഭിപ്പിച്ചും പ്രതിപക്ഷപാർട്ടികളെ ക്ഷയിപ്പിക്കുന്ന സമീപനം ജനാധിപത്യത്തെ പിന്നോട്ടടിക്കുകയേയുള്ളൂ. ഭരണമികവും ജനക്ഷേമതത്പരതയുംവഴി ജനമനസിൽ കുടിയേറിയാവണം ഭരണം നിലനിർത്തേണ്ടതും തുടർഭരണം നേടേണ്ടതും.
പ്രതിപക്ഷപാർട്ടികളുടെ പ്രവർത്തനരീതികളും കാലാനുസൃതമായി മാറേണ്ടതുണ്ട്. ഈ കോവിഡ് കാലത്തു പ്രത്യേകിച്ചും. സർക്കാരിന്റെ എല്ലാ പദ്ധതികളെയും എതിർക്കുക എന്നതല്ല യഥാർഥ പ്രതിപക്ഷ ധർമം. തെറ്റുകളും അപാകതകളും ചൂണ്ടിക്കാട്ടുകതന്നെ വേണം. ആശയങ്ങളും ആശങ്കകളും ജനങ്ങളിലേക്കെത്തിക്കാൻ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരരീതികൾ ഉപേക്ഷിക്കേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു. പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള സമരരീതികൾക്കു പൊതുവേ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ഹർത്താലുകൾപോലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന സമരരീതികൾ തുടരുന്നു. കേരളത്തിലെ ഏതു പാർട്ടിയെ എടുത്താലും പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതൊക്കെ അവകാശമാണെന്ന ധാരണയുള്ളതു തിരുത്തപ്പെടേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള സമരരീതികൾ പ്രോത്സാഹിപ്പിക്കരുത്. എന്നാൽ, പ്രതിപക്ഷധർമം നിറവേറ്റപ്പെടുകയും വേണം.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന അവസ്ഥയാണു പലപ്പോഴും പ്രതിപക്ഷ സമരങ്ങൾ വഴിവിട്ടുപോകാൻ കാരണം. മാന്യമായി ഉന്നയിക്കപ്പെടുന്ന പരാതികളും ആക്ഷേപങ്ങളും മിക്കപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു. എന്നാൽ, അക്രമസ്വഭാവത്തിലുള്ള പ്രതിഷേധങ്ങൾ എളുപ്പത്തിൽ പ്രശ്നപരിഹാരത്തിന് വഴിതുറക്കുന്നു. അടുത്തനാളിൽത്തന്നെ വൈദ്യുതിച്ചാർജ് വർധനയുണ്ടായപ്പോൾ എല്ലാ പ്രതിപക്ഷ സംഘടനകളും പ്രത്യക്ഷസമരത്തിനിറങ്ങിക്കഴിഞ്ഞാണു സർക്കാർ പുനപരിശോധനയ്ക്കു തയാറായത്. ആക്ഷേപം ഉയർന്നപ്പോൾത്തന്നെ സ്ഥിതിഗതികൾ പരിശോധിക്കാൻ തയാറായിരുന്നെങ്കിൽ ലോക്ക് ഡൗൺ കാലത്തെ സമരം ഒഴിവാക്കാമായിരുന്നു. ദൗർഭാഗ്യകരമായ ഇത്തരമൊരു അവസ്ഥയ്ക്കു മാറ്റമുണ്ടായാലേ ജനാധിപത്യവും പൗരാവകാശങ്ങളും ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുകയുള്ളൂ. ഈ മഹാമാരിയുടെ കാലത്തെങ്കിലും പിടിവാശിയും സ്വാർഥതയും ഉപേക്ഷിക്കാനും സത്യസന്ധവും ജനക്ഷേമകരവുമായി പ്രവർത്തിക്കാനും സർക്കാരും പ്രതിപക്ഷവും തയാറാകുകയാണു വേണ്ടത്.
സമരവിലക്ക് മറയാക്കരുത്
11:15 PM Jul 16, 2020 | Deepika.com