ബർ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികളിൽനിന്നു കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും വേണ്ട സമ്മർദങ്ങൾ ചെലുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
റബർകൃഷിയുടെ നട്ടെല്ലൊടിക്കുംവിധം റബർ ആക്ട് ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയെന്ന വാർത്ത വിലത്തകർച്ചയിൽ നട്ടംതിരിയുന്പോഴും എങ്ങനെയെങ്കിലും മുന്പോട്ടുപോകാൻ വഴികൾ തേടുന്ന കർഷകർക്കു തലയിലേറ്റ ഇരുട്ടടി പോലെയാണു വന്നുഭവിച്ചിരിക്കുന്നത്. റബർബോർഡ് ഇല്ലാതാക്കാനോ സമാന കാർഷിക ബോർഡുകളിൽ ലയിപ്പിക്കാനോ സാധ്യത ഒരുക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം നിർദേശിച്ചതായാണു റിപ്പോർട്ട്. എന്നാൽ, റബർ ആക്ട് റദ്ദാക്കൽ സംബന്ധിച്ചു ബോർഡിനു നിർദേശം ലഭിച്ചിട്ടില്ലെന്നും ആക്ടിനു സാഹചര്യങ്ങൾക്കനുസരിച്ചുള്ള ചില മാർഗനിർദേശങ്ങൾ തങ്ങൾ നിർദേശിച്ചതു മാത്രമേയുള്ളുവെന്നും റബർ ബോർഡ് അധികൃതർ പറയുന്നു.
റബർ ആക്ട് റദ്ദാക്കപ്പെടുന്നത് പത്തര ലക്ഷത്തോളം റബർ കർഷകരുടെ ജീവിതം വഴിമുട്ടിക്കുകയും റബർകൃഷിതന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. പലവിധ നിക്ഷിപ്ത താത്പര്യങ്ങളാൽ നയിക്കപ്പെടുന്ന വാണിജ്യ മന്ത്രാലയം കർഷകരുടെ വാദമുഖങ്ങൾ മുഖവിലയ്ക്കെടുക്കുമെന്നു കരുതാൻ ന്യായമൊന്നുമില്ല എന്നതാണ് അനുഭവം. ടയർ വ്യവസായികളുടെ നിർദേശങ്ങൾക്കു വഴങ്ങി യഥേഷ്ടം ഇറക്കുമതി അനുവദിച്ച് റബർ വിലയിടിച്ചു കർഷകരെ ഞെരിച്ചുകൊണ്ടിരിക്കുന്നവരിൽനിന്ന് കൂടുതൽ അനുകന്പ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ കേന്ദ്ര സർക്കാരാണിത് എന്നതൊക്കെ മറക്കാം.
റബർകൃഷി വികസനം ലക്ഷ്യമാക്കിയാണു റബർ ബോർഡ് രൂപവത്കരിക്കപ്പെട്ടത്. അതുവഴി റബർ കർഷകർക്കു ന്യായവില ലഭ്യമാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ചില കാലഘട്ടങ്ങളിൽ അതുണ്ടായി എന്നതും വസ്തുതയാണ്. കൂടുതൽ ആദായകരം എന്നതിലുപരി, മറ്റു പല കൃഷികളെയും അപേക്ഷിച്ച് സ്ഥിരമായ വരുമാനം ലഭിക്കുമെന്ന കണക്കുകൂട്ടലാണു റബർകൃഷിയിലേയ്ക്കു തിരിയാൻ ഇടത്തരക്കാരെ പ്രേരിപ്പിച്ചത്. ജീവിതം പച്ചപിടിപ്പിക്കാൻ അതു പലരെയും സഹായിച്ചു എന്നതും വസ്തുത. റബറിന് അല്പം മെച്ചപ്പെട്ട വില കിട്ടിയ ഒരുകാലത്ത് റബർ കർഷകരെ മുഴുവൻ വലിയ മുതലാളിമാരായി ചിത്രീകരിക്കുന്ന സ്ഥിതിയുമുണ്ടായി.
എന്നാൽ, കേന്ദ്രത്തിലെ യുപിഎ സർക്കാരിൽ പി.ചിദംബരം ധനമന്ത്രിയായതോടെ റബർ കർഷകരുടെ ശനിദശ തുടങ്ങി. ബിജെപി സർക്കാർ വന്നിട്ടും അതിനൊരു മാറ്റവുമുണ്ടായില്ല. വ്യവസായികളുടെയും കോർപറേറ്റുകളുടെയും താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നയതീരുമാനങ്ങൾ വരുന്നത്. റബർ ആക്ടും റബർ ബോർഡുമൊന്നും ഇല്ലെന്നുവന്നാൽ വാണിജ്യ മന്ത്രാലയത്തിൽ പിടിയുള്ളവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു മാത്രം കാര്യങ്ങൾ നടക്കും. കേരളത്തിലെ പത്തു ലക്ഷം കർഷകർക്ക് എന്തു സംഭവിച്ചാലും അവർക്കെന്ത്?
കർഷകർക്കു റബർ ഒരു കാർഷികോത്പന്നമാണെങ്കിലും വാണിജ്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം അതൊരു വ്യവസായ ഉത്പന്നമാണ്. അതുകൊണ്ട് ഉത്തരേന്ത്യയിൽ പ്രാമുഖ്യമുള്ള കൃഷികൾക്കു കിട്ടുന്ന പരിഗണന റബറിന് ഒരുകാലത്തും ലഭിച്ചിട്ടില്ല. റബറിനെ കാർഷികോത്പന്നമായി പരിഗണിക്കണമെന്ന കേരളത്തിന്റെ അഭ്യർഥനകൾ ബധിരകർണങ്ങളിലാണു പതിച്ചത്. വിലത്തകർച്ചയും വർധിച്ച കൃഷിച്ചെലവുകളും മൂലം മുന്നോട്ടുപോകാനാവാതെ പലരും റബർകൃഷി ഉപേക്ഷിച്ചു. എന്നിട്ടും പിടിച്ചുനിൽക്കുന്നവരെ ജീവിക്കാൻ സമ്മതിക്കില്ല എന്ന മട്ടിലാണു പുതിയ നീക്കങ്ങൾ വരുന്നത്. റബർ ആക്ട് ഇല്ലാതായാൽ റബർ കപ്പയും ചേനയും കാച്ചിലും പോലെ കൃഷിനടത്താവുന്ന ഒരു ഉത്പന്നമായി മാറുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റബർവില, വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കൊന്നും നിയന്ത്രണമോ മേൽനോട്ടമോ ഉണ്ടാവില്ല. റബർ ബോർഡ് എന്ന സംവിധാനം ഇല്ലാതായാൽ ഈ രംഗത്തെ ഗവേഷണം, സബ്സിഡി, സാങ്കേതികസഹായം എന്നിവയും ഇല്ലാതെവരും.
റബർ ആക്ട് റദ്ദാക്കാൻ കേന്ദ്ര സർക്കാർ ഇതിനുമുന്പ് രണ്ടുതവണ നീക്കം നടത്തിയപ്പോഴും അതു തടയപ്പെട്ടത് കർഷക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെയും റബർബോർഡിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും വിയോജിപ്പുകളെയും തുടർന്നായിരുന്നു. പ്രത്യക്ഷ സമരപരിപാടികൾക്കു വിലക്കുള്ള കാലമാണിത്.
റബർവില തകർന്നടിഞ്ഞിട്ടും കർഷകർക്കുവേണ്ടി കാര്യമായ ഇടപെടൽ നടത്താൻ കഴിയാത്ത റബർബോർഡ് പോലുള്ള സംവിധാനങ്ങൾകൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കുന്നവരുണ്ടാകാം. അത്തരം സംവിധാനങ്ങളുള്ളതാണ് ഇല്ലാതിരിക്കുന്നതിലും ഭേദം എന്നു കരുതുന്നതാണു ന്യായം. റബർ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികളിൽനിന്നു കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും വേണ്ട സമ്മർദങ്ങൾ ചെലുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
റബർകൃഷിയെ ഞെരിച്ചുകൊല്ലരുത്
11:52 PM Jul 14, 2020 | Deepika.com