മതമല്ല രാഷ്ട്രമെന്നും മതചിന്തയല്ല രാഷ്ട്രത്തെ നയിക്കേണ്ടതെന്നുമുള്ള ലളിതമായ ജനാധിപത്യപാഠം ഉൾക്കൊണ്ട് ഹാഗിയ സോഫിയയുടെ സ്വത്വം പുനഃസ്ഥാപിക്കാൻ തുർക്കി ഭരണകൂടത്തിനു കഴിയണം.
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി ക്രിസ്തുവർഷം 537-ൽ പണികഴിപ്പിച്ച കത്തീഡ്രലായ ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി എടുത്തുകളഞ്ഞ് അതിനെ മോസ്കാക്കി മാറ്റാനുള്ള തുർക്കിഭരണകൂടത്തിന്റെ തീരുമാനം ബഹുസ്വരതയിലും മതസൗഹാർദത്തിലും വിശ്വസിക്കുന്ന ലോകജനതയിൽ വലിയ ദുഃഖവും ആശങ്കയും ഉളവാക്കിയിരിക്കുകയാണ്.
തുർക്കിയിലെ എർദോഗൻ ഭരണകൂടത്തിന്റെ ഈ നടപടിയിൽ ഫ്രാൻസിസ് മാർപാപ്പ അതീവ ദുഃഖം പ്രകടിപ്പിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭയും മുന്നൂറ്റന്പതോളം ക്രൈസ്തവസഭകൾ ഉൾപ്പെടുന്ന വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസും ആവശ്യപ്പെട്ടു. ലോക പൈതൃക പദവിയിലുള്ള ഹാഗിയ സോഫിയയുടെ പദവി മാറ്റിയതിൽ യുനെസ്കോ പോലുള്ള ലോകസംഘടനകൾ എതിർപ്പ് അറിയിച്ചു. അമേരിക്ക അടക്കമുള്ള പ്രമുഖ രാജ്യങ്ങൾ തുർക്കിയുടെ തീരുമാനത്തിൽ വിയോജിപ്പു വ്യക്തമാക്കി. എന്നിട്ടും തീരുമാനം തിരുത്തുന്നതിനെപ്പറ്റി ഒരു സൂചനയും തുർക്കിയുടെ ഭാഗത്തുനിന്നു വന്നിട്ടില്ല.
ബൈസന്റൈൻ വാസ്തുശില്പകലയുടെ മകുടോദാഹരണമായി ലോകം വാഴ്ത്തിയ ഹാഗിയ സോഫിയ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമായിരുന്നു. പരിശുദ്ധ ജ്ഞാനം എന്നാണ് ഹാഗിയ സോഫിയ എന്നീ ഗ്രീക്ക് വാക്കുകളുടെ അർഥം. ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ഈ ദേവാലയത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഇപ്പോൾ ഈസ്തംബൂൾ എന്നറിയപ്പെടുന്ന കോണ്‍സ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ പേരിനു കാരണഭൂതനായ കോണ്സ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ ദേവാലയത്തിന്റെ പ്രാഗ്രൂപം നിർമിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി അതു പുതുക്കിപ്പണിതു. 1453ൽ ഓട്ടോമൻ തുർക്കികൾ കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ഹാഗിയ സോഫിയ ദേവാലയത്തെ മുസ്ലിം ആരാധനാലയമായ മോസ്ക് ആക്കി മാറ്റി. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം യൂറോപ്പിൽ മധ്യ കാലഘട്ടത്തിന്റെ അന്ത്യമായാണു ചരിത്രകാരന്മാർ വിലയിരുത്തുന്നത്. കോണ്‍സ്റ്റാന്റിനോപ്പിൾ കീഴടക്കിയ തുർക്കികൾ ആയിരത്തിലേറെ ക്രൈസ്തവ ദേവാലയങ്ങൾ മോസ്കാക്കി മാറ്റിയതായി ചരിത്രം പറയുന്നു.
തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പുരോഗമനവാദിയുമായിരുന്ന മുസ്തഫ കമാൽ അത്താത്തുർക്ക് പ്രസിഡന്റായപ്പോൾ ഒരു വലിയ തെറ്റു തിരുത്തുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയെ 1935ൽ മ്യൂസിയമാക്കി മാറ്റി. തുർക്കിയിൽ പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുവന്നതും പർദ നിരോധിച്ചതുമടക്കം പല പരിഷ്കാരങ്ങളും നടപ്പാക്കിയ ആളാണു മുസ്തഫ കമാൽ. എന്നാൽ, മതതീവ്രവാദിയായ തയ്യിപ് എർദോഗൻ 2014ൽ പ്രസിഡന്റായതോടെ തുർക്കിയെ ഇരുണ്ട യുഗത്തിലേക്കു മടക്കിക്കൊണ്ടുപോകുന്ന പല തീരുമാനങ്ങളും വന്നു. അതിൽ ഒടുവിലത്തേതാണ് ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റിയ നടപടി.
തുർക്കിയിൽ തൊഴിലില്ലായ്മ പെരുകുകയും രാജ്യം സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുകയും ചെയ്യുന്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഹാഗിയ സോഫിയയെ മോസ്കാക്കാനുള്ള തീരുമാനം എർദോഗൻ എടുത്തതെന്ന വാദമുണ്ട്. അതെന്തായാലും ലോകത്തെ പ്രമുഖ മതസമൂഹത്തിന്റെ വികാരങ്ങളെ തെല്ലും മാനിക്കാതെ തീർത്തും സങ്കുചിത താത്പര്യങ്ങളോടെ തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരികൾ പരിഷ്കൃത സമൂഹത്തിനു കളങ്കമാണ്. ലോകസമൂഹം മാനിക്കുന്ന മര്യാദകളെ പാടേ തള്ളിക്കളഞ്ഞു മുന്നോട്ടുപോകുന്ന ഭരണാധികാരികൾ സൃഷ്ടിക്കുന്ന വിപത്തുകളുടെ ഉദാഹരണങ്ങൾ ചരിത്രത്തിൽ എത്രവേണമെങ്കിലുമുണ്ട്. സമൂഹത്തിന്റെ കെട്ടുറപ്പിനു ഭീഷണിയായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഭീകരരൂപം പ്രാപിച്ചുവരുന്ന സങ്കുചിത ചിന്തയുടെയും അസഹിഷ്ണുതയുടെയും പ്രതിരൂപമായി എർദോഗനെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവുമോ? മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം തുടങ്ങിയ പേരുകളിൽ ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞുവന്ന ചില മുന്നേറ്റങ്ങൾ മതഭരണകൂടത്തിനു വഴിയൊരുക്കുന്ന കപടനാടകങ്ങളായിരുന്നുവെന്നു ഈജിപ്തിലും ഇറാക്കിലും മറ്റു പല രാജ്യങ്ങളിലും കണ്ടതാണല്ലോ.
യൂറോപ്പിലെ രോഗി എന്നൊരു വിളിപ്പേര് തുർക്കിക്കു പണ്ടേയുണ്ട്. ജനാധിപത്യവും മതസ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയുമാണു യൂറോപ്പിന്റെ പൊതുസ്വഭാവം. യൂറോപ്യൻ യൂണിയനിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന തുർക്കി മതാധിഷ്ഠിത ഭരണകൂടത്തിന്റെ ഉള്ളിലുള്ള മാരക രോഗാണുക്കളെ യൂറോപ്പിലേക്കു സംക്രമിപ്പിക്കാനാണു ശ്രമിക്കുന്നതെന്നു കൂടുതൽ തെളിഞ്ഞുവരുന്നു. യൂറോപ്പിലേക്കു തീവ്രവാദം കടന്നുവരുന്നതു തുർക്കിയിലൂടെയാണെന്ന വാദം സാധൂകരിക്കുന്ന സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പാരീസിലെ ഭീകരാക്രമണം പോലെ യൂറോപ്യൻ ജനതയുടെ ഹൃദയത്തെ ആഴത്തിൽ മുറിപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടും ഇറാക്കിലും സിറിയയിലും നിന്നുള്ള അഭയാർഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായി. ആ സമീപനത്തിൽനിന്നു തീർത്തും വ്യത്യസ്തമാണ് തുർക്കിയുടെ നടപടികൾ.
ഓരോ മതസമൂഹത്തിന്റെയും വിശ്വാസസംഹിതകളെ മാനിക്കാനും മതപ്രതീകങ്ങളെ സംരക്ഷിക്കാനും ഭരണകൂടങ്ങൾ തയാറാകുന്പോഴാണു രാജ്യങ്ങളിലും ലോകത്തും സമാധാനവും സൗഹാർദവും പുലരുക. ബാബറി മസ്ജിദ് സംഭവം ഇന്ത്യയുടെ രാഷ്ട്രീയ ചിത്രത്തെ എങ്ങനെ മാറ്റിയെഴുതി എന്നതിന്റെ സജീവ ഉദാഹരണം നമ്മുടെ കണ്മുന്പിലുണ്ടല്ലോ. ബാബറി മസ്ജിദ് തകർക്കലിൽ വേദനിച്ചവരും പ്രതിഷേധിച്ചവരുമെല്ലാം ഹാഗിയ സോഫിയയുടെ സ്വത്വം തകർക്കൽ കണ്ടു മൗനം പാലിക്കുന്നു എന്നതു ഖേദകരമാണ്. മതമല്ല രാഷ്ട്രമെന്നും മതചിന്തയല്ല രാഷ്ട്രത്തെ നയിക്കേണ്ടതെന്നുമുള്ള ലളിതമായ ജനാധിപത്യപാഠം ഉൾക്കൊണ്ട് ഹാഗിയ സോഫിയയുടെ സ്വത്വം പുനഃസ്ഥാപിക്കാൻ തുർക്കി ഭരണകൂടത്തിനു കഴിയണം. അതിനുള്ള അന്താരാഷ്ട്ര പ്രേരണ ഉണ്ടാകുമെന്നു കരുതാം.
സ്വത്വം മാറ്റപ്പെടുന്ന ഹാഗിയ സോഫിയ
12:46 AM Jul 14, 2020 | Deepika.com