കുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടാകണം. ഭാവിയിലെ പ്രശ്നങ്ങളും മുന്നിൽക്കണ്ട് കുട്ടികളുടെ സമഗ്രമായ മാനസികാരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം.
കോവിഡ്-19 പോലെ മനുഷ്യജീവിതത്തിന്റെ താളംതെറ്റിച്ച ഒരു സംഭവം ഇന്നത്തെ തലമുറയുടെ ഓർമയിൽ വേറെയുണ്ടാവില്ല. ജീവിതത്തോടുള്ള മനോഭാവവും സമീപനവുമെല്ലാം കുറേയെങ്കിലും മാറ്റാൻ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ എല്ലാവരെയും തന്നെ നിർബന്ധിതരാക്കി. കോവിഡിനെ തുടർന്നുള്ള സാന്പത്തിക പരാധീനതകളും പ്രാരാബ്ധങ്ങളും ആബാലവൃദ്ധം ജനങ്ങളെയും ബാധിച്ചു. ചിലർക്കു ജീവിതത്തിന്റെ മുന്നോട്ടുപോക്കുതന്നെ പ്രതിസന്ധിയിലായി. അതിന്റെ പിരിമുറുക്കങ്ങൾ കുടുംബങ്ങളിലും പ്രതിഫലിച്ചപ്പോൾ കുട്ടികൾക്കും അതിലൊരു പങ്ക് ഏറ്റുവാങ്ങേണ്ടിവന്നു. കോവിഡ് കാലം കുട്ടികളെ പലവിധ മാനസിക സമ്മർദങ്ങൾക്കു വിധേയരാക്കിയെന്നു മനഃശാസ്ത്ര വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. പലർക്കും ജീവിതംതന്നെ മടുത്ത അവസ്ഥയുണ്ടായി. 2020 മാർച്ച് 25 മുതൽ ജൂലൈ ഒന്പതുവരെ 18 വയസിനു താഴെയുള്ള 66 കുട്ടികൾ ജീവനൊടുക്കിയെന്ന ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവന്നിരിക്കുന്നത്.
കേരളത്തിൽ ലോക്ക്ഡൗണ് കാലത്തും അതിനുശേഷവും കുട്ടികൾക്കു നേരിടേണ്ടിവന്ന മാനസിക സമ്മർദത്തെക്കുറിച്ചു യൂണിസെഫിന്റെ ആഭിമുഖ്യത്തിൽ പഠനം നടക്കുന്നുണ്ട്്. കുട്ടികളുടെ ആത്മഹത്യയെക്കുറിച്ചു പഠിക്കാൻ സംസ്ഥാന സർക്കാർ ഡിജിപി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചു. ഇത്തരം പഠനങ്ങളുടെ ഗുണഫലം കുട്ടികളിലെത്തുകയും അതിന്റെ പ്രയോജനം സമൂഹത്തിനു ലഭിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം.
ഭൗതികരംഗത്തു വലിയ വികസനം നേടിയെന്ന് അവകാശപ്പെടുന്പോഴും ഇന്നത്തെ സമൂഹത്തിന്റെ മാനസികാരോഗ്യം അതിനനുസരിച്ചു വളർന്നിട്ടുണ്ടോയെന്ന സംശയം അസ്ഥാനത്തല്ല. ഈ വളർച്ചക്കുറവിന്റെ ചില ലക്ഷണങ്ങളാണു സമൂഹത്തിന്റെ പരിച്ഛേദമായ കുട്ടികളിലും കാണുന്നത്. സംസ്ഥാനത്തു കോവിഡ് മരണത്തേക്കാൾ കൂടുതൽ ജീവനഷ്ടങ്ങൾ കുട്ടികളുടെ ആത്മഹത്യ മൂലമുണ്ടായി എന്നത് എല്ലാവരേയും ഇരുത്തിച്ചിന്തിപ്പിക്കണം. മറ്റുള്ളവർ കേട്ടാൽ ചിരിക്കുന്ന നിസാരപ്രശ്നങ്ങൾക്കാണ് ഇന്നു പലരും ആത്മഹത്യയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. പരീക്ഷയിൽ തോറ്റെന്നു കേട്ടാലുടൻ കുട്ടികൾ ജീവനൊടുക്കാൻ ശ്രമിക്കുന്നു. അതെന്തിനാണെന്ന് ഇന്നത്തെപ്പോലെ പരീക്ഷയ്ക്കു കൂളിംഗ് ടൈമോ മൂല്യനിർണയത്തിൽ മോഡറേഷനുകളോ ഇല്ലാതിരുന്ന കാലത്ത് എസ്എസ്എൽസിയും മറ്റു പരീക്ഷകളും എഴുതി ജയിക്കുകയോ തോൽക്കുകയോ ചെയ്തിട്ടുള്ള മാതാപിതാക്കൾക്കു മനസിലാക്കാൻ ബുദ്ധിമുട്ടാണ്.
അനുദിന ജീവിതത്തിലെ പ്രയാസങ്ങളൊന്നുമറിയാതെ, മൊബൈൽ ഫോണിലെ നല്ലതും ചീത്തയുമായ വിവിധ സാധ്യതകളിൽ അഭിരമിച്ച്, സോഷ്യൽ മീഡിയയുടെ ചങ്ങലപ്പൂട്ടുകളിൽ തളച്ചിടപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികളിൽ നല്ലൊരു പങ്ക്. വിവരസാങ്കേതിക വിദ്യ തുറന്നുവയ്ക്കുന്ന വാതായനങ്ങളിലൂടെ സാഹസികയാത്ര നടത്താനിഷ്ടപ്പെടുന്ന അവർക്ക്് ആത്മീയതയിലും ധാർമികമൂല്യങ്ങളിലുമുള്ള വിശ്വാസം കുറഞ്ഞുവരുന്നതും ശ്രദ്ധിക്കപ്പെടാതെ പോവില്ല. സൗഹൃദവും കരുതലുമേകിയിരുന്ന അയൽപക്ക ബന്ധങ്ങൾക്ക് ഇന്നു പണ്ടത്തെ ദൃഢതയില്ല. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്കു ജീവിതശൈലിയിൽ സംഭവിക്കുന്ന ചെറിയൊരു വ്യതിചലനം പോലും മാനസികസംഘർഷത്തിനിടയാക്കുന്നു.
അറിവു നേടാനുള്ള ഉപാധി മാത്രമല്ല വിദ്യാഭ്യാസം. ജീവിതായോധനത്തിനുതകുന്നതും സമഗ്ര വ്യക്തിത്വ വികസനത്തിനു സഹായിക്കുന്നതുമാകണം അത്. അതിനുള്ള വൈഭവങ്ങൾ കുട്ടികൾ ആർജിക്കുന്നതു വീട്ടിൽനിന്നു മാത്രമല്ല സ്കൂളിൽനിന്നും പൊതുസമൂഹത്തിൽനിന്നുമൊക്കയാണ്. ആ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് അധ്യാപകരുമായുള്ള ഇടപെടലുകളും സഹപാഠികളുമായുള്ള കൂട്ടുകൂടലും കളികളുമൊക്കെ. കോവിഡ് കാലത്ത് ഇതിനൊന്നും അവസരം കിട്ടാതെ വീട്ടിലടച്ചിരുന്ന് ഓണ്ലൈൻ ക്ലാസുകൾ പിന്തുടരാൻ നിർബന്ധിക്കപ്പെടുന്ന കുട്ടികൾ ഉത്സാഹരഹിതരും വിഷാദരോഗികളുമൊക്കെ ആകുന്നുണ്ടെങ്കിൽ അതിൽ അദ്ഭുതപ്പെടേണ്ടതുണ്ടോ?
വേണ്ടത്ര മനോധൈര്യമില്ലാത്തവരായി കുട്ടികൾ വളരുന്നതിനു പല കാരണങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമിത ലാളന പോലുള്ള വളർത്തുദോഷങ്ങൾ, മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മയും കുടുംബകലഹങ്ങളും, ലഹരിവസ്തുക്കളുടെ ഉപയോഗം; ഇവയൊക്കെ കുട്ടികളുടെ ശരിയായ വളർച്ചയെയും പഠനത്തെയും ബാധിക്കും. എല്ലാമുണ്ടായിട്ടും സന്തോഷമില്ലായ്മ, എല്ലാം നൽകിയിട്ടും വിഷാദം, ഒന്നിലും തൃപ്തിയില്ല; ഇതൊക്കെ ഇന്നത്തെ കുട്ടികളിൽ കണ്ടുവരുന്ന ചില ന്യൂനതകളാണ്. ഇതിനെയൊക്കെ മറികടക്കുന്നതിനു ശരിയായ മാർഗനിർദേശം നൽകാനും ആളില്ലാത്ത സ്ഥിതിയുണ്ട്. അടുത്തകാലം വരെ അധ്യാപകർ എല്ലാവരുംതന്നെ കുട്ടികളുടെ സ്വകാര്യ കാര്യങ്ങളും ചോദിച്ചറിഞ്ഞ് ആവശ്യമായ ഉപദേശ- നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, പലവിധ നൂലാമാലകളിൽ കുടുങ്ങുമോയെന്ന ചിന്ത മൂലം ഇന്ന് അവരിൽ പലർക്കും ഇടപെടാൻ മടിയാണ്. ബാലാവകാശങ്ങളുടെയും മറ്റും പേരിൽ നിയമങ്ങളുടെ ദുരുപയോഗം കുട്ടികൾക്കുതന്നെ വിനയായി മാറുന്നുണ്ടോയെന്നു ബന്ധപ്പെട്ടവർ ചിന്തിക്കണം.
കുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടാകണം. പ്രശ്നങ്ങളിൽ തളർന്നുപോകുന്നവരെ ചേർത്തുപിടിക്കണം. കൗണ്സലിംഗോ ചികിത്സയോ ആവശ്യമുള്ളവർക്ക് അതു നൽകണം. ഭാവിയിലെ പ്രശ്നങ്ങളും മുന്നിൽക്കണ്ട് കുട്ടികളുടെ സമഗ്രമായ മാനസികാരോഗ്യ വളർച്ചയ്ക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണം.
കുട്ടികളെ ചേർത്തുനിർത്തി ആത്മവിശ്വാസം പകരാം
12:08 AM Jul 13, 2020 | Deepika.com