നിയമം കൈയിലെടുക്കാൻ ക്രിമിനലുകൾക്കും പോലീസിനും അവസരം ലഭിക്കുന്നതു ദുർബല ഭരണകൂടങ്ങളുടെ കീഴിലാണ്. നാട്ടിൽ ക്രമസമാധാനവും നിയമവാഴ്ചയും നിലനിൽക്കണമെങ്കിൽ ആദ്യം ക്രിമിനലുകളും പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധം അവസാനിപ്പിക്കണം.
ഉത്തർപ്രദേശിൽ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം സമാധാനജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളിൽ ആശ്വാസമാകും ഉണ്ടാക്കുക. വാളെടുത്തവൻ വാളാൽ എന്ന പഴമൊഴി ഉദ്ധരിച്ചു പലരും അതിനു സാധൂകരണം നൽകാനും ശ്രമിക്കും. ക്ഷണനേരം കൊണ്ടു നീതി നടപ്പായി എന്ന തോന്നലിൽ ചിലർ പോലീസിനെയും സർക്കാരിനെയും അഭിനന്ദിക്കുകയും ചെയ്തേക്കാം. അക്രമികളെ അമർച്ച ചെയ്തു നാട്ടിലെ ക്രമസമാധാനം ഭദ്രമായി കാത്തുസൂക്ഷിക്കാൻ പോലീസിനു കെല്പുണ്ട് എന്നൊരു ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കേണ്ടത് ആവശ്യംതന്നെ. എന്നാൽ, തങ്ങളുടെ പ്രതികാര നിർവഹണത്തിനോ ആൾക്കൂട്ടത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനോ വേണ്ടി നിയമം കൈയിലെടുക്കാൻ പോലീസിന് ആരെങ്കിലും അനുവാദം നൽകിയിട്ടുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയർന്നുവരുന്നുണ്ട്.
വികാസ് ദുബെ സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം യുക്തിഭദ്രമാണെന്നു തോന്നാൻ പലർക്കും വിഷമമുണ്ടാകും. പോലീസ് വാഹനത്തിൽനിന്നു രക്ഷപ്പെടാൻ ദുബെ ശ്രമിക്കുന്പോൾ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ ഭാഷ്യം. മധ്യപ്രദേശിൽ അറസ്റ്റിലായ ദുബെയുമായി ഉത്തർപ്രദേശിലെ കാണ്പുരിലേക്കു വരികയായിരുന്നു പോലീസ് സംഘം. അതിനിടെ ഇന്നലെ പുലർച്ചെ ദുബെ പോലീസ് വാഹനത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ തങ്ങൾ വെടിവച്ചുവീഴ്ത്തി എന്നുമൊക്കെയാണു പോലീസ് പറയുന്നത്. ഈ കഥയിൽ ഇണങ്ങാത്ത പല കണ്ണികളുമുണ്ട്. ഉന്നതരുമായുള്ള ദുബെയുടെ ബന്ധം പുറത്തുവരാതിരിക്കാൻ പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതു ശ്രദ്ധേയമാണ്.
ദുബെ മധ്യപ്രദേശിൽ അറസ്റ്റിലായതുതന്നെ ഒരു തിരക്കഥയുടെ ഭാഗമായുള്ള കീഴടങ്ങൽ നാടകമായിരുന്നെന്ന് ആരോപണമുണ്ട്. ഉജ്ജയിനിലെ ക്ഷേത്ര പരിസരത്തുനിന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്്. മധ്യപ്രദേശിലെ ഒരു ബിജെപി നേതാവ് ഇടപെട്ടാണ് ഈ അറസ്റ്റ് നാടകം ഒരുക്കിയതെന്ന്് ആക്ഷേപമുണ്ട്. ഉത്തർപ്രദേശിൽവച്ചു പിടിക്കപ്പെട്ടാൽ തനിക്കു ജീവാപായമുണ്ടാകുമെന്ന് അയാൾ ഭയപ്പെട്ടിരിക്കാം. ഏതു കൊടുംക്രിമിനലിനും സ്വന്തം ജീവനിൽ കൊതിയുണ്ടാകുമല്ലോ. ദുബെയുമായുള്ള തങ്ങളുടെ ബന്ധം പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നവർ ഉത്തർപ്രദേശ് പോലീസിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നിരിക്കാം. ജൂലൈ രണ്ടിനു രാത്രി കാണ്പുരിനു സമീപം ബിക്രു ഗ്രാമത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരേ ദുബെയും സംഘവും നടത്തിയ വെടിവയ്പിൽ ഒരു ഡിഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാരാണു കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസ് സംഘത്തെക്കുറിച്ചുള്ള വിവരം ദുബെയ്ക്കു പോലീസിൽനിന്നുതന്നെ ചോർന്നു കിട്ടിയിട്ടുണ്ടാകാം എന്ന ആരോപണമുണ്ട്. ഏതായാലും ഉത്തർപ്രദേശ്് പോലീസിനും സർക്കാരിനും വലിയ നാണക്കേടായി ആ സംഭവം. ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്ത പോലീസിനും സർക്കാരിനും ആശ്വാസം നൽകുന്നുണ്ടാവും.
കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ നാലു പേരെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ച സംഭവം രാജ്യത്തു വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു. തെളിവെടുപ്പിനു കൊണ്ടുചെന്ന സ്ഥലത്തുവച്ച് പ്രതികൾ പോലീസിന്റെ ആയുധം തട്ടിയെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അപ്പോൾ വെടിവച്ചു എന്നുമാണു പോലീസ് ഭാഷ്യം. അന്നത്തെ ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നറിയപ്പെടുന്ന ആളാണ്. ഏതായാലും ആ പോലീസ് നടപടിക്കു ജനങ്ങളുടെയിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചത്.
ആക്രമണത്തി നിരയായ പെണ്കുട്ടിക്കു വേഗം നീതി ലഭിച്ചു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ പ്രചാരണമുണ്ടായി. കൊല്ലപ്പെട്ട പ്രതികൾക്കുവേണ്ടി ശബ്ദിക്കാൻ ചില മനുഷ്യാവകാശ പ്രവർത്തകരല്ലാതെ മറ്റാരുമുണ്ടായില്ല. ആൾക്കൂട്ട വിചാരണയാണു നടക്കുന്നതെന്നു ചിലരെങ്കിലും വിലപിച്ചു. ആ ഹൈദരാബാദ് സംഭവത്തെ അനുസ്മരിപ്പിക്കുംവിധമാണ് കാണ്പുരിൽ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
കൊടുംകുറ്റവാളികളെ ദീർഘനാൾ നീളുന്ന വിചാരണ പ്രക്രിയയ്ക്കു വിധേയമാക്കി ചിലപ്പോൾ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ പോലുമുള്ള അവസരം ഉണ്ടാകുന്നതിനെതിരേ ശക്തമായ പൊതുജനരോഷം വളരുന്നുണ്ടെങ്കിൽ അതു നമ്മുടെ നീതിന്യായവ്യവസ്ഥ യുടെ ചില ന്യൂനതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരക്കാരെ ഉടൻ വെടിവച്ചുകൊല്ലുകയാണു വേണ്ടത് എന്ന മട്ടിലുള്ള അഭിപ്രായങ്ങൾക്ക് ഇന്നു സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയും ലഭിച്ചേക്കാം. എന്നാൽ, വികാരത്തള്ളലുകളുടെ പുറത്തുള്ള ഇത്തരം അഭിപ്രായങ്ങൾ വിവേകത്തോടെ പ്രവർത്തിക്കേണ്ട ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിക്കരുത്. നിയമത്തെ അതിന്റെ വഴിക്കു നീങ്ങാൻ അനുവദിക്കണം. അപ്പോഴാണു ഭരണഘടനാവാഴ്ചയും നിയമവാഴ്ചയും നടപ്പാകുക. നിയമം കൈയിലെടുക്കാൻ ക്രിമിനലുകൾക്കും പോലീസിനും അവസരം ലഭിക്കുന്നതു ദുർബല ഭരണകൂടങ്ങളുടെ കീഴിലാണ്. നാട്ടിൽ ക്രമസമാധാനവും നിയമവാഴ്ചയും നിലനിൽക്കണമെങ്കിൽ ആദ്യം ക്രിമിനലുകളും പോലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധം അവസാനിപ്പിക്കണം.
പോലീസ് - ക്രിമിനൽ കൂട്ടുകെട്ടിന്റെ ബാക്കിപത്രം
12:15 AM Jul 11, 2020 | Deepika.com