ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളായ മതേതരത്വം, ജനാധിപത്യം, ഫെഡറലിസം, ദേശീയത, പൗരത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സ്കൂൾ പഠന സിലബസിൽ നിന്നു സിബിഎസ്ഇ ഒഴിവാക്കിയിരിക്കുന്നു. സിലബസ് ലഘൂകരണത്തിന്റെ മറവിൽ ഇന്ത്യൻ രാഷ്ട്രസംവിധാനത്തിന്റെ അടിസ്ഥാനവിവരങ്ങൾ ഭാവിതലമുറയിൽ നിന്നു മറച്ചുവയ്ക്കുന്നത്
രാഷ്ട്രത്തിന്റെ ഭാവിക്ക് അപകടമാണ്.
പുര കത്തുന്പോൾ വാഴ വെട്ടുന്നവരുടെ ന്യായം എന്തുതന്നെയായാലും അതിനു പിന്നിലെ ലക്ഷ്യം മറ്റുള്ളവർക്കു മനസിലാകാതെ പോവില്ല. ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകളായ മതേതരത്വം, ജനാധിപത്യം, ഫെഡറലിസം, ദേശീയത, പൗരത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സ്കൂൾ പഠന സിലബസിൽനിന്ന് ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടി വിവാദമായിരിക്കുകയാണ്.
കോവിഡ് ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ മൂലം അധ്യയന ദിവസങ്ങൾ കുറയുന്ന പശ്ചാത്തലത്തിൽ ഒന്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ ലഘൂകരിക്കുന്നിന്റെ മറവിലാണ് ഈ നടപടി. രാജ്യത്തെന്പാടും കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകളെ നിയന്ത്രിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജൻസിയാണ്. സിലബസ് ലഘൂകരണം എന്നതിലപ്പുറം വളരെ ഗൗരവമേറിയ രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന്, ചിന്തിക്കുന്ന ആർക്കും മനസിലാകും. മതേതരത്വം, ജനാധിപത്യം, പൗരത്വം, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന രാഷ്ട്രീയ വിഷയങ്ങളെ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി കോണ്ഗ്രസ്, സിപിഎം, തൃണമൂൽ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതു സ്വാഭാവികം.
ഇന്ത്യയുടെ ഭരണസംവിധാനത്തെയും ഇവിടത്തെ നിയമവാഴ്ചയെയും നിയന്ത്രിക്കുന്നതു ഭരണഘടനയാണ്. ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യയെന്നു ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നു. വെറുതെ എഴുതിച്ചേർത്തതല്ല ഈ വിശേഷണങ്ങൾ. ഇന്ത്യ എന്ന രാഷ്ട്രം എന്തായിരിക്കണമെന്നും ഇവിടത്തെ ജനങ്ങളുടെ ഭാഗധേയം എന്തായിരിക്കണമെന്നും വിഭാവനം ചെയ്ത ക്രാന്തദർശികളായ ഭരണഘടനാനിർമാണസഭാംഗങ്ങൾ സുദീർഘമായ ചർച്ചകൾക്കും പരിചിന്തനങ്ങൾക്കും ശേഷം നിശ്ചയിച്ചതാണത്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദർശനങ്ങളും നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ കരുത്ത് എന്ന രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ വീക്ഷണവും ഈ സങ്കല്പത്തെ ബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ പ്രയാണത്തിൽ നയരൂപീകരണങ്ങളിലെ ചാലകശക്തിയായി വർത്തിക്കുകയും ചെയ്തു. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവർക്കു മാർഗദർശനമായ ആശയസംഹിതകൾ ഭരണനയങ്ങളെ നിയന്ത്രിക്കാൻ തുടങ്ങി. ഏകശിലാഖണ്ഡ സമാന സംസ്കാരമാണ് ഇന്ത്യയുടേതെന്ന വാദത്തിൽ അധിഷ്ഠിതമായി രൂപപ്പെടുത്തിയ രാഷ്ട്രീയ അടിത്തറ ബലപ്പെടുത്താനുള്ള ശ്രമമാണല്ലോ അവരുടേത്. അതിന്റെ ഭാഗമായി വരുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നു കരുതണം.
ഇന്ത്യയെന്ന മഹത്തായ സങ്കല്പം മൂർത്തരൂപം പ്രാപിക്കുന്നതും ദേശീയത വളരുന്നതും ബ്രിട്ടീഷ് ഭരണത്തിനെതിരേ നടന്ന സ്വാതന്ത്ര്യസമരത്തോടെയാണ്. മുക്കാൽ നൂറ്റാണ്ടു മുന്പ് അവസാനിച്ച സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തെക്കുറിച്ചോ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗങ്ങളെക്കുറിച്ചോ ജീവൻ നൽകിയും അവർ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ആശയസംഹിതകളെക്കുറിച്ചോ ഇന്നത്തെ കുട്ടികൾ ബഹുഭൂരിപക്ഷത്തിനും കാര്യമായ യാതൊരു അറിവുമില്ല എന്നതാണു വസ്തുത. സ്കൂളിലെ പഠനത്തിൽനിന്നാണ് ഇക്കാര്യങ്ങളെക്കുറിച്ചു വല്ലതുമൊക്കെ ഗ്രഹിക്കുന്നത്. അതിനുള്ള അവസരംകൂടി നിഷേധിക്കുന്നത് അവരിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നതിനു നിക്ഷിപ്ത താത്പര്യക്കാർക്ക് അവസരമൊരുക്കും. ഇന്നത്തെ ഭരണാധികാരികളുടെ ചെയ്തികൾ മാത്രം കാണുകയും അവരെപ്പറ്റിയുള്ള വാർത്തകൾ മാത്രം അറിയുകയും ചെയ്യുന്ന കുട്ടികളിൽ അതിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യാസങ്കല്പമാവും രൂപപ്പെടുക. ഭരണഘടനാവിധാതാക്കൾ സ്വപ്നം കണ്ട ഇന്ത്യയുടെ ഭാവിക്ക് അതു ദോഷകരമാണ് എന്നതിൽ സംശയമൊന്നുമില്ല.
ഒരു തലമുറയെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമാക്കുന്പോൾ ഒരു രാഷ്ട്രത്തിന്റെ പ്രയാണദിശയാണ് മാറിപ്പോവുക. ചെറുപ്പത്തിലേ പിടികൂടുക എന്ന തത്ത്വം നാസി ജർമനിയിലും കമ്യൂണിസ്റ്റ് രാജ്യങ്ങളിലുമെല്ലാം പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്. ആശയങ്ങൾ നല്ലതായാലും ചീത്തയായാലും അതു കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ എളുപ്പം കഴിയും. വിദ്യാഭ്യാസരംഗത്തു ബിജെപി സർക്കാർ കൊണ്ടുവന്ന ചില മുൻപരിഷ്കാരങ്ങൾ കണ്ടപ്പോഴും കാവിവത്കരണത്തെപ്പറ്റിയുള്ള ആശങ്കകൾ വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെയുള്ളവർ ഉയർത്തിയിരുന്നതാണ്. ഭാരതീയ സംസ്കാരത്തിന്റെയും പാരന്പര്യത്തിന്റെയുമൊക്കെ പേരുപറഞ്ഞ് സ്കൂൾ സിലബസിലും കോളജ് സിലബസിലുമൊക്കെ അറുപിന്തിരിപ്പൻ ആശയങ്ങളും പ്രചാരണവിഷയങ്ങളും തിരുകിക്കയറ്റാൻ ശ്രമിച്ചു. സിബിഎസ്ഇ യുടെ ഇപ്പോഴത്തെ നീക്കം അതിന്റെ തുടർച്ചയാണെന്നു കരുതാൻ എല്ലാ ന്യായങ്ങളുമുണ്ട്. യജമാനന്റെ സ്വരം തിരിച്ചറിയുകയും തങ്ങളിലൂടെ അതു പുറത്തുവിടാൻ ശ്രമിക്കുകയും ചെയ്യുന്നവരാണല്ലോ ഇന്ന് എല്ലാ താക്കോൽ സ്ഥാനങ്ങളിലുമുള്ളത്.
പൗരത്വ ബിൽ പോലുള്ള നീക്കങ്ങൾ ന്യൂനപക്ഷങ്ങളിൽ സൃഷ്ടിച്ച ആശങ്കകൾ മറക്കാൻ കാലമായിട്ടില്ല. ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ പൗരാവകാശങ്ങൾ കണക്കിലെടുക്കാതെയും പ്രതിപക്ഷസ്വരം ശ്രവിക്കാതെയും യഥേഷ്ടം ഭരണം നടത്താൻ സർക്കാരുകൾക്കു സാഹചര്യമൊരുക്കിയിട്ടുണ്ടെന്ന ആക്ഷേപം ശക്തമായുണ്ട്. സിലബസ് ലഘൂകരണത്തിന്റെ മറവിൽ ഇന്ത്യൻ രാഷ്ട്രസംവിധാനത്തിന്റെ അടിസ്ഥാനവിവരങ്ങൾ ഭാവിതലമുറയിൽനിന്നു മറച്ചുവയ്ക്കുന്നത് രാഷ്ട്രത്തിന്റെ ഭാവിക്ക് അപകടമാണ്. അതുകൊണ്ട് ഈ തീരുമാനം തിരുത്തണം.
മതേതരത്വവും ദേശീയതയും ഉപേക്ഷിക്കുകയോ?
12:57 AM Jul 10, 2020 | Deepika.com