സ്വർണക്കടത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരറിവുമില്ലെന്നു പറഞ്ഞു കൈകഴുകാനാവില്ല. കുറ്റവാളികളെ കണ്ടെത്തി നിർത്തേണ്ടിടത്തു നിർത്താനുള്ള ധാർമിക ഉത്തരവാദിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ട് .
രാജ്യങ്ങൾ തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെയും ധാരണയുടെയും പ്രതീകങ്ങളാണ് എംബസികളുംഅതിനു കീഴിലുള്ള കോൺസുലേറ്റുകളും. അതുകൊണ്ടുതന്നെ അവയ്ക്കു പ്രത്യേക പരിഗണനയും സംരക്ഷണവും ഏതൊരു രാജ്യവും നൽകാറുമുണ്ട്. എന്നാൽ, ഈ പവിത്രമായ ബന്ധത്തിനു വിള്ളൽ വീഴ്ത്താൻ മാത്രം ശക്തരാണു കള്ളക്കടത്ത്- മാഫിയസംഘങ്ങളും അവർക്കു കുടപിടിക്കുന്ന അധികാരകേന്ദ്രങ്ങളും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയ സ്വർണക്കടത്തും അനുബന്ധ സംഭവങ്ങളും. യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിന്റെ മറവിൽ 30 കിലോ സ്വർണം കടത്താൻ ചിലർക്കു ധൈര്യമുണ്ടായതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല.
അതു വഴിവിട്ട മാർഗങ്ങളിലൂടെ അവർ നേടിയെടുത്ത ഉന്നതബന്ധം തന്നെ. അതിന് അടിവരയിടുന്ന വെളിപ്പെടുത്തലുകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനുമുന്പും പലതവണ ഇവർ ഇതേ ബന്ധങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ എം. ശിവശങ്കറിനെത്തന്നെ കൂട്ടുപിടിച്ചായിരുന്നു സ്വപ്ന സുരേഷ് എന്ന ഐടി വകുപ്പ് ജീവനക്കാരിയുടെ ഓപ്പറേഷൻ എന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ. അതിന് അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാറും ഒപ്പം നിന്നു. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരവും അതിന്റെ അടിസ്ഥാനത്തിൽ എടുത്ത കർശന നടപടികളുമാണു വന്പൻ സ്രാവുകളെ വലയിൽ കുരുക്കിയത്.
മന്ത്രിമാരെപ്പോലും കടത്തിവെട്ടി മറ്റൊരു അധികാര കേന്ദ്രമായി വാണിരുന്ന ശിവശങ്കർ നേരത്തേയും വിവാദപുരുഷനായിട്ടാണ് അറിയപ്പെട്ടിരുന്നത്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം നേടിയെടുത്ത സത്കീർത്തിക്കുപോലും പുകമറയുണ്ടാക്കുന്ന തീരുമാനങ്ങളാണു പലപ്പോഴും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികൾ ഒരേസമയം വഹിച്ചിരുന്ന ശിവശങ്കറെടുത്തതെന്നാണ് ആക്ഷേപം.
മഹാപ്രളയത്തിനുശേഷം കൊണ്ടുവന്ന റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽട്ടന്റായി കെപിഎംജിയെ നിയമിക്കാനുള്ള നീക്കം നടത്തിയതു മുതൽ തുടങ്ങുന്നു ആ വിവാദങ്ങൾ. പിന്നീട് ഐടി വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പും അതിനുശേഷം സ്പ്രിങ്ക്ളറും ബവ്കോ ആപ്പും അവസാനം ഇ- ബസ് പദ്ധതിക്കു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾട്ടന്റാക്കിയതും സർക്കാരിനെ മുൾമുനയിൽ നിർത്തിയ തീരുമാനങ്ങളാണെന്നു വിമർശനമുണ്ട്. ഇതിനിടെ, റവന്യു വകുപ്പിലെ ഡിജിറ്റൈസേഷൻ പദ്ധതി അട്ടിമറിച്ചതു ശിവശങ്കറാണെന്നു സിപിഐ ആക്ഷേപിക്കുകയും ചെയ്തു. ഐടി വകുപ്പിനു കീഴിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനംപോലും മന്ത്രിമാർ അറിഞ്ഞതു വളരെ വൈകിയാണത്രേ. എന്നാൽ, ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം വിശ്വസ്തനായ സെക്രട്ടറിയെ സംരക്ഷിച്ചു നിർത്താനാണു മുഖ്യമന്ത്രി ശ്രമിച്ചത്.
മറ്റ് ‘അവതാരങ്ങളൊന്നും’ ഉണ്ടാവില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത്തരമൊരു സമാന്തര ഭരണം അരങ്ങേറിയതെങ്ങനെ എന്നതാണു ജനത്തിന്റെ സംശയം. എസ്എസ്എൽസി ജയിച്ചിട്ടുപോലുമില്ലെന്ന ആരോപണം നേരിടുന്ന സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപ ശന്പളത്തിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സ്പേസ് പാർക്കിൽ നിയമനം ലഭിക്കണമെങ്കിൽ അതിന് മറ്റാരുടെയെങ്കിലും സഹായം കൂടി വേണമെന്നു പറയുന്നതിൽ തെറ്റുണ്ടോ? അതും ഇതിനുമുന്പ് ജോലി ചെയ്തിരുന്നിടത്തെല്ലാം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്ന് അറിയുന്പോൾ. ഇക്കാര്യത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരറിവുമില്ലെന്നു പറഞ്ഞു കൈകഴുകാനുമാവില്ല. ഇത്തരക്കാരെ കണ്ടെത്തി നിർത്തേണ്ടിടത്തു നിർത്താനുള്ള ധാർമിക ഉത്തരവാദിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ട്.
സോളാർ കേസുമായി ഇതിനെ താരതമ്യപ്പെടുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താനാവില്ലെന്നു മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അതാരും മുഖവിലയ്ക്കെടുക്കുമെന്നു തോന്നുന്നില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിലെ രണ്ടംഗങ്ങളുമായുള്ള സരിത നായരുടെ ബന്ധമാണു യുഡിഎഫ് സർക്കാരിനെതിരേ ഉയർന്ന ആരോപണത്തിനു കാരണമായത്. അത് ഇടതുമുന്നണി നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഭവം അതിലും ഗുരുതരമാണെന്നു വേണം കരുതാൻ.
ആരോപണവിധേയനായി പുറത്തുപോകേണ്ടി വന്ന വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ്. സോളാർ കേസ് അഴിമതിക്കേസായിരുന്നുവെങ്കിൽ, ഇതു രാജ്യദ്രോഹക്കുറ്റമാണ്. കേസിലെ പ്രധാന പ്രതിയും ഐടി വകുപ്പിലെ താത്കാലിക ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നതു സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായിരുന്നു. കേവലം രാഷ്ട്രീയ വാഗ്വാദങ്ങൾക്കപ്പുറം ഇതിനു വലിയ മാനവുമുണ്ട്.
ഏതന്വേഷണത്തെയും നേരിടാൻ തയാറാണെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരേ ശിക്ഷണ നടപടികൾ സ്വീകരിച്ചതുകൊണ്ടു മാത്രം തീരുന്നതല്ല പ്രശ്നം. ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കുമെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യവുമല്ലിത്. ഉപ്പു തിന്നവനെ കണ്ടെത്തി വെള്ളം കുടിപ്പിക്കാനുള്ള ചുമതലകൂടി സർക്കാരിനുണ്ട്. അതു സാധാരണക്കാരന് ബോധ്യമാകുകയും വേണം.
പുകമറയിൽ മാഞ്ഞുപോകുമോ സ്വർണക്കടത്തും...
12:44 AM Jul 09, 2020 | Deepika.com