ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയിൽ നിന്നുള്ള പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതു സമാധാനകാംക്ഷികളിൽ പ്രതീക്ഷ ജനിപ്പിക്കുന്നു. അതേസമയം രാജ്യത്തിന്റെ അഖണ്ഡത കാത്തുപരിപാലിക്കുന്നതിനു നിയന്ത്രണരേഖയിൽ സൈന്യത്തിന്റെ ജാഗ്രതയ്ക്ക് ഒരു കുറവും ഇന്ത്യ വരുത്തരുത്.
മാവോ സേ തൂംഗിന്റെ സാംസ്കാരിക വിപ്ലവകാലം മുതൽ ചൈന വിജയകരമായി നടപ്പാക്കി വരുന്നതാണ് രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട് എന്ന നയം. രണ്ടടി അതിക്രമിച്ചുകയറിയശേഷം ഒരടി പിന്മാറിയാലും നേട്ടം തങ്ങൾക്കുതന്നെയാണല്ലോ. ചൈനയുടെ ഈ പാരന്പര്യം ആരും മറക്കുന്നില്ലെങ്കിലും ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്നുള്ള പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതു സമാധാനകാംക്ഷികളിൽ പ്രതീക്ഷ ജനിപ്പിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും നടത്തിയ ചർച്ചയിലാണു പിന്മാറ്റ ധാരണയായത്. സംഘർഷം നിലനിന്ന മൂന്നു പട്രോളിംഗ് പോയിന്റുകളിൽനിന്ന് ഇരുവിഭാഗത്തെയും സൈനികർ രണ്ടു കിലോമീറ്റർ വീതം പിന്മാറിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഗൽവാൻ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17-എ എന്നിവിടങ്ങളിൽ നിന്നാണു സൈന്യം പിന്മാറിയത്. ജൂണ് പതിനഞ്ചിന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പട്രോൾ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കം ചെയ്തു എന്നും റിപ്പോർട്ടുണ്ട്.
ചൈനയെ പൂർണമായി വിശ്വസിക്കാൻ പറ്റില്ലെന്ന് 1962ലെ കടന്നുകയറ്റം മുതലുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നു. മുതലാളിത്ത നയങ്ങൾ നടപ്പാക്കുന്പോഴും കമ്യൂണിസം ഉപേക്ഷിച്ചിട്ടില്ലെന്നു പറയുന്ന ചൈനയുടെ ഇരട്ടത്താപ്പും സാമ്രാജ്യത്വമോഹവുമാണ് അതിനു കാരണം. അയൽപക്ക മര്യാദകളോ രാജ്യാന്തര നിയമങ്ങളോ ഒന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിലാണ് അവരുടെ നടപടികൾ. ഹിമാലയത്തിനു വടക്ക് സ്വതന്ത്ര രാജ്യമായിരുന്ന ടിബറ്റിനെ കീഴടക്കി തങ്ങളുടെ പ്രവിശ്യയാക്കിയ ചൈനയ്ക്ക് ഇന്ത്യയുമായി മാത്രമല്ല, പാക്കിസ്ഥാൻ ഒഴികെ അവർ അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായും തർക്കമുണ്ട്. ടിബറ്റ് അധിനിവേശത്തെ ഇന്ത്യ എതിർത്തതും ടിബറ്റൻ ജനതയുടെ ആത്മീയനേതാവായ ദലൈലാമയ്ക്ക് അഭയം കൊടുത്തതുമാണ് 1962ൽ ഇന്ത്യൻ മണ്ണിലേക്കു കടന്നുകയറാൻ ചൈന മറയാക്കിയ ഒരു ഘടകം. നീയല്ലെങ്കിൽ നിന്റെ പിതാവാണ് വെള്ളം കലക്കിയത് എന്ന് ആട്ടിൻകുട്ടിയോടു പറഞ്ഞ, കഥയിലെ ചെന്നായയുടെ മട്ടിൽ അവർ തങ്ങളുടെ അതിക്രമങ്ങൾക്ക് ഓരോരോ ന്യായങ്ങൾ കണ്ടെത്തുന്നു.
ഇരുപതോളം രാജ്യങ്ങളുമായി ചൈനയ്ക്ക് അതിർത്തിത്തർക്കമുണ്ട്. റഷ്യയുടെ ഏറ്റവും കിഴക്കെയറ്റത്തെ നഗരമായ വ്ളാഡിവസ്റ്റോക് ഒരുകാലത്തു ചൈനയുടെ പ്രദേശമായിരുന്നെന്ന് ഈയിടെ ഒരു ചൈനീസ് വക്താവ് അവകാശവാദം ഉന്നയിച്ചതാണ് ഇതിൽ അവസാനത്തെ തർക്കം. നേപ്പാളിലെ പല സ്ഥലങ്ങളും തങ്ങളുടേതാണെന്നു പറയുന്ന ചൈന രണ്ടു നൂറ്റാണ്ടുമുന്പ് ആ രാജ്യവുമായി യുദ്ധത്തിലേർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നേപ്പാളിനോടു ചൈന കാട്ടുന്ന മമത ആ രാജ്യത്തെ ഇന്ത്യയുടെ സൗഹൃദവലയത്തിൽ നിന്നു പുറത്തുചാടിക്കാൻ വേണ്ടി മാത്രമാണെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം മനസിലാകും. അതുപോലെ ഭൂട്ടാന്റെ പല പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദത്തിനും ഏറെ പഴക്കമുണ്ട്. ഭൂട്ടാനിലെ സാക്തെങ്ങ് വന്യമൃഗസംരക്ഷണ കേന്ദ്രം, ധോക്ലാം പസാംലങ്ങ്, ജക്കർ ലങ്ങ് തുടങ്ങിയ പ്രദേശങ്ങൾ തങ്ങളുടേതാണെന്നു ചൈന കഴിഞ്ഞദിവസവും അവകാശവാദം ഉന്നയിച്ചു.
ഇന്ത്യയെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള ചൈനീസ് തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണു വിലയിരുത്തൽ. പടിഞ്ഞാറൻ അതിർത്തിയിൽ കസാക്കിസ്ഥാൻ, കീർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായും ചൈനയ്ക്കു തർക്കമുണ്ട്.
തങ്ങളുടെ കിഴക്കൻ അതിർത്തിയിലെ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധവും വ്യത്യസ്തമല്ല. തായ്വാൻ എന്ന രാജ്യംതന്നെ തങ്ങളുടേതാണെന്ന് അവർ അവകാശപ്പെടുന്നു. തായ്വാന്റെ ഭാഗത്തുള്ള തെക്കൻ ചൈനാക്കടലിലും ജപ്പാന്റെ സമീപത്തുള്ള കിഴക്കൻ ചൈനാക്കടലിലും പല ദ്വീപുകളിലും ചൈന അവകാശവാദം ഉന്നയിക്കുന്നു. വിയറ്റ്നാമിന്റെ നല്ലൊരു പങ്കും തങ്ങളുടേതാണെന്നു പറയുന്ന ചൈന ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലെ വലിയൊരു ഭാഗം ഭൂപ്രദേശത്തിന്റെ മേലുള്ള അവകാശവാദവും ഉപേക്ഷിച്ചിട്ടില്ല. ദക്ഷിണ ചൈനാകടലിന്റെ 90 ശതമാനവും തങ്ങളുടേതാണെന്നാണു ചൈന പറയുന്നത്. പ്രതിവർഷം മൂന്നു ലക്ഷം കോടി ഡോളറിന്റെ വ്യാപാരനീക്കം ഈ കടലിലൂടെ ചൈന നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നിരവധി കൃത്രിമ ദ്വീപുകൾ ഈ കടലിൽ ചൈന നിർമിച്ചു. സൈനിക കേന്ദ്രങ്ങളും ഉണ്ടാക്കി.
അയൽരാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിലും കടൽമേഖലകളിലും കടന്നുകയറി സംഘർഷം സൃഷ്ടിക്കുന്ന ചൈനയുടെ നടപടികളിൽ പൊറുതിമുട്ടിയ അമേരിക്ക കഴിഞ്ഞദിവസം രണ്ടു വിമാനവാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചു. ചൈനീസ് പട്ടാളം ഈ കടലിൽ സൈനികാഭ്യാസം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു യുഎസ് നീക്കം. ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പായി ഇതു വിലയിരുത്തപ്പെടുന്നു. ലഡാക്കിൽ ഗൽവാൻ താഴ്വരയിലെ അധിനിവേശപ്രദേശത്തുനിന്നു പിന്മാറാൻ കൂട്ടാക്കാതിരുന്ന ചൈന ഇന്ത്യയുമായി ചർച്ചയ്ക്കു തയാറായത് ഇതിനുശേഷമാണ്. ചൈനയുടെ പിന്മാറ്റനീക്കം ആത്മാർഥമാണോ എന്ന് ഉറപ്പിക്കാറായിട്ടില്ല. ചൈനീസ് ആർമി അനധികൃതമായി നിർമിച്ച ടെന്റുകൾ ഗൽവാൻ താഴ്വരയിൽനിന്നു പൊളിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത കാത്തുപരിപാലിക്കുന്നതിനു 3,488 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖയിൽ സൈന്യത്തിന്റെ ജാഗ്രതയ്ക്ക് ഒരു കുറവും ഇന്ത്യ വരുത്തരുത്.
ചൈനയുടെ പിന്മാറ്റം യാഥാർഥ്യമാകട്ടെ
11:54 PM Jul 07, 2020 | Deepika.com