കൊറോണയുമൊത്തു ജീവിക്കാൻ നാമിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ അശ്രദ്ധയും കരുതലില്ലായ്മയും നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവനു വലിയ ഭീഷണിയാണ് എന്ന കാര്യം മറക്കാതിരിക്കാം.
എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് ആശങ്ക ജനിപ്പിക്കുന്നു. ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കർണാടക, ആസാം, ബിഹാർ സംസ്ഥാനങ്ങളിലാണു പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരതമ്യേന ഭേദമായ കേരളത്തിൽപ്പോലും കാര്യങ്ങൾ കൈവിട്ടുപോവുകയാണോ എന്നു സംശയം ജനിപ്പിക്കുന്ന വിധത്തിലാണു രോഗവ്യാപനം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ വൻനഗരങ്ങളിലാണു സ്ഥിതി കൂടുതൽ സങ്കീർണമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്കു ട്രിപ്പിൾ ലോക്ക് ഡൗണാണ്. അവിടെ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ഓഫീസുകൾ പോലും തുറന്നുപ്രവർത്തിക്കുന്നില്ല. ആശുപത്രികൾക്കും മരുന്നുകടകൾക്കും പലചരക്കുകടകൾക്കും മാത്രമാണു തുറക്കാൻ അനുവാദം. തീർച്ചയായും സാധാരണ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണിത്. എന്നാൽ, പൊതുജനനന്മയെക്കരുതി സർക്കാർ ഏർപ്പെടുത്തുന്ന ഇത്തരം നിയന്ത്രണങ്ങളോടു സഹകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
ലോകത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമാണു കോവിഡ് മഹാമാരി. ഇതിനെ എങ്ങനെ നേരിടണം എന്നതു സംബന്ധിച്ച മുൻ ധാരണകളൊന്നുമില്ല. സമാനമായ മുൻ അനുഭവങ്ങളുടെയും ശാസ്ത്ര ഗവേഷണ അനുമാനങ്ങളുടെയും വെളിച്ചത്തിലാണു കൊറോണ പടരാതിരിക്കാൻ പല മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിക്കുന്നത്. അവയെല്ലാം നൂറു ശതമാനം ഫലപ്രദമായിക്കൊള്ളണം എന്നില്ല. കൊറോണയ്ക്കു ഫലപ്രദമായ പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇതല്ലാതെ മറ്റു മാർഗമില്ല എന്നതാണു വസ്തുത. ലോകത്തിലെ പ്രമുഖ രാജ്യങ്ങളെല്ലാം കോവിഡ് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. ഉൗർജിത ശ്രമത്തിലാണ് ഇന്ത്യയും.
എന്നാൽ, 2021നു മുന്പ് ഇന്ത്യയിൽ വാക്സിൻ തയാറാകില്ലെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15നു മുന്പായി കോവിഡ് പ്രതിരോധ വാക്സിൻ തയാറാക്കണമെന്ന് ഭാരത് ബയോടെക്കിന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശം നൽകിയിരുന്നു. കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ലോകമെങ്ങുമുള്ള നൂറ്റിനാല്പതോളം സ്ഥാപനങ്ങളാണു പരിശ്രമിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 11 വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള ഘട്ടത്തിൽ എത്തിക്കഴിഞ്ഞുവെന്നാണു റിപ്പോർട്ട്. കോവിഡ് പ്രതിരോധ വാക്സിന്റെ ക്ലിനിക്കൽ ട്രയലിനു മുന്പുള്ള വിശദാംശങ്ങൾ എെസിഎംആർ പുറത്തുവിട്ടിട്ടില്ല.
കോവിഡിനു ഫലപ്രദമായ മരുന്നു കണ്ടുപിടിക്കാത്തിടത്തോളം കാലം അതിനെ പ്രതിരോധിക്കാനുള്ള മാർഗം പരമാവധി ജാഗ്രതയും കരുതലുമാണ്. സന്പർക്കത്തിലൂടെയാണ് രോഗം പകരുന്നത് എന്നതിനാൽ കൂട്ടംകൂടാതിരിക്കുകയും ആളകലം പാലിക്കുകയും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും സോപ്പിട്ടു കൈകഴുകുകയും ചെയ്യുന്നതു പോലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയതോടെ എല്ലാം ഭദ്രമാണ് എന്നൊരു ചിന്ത പലരിലും ഉണ്ടായിട്ടുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തും. കൊറോണ വളരെ സജീവമായി നമ്മുടെ കൂടെത്തന്നെയുണ്ട് എന്നതാണു വാസ്തവം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇങ്ങോട്ടു കൂടുതൽപേർ എത്തിയതോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വല്ലാതെ കൂടി. പലയിടത്തും സാമൂഹികവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നുവരെ അധികൃതർ ഭയക്കുന്നു. കൊറോണയുമൊത്തു ജീവിക്കാൻ നാമിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ പരാജയപ്പെടില്ല എന്നുറപ്പാക്കാൻ നമുക്കു കഴിയണം. നമ്മുടെ അശ്രദ്ധയും കരുതലില്ലായ്മയും നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവനു വലിയ ഭീഷണിയാണ് എന്ന കാര്യം മറക്കാതിരിക്കാം.
കോവിഡ് ബോധവത്കരണത്തിനു ശ്രമങ്ങൾ പല തലങ്ങളിൽ ഉണ്ടായെങ്കിലും അതു പൂർണമായും വിജയിച്ചു എന്നു പറയാനാവില്ല. അതിന്റെ അടിസ്ഥാനത്തിലാവണം പോലീസ് നിരീക്ഷണവും തുടർ നടപടികളും വീണ്ടും കർക്കശമാക്കാൻ അധികൃതർ തീരുമാനിച്ചത്. ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ സംസ്ഥാനം ഏറെ ശ്രദ്ധിച്ചിരുന്നു.
പൊതുസ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുകയും അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായി യാത്രകൾ ചുരുക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർന്നതും ജാഗ്രതക്കുറവിനു കാരണമായിട്ടുണ്ട്. രോഗവ്യാപനത്തോതു വർധിച്ചതു പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നുവെന്ന തോന്നലിനുമിടയാക്കി. അതെന്തായാലും ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുകയും ക്വാറന്റൈൻ സൗകര്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യേണ്ടതുണ്ട്. സമൂഹവ്യാപനം ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകും. അതുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയണം.
ജാഗ്രത കൈവിടരുത്
12:58 AM Jul 07, 2020 | Deepika.com