കേരളം ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നീങ്ങണമെങ്കിൽ ഇവിടെ
കൃഷി മെച്ചപ്പെടണമെന്നുള്ള തിരിച്ചറിവുണ്ടാകുന്നതു നല്ല കാര്യമാണ്.
അതിനായി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടും. അതിനു നേതൃത്വം നൽകുന്നവർ കസേരയിലിരുന്നു കൃഷി ചെയ്യാതെ മണ്ണിലേക്കിറങ്ങിവന്ന് ചെളിപുരണ്ട യാഥാർഥ്യങ്ങൾ തിരിച്ചറിയണം.
വെട്ടിനിരത്തൽ പ്രത്യയശാസ്ത്രത്തെ മഹത്വവത്കരിക്കുന്നവരുടെ ഗണത്തിൽനിന്ന് വച്ചുപിടിപ്പിക്കലിന്റെ ആഹ്വാനം വരുന്നതു കേൾക്കാൻ സുഖമുള്ള കാര്യമാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള തരിശുനില കൃഷിക്ക് 51 കോടി രൂപയുടെ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ച തുക 12,500 ഹെക്ടറിലെ തരിശുനിലകൃഷിക്കായി ഉപയോഗിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നു. തരിശുനിലകൃഷിക്കായി തദ്ദേശ സ്ഥാപന വിഹിതത്തിൽ നിന്നു നേരത്തെ തുക വകയിരുത്തിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോൾ ലഭിച്ച തുക വിനിയോഗിക്കുക. ആകെ 25,000 ഹെക്ടറിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള തരിശുനിലകൃഷി. 1.88 ലക്ഷം ടണ് അധിക ഭക്ഷ്യ ഉത്പാദനമാണ് ഇതിൽനിന്നു ലക്ഷ്യമിടുന്നത്.
കേരളം ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കു നീങ്ങണമെങ്കിൽ ഇവിടെ കൃഷി മെച്ചപ്പെടണമെന്നുള്ള തിരിച്ചറിവുണ്ടാകുന്നതു നല്ല കാര്യമാണ്. അതിനായി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഏതു നടപടിയും സ്വാഗതം ചെയ്യപ്പെടും. കൃഷിമന്ത്രിയും മറ്റും ഇക്കാര്യത്തിൽ കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണ് എന്നും പറയണം. എന്നാൽ, അതിനുള്ള മാർഗവും സമീപനവും യാഥാർഥ്യബോധത്തോടെ ഉള്ളതായിരിക്കണം. അതിനു നേതൃത്വം നൽകുന്നവർ കസേരയിലിരുന്നു കൃഷി ചെയ്യാതെ മണ്ണിലേക്കിറങ്ങിവന്ന് ചെളിപുരണ്ട യാഥാർഥ്യങ്ങൾ തിരിച്ചറിയണം.
നാടിനെ തീറ്റിപ്പോറ്റുന്ന കർഷകൻ മഴയും വെയിലും കൊണ്ടു മണ്ണിൽ പണിയെടുക്കുന്നതു പുണ്യം കിട്ടാനോ വിശ്രമവേളകളിലെ വിനോദമായോ അല്ല, ജീവസന്ധാരണത്തിനു വേണ്ടിയാണ്. അവനും കുടുംബത്തിനും ജീവിക്കാനാവശ്യമുള്ള വരുമാനം കൃഷിയിൽനിന്നു ലഭിക്കണം. അതു കിട്ടാതെ വരുന്ന സ്ഥിതിയിലാണു പലരും കൃഷി ഉപേക്ഷിച്ചു മറ്റു ജീവിതമാർഗങ്ങൾ തേടിപ്പോയത്. ഭൂരിഭാഗം കർഷകർക്കും കൃഷിയിൽ പിടിച്ചുനിൽക്കാൻ ആത്മവിശ്വാസം പകർന്നിരുന്നതു നാണ്യവിളകൾ പലതിനും ഒരുകാലത്തു ലഭിച്ചിരുന്ന ന്യായവിലയാണ്. എന്നാൽ, പലവിധ അന്താരാഷ്ട്ര കരാറുകളുടെയും വിപണിയിലെ സൂത്രപ്പണികളുടെയും ഭാഗമായി മറ്റു രാജ്യങ്ങളിൽനിന്നുള്ള കാർഷികോത്പന്നങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഇവിടെയെത്തിക്കാമെന്ന സാഹചര്യം വന്നപ്പോൾ പാവം കർഷകർ ഗതികേടിലായിപ്പോയി. കാർഷികകേരളത്തിന്റെ നട്ടെല്ലായി നിലകൊണ്ട നാണ്യവിളയായ റബറിനെ ആശ്രയിച്ചു കഴിഞ്ഞ ലക്ഷക്കണക്കിനു കർഷകർ വിലത്തകർച്ചമൂലം ഒരു പതിറ്റാണ്ടിലേറെയായി ഗതികേടിന്റെ അങ്ങേയറ്റത്താണ്. കാർഷികോത്പന്നങ്ങൾ ചിലതിനു താങ്ങുവിലയും മറ്റു ചിലതിനു ന്യായവിലയും കിട്ടാൻ നടപടികളെടുക്കണമെന്ന കർഷകരുടെയും കർഷക സംഘടനകളുടെയും അഭ്യർഥനകൾ ആരും കേട്ടില്ല. പ്രളയ ദുരന്തങ്ങളിൽ വീടും കൃഷിസ്ഥലവുമൊക്കെ ഒഴുകിപ്പോയ കർഷകർക്കു പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരത്തുകകൾ പലരുടെയും കൈകളിലേക്ക് ഇനിയും എത്തിച്ചേർന്നിട്ടില്ല. കാർഷികവായ്പ പലിശരഹിതമാക്കിയുള്ള സർക്കാർ പദ്ധതിപ്രകാരം 7.26 ലക്ഷം കർഷകർക്ക് 178 കോടി രൂപ സബ്സിഡിയായി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇതുവരെ അനുവദിച്ചത് ഏഴു കോടി മാത്രം. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ മലയോര കർഷകരുടെ രോദനം ആരു കേൾക്കുന്നു? ഈ വിലാപങ്ങൾക്കൊന്നും ചെവികൊടുക്കാതെ കർഷകരെ അവഗണനയുടെ പരമകോടിയിലേക്കു ചവിട്ടിത്താഴ്ത്താൻ കൂട്ടുനിന്നവർ ഇപ്പോൾ കൃഷിപ്രോത്സാഹന മന്ത്രങ്ങളുമായി വരുന്പോൾ അതു വിശ്വസിക്കാൻ എത്ര കർഷകർ തയാറാകും?
തരിശുഭൂമിയിൽ കൃഷിയിറക്കാനിറങ്ങുന്നവർ ആദ്യം ചെയ്യേണ്ടതു നിലവിലുള്ള കൃഷിഭൂമിയിൽ കൃഷി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. അതിനു കർഷകരുടെ നിരവധിയായ പ്രശ്നങ്ങൾ മനസിലാക്കുകയും അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം. കോവിഡ് നിയന്ത്രണങ്ങൾ വരുമാനമാർഗം മുട്ടിച്ച കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാനും പുതിയ കൃഷിയിറക്കുന്നതിന് അവർക്ക് ചരടുകളില്ലാത്ത സാന്പത്തിക സഹായം നൽകാനും സർക്കാർ തയാറാകുമോ ? കൃഷിയുടെ പേരിൽ സർക്കാർ അനുവദിക്കുന്ന ഫണ്ട് കുറേയൊക്കെ ചെലവാക്കി കൃഷിയിറക്കൽ അഭ്യാസങ്ങളുടെ വാർത്തകൾ മാധ്യമങ്ങളിൽ വരുത്താനും ബാക്കി തുക സൂത്രത്തിൽ പോക്കറ്റിലാക്കാനുമൊക്കെ ലക്ഷ്യമിടുന്നവരുള്ള ഇക്കാലത്ത് കർഷകരുടെ വേദനകൾ അധികൃതർക്ക് അറിയേണ്ട കാര്യമില്ലായിരിക്കാം. ഇത്തരം കൃഷിയുടെ പേരിൽ സർക്കാരിനു നഷ്ടം വന്നാലും അവർക്കൊന്നും പോകാനില്ല. കായലിൽ കൃഷിയിറക്കി നെല്ലു വിളയിച്ച് അദ്ഭുതം സൃഷ്ടിച്ച ജോസഫ് മുരിക്കനെ കായൽരാജാവെന്ന് ആക്ഷേപിച്ച് ആട്ടിയോടിച്ച് പിടിച്ചെടുത്ത ഭൂമിയിൽ നടത്തിയ സർക്കാർ കൃഷിയുടെ വൻ നഷ്ടങ്ങളുടെ കണക്കുകൾ കേരളം അറിഞ്ഞിട്ടുള്ളതാണ്. ആ ഭൂമി പിന്നീടു കർഷകത്തൊഴിലാളികൾക്കു വീതംവച്ചുകൊടുത്തു രാഷ്ട്രീയകൃഷി നടത്തിയെങ്കിലും അവിടെ നെൽകൃഷി മാത്രം വിജയിച്ചില്ല.
മറ്റു ജോലിയും വരുമാനവുമുള്ളവർക്കു വിനോദത്തിനും വിശ്രമസമയം ചെലവഴിക്കാനുമുള്ള ഉപാധി എന്ന നിലയിൽ മട്ടുപ്പാവിലെ കൃഷിയും ജൈവകൃഷിയുമൊക്കെ നല്ലതാണ്. ഏറെക്കുറെ അതിന്റെ ഗണത്തിൽ വരുന്നതാണ് തരിശുഭൂമിയിലെ കൃഷിയും. എവിടെയായാലും കൃഷി ചെയ്യുന്നവന് അതിൽനിന്നു ന്യായമായ വരുമാനം ലഭിക്കണം. ലോക്ക് ഡൗണ് കാലത്തെ വീട്ടിലിരുപ്പ് പലരിലും കൃഷിയെക്കുറിച്ചു പുതിയൊരു മതിപ്പ് സൃഷ്ടിച്ചിട്ടുണ്ട് എന്നതു വാസ്തവമാണ്. സൃഷ്ടിപരമായ ഈ മനോഭാവം തരിശൂഭൂമിയിലെ കൃഷി വിജയത്തിലെത്താൻ സഹായിക്കുമെങ്കിൽ നന്ന്.
ഉള്ള കൃഷി രക്ഷിച്ചിട്ടുപോരേ തരിശുഭൂമിയിലെ കൃഷി?
01:32 AM Jul 04, 2020 | Deepika.com