ദുരന്തങ്ങളുണ്ടാകുന്പോൾ ഇരകളുടെ കുടുംബങ്ങൾക്കു ചില ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചു കൈകഴുകുകയാണു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പതിവ്. അതു മാത്രം പോരാ, ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം.
തമിഴ്നാട്ടിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ്് കോർപറേഷനിൽ ബോയിലർ സ്ഫോടനത്തിൽ ആറു തൊഴിലാളികൾ മരിക്കുകയും 17 പേർക്കു പൊള്ളലേൽക്കുകയും ചെയ്ത സംഭവം വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നത് എത്ര വലിയ ദുരന്തത്തിനാണു വഴിതെളിക്കുക എന്നു വീണ്ടും തെളിയിക്കുകയാണ്. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് നെയ്വേലി ലിഗ്നൈറ്റ്് കോർപറേഷൻ. അതിന്റെ താപവൈദ്യുതി നിലയത്തിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. താപവൈദ്യുതി നിലയം പോലൊരു സ്ഥാപനം പോലും പൂർണ സുരക്ഷിതമല്ലെങ്കിൽ രാജ്യത്തെ മറ്റു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥിതിയെന്താണ്?
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ താപവൈദ്യുതി നിലയത്തിലെ ബോയിലർ വളരെ അപകടകാരിയായി മാറുന്ന ഉപകരണമാണ്. കൂടിയ മർദവും ഉയർന്ന താപനിലയിലുള്ള നീരാവിയും ഉള്ളതിനാൽ അതിന് ഒരു മാരകായുധത്തെപ്പോലെ പ്രവർത്തിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കു വളരെ കർക്കശമായ വ്യവസ്ഥകൾ ഇന്ത്യൻ ബോയിലേഴ്സ് ആക്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ, അതെല്ലാം കടലാസിൽ മാത്രമേയുള്ളുവെന്നോ അല്ലെങ്കിൽ അതു പാലിക്കാൻ പലരും തയാറാകുന്നില്ലെന്നോ അല്ലേ നെയ്വേലിയിലുണ്ടായതുപോലുള്ള അപകടങ്ങൾ തെളിയിക്കുന്നത്?
രാജ്യത്തെ പ്രമുഖ വൈദ്യതി ഉത്പാദന സ്ഥാപനങ്ങളിലൊന്നാണ് എൻഎൽസി എന്ന നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ. ബോയിലർ പോലുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതു വേണ്ടത്ര സാങ്കേതിക വൈദഗ്ധ്യവും പരിചയവുമുള്ള ജീവനക്കാരായിരിക്കണം. അതുറപ്പു വരുത്താൻ സ്ഥാപന അധികാരികൾക്കു മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ട്. വ്യവസായ ദുരന്തങ്ങളുണ്ടാകുന്പോൾ ഇരകളുടെ കുടുംബങ്ങൾക്കു ചില ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചു കൈകഴുകുകയാണു കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പതിവ്. അതു മാത്രം പോരാ, ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം.
ചെന്നൈയിൽനിന്ന് 200 കിലോമീറ്റർ അകലെ നെയ്വേലിയിലുള്ള എൻഎൽസി വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ആ കന്പനി ലിഗ്നൈറ്റ് ഖനനം ചെയ്യുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. നെയ്വേലി താപനിലയത്തിന് 6000 മെഗാവാട്ട് വൈദ്യൂതി ഉത്പാദനശേഷിയുണ്ട്. 26,000 ജീവനക്കാരുള്ള കന്പനിയിൽ മുന്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതു പ്ലാന്റുകൾ പരിപാലിക്കുന്നതിലെ സുരക്ഷാ വീഴ്ചകൾ മൂലമാണെന്നു റിപ്പോർട്ടുകളുണ്ട്. ഒരു താപനിലയത്തിന്റെ സുരക്ഷിതമായ കാലപരിധി 25 വർഷമാണെന്നു വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ എൻഎൽസിയിലെ യൂണിറ്റുകൾ പലതും 25വർഷം മുതൽ 57 വർഷംവരെ പഴക്കമുള്ളവയാണ്. പുതിയ യൂണിറ്റുകൾ കമ്മീഷൻ ചെയ്യാൻ വൈകുന്നത് അടക്കമുള്ള അനവധാനതകൾ വലിയ ദുരന്തങ്ങളിലേക്കു നയിക്കുന്പോഴാണ് അധികാരികളുടെ കണ്ണുതുറക്കുക.
എൻഎൽസിയിലുണ്ടായതുപോലുള്ള അപകടങ്ങൾ തീർത്തും ഒറ്റപ്പെട്ടതല്ല എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ചൊവ്വാഴ്ച ഒരു ഫാർമസ്യൂട്ടിക്കൽ കന്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ രണ്ടുപേർ മരിച്ചു. രണ്ടുമാസം മുന്പു വിശാഖപട്ടണത്തുതന്നെ കെമിക്കൽ പ്ലാന്റിലുണ്ടായ വാതകച്ചോർച്ചയിൽ 12 പേർ മരിക്കുകയും ആയിരത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റൈറീൻ വാതകമാണ് അന്നു ചോർന്നത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ളവരെ വാതകച്ചോർച്ച ബാധിച്ചു. രാജ്യത്തുതന്നെ വലിയ പ്രതിഷേധമുണ്ടാക്കിയ ഈ സംഭവത്തിനുശേഷവും വ്യവസായശാലകളുടെ സുരക്ഷാമാനദണ്ഡ പാലനത്തിൽ കൂടുതൽ ജാഗ്രതയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതു സൂചിപ്പിക്കുന്നത്.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ ഓർമകൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ നഗരത്തെ ഇന്നും വേട്ടയാടുന്നുണ്ട്. 1984 ഡിസംബർ രണ്ടിന് അർധരാത്രിയോടെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ 5,295 പേർ മരിച്ചു. തുടർന്നുണ്ടായ രോഗങ്ങളിൽ 10,047 പേരും മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 36 വർഷം മുന്പു നടന്ന ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി നിരവധി പേർ മാരകരോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം തള്ളിനീക്കുന്നു.
ഭോപ്പാൽ ദുരന്തത്തെത്തുർന്നു കേസും കോടതിനടപടികളും ഉണ്ടായെങ്കിലും യൂണിയൻ കാർബൈഡ് അധികൃതർ വേണ്ടവിധം ശിക്ഷിക്കപ്പെട്ടില്ല. രാഷ്ട്രീയ അധികാരികൾ ഒത്തുതീർപ്പുകൾക്കു വഴങ്ങിയതായി ആരോപണങ്ങൾ വന്നു. ഇത്തരം ദുരന്തങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നതിന്റെ ഒരു കാരണം ഇതുപോലുള്ള ഒത്തുതീർപ്പുകളാണ്. സ്വാധീനശക്തിയുള്ള കുറ്റവാളികൾ രക്ഷപ്പെടുന്നു. നിഷ്പക്ഷമായ നിയമവാഴ്ചക്ക് സാഹചര്യം ഉണ്ടായാലേ വ്യവസായസുരക്ഷ പോലും സാധ്യമാകൂ.
കണ്ണുതുറപ്പിക്കേണ്ട ദുരന്തങ്ങൾ
11:42 PM Jul 02, 2020 | Deepika.com