കൈയടികൾ നേടാനുള്ള പ്രചാരവേലകൾക്കപ്പുറമുള്ള ഗൗരവമായ സമീപനം വിദ്യാഭ്യാസരംഗത്ത് ആവശ്യമാണ്
കോവിഡ് ദുരിതങ്ങൾക്കിടയിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ 98.82 ശതമാനം വിജയമെന്ന റിക്കാർഡ് അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിമാനം നല്കുന്നതാണ്. ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിലും കുഴപ്പങ്ങളില്ലാതെ പരീക്ഷ പൂർത്തിയാക്കി മറ്റു സംസ്ഥാനങ്ങളെക്കാൾ വേഗത്തിൽ ഫലം പ്രഖ്യാപിച്ചതിലും സംസ്ഥാന സർക്കാരിന് നേട്ടം അവകാശപ്പെടാം. എന്നാൽ, ഇത്തരം ഖ്യാതികളുടെ പരിവേഷങ്ങൾക്കപ്പുറം ഗുണപരമായ വളർച്ചയോ ഉയർച്ചയോ വിദ്യാർഥികൾക്ക് ഈ എസ്എസ്എൽസി ഫലം കൊണ്ട് ഉണ്ടാകുന്നുണ്ടോ എന്നു നിഷ്പക്ഷമായി വിലയിരുത്തേണ്ടത് ആവശ്യമാണ്.
എസ്എസ്എൽസി വിജയശതമാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടിവരികയായിരുന്നു. നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളുടെയും ഫുൾ എ പ്ലസ് നേടുന്ന വിദ്യാർഥികളുടെയും എണ്ണത്തിലും ക്രമാനുഗതമായ വർധനയുണ്ട്. എന്നാൽ, ഇതു പൊതുവിദ്യാഭ്യാസരംഗത്തു നാം നേടിയ വളർച്ചയുടെ നിദർശനങ്ങളാണെന്ന് അവകാശപ്പെടാൻ എത്ര പേർക്കു കഴിയും? പല വിധത്തിലുള്ള മോഡറേഷനുകളും ഗ്രേസ് മാർക്കുകളും ഇത്തരം ജയങ്ങൾക്കു പിന്നിലുണ്ട് എന്ന വസ്തുത അംഗീകരിക്കുന്പോഴാണ് യഥാർഥത്തിൽ നാം എവിടെ നിൽക്കുന്നുവെന്നു ബോധ്യമാവുക. ഇന്ന് ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസാകുന്ന കുട്ടികൾ പലർക്കും അക്ഷരത്തെറ്റും വ്യാകരണപ്പിശകുമില്ലാതെ മാതൃഭാഷയിൽ ഒരു ഖണ്ഡിക തികച്ച് എഴുതാൻ കഴിയില്ല എന്നത് അതിശയോക്തിയല്ല. അനുദിന ജീവിതവ്യാപാരങ്ങളുടെ ആവശ്യങ്ങളിൽ തെറ്റില്ലാതെ മനക്കണക്ക് കൂട്ടാൻ ഇവരിൽ എത്രപേർക്കാവും? അതിനൊക്കെ കൈയിലുള്ള മൊബൈൽ ഫോണ് മതിയല്ലോ എന്ന ഉത്തരം ഉണ്ടാകാമെങ്കിലും ശരിയായ ബൗദ്ധിക വളർച്ചയ്ക്കും മാനസിക വികാസത്തിനും അതു മതിയാകില്ല എന്നതാണ് വസ്തുത.
കുറേ അക്ഷരങ്ങൾ പഠിക്കുകയും ഏതാനും അറിവുകൾ നേടുകയും ചില വൈദഗ്ധ്യങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്നതിനപ്പുറം വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യം ഒരു മനുഷ്യനാകുകയാണ് എന്ന് അറിവുള്ള പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രകൃതിയോടും സഹജീവികളോടും കരുതലും കരുണയും കാട്ടി ഇണങ്ങിച്ചേരാൻ കഴിയുകയും മാനവികതയുടെ മൂല്യസംസ്കൃതി സ്വാംശീകരിക്കാൻ പ്രാപ്തനാവുകയും ചെയ്യുന്പോഴാണ് ഒരാൾ മനുഷ്യനാകുന്നത്. അത്തരം ശിക്ഷണത്തിന്റെയും സ്വഭാവ രൂപവത്കരണത്തിന്റെയും പ്രാഥമിക പാഠങ്ങളെങ്കിലും വിദ്യാർഥിക്കു ലഭിക്കുന്നണ്ട് എന്നുറപ്പാക്കാൻ ഇന്നത്തെ ബോധനസന്പ്രദായത്തിനു കഴിയുന്നുണ്ടോ ? കോവിഡ് കാലത്തെ അനിവാര്യതയായി ഓണ്ലൈൻ പഠനസന്പ്രദായം മാറിയതോടെ വിദ്യാർഥി ഗുരുവിൽനിന്നും ജ്ഞാനസന്പാദനത്തിൽ നിന്നും കൂടുതൽ അകന്നുപോവുകയാണ് എന്നു പറയണം.
സാന്ദീപനി മഹർഷിയുടെ കാലത്തെ ഗുരുകുല വിദ്യാഭ്യാസ സന്പ്രദായം ഇന്നു സാധ്യമല്ലായിരിക്കാം. എന്നുവച്ച് കളരിക്കു പുറത്തുള്ള അഭ്യാസമായി അതിനെ മാറ്റണോ? ഇന്നത്തെ ജ്ഞാനനിർമിതി നിലപാടുകൾ പലതും വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്നവരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാം അഭിമാനപൂർവം എടുത്തുകാട്ടുന്ന കേരള മോഡലിന്റെ പ്രധാന ആധാരശില പൊതുവിദ്യാഭ്യാസത്തിൽ സംസ്ഥാനം കൈവരിച്ച വളർച്ചയാണ്. പള്ളിക്കൊരു പള്ളിക്കൂടം എന്ന മഹത്തായ ആശയം നടപ്പാക്കി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരിലേയ്ക്കും വിദ്യയുടെ വെളിച്ചംപകർന്ന വിശുദ്ധ ചാവറയച്ചനെപ്പോലുള്ള നിരവധി നവോത്ഥാനനായകരോടു കേരളം അതിനു കടപ്പെട്ടിരിക്കുന്നു. മലയാളികൾക്കു വിശാലലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുത്ത ആ നേട്ടങ്ങൾ കളഞ്ഞുകുളിക്കാതെ പരിപാലിക്കേണ്ടതു കഴിഞ്ഞ തലമുറയോടു മാത്രമല്ല പുതിയ തലമുറയോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.
ആഗോളതലത്തിൽ വിദ്യാഭ്യാസ സന്പ്രദായത്തിലും അധ്യയനരീതിയിലുമൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏതു വെല്ലുവിളിയെയും നേരിടാൻ ഉതകുന്നവിധം വിദ്യാർഥിയുടെ കഴിവും വൈഭവവും എത്രമാത്രം പുറത്തുകൊണ്ടുവരാനാകും എന്നാണവിടെ നോക്കുന്നത്. പക്ഷേ പ്രത്യയശാസ്ത്ര വിഴുപ്പുഭാണ്ഡങ്ങൾ തോളിൽ തൂങ്ങിക്കിടക്കുന്ന കേരളം അത്തരം പരിഷ്കാരങ്ങളോടു പുറംതിരിഞ്ഞുനിൽക്കുന്നു. സാക്ഷരതയിൽ കേരളത്തേക്കാൾ പിന്നിലാണെന്നു നാം ആക്ഷേപിക്കുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്നു ധാരാളമുണ്ട്. അഖിലേന്ത്യാ മത്സരപ്പരീക്ഷകളിൽ കേരളം പിന്നോട്ടുപോകുന്നതായി വിലപിക്കാനല്ലാതെ അതിനു പരിഹാരം കണ്ടെത്താൻ ഇവിടെ ആരും ശ്രമിക്കുന്നില്ല. പൊതു വിദ്യാഭ്യാസ നിലവാരം ഉയർത്തുക മാത്രമാണ് അതിനുള്ള പോംവഴി.
ഗുണമേന്മ ആകസ്മികമായി സംഭവിക്കുന്നതല്ല. ബുദ്ധിപൂർവകമായ ആസൂത്രണവും ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനുള്ള കഠിനാധ്വാനവും അതിനുവേണം. കൈയടികൾ നേടാനുള്ള പ്രചാരവേലകൾക്കപ്പുറമുള്ള ഗൗരവമായ സമീപനം വിദ്യാഭ്യാസരംഗത്ത് ആവശ്യമാണ്. വിജയശതമാനം മാത്രമല്ല ഗുണനിലവാരവും ഉയരണം.
വിജയശതമാനം മാത്രമല്ല ഗുണനിലവാരവും ഉയരണം
12:21 AM Jul 02, 2020 | Deepika.com