ലൈംഗിക വൈകൃതമുള്ളവർ നമ്മുടെ സമൂഹത്തിൽ വർധിക്കുകയാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം സംസ്ഥാനമൊട്ടാകെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ കാര്യങ്ങൾ നമ്മെ തീർത്തും നാണംകെടുത്തുന്നതാണ്
നമ്മുടെ സമൂഹത്തിൽ മാനുഷികമൂല്യങ്ങളുടെയും ധാർമികമൂല്യങ്ങളുടെയും ഇടിവ് ഞെട്ടിക്കുന്ന തരത്തിലായിട്ടുണ്ട്. കുഞ്ഞുമക്കളെപ്പോലും കുരുതി കൊടുക്കാൻ മടിയില്ലാത്തവരെക്കുറിച്ചും ലൈംഗികമായി പീഡിപ്പിക്കുന്നവരെക്കുറിച്ചുമൊക്കെ അടുത്തകാലത്തു കുറച്ചൊന്നുമല്ല വാർത്തകൾ വന്നത്. പിഞ്ചു മകളെ കടൽത്തീരത്തെ കല്ലിലടിച്ചു കൊന്ന അമ്മയും 54 ദിവസം പ്രായമുള്ള കുരുന്നിനെ കാലിൽ തൂക്കിയെടുത്തു കട്ടിലിലേക്കു വലിച്ചെറിഞ്ഞു ഗുരുതരമായി പരിക്കേൽപ്പിച്ച അച്ഛനുമൊക്കെ കേരളത്തിൽ ജനിച്ചു വളർന്നവർതന്നെ. ബാലപീഡന കേസുകളുടെഎണ്ണം അന്പരപ്പിക്കുന്നവിധം വർധിക്കുന്നു. കൊലപാതകമുൾപ്പെടെ എല്ലാ തരത്തിലുമുള്ള ക്രിമിനൽ കേസുകളും അടുത്തകാലത്തു വർധിച്ചതായാണു കണക്കുകൾ. ഈ പട്ടികയിലേക്കിതാ കേരളീയരെ അങ്ങേയറ്റം നാണംകെടുത്തുന്ന മറ്റൊരു കണക്കുകൂടി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കേരളത്തിൽ വൻതോതിൽ പ്രചരിക്കുന്നുവത്രേ.
കേരള സൈബർ ഡോമിന്റെയും കേരള പോലീസിന്റെ കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (സിസിഎസ്ഇ) വിഭാഗത്തിന്റെയും പരിശോധനയിലാണു കുട്ടികളെ ഉൾപ്പെടുത്തിയുള്ള അശ്ലീല ചിത്രങ്ങളുടെ നിരവധി കേസുകൾ കണ്ടെത്തിയിരിക്കുന്നത്. “ഓപ്പറേഷൻ പി ഹണ്ട്’’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ 47 പേർ അറസ്റ്റിലായി. ഇതിൽ ഒരു ഡോക്ടറും പതിനാറു വയസുകാരനും ഉൾപ്പെടുന്നു. 89 കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാർഡുകൾ എന്നിവ ഉൾപ്പെടെ 143 ഉപകരണങ്ങൾ പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 117 സംഘങ്ങൾ ശനിയാഴ്ച ഒരേസമയം കേരളമൊട്ടാകെ നടത്തിയ പരിശോധന ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിപ്പെടുത്തിയത്.
നിലവിലെ നിയമപ്രകാരം, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണത്തിൽ സൂക്ഷിക്കുന്നതും ക്രിമിനൽ കുറ്റമാണ്. അഞ്ചു വർഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും വിധിക്കാവുന്ന കുറ്റകൃത്യം.
വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഇത്തരം അശ്ലീലസൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഗ്രൂപ്പുകൾ ലോക്ക്ഡൗൺ കാലത്തു കൂടുതൽ സജീവമായിരിക്കുന്നുവെന്നാണ് അഡീഷണൽ ഡിജിപി മനോജ് ഏബ്രഹാം പറയുന്നത്. ലോക്ക്ഡൗൺ കാലത്ത് അശ്ലീലസൈറ്റുകൾ കാണുന്നവരുടെ എണ്ണം ഇന്ത്യയിൽവർധിച്ചുവെന്ന് ഇന്ത്യൻ ശിശു സംരക്ഷണ നിധി (ഐസിപിഎഫ്) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പോർണോഗ്രഫി സൈറ്റിലേക്കുള്ള ട്രാഫിക് ഇന്ത്യയിൽ ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങളിൽത്തന്നെ 95 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നത്രേ. ലോക്ക്ഡൗൺകാലത്തു വീടുകൾക്കുള്ളിൽ നിരവധി കുട്ടികൾ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണു പോലീസ് പിടിച്ചെടുത്ത വീഡിയോകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. വീഡിയോകളിൽ പലതും ആറു വയസുമുതൽ പതിനഞ്ചു വയസുവരെ പ്രായമുള്ള കേരളത്തിലെതന്നെ കുട്ടികളുടേതാണെന്ന വെളിപ്പെടുത്തൽ സ്ഥിതി എത്ര ഭീകരവും ലജ്ജാകരവുമാണെന്നു വ്യക്തമാക്കുന്നു.
പോലീസിനു മാത്രമായി തടയാനാവുന്നതല്ല ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ. വീടിനു പുറത്തുമാത്രമല്ല, വീടുകൾക്കുള്ളിലും കുട്ടികൾ സുരക്ഷിതരല്ലെന്ന ഭയാനകമായ വസ്തുത കേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. പണത്തിനും അശ്ലീലാസ്വാദനത്തിനുംവേണ്ടി വികല മനസ്കർ ഇറങ്ങിപ്പുറപ്പെടുന്പോൾ അതു സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതിഗുരുതരമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സമൂഹത്തിലെ ഓരോ വ്യക്തിക്കും ചുമതലയുണ്ട്.
കുട്ടികളെ ദുരുപയോഗിക്കുന്നതും അതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നതും തടയുന്നതിനായി കഴിഞ്ഞ ജനുവരിയിൽ രൂപവത്കരിച്ച സിസിഎസ്ഇ അന്തർദേശീയതലത്തിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ഇന്റർപോൾ വിഭാഗവുമായും ഇന്റർനാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ(ഐസിഎംഇസി) എന്ന പ്രസ്ഥാനവുമായും സഹകരിച്ചാണു പ്രവർത്തിക്കുന്നത്. 1998 മുതൽ 2017 വരെയുള്ള കാലയളവിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുമായി ബന്ധപ്പെട്ട 38 ലക്ഷം ഓൺലൈൻ ഉപയോഗമാണ് ഇന്ത്യയിൽ നടന്നിട്ടുള്ളതെന്ന് ഐസിഎംഇസി റിപ്പോർട്ട്ചെയ്തിരുന്നു. ലോകത്തിലെതന്നെ ഏറ്റവും കൂടിയ നിരക്കാണിത്.
ഇതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യകാര്യങ്ങൾ പ്രചരിക്കുന്നതു തടയാൻ ചില നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളതായി ആരോപണമുണ്ട്. തങ്ങൾക്കുനേരേയുള്ള വിമർശനങ്ങൾ ഒഴിവാക്കുക എന്നതാണ് ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും താത്പര്യം. എന്നാൽ സമൂഹത്തിന്റെ സുസ്ഥിതിയും മാന്യമായ ജീവിത സാഹചര്യങ്ങളും ധാർമികമൂല്യങ്ങളും അതിപ്രധാനമെന്ന കാര്യം ആരും വിസ്മരിക്കരുത്.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അശ്ലീല സൈറ്റുകൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഓട്ടമേറ്റഡ് സംവിധാനങ്ങൾ സജ്ജമാക്കാൻ പ്രമുഖ സമൂഹമാധ്യമ ദാതാക്കളോട് ആവശ്യപ്പെടാൻ രാജ്യസഭയുടെ പാർലമെന്ററി സമിതി നിർദേശിച്ചിരുന്നു. ഗൂഗിൾ, ഫേസ്ബുക്ക്, വാട്സ്ആപ്, ട്വിറ്റർ എന്നിവയുടെ ഉന്നതോദ്യോഗസ്ഥരുമായി പാർലമെന്ററി സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഉറവിടങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നതായിരുന്നു സമിതിയുടെ പ്രധാന നിർദേശങ്ങളിലൊന്ന്.
നാല്പതുകോടി ഉപയോക്താക്കളുള്ള വാട്സ്ആപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ അവരുടെ പ്രധാന ബിസിനസ് കേന്ദ്രമാണ്. എവിടെയെങ്കിലും നിയന്ത്രണത്തിനു സമ്മതിച്ചാൽ അതു തങ്ങളുടെ ബിസിനസിനു ദോഷകരമാകുമോ എന്നാണു സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരുടെ ഭയം. പക്ഷേ, പണത്തേക്കാൾ പരിഗണന ലഭിക്കേണ്ടതു ധാർമികമൂല്യങ്ങൾക്കാണല്ലോ. സമൂഹത്തിനു കടുത്ത തിന്മയായി മാറുന്ന അശ്ലീല പ്രദർശനങ്ങൾ തടയുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്.
നിഷ്കളങ്ക ബാല്യത്തെ ചൂഷണം ചെയ്യരുത്
12:43 AM Jun 29, 2020 | Deepika.com