കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യനാളുകളിൽ കേരളം കാട്ടിയ ജാഗ്രത കൈമോശം വന്നിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘനം വർധിച്ചു. രോഗബാധിതരുടെ എണ്ണമാകട്ടെ വളരെയേറെ വർധിച്ചു
കോവിഡ് രോഗവ്യാപനം തടയാൻ പ്രധാന മാർഗം മാസ്ക്ധാരണവും സാമൂഹ്യ അകലം പാലിക്കലും കൈകളുടെ ശുചീകരണവും ഉൾപ്പെടെയുള്ള മുൻകരുതലുകളും രോഗബാധ സംശയിക്കുന്നവർക്കു ക്വാറന്റൈനും ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇക്കാര്യങ്ങളിൽ നാം കാട്ടിത്തുടങ്ങിയിരിക്കുന്ന അലംഭാവവും അശ്രദ്ധയും വലിയ ആശങ്കയ്ക്കു കാരണമാണ്. സംസ്ഥാനത്ത് ഇന്നലെ 150 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. എട്ടു ദിവസമായി രോഗബാധിതരുടെ എണ്ണം നൂറിൽ കൂടുതൽ. ഏതാനും ദിവസങ്ങളായി തലസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണ്. അഞ്ചുപേർക്ക് ഇന്നലെ ഇവിടെ സന്പർക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്തും തൃശൂരിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയാലും ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം ഏറെ കൂടാൻ സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ചില കേസുകളുടെ ഉറവിടം കണ്ടെത്താനാവാത്തതും പ്രതിരോധപ്രവർത്തനങ്ങളെ തടസപ്പെടുത്തരുത്.
ലോക്ക്ഡൗൺ ഇളവുകളുടെ ദുരുപയോഗത്തിനും ചട്ടങ്ങളുടെ ലംഘനത്തിനുമെതിരേ നടത്തുന്ന ബോധവത്കരണം വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷാനടപടികൾ കർശനമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കയാണ്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുകയോ പൊതുസ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ കേസ് എടുക്കുമെന്നു സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകി. ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരേയും നടപടിയുണ്ടാകുമത്രേ. മാർക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നു വ്യാപകമായ പരാതിയുണ്ട്. രോഗവ്യാപനത്തിന്റെ അപകടം ജനങ്ങൾക്കു മനസിലാകാത്തതിനാലാണു നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നു പോലീസ് മേധാവി പറയുന്നു.
ലോക്ക്ഡൗണിന്റെ ആദ്യനാളുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. പൊതുസ്ഥലങ്ങളിൽനിന്നു ജനങ്ങൾ വിട്ടുനിന്നു. അത്യാവശ്യ യാത്രകൾക്കു മാത്രമായി വാഹനഗതാഗതം ചുരുക്കി. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഉടൻതന്നെ ജനം തെരുവിൽ തിരക്കിത്തുടങ്ങി. മാസ്ക് ധരിക്കുന്നതിൽപ്പോലും തികഞ്ഞ അനാസ്ഥയാണു പലരും പ്രകടിപ്പിക്കുന്നത്. മാസ്ക് ധരിക്കാതിരുന്നതിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഇതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയം ഗ്രസിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കുമെന്ന വാർത്ത രാഷ്ട്രീയപാർട്ടികളുടെ ശ്രദ്ധ അതിലേക്കു മാറ്റി. പ്രാദേശികതലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ക്വാറന്റൈൻ മേൽനോട്ടവുമെല്ലാം ഈ രാഷ്ട്രീയാതിപ്രസരത്തിൽ മന്ദീഭവിച്ചുവെന്നു പരാതിയുണ്ട്. പാർട്ടി പ്രവർത്തകർ വോട്ട് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അവരുടെ ഉത്സാഹം മങ്ങുന്നു. രാഷ്ട്രീയക്കാരായ സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധയും വോട്ട് രാഷ്ട്രീയത്തിലായി.
രോഗവ്യാപനത്തോതു വർധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നുവെന്ന തോന്നൽ ബലപ്പെട്ടു. അതൊഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തോതു വർധിക്കാനുള്ള സാധ്യത ശാസ്ത്രീയമായി വ്യക്തമാക്കപ്പെട്ട സാഹചര്യത്തിൽ രോഗപരിശോധന വർധിപ്പിക്കാനും കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ തയാറാവണം.
പ്രവാസികൾ കൂടുതലായി നാട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്നലെ 21 അന്താരാഷ്ട്ര വിമാനസർവീസുകളാണ് എത്തിയത്. യാത്രക്കാർക്കു പിപിഇ കിറ്റ് നിർബന്ധിതമാക്കിയതുകൊണ്ടുമാത്രം രോഗവ്യാപനം തടയാനാവില്ല. വിമാനത്തിനുള്ളിൽവച്ചു രോഗബാധ ഉണ്ടാകാനുള്ളസാഹചര്യം ഇതിലൂടെ തടയാൻ കഴിഞ്ഞേക്കും. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗബാധയില്ലെന്നു കണ്ടു വീടുകളിലേക്ക് അയയ്ക്കപ്പെട്ട ചിലർക്കും പിന്നീടു രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ക്വാറന്റൈൻ സൗകര്യം മാത്രമല്ല, ചികിത്സാ സൗകര്യവുമൊരുക്കിയിട്ടുണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ബംഗളൂരുവിൽനിന്നു വിമാനമാർഗം നെടുന്പാശേരിയിലെത്തിയ ഹരിപ്പാട് സ്വദേശി ക്വാറന്റൈൻ സൗകര്യം ലഭിക്കാതെ ആലപ്പുഴ കളക്ടറേറ്റിൽ എത്തിയതായി വാർത്തയുണ്ടായിരുന്നു. നേരത്തേ അധികൃതർ അറിയിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ അവിടെ മുറി ലഭ്യമല്ലെന്ന് അറിഞ്ഞതിനെത്തുടർന്നാണു യുവാവ് കളക്ടറേറ്റിലെത്തിയത്. യുവാവിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കിയശേഷം അഗ്നിരക്ഷാസേന അണുനശീകരണം നടത്തേണ്ടിവന്നു.
ഓഗസ്റ്റ് 12 വരെ രാജ്യത്തു പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ടെയിൻ സർവീസുകൾ ഉണ്ടാകില്ലെന്നു റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. സ്പെഷൽ ട്രെയിനുകളും അവശ്യസേവനത്തിലുള്ള ട്രെയിനുകളും ചരക്കുവണ്ടികളും മാത്രമേ ഈ കാലയളവിൽ സർവീസ് നടത്തൂ. ഇതര സംസ്ഥാനങ്ങളിൽനിന്നു നിരവധി മലയാളികൾ ഇപ്പോഴും നാട്ടിലേക്കു വരാൻ കാത്തിരിപ്പുണ്ട്. ഡൽഹി ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് രോഗവ്യാപനം അതീവ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ, ഏതു വഴിയിലൂടെയും കേരളത്തിലെത്തുന്നവരുടെ ആരോഗ്യരക്ഷ ഉറപ്പു വരുത്തുകയെന്ന ശ്രമകരമായ ദൗത്യമാണു സംസ്ഥാന സർക്കാരിനുള്ളത്. സ്പെഷൽ ട്രെയിനുകളിലും വിമാനങ്ങളിലും എത്തുന്ന മലയാളികൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും മാർഗമധ്യേ ബന്ധുവീടുകളിലും മറ്റും കയറുന്നത് ഒഴിവാക്കുകയും ചെയ്യണം. എടിഎം കൗണ്ടറുകളിലും വ്യാപാരശാലകളിലും മറ്റു പൊതുഇടങ്ങളിലും സാനിറ്റൈസർ വയ്ക്കണമെന്ന നിബന്ധന പലേടത്തും പാലിക്കപ്പെടുന്നില്ല. ജാഗ്രതക്കുറവുകൊണ്ടു രോഗവ്യാപനമുണ്ടാകുന്നതു സാക്ഷരകേരളത്തിനു ഭൂഷണമല്ല.
കോവിഡ് പ്രതിരോധത്തിൽ അലംഭാവം അനുവദിക്കരുത്
11:59 PM Jun 26, 2020 | Deepika.com