രണ്ടാഴ്ചയിലേറെയായി പെട്രോൾ - ഡീസൽ വില ഓരോ ദിവസവും കുതിക്കുന്നു. നിത്യോപയോഗ സാധനങ്ങളുൾപ്പെടെയുള്ളവയുടെ വില കുതിച്ചുയരാൻ
ഇതു വഴിതെളിക്കും. കോവിഡ് കാലത്തെ ഈ അന്യായം സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്
രണ്ടാഴ്ചയിലേറെയായി മുടക്കമില്ലാതെ ഓരോ ദിവസവും ഇന്ധനവില കയറിക്കൊണ്ടിരിക്കുന്നു. ശരാശരി അന്പതു പൈസയാണ് ഒരു ദിവസത്തെ വർധന. ഈ കുതിപ്പ് ഇന്നലെ മഹത്തായ പതിനാറാം ദിവസം പിന്നിട്ടു. എണ്ണക്കന്പനികളുടെ ഈ തീവെട്ടിക്കൊള്ള കണ്ടിട്ടു സർക്കാരിനു യാതൊരു കുലുക്കവുമില്ല. പ്രതിപക്ഷം ധർണയും കാളവണ്ടിയാത്രയും പിടിവണ്ടിയിൽ ഇരുചക്രവാഹനങ്ങൾ കയറ്റിയുള്ള പ്രതിഷേധ പ്രകടനവുമൊക്കെ നടത്തുന്നുണ്ട്. സർക്കാർ അതു ശ്രദ്ധിക്കുന്നില്ല, ജനങ്ങളുടെ നിലവിളി കേൾക്കുന്നുമില്ല.
കോവിഡും അതിർത്തിയിലെ സംഘർഷവുമൊക്കെ വളരെ ഗുരുതരമായ വിഷയങ്ങൾതന്നെ. പക്ഷേ, ആ കോലാഹലങ്ങൾക്കിടയിൽ പെട്രോൾ - ഡീസൽ വിലയ്ക്കു തീപിടിക്കുന്ന കാര്യം ശ്രദ്ധിക്കുകയേ വേണ്ടെന്നാണോ കേന്ദ്രസർക്കാർ നിലപാട്? ജൂൺ ആദ്യം പാചകവാതകത്തിനു വില കൂട്ടിയിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനു 11 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 110 രൂപയുമാണു വർധിപ്പിച്ചത്.
അന്താരാഷ്ട്രവിപണിയിൽ എണ്ണവില വർധിക്കുന്നതുകൊണ്ട് ഇവിടെ ഉപയോക്താക്കൾ കൂടുതൽ വില കൊടുക്കണമെന്നതാണു സർക്കാരിന്റെയും എണ്ണക്കന്പനികളുടെ ന്യായം. എണ്ണക്കന്പനികൾക്ക് എന്തുമാകാം എന്നതാണു സ്ഥിതി. ഇടപെടാൻ സർക്കാർ തയാറല്ല. എണ്ണക്കന്പനികൾ വൻ നഷ്ടത്തിലായിരുന്നപ്പോഴാണു വിലനിയന്ത്രണം എടുത്തുകളഞ്ഞത്. ഇന്ന് അതല്ല സ്ഥിതി. അന്നു സ്വകാര്യ കന്പനികൾ വിപണിയിൽനിന്നു വിട്ടുനിന്നിരുന്നു. ഇപ്പോൾ സ്വകാര്യ കന്പനികൾ വിപണിയിൽ സജീവമാണ്. കാരണം, നല്ല തോതിൽ ലാഭം കൊയ്യാൻ അവർക്കു കഴിയുന്നു. പൊതുമേഖലാ എണ്ണക്കന്പനികൾക്കാവട്ടെ ഇതെല്ലാമായിട്ടും സാന്പത്തികസ്ഥിതി അത്ര മെച്ചമല്ലെന്നാണു പറയുന്നത്. എങ്കിൽ അതിനു മറ്റെന്തെങ്കിലും കാരണമുണ്ടാകും. പൊതുമേഖലയുടെ കെടുകാര്യസ്ഥതയോ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമോ ഒക്കെ അതിന്റെ പിന്നിലുണ്ടാകും. അതു കണ്ടുപിടിച്ച് അവയെ നേർവഴിക്കു കൊണ്ടുവരാനെങ്കിലും സർക്കാരിനു ശ്രമിച്ചുകൂടേ?
ജൂൺ ഏഴു മുതലാണു ദിവസേനയെന്നോണം പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്നത്. എഴുപതു രൂപയായിരുന്ന പെട്രോൾ വില ഇപ്പോൾ എൺപതു കടന്നു. ഇരുചക്രവാഹനങ്ങളോടിക്കുന്ന സാധാരണക്കാർക്കും ഓട്ടോറിക്ഷയോടിക്കുന്നവർക്കുമൊക്കെ ഇതു താങ്ങാവുന്നതിലധികമാണ്. പെട്രോൾ - ഡീസൽ വിലവർധന ചരക്കുഗതാഗതത്തിന്റെ ചെലവു വർധിപ്പിക്കും. അത് ഒട്ടെല്ലാ ഉത്പന്നങ്ങളുടെയും വിലവർധനയ്ക്ക് ഇടയാക്കും.
സംസ്ഥാനത്തു ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സ്വകാര്യ ബസ് സർവീസ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും മിക്ക സർവീസുകളും മുടങ്ങിക്കിടക്കുന്നു. സർവീസ് തുടങ്ങിയവർ പലരും ഇന്ധനവിലയിൽ കൈപൊള്ളിയതിനെത്തുടർന്നു സർവീസ് നിർത്തിവച്ചു. കോവിഡ് ഭയം മൂലം യാത്രക്കാരും കുറവ്. ഡീസലിനു രണ്ടാഴ്ച മുന്പു കൊടുത്തിരുന്നതിനേക്കാൾ എട്ടു രൂപയിലേറെ ഓരോ ലിറ്ററിനും അധികം നൽകേണ്ടിവരുന്പോൾ എങ്ങനെയാണു സ്വകാര്യബസുകൾ സർവീസ് നടത്തുക? കെഎസ്ആർടിസിയുടെ കാര്യം അതിലും കഷ്ടമാണ്. ഊർധശ്വാസം വലിക്കുന്ന ട്രാൻസ്പോർട്ട് കോർപറേഷനെ ഇന്ധനച്ചെലവിലെ അധികബാധ്യത എവിടെ എത്തിക്കുമോ?
ലോക്ക്ഡൗൺ പ്രമാണിച്ച് രണ്ടു മാസത്തിലേറെ ഇന്ധന വിലവർധന മരവിപ്പിച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ ഇളവു പ്രഖ്യാപിച്ചതിന്റെ തലേദിവസം വിലവർധന തുടങ്ങി. രണ്ടാഴ്ച പിന്നിട്ടിട്ടും ഗ്രാഫ് കൂടുതൽ കൂടുതൽ മുകളിലേക്കു തന്നെ. കേന്ദ്ര സർക്കാർ എന്തെങ്കിലും ഇളവു നൽകുമെന്നു പ്രതീക്ഷിച്ചെങ്കിലും എക്സൈസ് നികുതി വർധിപ്പിച്ച് വീണ്ടും വില വർധനയ്ക്കിടയാക്കുകയായിരുന്നു കേന്ദ്രം. സംസ്ഥാന സർക്കാരിനും ഇന്ധനവില കൂടുന്പോൾ അധിക നികുതിവരുമാനം ലഭിക്കുന്നുണ്ട്. നികുതിയിളവു നൽകി ജനങ്ങൾക്കു ചെറിയ ആശ്വാസം നൽകാൻ സംസ്ഥാന സർക്കാരിനും കഴിയും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ഇന്ധന നികുതിയിൽ ഇളവു പ്രഖ്യാപിച്ചിരുന്നു. 619.17 കോടി രൂപയുടെ ഇളവാണ് അന്നു സംസ്ഥാന സർക്കാർ നൽകിയത്. 2008ൽ എണ്ണവില ബാരലിനു 115 ഡോളറിലെത്തിയപ്പോൾ ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും ഇളവു പ്രഖ്യാപിച്ചിരുന്നു.
ക്രൂഡോയിലിന്റെ വില അടുത്തകാലത്തു കൂപ്പുകുത്തി. പക്ഷേ, ആ വിലക്കുറവിന്റെ പ്രയോജനം ഇന്ത്യയിലെ ഉപയോക്താവിനു ലഭിച്ചില്ല. കാരണം വില കുറഞ്ഞപ്പോൾ നികുതി കൂട്ടി. ഈയിടെ ഇന്ധനത്തിന് എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും വർധിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിനു ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. ഈ നികുതി വർധനയോടെ പെടോളിന്റെയും ഡീസലിന്റെയും വിലയുടെ എഴുപതു ശതമാനവും നികുതിയായി. ലിറ്ററിന് ഇരുപതു രൂപയിൽ താഴെയാണ് അടിസ്ഥാന വില. ചരക്കുകൂലി, എക്സൈസ് തീരുവ, വാറ്റ്, ഡീലർ കമ്മീഷൻ എന്നിവയെല്ലാം കൊടുക്കേണ്ടത് ഉപയോക്താവാണ്.
സംസ്ഥാന സർക്കാരും നികുതിയിനത്തിൽ നല്ലൊരു തുക കൈക്കലാക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണു വില്പന നികുതി. കേന്ദ്ര നികുതിയുടെ വിഹിതവും സംസ്ഥാനത്തിനു ലഭിക്കും.
കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത് 11,200കോടി ഡോളറാണ്(എട്ടരലക്ഷംകോടി രൂപ). എണ്ണവില ബാരലിനു പത്തു ഡോളർ കുറഞ്ഞാൽ ഇന്ത്യക്ക് ഒരു വർഷം 1,500 കോടി ഡോളർലാഭിക്കാം- ഒരു ലക്ഷം കോടിയിലേറെ രൂപ.
കോവിഡും ലോക്ക്ഡൗണുംമൂലം രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഇന്ധനവിലയുടെ കാര്യത്തിൽ ഇളവു നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. നികുതി കുറച്ചാൽത്തന്നെ ജനത്തിന്റെ ഭാരം അല്പം കുറയും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനവികാരം മനസിലാക്കണം.
കത്തിക്കയറുന്ന ഇന്ധനവില; കണ്ണടച്ചിരുട്ടാക്കി സർക്കാർ
11:08 PM Jun 22, 2020 | Deepika.com