കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടിയ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ മൂന്നു ദിവസമായി രോഗബാധിതരുടെ എണ്ണം നൂറിനു മേലാണ്. സന്പർക്കത്തിലൂടെയും ആരോഗ്യപ്രവർത്തകരുടെ ഇടയിലുമുള്ള രോഗബാധയാണു കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്.
കോവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്തു നാലു ലക്ഷം കവിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൂവായിരത്തിലേറെപ്പേർക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചരുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസങ്ങളായി നൂറിനു മുകളിലാണ്. ഇന്നലെയാണ് അത് ഏറ്റവും ഉയർന്നത് - 133 പേർ. ഇതിൽ 80 പേർ വിദേശത്തുനിന്നു വന്നവരും 43 പേർ അന്യ സംസ്ഥാനങ്ങളിൽനിന്നു വന്നവരുമാണ്. പത്തുപേർക്കാണു സന്പർക്കത്തിലൂടെ രോഗം പകർന്നത്. ഇന്നലെ 93 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസം. സന്പർക്കത്തിലൂടെയുള്ള രോഗബാധയും ഉറവിടമറിയാത്ത രോഗബാധയുമാണ് ഏറെ ആശങ്കയുണർത്തുന്നത്.
പല സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ കേരളത്തിൽ രോഗവ്യാപനത്തോതും മരണനിരക്കും കുറവാണ്. എന്നാൽ ഈ നേട്ടം നിലനിർത്തിക്കൊണ്ടുപോകാൻ നാം ഏറെ ക്ലേശിക്കേണ്ടതായുണ്ട്. ആരോഗ്യപ്രവർത്തകരുടെയും പോലീസുകാരുടെയും ഇടയിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതു വളരെ ഗൗരവത്തിലെടുക്കണം. രോഗവ്യാപനം തടയുന്നതിലും രോഗബാധിതർക്കു ചികിത്സ ലഭ്യമാക്കുന്നതിലും ആരോഗ്യപ്രവർത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആരോഗ്യരക്ഷ സമൂഹത്തിന്റെ ചുമതലയും ആവശ്യവുമത്രേ. ഗുണമേന്മയുള്ള പിപിഇ കിറ്റുകൾ ഇവർക്കു ലഭ്യമാക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കണം. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണം. സർക്കാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പാലിക്കുന്നതിൽ പലരും ഉദാസീനരാണ്. സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങൾ കാണുന്ന എല്ലാവരെയും മെഡിക്കൽ കോളജുകളിലെയോ ജില്ലാ ആശുപത്രികളിലെയോ കോവിഡ് വാർഡുകളിൽ പ്രവേശിപ്പിക്കേണ്ടതില്ല. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ ചികിത്സയും വിശ്രമവും ഐസൊലേഷനും കൃത്യമായി ഏർപ്പെടുത്തിയാൽ രോഗവും രോഗപ്പകർച്ചയും ഫലപ്രദമായി നിയന്ത്രിക്കാം. കുട്ടികളെയും പ്രായമായവരെയും പ്രത്യേകമായി നിരീക്ഷിക്കണം.
കോവിഡ് പരിശോധന വ്യാപകമാക്കുന്നതിനുവേണ്ടി റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കേന്ദ്രസർക്കാർ ചൈനീസ് കന്പനിയിൽനിന്ന് അധികവില നൽകി വാങ്ങാൻ തീരുമാനിച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. ഈ ഇടപാടിൽ ഡൽഹി ഹൈക്കോടതി ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു ചൈനീസ് കന്പനിയുമായുള്ള കരാറിൽനിന്നു സർക്കാർ പിൻവാങ്ങി. ആരോഗ്യപ്രവർത്തകർക്കുവേണ്ടിയുള്ള പിപിഇ കിറ്റുകളുടെ ദൗർലഭ്യം ഒരു ഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെങ്കിലും പ്രശ്നം പിന്നീടു കുറെയൊക്കെ പരിഹരിച്ചു. രോഗികളുടെ എണ്ണം കൂടുന്പോൾ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമായി വരും. അത്തരം കാര്യങ്ങളിൽ മുൻകരുതലെടുത്തിട്ടുണ്ടെന്നാണു സംസ്ഥാന സർക്കാർ പറയുന്നതെങ്കിലും പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കാൻ രണ്ടു ലക്ഷത്തിലേറെ കിടക്കകൾ തയാറായിട്ടുണ്ടെന്നു പറഞ്ഞതുപോലെയാകരുത്.
വിദേശത്തുനിന്നു വരുന്നവർക്കു പരിശോധനയും, വേണ്ടിവന്നാൽ ക്വാറന്റൈൻ സൗകര്യവും ഒരുക്കിക്കൊടുക്കാൻ സംസ്ഥാന സർക്കാരിനു ചുമതലയുണ്ട്. ആ സജ്ജീകരണങ്ങളുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിപറഞ്ഞുകൊണ്ടിരുന്നാൽപ്പോരാ. അതീവ ഗുരുതരമായ രോഗവ്യാപനത്തിലേക്കാണു രാജ്യം കടക്കുന്നതെന്നു മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തും രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അലംഭാവം അക്ഷന്തവ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവയ്ക്കണം. കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ എന്നതുപോലെ സമൂഹത്തിന്റെ ഏതു പ്രതിസന്ധിയിലും രാഷ്ട്രീയക്കാരുടെ നോട്ടം തെരഞ്ഞെടുപ്പിലും അധികാരത്തിലുമായിരിക്കും. രാഷ്ട്രീയ പ്രശ്നങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടട്ടെ. ഇപ്പോൾ പ്രധാനം കോവിഡിനെ തടയുക എന്നതാണ്. എല്ലാ ശ്രദ്ധയും അതിൽ ഊന്നുന്നതോടൊപ്പം ജനജീവിതം സാധാരണനിലയിലേക്കു മടക്കിക്കൊണ്ടുവരുക എന്നതും പ്രധാനംതന്നെ.
ലോക്ക് ഡൗണിൽ അയവു വന്നതോടെ എല്ലാം സാധാരണ നിലയിലെത്തി എന്ന മട്ടിൽ പലരും നാടു ചുറ്റാനും കൂട്ടംകൂടാനും തുടങ്ങിയിരിക്കുന്നത് ആശങ്ക ഉളവാക്കുന്നു. ആളുകൾ കൂട്ടംകൂടുന്നതു നിരോധിച്ചിരിക്കയാണെങ്കിലും സമീപദിവസങ്ങളിൽ നടന്ന പല പരിപാടികളിലും കോവിഡ് പ്രോട്ടോക്കോൾ നഗ്നമായി ലംഘിക്കപ്പെട്ടതായി കേൾക്കുന്നു. മുഖാവരണമില്ലാതെ ആളുകൾ സമ്മേളിക്കുന്നതായും അനുവദിക്കപ്പെട്ടതിൽ വളരെക്കൂടുതൽ ആളുകൾ ചില ചടങ്ങുകളിൽ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ചില സംഘടനകൾ സമരപരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്. സമരം ഒഴിവാക്കാനാവില്ലെങ്കിൽ, അവയിൽ പങ്കെടുക്കുന്നവർ മുഖാവരണം ധരിക്കുകയും മറ്റു കോവിഡ് പ്രതിരോധ നിബന്ധനകൾ പാലിക്കുകയുമെങ്കിലും ചെയ്യണം. ഭരണാധികാരികളും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന പരിപാടികളിൽപ്പോലും ഈ നിബന്ധനകൾ കാറ്റിൽ പറത്തുന്നതായി കാണുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ സമരങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ കർശനമായി പാലിക്കപ്പെട്ടതും ആരോഗ്യപ്രവർത്തകർ ആത്മാർഥമായി സേവനമനുഷ്ഠിച്ചതും കേരളത്തിൽ തുടക്കം മുതൽ കോവിഡ് രോഗവ്യാപനത്തെ നിയന്ത്രിച്ചുനിർത്തുന്നതിൽ വളരെ വലിയ പങ്കു വഹിച്ചു. അതേവിധത്തിൽ ജാഗ്രതയും ആരോഗ്യപ്രവർത്തകരുടെ സേവനവും തുടർന്നാൽ മാത്രമേ വരുംദിവസങ്ങളിലും നമുക്കു പിടിച്ചുനിൽക്കാനാവൂ.
പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നുമുള്ള നിബന്ധന ഇവ രണ്ടിന്റെയും വില്പന വർധിപ്പിച്ചിട്ടുണ്ട്. വഴിയോരങ്ങളിലും മാസ്ക് കച്ചവടം തകൃതിയാണ്. പൊടിപിടിച്ചതും ചിലരെങ്കിലും മുഖത്തു വച്ചുനോക്കുകയോ കൈയിൽ വയ്ക്കുകയോ ചെയ്തിട്ടുള്ളതുമായ മാസ്കുകൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണ്. ഗുണമേന്മ കുറഞ്ഞ സാനിറ്റൈസറുകളും വിപണിയിൽ സുലഭം. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകളെല്ലാം പാലിക്കപ്പെടേണ്ടവതന്നെയാണ്. അതിൽ ഒഴികഴിവുകൾ ഉണ്ടാകരുത്. ആരോഗ്യപ്രവർത്തകരുടെ ആരോഗ്യരക്ഷ സമൂഹത്തിന്റെ രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നത് സർക്കാരും പൊതുസമൂഹവും ഓർക്കുന്നതു നന്ന്.
ആരോഗ്യപ്രവർത്തകർക്കു സുരക്ഷ വർധിപ്പിക്കണം
12:08 AM Jun 22, 2020 | Deepika.com