പാലക്കാട് മണ്ണാർക്കാട്ട് ആന ചരിഞ്ഞ സംഭവത്തിൽ കണ്ണീരൊഴുക്കിയ മാധ്യമങ്ങളും മൃഗസ്നേഹികളും വിറകു തേടി വീടിനടുത്തുള്ള കാട്ടുപ്രദേശത്തേക്കു പോയ വയനാട് പുൽപ്പള്ളിയിലെ ആദിവാസി യുവാവിന്റെ ശിരസൊഴികെ ശരീരം മുഴുവൻ കടുവ ഭക്ഷിച്ച നടുക്കുന്ന സംഭവം അറിഞ്ഞമട്ടു കാട്ടുന്നില്ല
വയനാട് പുൽപ്പള്ളിയിൽ ഒരു ആദിവാസി യുവാവിനെ കടുവ ഭക്ഷണമാക്കിയ സംഭവം ഇന്നലെ കേരളത്തിലെ വാർത്താമാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയില്ല. പല മുഖ്യധാരാ മാധ്യമങ്ങളും വാർത്ത അകംപേജിലോ അപ്രധാന വാർത്തകൾക്കുള്ള ഇടങ്ങളിലോ ഒതുക്കി; ചാനലുകളിൽ അതു ചർച്ചയായില്ലെന്നു മാത്രമല്ല, അപ്രധാന വാർത്തയുമായിരുന്നു. ഏതായാലും ഏതാനും ദിവസം മുന്പ് പാലക്കാട് മണ്ണാർകാട്ട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിനു കിട്ടിയ വാർത്താപ്രാധാന്യത്തിന്റെ ഒരംശമേ അതിദാരുണവും ഞെട്ടിക്കുന്നതുമായ ഈ സംഭവത്തിനു ലഭിച്ചുള്ളൂ. ആനയുടെ മരണവാർത്ത നൊടിയിടയ്ക്കുള്ളിൽ ഡൽഹിയിലെത്തി മുൻ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രി മേനകാ ഗാന്ധിയെ ആകെ ഉലച്ചു. ദാരുണമായിരുന്നു ആനയുടെ അന്ത്യം എന്ന കാര്യത്തിൽ തർക്കമില്ല. ഈയിടെ പത്തനാപുരം കോട്ടക്കയം വനമേഖലയിൽ പന്നിപ്പടക്കം കടിച്ചു പരിക്കേറ്റ കാട്ടാന ചരിഞ്ഞപ്പോഴും മൃഗസ്നേഹികളും മാധ്യമങ്ങളും കണ്ണീരൊഴുക്കി. എന്നാൽ പുൽപ്പള്ളി കാര്യന്പാതി ബസവൻകൊല്ലി കോളനിയിലെ മാധവന്റെ മകൻ 24 വയസുള്ള ശിവകുമാറിന്റെ മരണത്തിൽ ഇവരാരും ഒരു തുള്ളി കണ്ണീർപോലും പൊഴിച്ചതായി കണ്ടില്ല.
ഓട്ടോറിക്ഷ ഓടിച്ചും കൃഷിപ്പണികൾ ചെയ്തുമാണു ശിവകുമാർ കുടുംബം പുലർത്തിയിരുന്നത്. കുടുംബത്തിലെ അടുക്കളയിലേക്കു വിറകു ശേഖരിക്കാനാണു ശിവകുമാർ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു വീടിനടുത്തുള്ള കതവനക്കുന്നു പ്രദേശത്തേക്കു പോയത്. രാത്രി വൈകിയിട്ടും മടങ്ങിയെത്തിയില്ല. ബുധനാഴ്ച രാവിലെ നാട്ടുകാർ വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിയപ്പോഴാണ് ഉടൽ മുഴുവൻ കടുവ ഭക്ഷിച്ച് ശിരസു മാത്രം അവശിഷ്ടമായ നിലയിൽ ശിവകുമാറിനെ കണ്ടെത്തിയത്. വനാതിർത്തിയിൽനിന്നു കഷ്ടിച്ച് അര കിലോമീറ്റർ ഉള്ളിലായിരുന്നു നടുക്കുന്ന ഈ ദൃശ്യം. വനമേഖലയ്ക്കു മുന്പായുള്ള തേക്ക് പ്ലാന്റേഷനാണിവിടെ. ഈ പ്രദേശത്തുനിന്നു വനവിഭവങ്ങൾ ശേഖരിക്കാൻ സമീപവാസികളായ ആദിവാസികൾക്ക് അനുമതിയുള്ളതാണ്.
കാടിറങ്ങുന്ന ആന, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ കൃഷിക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കു കൈയും കണക്കുമില്ല. കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ കർഷകർ ശ്രമിച്ചാൽ അപ്പോൾത്തുടങ്ങും മൃഗസ്നേഹികളുടെ രോഷപ്രകടനങ്ങളും ഹർജി സമർപ്പിക്കലുകളും. അവരുടെ ദൃഷ്ടിയിൽ കർഷകരും കാട്ടുപ്രദേശത്തോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലെ ആദിവാസികളുൾപ്പെടെയുള്ള പാവപ്പെട്ട മനുഷ്യരും ചെയ്യുന്നതൊക്കെ മൃഗങ്ങളോടും പ്രകൃതിയോടുമുള്ള ദ്രോഹമാണ്. കാടു കൈയേറുന്നവരും അനധികൃതമായി നായാട്ടു നടത്തുന്നവരും വനവിഭവങ്ങൾ കൊള്ള ചെയ്യുന്നവരുമൊക്കെ നിർബാധം വിലസുന്പോൾ അവർക്കെതിരേ ചെറുവിരലനക്കാൻ മുതിരാത്തവരാണ് ആനയോ കടുവയോ പന്നിയോ ചാവുന്പോൾ കർഷകർക്കും വനവാസികൾക്കുമെതിരേ ആക്രോശവുമായി ഇറങ്ങുന്നത്.
ശിവകുമാറിന്റെ മരണത്തെത്തുടർന്ന് നാട്ടുകാർ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ കടുവയെ കൂടുവച്ചു പിടിക്കാമെന്നും കുടുംബത്തിലൊരാൾക്കു ജോലി നൽകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. മരിച്ച ശിവകുമാറിന്റെ കുടുംബത്തിനു പത്തുലക്ഷം രൂപ നൽകുമെന്നു വനംമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള നടപടികൾ ഇതിലൊക്കെ ഒതുങ്ങിയേക്കും. കേരളത്തിന്റെ വനമേഖലകളോടടുത്തുള്ള ജനവാസ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഉണ്ടാകുന്ന വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കാൻ അധികൃതർ എന്തെങ്കിലും ചെയ്യുമോ?
വയനാട്ടിലും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ വന്യജീവികളുടെ ആക്രമണം എത്രയോ തവണ ഉണ്ടായിരിക്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇടുക്കി വണ്ണപ്പുറത്ത് അജ്ഞാതജീവി ഒരു ആടിനെയും അഞ്ചുമാസം പ്രായമായ മൂന്ന് ആട്ടിൻകുട്ടികളെയും കടിച്ചുകൊന്നു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു ഈ ആടുകൾ. പുൽപ്പള്ളി ആടിക്കൊല്ലിയിൽ വീട്ടമ്മ വളർത്തിയ മൂന്ന് ആട്ടിൻകുഞ്ഞുങ്ങളെ കഴിഞ്ഞദിവസം കടുവ തിന്നു. ലോക്ക് ഡൗണിൽ മൂന്നാർ ടൗൺ വിജനമായപ്പോൾ കാട്ടാനകൾ അവിടെ കൂട്ടമായി ഇറങ്ങി; നിരവധി പഴക്കടകൾ അടിച്ചു തകർത്തു, പഴങ്ങൾ അകത്താക്കി. കഴിഞ്ഞമാസം റാന്നി വടശേരിക്കര തണ്ണിത്തോട് മൺപിലാവ് ഭാഗത്ത് പുലർച്ചെ പ്ലാന്റേഷൻ കോർപറേഷന്റെ റബർതോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പത്തനംതിട്ടയിൽ ഈയിടെ വനപാലകനെ കടുവ കൊലപ്പെടുത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കണം. പക്ഷേ, അതിന്റെ പേരിൽ മനുഷ്യദ്രോഹം പാടില്ല. പ്രകൃതിയെ സംരക്ഷിക്കുന്നവരെയും തകർക്കുന്നവരെയും തിരിച്ചറിയണം. പലപ്പോഴും "കള്ളൻ, കള്ളൻ'എന്നു പറഞ്ഞ് ഓടുന്നവരുടെ കൂട്ടത്തിലാവും യഥാർഥ മോഷ്ടാവ്. നഗരങ്ങളുടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ടു പ്രകൃതിസംരക്ഷണത്തെക്കുറിച്ചു വാചാലരാകുന്നവർ, കർഷകരും ആദിവാസികളും പ്രകൃതിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങൾ മനസിലാക്കുന്നില്ല.
കേരളത്തിൽ വനവിസ്തൃതി കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പത്തു ശതമാനം വർധിച്ചുവെന്നാണു ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. 2015-19 കാലയളവിൽ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ 519 പേർ മരിച്ചതായി വനം മന്ത്രി നിയമസഭയെ അറിയിച്ചു. അക്കാലയളവിൽ വന്യജീവികൾ 12850.88 ഹെക്ടർ സ്ഥലത്തു കൃഷിനാശമുണ്ടാക്കുകയും 783 വീടുകൾ തകർക്കുകയും ചെയ്തു. 23 വന്യമൃഗങ്ങളും കൊല്ലപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2361 പേർക്കു ജീവഹാനി ഉണ്ടായതായാണു കേന്ദ്ര പരിസ്ഥിതി മന്ത്രി പാർലമെന്റിനെ അറിയിച്ചത്. ആദിവാസികളും കർഷകരും തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത് അസാധാരണമല്ലാതായിരിക്കുന്നു. വിവിധ വികസന പദ്ധതികൾ നടപ്പാക്കിയിട്ടും വനമേഖലകളോടു ചേർന്നു താമസിക്കുന്ന ആദിവാസികളുടെ ജീവിത സാഹചര്യങ്ങളിൽ ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല. അവരെക്കൂടി വിശ്വാസത്തിലെടുത്താവണം വനമേഖലയുടെ സംരക്ഷണം.
ആന ചരിഞ്ഞപ്പോൾ കണ്ണീർ വാർത്തവർ ആദിവാസി യുവാവിന്റെ ദുരന്തം കണ്ടില്ലേ?
11:32 PM Jun 18, 2020 | Deepika.com