ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ പാതയോരങ്ങളിൽ വീണ്ടും മാലിന്യങ്ങൾ കുന്നുകൂടിത്തുടങ്ങി. വ്യക്തിശുചിത്വം മാത്രമല്ല പരിസരശുചിത്വവും കോവിഡ് പ്രതിരോധത്തിൽ പ്രധാനമാണ്
കോവിഡ് രോഗവ്യാപനത്തോത് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉയരുന്ന സാഹചര്യത്തെ ഏതുവിധത്തിലാണു നേരിടേണ്ടതെന്നതിനെക്കുറിച്ചു സർക്കാർ മാത്രമല്ല ജനങ്ങളും കൂടുതൽ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. കോവിഡ് സംസ്ഥാനത്ത് 20 പേരുടെ ജീവൻ അപഹരിച്ചതിനു പുറമേ വിദേശരാജ്യങ്ങളിലുള്ള 277 കേരളീയർ ഈ രോഗംമൂലം മരിച്ചു. ഇതര സംസ്ഥാനങ്ങളിലും നിരവധി മലയാളികൾക്കു ജീവഹാനി ഉണ്ടായിട്ടുണ്ട്. ഇന്നലെ ഡൽഹിയിൽ ഒരു മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. അതിഗുരുതരമായൊരു സാഹചര്യമാണുള്ളതെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്ന് ഇന്നലെ കോവിഡ് കണക്കുകൾ അവതരിപ്പിക്കേ മുഖ്യമന്ത്രി പറഞ്ഞു. സന്പർക്കവിലക്കു ശാസ്ത്രീയമായി നടപ്പാക്കുന്നതും മാസ്ക് ധരിക്കുന്നതും ഉൾപ്പെടെ ചില കാര്യങ്ങൾ കർശനമായി നടപ്പാക്കാനാണു സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
രോഗബാധയുടെ ഉറവിടം ഇനിയും തിരിച്ചറിയാത്ത ചില കേസുകൾ കേരളത്തിലുണ്ട്. ഇത് ആശങ്കാജനകമാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവരാണ് രോഗബാധിതരിൽ ഭൂരിപക്ഷവുമെങ്കിലും ഉറവിടം തിരിച്ചറിയാനാവാത്ത കോവിഡ് കേസുകൾ സമൂഹവ്യാപന സാധ്യതയിലേക്കു വിരൽചൂണ്ടുന്നുണ്ട്. അതേസമയം സംസ്ഥാനത്തു സമൂഹവ്യാപനം ഇനിയും ഉണ്ടായിട്ടില്ലെന്ന ഉറച്ച നിലപാടിലാണു സർക്കാരും ആരോഗ്യവകുപ്പും. സന്പർക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാൻ നാം വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗവ്യാപനത്തോത് വീണ്ടും ഉയരുമെന്ന ആശങ്കയും മുഖ്യമന്ത്രി ഇന്നലെ പ്രകടിപ്പിച്ചു. ലോക്ക്ഡൗണിലും യാത്രാ നിയന്ത്രണത്തിലും ഇളവുകൾ വർധിക്കുകയും വിപണികൾ സജീവമാകുകയും ചെയ്യുന്പോൾ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടി.
യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്ന നാളുകളിൽ കേരളത്തിൽ രോഗവ്യാപനം വലിയതോതിൽ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടശേഷം സ്ഥിതി മാറി. മേയ് എട്ടുവരെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 503 ആയിരുന്നത് ഇപ്പോൾ 2697 ആയി. വന്ദേഭാരത് മിഷനിലുൾപ്പെടെ ജൂൺ 16 വരെ 84,195 പേരാണു വിദേശത്തുനിന്നു കേരളത്തിലെത്തിയത്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരാകട്ടെ 1,79,059. എന്നാൽ ട്രെയിനിലും മറ്റും എത്തുന്ന പലരും ക്വാറന്റൈൻ നിബന്ധനകൾ ലംഘിക്കുന്നതായി പരക്കേ പരാതിയുണ്ട്. രോഗികളുമായി സന്പർക്കത്തിലേർപ്പെടുന്നവരെ കണ്ടെത്താനുള്ള തെരച്ചിൽ ആദ്യഘട്ടത്തിൽ ഫലപ്രദമായി നടപ്പാക്കിയെങ്കിലും രോഗികളുടെ എണ്ണം കൂടുകയും ചിലർ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു പുറത്തു കടക്കുകയും ചെയ്തതോടെ അത് അത്ര പ്രായോഗികമല്ലാതായി. ഈ സാഹചര്യത്തിൽ കോൺടാക്ട് ട്രേസിംഗിനുപരി രോഗപരിശോധനയ്ക്കും ചികിത്സയ്ക്കും കൂടുതൽ പ്രാധാന്യം നൽകാനാണു സർക്കാർ ആലോചിക്കുന്നത്.
സമൂഹവ്യാപനം ഒഴിവാക്കാൻ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതുപോലുള്ള അടിസ്ഥാന കാര്യങ്ങൾ ഇനിയും കൂടുതൽ ഔത്സുക്യത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. എവിടെനിന്ന്, ആരിൽനിന്ന്, രോഗം പകരാം എന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യം ഉണ്ടായിക്കൂടെന്നില്ലെന്നാണ് ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ സൂചിപ്പിക്കുന്നത്. പുറത്തേക്കിറങ്ങുന്ന ഓരോ വ്യക്തിയും ഇതു മനസിൽ വയ്ക്കണം. മാർക്കറ്റിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തുമൊക്കെ ജാഗ്രത പുലർത്തിയേ തീരൂ.
മാസ്ക് ധരിക്കുന്നതിനെക്കുറിച്ചും സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുറിച്ചുമൊക്കെ നവമാധ്യമങ്ങളിലൂടെ പല അബദ്ധവിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾ മുളയിലേ നുള്ളണം. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചു സർക്കാർ ആവർത്തിച്ചാവർത്തിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. ശുചിത്വപാലനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കേണ്ടതാണ്.
ലോക്ക് ഡൗൺ കാലത്ത് അന്തരീക്ഷമലിനീകരണം വൻതോതിൽ കുറഞ്ഞിരുന്നു. അന്തരീക്ഷമലിനീകരണത്തോത് കടുത്ത ആശങ്കയുണർത്തിയിരുന്ന ഡൽഹിയിലും മറ്റും മാനം തെളിഞ്ഞു. ജനങ്ങൾക്കു നന്നായി ശ്വാസോച്ഛ്വാസം ചെയ്യാമെന്നായി. സംസ്ഥാനത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും വഴിയോരങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി. പക്ഷേ ലോക്ക്ഡൗണിൽ അയവുവന്നതോടെ സ്ഥിതിയാകെ മാറി. കേരളത്തിലെ ഒട്ടുമിക്ക പൊതുവഴികളുടെയും ഇരുവശങ്ങളിലും ഇപ്പോൾ മാലിന്യക്കൂന്പാരങ്ങൾ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിനപത്രങ്ങളുടെ പ്രാദേശികപേജുകളിൽ ഇത്തരം ചിത്രങ്ങൾ ഏറെയുണ്ട്.
നിപ്പയും കോവിഡുമൊന്നും നമുക്കു പാഠമാകുന്നില്ല. എലിപ്പനിയും ഡെങ്കിപ്പനിയും എന്നുവേണ്ട എത്രയോ പകർച്ചവ്യാധികളിലൂടെയാണു നാം കഴിഞ്ഞ കുറെ വർഷങ്ങൾ പിന്നിട്ടത്. കേരളത്തിൽ കോവിഡ് കവർന്നതിനേക്കാൾ കൂടുതൽ ജീവനുകൾ ആ വ്യാധികൾ കവർന്നിട്ടുണ്ട്. എന്നിട്ടും നാം മാലിന്യപായ്ക്കറ്റുകളുമായി പൊതുനിരത്തിലേക്കിറങ്ങുന്നു. പൊതുശുചിത്വം കാത്തുസൂക്ഷിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്കു വലിയ ഉത്തരവാദിത്വമുണ്ട്. നഗരഹൃദയത്തിൽപ്പോലും കുപ്പത്തൊട്ടി വയ്ക്കാൻ പല തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കുന്നില്ല. ഏതാനും കുപ്പത്തൊട്ടികൾ വയ്ക്കാൻ ഒരു മുനിസിപ്പാലിറ്റിക്കോ കോർപറേഷനോ ഫണ്ട് പ്രശ്നമാകേണ്ടതില്ല.
സ്വച്ഛ്ഭാരത് മിഷൻ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി ഉജ്ജൈനിനെയും ഇൻഡോറിനെയും തെരഞ്ഞെടുത്തതിനു പിന്നിൽ ആ നഗരങ്ങളിലെ തദ്ദേശ ഭരണനേതൃത്വങ്ങളുടെ കഠിനാധ്വാനമുണ്ടായിരുന്നു. ഇൻഡോറിലെ 90 ശതമാനം ഖരമാലിന്യസംസ്കരണവും ശാസ്ത്രീയമായി നടത്താൻ നഗരഭരണകൂടത്തിനു കഴിയുന്നു. നാലു വർഷമായി ഈ സ്ഥാനം അവർ നിലനിർത്തുന്നു. ഇൻഡോറും ഉജ്ജൈനുമൊക്കെ വളരെ വൃത്തിയുള്ള നഗരങ്ങളായി മാറിയെങ്കിൽ കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും തൃശൂരുമൊക്കെ കൂടുതൽ ശുചിയുള്ളതും മനോഹരവുമാക്കി മാറ്റാനും അങ്ങനെ സൂക്ഷിക്കാനും ആവില്ലേ? കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വാവബോധവും നമുക്കുണ്ടാകണം.
കോവിഡ് വ്യാപനം തടയാൻ ശുചിത്വാവബോധവും വേണം
11:23 PM Jun 17, 2020 | Deepika.com