ലോക്ക് ഡൗൺ ഇളവുകൾ സാധാരണ ജനജീവിതത്തിനു വഴിതുറന്നെങ്കിലും കോവിഡ് വ്യാപനം വൻ ഭീഷണിയായി ഇന്നും നമ്മുടെ മുന്നിലുണ്ട്. വ്യക്തിപരമായ രോഗപ്രതിരോധ നടപടികൾക്കാണ് ഇനി കൂടുതൽ ഊന്നൽ നൽകേണ്ടത്. സമൂഹവ്യാപനത്തിന് ഒരു കാരണവശാലും വഴികൊടുക്കുകയുമരുത്
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അത്യന്തം ആശങ്കാജനകമായ റിപ്പോർട്ടുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. രോഗവ്യാപനത്തിന്റെ ആദ്യനാളുകളിൽ ലോകത്തിനുതന്നെ മാതൃകയെന്നു കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലും പ്രതിസന്ധിയിലാണ്. ഏറ്റവും കൂടുതൽ നാളുകൾ ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ; നാലു ഘട്ടങ്ങളിലായി എഴുപതു ദിവസത്തോളം. ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള അൺലോക്ക് വൺ ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. രോഗവ്യാപനഭീഷണി കുറഞ്ഞതുകൊണ്ടല്ല ഇളവുകൾ പ്രഖ്യാപിച്ചത്. രാജ്യം മൊത്തത്തിൽ ഏറെനാൾ ലോക്ക്ഡൗണിലാകുന്നതു സന്പദ്വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കുകയും ജനജീവിതം ദുഷ്കരമാക്കുകയും ചെയ്യുമെന്നതിനാലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
രോഗവ്യാപനത്തിൽ തെല്ലും കുറവില്ലാതിരിക്കേയാണു ലോക്ക്ഡൗണിൽ അയവ്. ഇത് ഉത്കണ്ഠാജനകമായ അവസ്ഥയാണ്. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിലെത്തി; മരണസംഖ്യ എണ്ണായിരം കടന്നു.
ഡൽഹിയിലെ സ്ഥിതി അതിദയനീയമാണ്. കടുത്ത ഭാഷയിലാണു സുപ്രീംകോടതി ഇന്നലെ ഡൽഹി സർക്കാരിനെ വിമർശിച്ചത്. കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ സ്ഥിതിയും അതിദയനീയമാണെന്ന് അഭിപ്രായപ്പെട്ടു. ഈ സംസ്ഥാനങ്ങളും ഉത്തർപ്രദേശുമുൾപ്പെടെ അഞ്ചിടത്തു സ്ഥിതി അതീവ ഗുരുതരമാകുമെന്നും നിലവിലെ സാഹചര്യം തുടർന്നാൽ വെന്റിലേറ്ററുകളും ഐസിയുവും കിടക്കകളും തികയാതെവരുമെന്നും കേന്ദ്രസർക്കാർ പറയുന്നു.
കേരളത്തിലും രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ല. തൃശൂരിൽ രോഗബാധ ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഗുരുവായൂരിൽ വിവാഹകർമങ്ങൾ പുനരാരംഭിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ ഇന്നുകൂടി നടത്താൻ അനുവാദമുണ്ട്.
കേരളത്തിൽ സന്പർക്കത്തിലൂടെ കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം വർധിച്ചുവരുന്നതും ആരോഗ്യപ്രവർത്തകരുടെ ഇടയിൽ രോഗവ്യാപനം കാണപ്പെടുന്നതും ആശങ്കയ്ക്കിടയാക്കുന്നു.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണ്ടെന്നുവച്ചതു വ്യാപകമായ വിമർശനം വിളിച്ചുവരുത്തി. ഹോം ക്വാറന്റൈൻ ഫലപ്രദമല്ലെന്നതാണു പ്രധാന ആരോപണം. കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്ന കാര്യത്തിലും പുതിയ മാർഗനിർദേശങ്ങളായിട്ടുണ്ട്. ഇതുവരെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് തലത്തിലാണു സോൺ നിശ്ചയിച്ചിരുന്നത്. ഇനിമുതൽ, വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ എത്തി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടും നിശ്ചിത ചുറ്റളവിലുള്ള മറ്റു വീടുകളും ചേർത്താവും കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുക.
സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്(ഐസിഎംആർ) പറയുന്പോഴും സ്ഥിതി ആശങ്കാജനകമാണെന്ന് ഏജൻസിതന്നെ കൂട്ടിച്ചേർക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യം ലോകത്തു നാലാം സ്ഥാനത്താണ്. അടുത്ത മൂന്നു മാസങ്ങളിൽ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്. ചേരിപ്രദേശങ്ങളിലാണു രോഗവ്യാപനം വർധിക്കാൻ സാധ്യത കൂടുതൽ. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്നതു മുംബൈയിലെ ധാരാവിയാണ്. ഏപ്രിൽ ആദ്യവാരം ധാരാവിയിൽ കോവിഡ് ബാധ കണ്ടെത്തിയപ്പോൾ മുതൽ രാജ്യം ആശങ്കയുടെ മുൾമുനയിലായി. പക്ഷേ, തദ്ദേശ ഭരണകൂടവും സന്നദ്ധ സംഘടനകളും അവിടെ സജീവമായി രംഗത്തിറങ്ങി. രോഗവ്യാപനം വലിയൊരു പരിധിവരെ തടഞ്ഞുനിർത്താൻ ഇതിലൂടെ കഴിഞ്ഞു. ഇത്തരം ആശ്വാസകരമായ വാർത്തകൾക്കിടയിലും ഡൽഹിയിലെയും തമിഴ്നാട്ടിലെയുമൊക്കെ രോഗവ്യാപനത്തോതും ചികിത്സാസൗകര്യങ്ങളുടെ പരിമിതിയും ആശങ്കയുണർത്തുന്നു.
കേരളത്തിൽ ആദ്യഘട്ടം മുതൽ ലോക്ക്ഡൗൺ കർശനമായി പാലിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ ജാഗ്രത ശോഷിച്ചിരിക്കുന്നുവോ എന്നു സംശയിക്കണം. കാര്യങ്ങൾ സാധാരണ നിലയിലേക്കു മടങ്ങണമെങ്കിൽ നാം കുറേനാൾകൂടി ജാഗ്രത തുടരേണ്ടതുണ്ട്. രോഗികൾ, മുതിർന്നവർ, കുട്ടികൾ എന്നിവർക്കു പ്രത്യേക ശ്രദ്ധയും പരിരക്ഷയും ആവശ്യമാണ്. സർക്കാർ എടുക്കുന്ന നടപടികളോടൊപ്പം ജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾക്കും വലിയ പ്രാധാന്യമുണ്ട്.
വിദേശങ്ങളിൽ, പ്രത്യേകിച്ചു ഗൾഫിൽ, കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെഎണ്ണം വർധിക്കുകയാണ്. ഇതിൽ ചെറുപ്പക്കാരും മധ്യവയസ്കരുമൊക്കെയുണ്ട്. മറ്റു രോഗങ്ങൾക്കു ചികിത്സയിലിരിക്കുന്നവർ പെട്ടെന്നു രോഗത്തിനു കീഴ്പ്പെടുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും മടങ്ങിവരുന്നവരുടെ സുരക്ഷിതമായ ക്വാറന്റൈൻ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നു. മാസ്കുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കൽ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ എന്നിവ അനുദിന ജീവിതത്തിന്റെ ഭാഗമായി കുറെനാൾകൂടിയെങ്കിലും തുടരേണ്ടിവരും. വ്യക്തിപരമായ മുൻകരുതൽ പ്രധാനമാണ്. തന്റെ അശ്രദ്ധ മറ്റാർക്കും രോഗത്തിനു കാരണമാകരുതെന്ന നിർബന്ധം ഓരോ പൗരനുമുണ്ടാകണം.
കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ ഏറ്റവും പ്രധാനം അതുളവാക്കുന്ന മാനസിക സംഘർഷങ്ങളാണ്. ചിലരുടെ ജീവൻ ഇപ്രകാരം നഷ്ടമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്ന രണ്ടുപേർ ജീവനൊടുക്കി. മദ്യാസക്തിയും ഇത്തരം ദാരുണസംഭവങ്ങൾക്കു വഴിയൊരുക്കുന്നു. ജനങ്ങളുടെ ആരോഗ്യരക്ഷ അപകടത്തിലാകുന്ന സാഹചര്യം മനസിലാക്കി അതിനനുസരിച്ചുള്ള നിബന്ധനകൾ പാലിച്ചും സാധാരണ ജീവിതം തടസപ്പെടാത്ത വിധത്തിലുള്ള ക്രമീകരണങ്ങളൊരുക്കിയും കോവിഡ് പ്രതിസന്ധിയെ നേരിടണം.
കോവിഡ് വ്യാപനം തുടരുന്നു; ജാഗ്രത പ്രധാന പ്രതിവിധി
11:05 PM Jun 12, 2020 | Deepika.com