ലോക്ക് ഡൗണിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ടായിരുന്നു. കടലിൽ മത്സ്യങ്ങൾ ഏറെയുള്ള സീസണിലെ ആ നിയന്ത്രണത്തിനു പിന്നാലെ ഇപ്പോഴിതാ ട്രോളിംഗ് നിരോധനം. തൊഴിലും വരുമാനവും ഇല്ലാതായിരിക്കുന്ന തീരദേശവാസികൾക്കായി സഹായപദ്ധതികൾ ഉണ്ടാകണം, ഉടനേതന്നെ.
സംസ്ഥാനത്തു ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ലോക്ക്ഡൗൺ കാലത്തു മത്സ്യബന്ധനബോട്ടുകൾ കടലിൽ പോകുന്നതിനു നിരോധനമുണ്ടായിരുന്നതിനാൽ തീരമേഖലയിൽ മീൻപിടിത്തത്തിലും അനുബന്ധ തൊഴിലുകളിലുമേർപ്പെട്ടിരുന്നവർ വലിയ വിഷമത്തിലായി. ഇപ്പോൾ ട്രോളിംഗ് നിരോധനകാലത്തു ചെറിയ ബോട്ടുകൾക്കു മാത്രമേ മത്സ്യബന്ധനാനുമതിയുള്ളൂ. തീരപ്രദേശത്തെ വലിയൊരു ഭാഗം തൊഴിലാളികൾ വറുതിയുടെ നാളുകളിലേക്കു കടക്കുകയാണ്.
ട്രോളിംഗ് നിരോധനകാലത്തു മത്സ്യത്തൊഴിലാളികൾക്കു സഹായധനം ലഭിക്കാറുണ്ട്. ഇതിനായുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതു പതിവാണ്. ഏതായാലും ഇത്തവണ കേന്ദ്ര സഹായം സമയത്തു ലഭിച്ചില്ലെങ്കിലും തൊഴിലാളികൾക്കു സമയബന്ധിതമായിത്തന്നെ സഹായധനം വിതരണം ചെയ്യുമെന്നാണു സംസ്ഥാന ഫിഷറീസ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കു സംസ്ഥാന സർക്കാർ നൽകാറുള്ള സഹായം ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പ്രമാണിച്ച് കൂടുതൽ ഉദാരമാക്കുകയും വേണം.
മത്സ്യങ്ങളുടെ പ്രജനനം പരിഗണിച്ചാണു ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. കടലിന്റെ ജൈവ സന്തുലിതാവസ്ഥ നിലനിന്നെങ്കിൽ മാത്രമേ സമുദ്ര മത്സ്യോത്പാദനം ക്ഷയിക്കാതിരിക്കുകയുള്ളൂ. അതുകൊണ്ടാണു രണ്ടു മാസത്തോളം തൊഴിലും വരുമാനവും നഷ്ടമാകുമെങ്കിലും ട്രോളിംഗ് നിരോധനത്തോടു സഹകരിക്കാൻ മത്സ്യത്തൊഴിലാളികൾ തയാറാവുന്നത്. എന്നാൽ, തീരദേശത്തെ അനേകം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ ട്രോളിംഗ് നിരോധനകാലം ദുരിതത്തിന്റെ നാളുകളാണ്. കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ചെറിയ വള്ളങ്ങൾക്കും ഈ മൺസൂൺ കാലം വെല്ലുവിളിയുയർത്തുന്നു. കടൽക്ഷോഭങ്ങളുടെ സമയമാണിത്.
ട്രോളിംഗ് നിരോധന കാലയളവിൽ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനു മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളിസംഘടനകളുടെ സഹകരണം സർക്കാർ തേടിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകൾ ട്രോളിംഗ് നിരോധനകാലത്തും പുറംകടലിൽ മത്സ്യബന്ധനം നടത്താറുണ്ട്. അതു തടയണം. സർക്കാർ മാർഗനിർദേശങ്ങൾ കാര്യക്ഷമമായി നടപ്പാക്കപ്പെടണം. ഇന്നലെ അർധരാത്രി പ്രാബല്യത്തിൽ വന്ന ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക.
പരിമിതമായ മത്സ്യബന്ധനം കേരളത്തിൽ അനുവദിക്കുന്നുണ്ടെങ്കിലും ഈ കാലയളവിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ മത്സ്യം എത്താനിടയുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ പഴകിയതും വിഷലിപ്തവുമായ മത്സ്യങ്ങൾ ഈയിടെ വൻതോതിൽ പിടികൂടി നശിപ്പിക്കുകയുണ്ടായല്ലോ. കേരളത്തിൽ മത്സ്യോപയോഗം കൂടുതലായതിനാൽ ഏതു മീനും ഇവിടെ ചെലവഴിക്കാനാവുമെന്നു മറ്റു സംസ്ഥാനങ്ങളിലെ വ്യാപാരികൾ കരുതുന്നു. പുറത്തുനിന്നു വരുന്ന മത്സ്യങ്ങളുടെ കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന തുടരണം. ലോക്ക്ഡൗൺ തുടങ്ങിയ കാലത്താണു മോശമായ മത്സ്യം കേരളത്തിൽ വ്യാപകമായി പിടികൂടിയത്. പിന്നീട് പോലീസിനെ പരിശോധനയിൽനിന്ന് ഒഴിവാക്കി.
യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടൽ മത്സ്യബന്ധനമാണു ട്രോളിംഗ് നിരോധനകാലത്തു പ്രധാനമായും നിരോധിച്ചിട്ടുള്ളത്. എന്നാൽ ചെറുവള്ളങ്ങൾക്ക് ഈ കാലയളവിൽ കടലിൽ പോകാൻ പ്രയാസമാണ്. കാലാവസ്ഥ തന്നെ പ്രധാന പ്രശ്നം. തീരപ്രദേശത്തു കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഈയിടെ ദിവസങ്ങളോളം മത്സ്യബന്ധനം തടസപ്പെട്ടിരുന്നു. പലപ്പോഴും തൊഴിലാളികൾ പുലർച്ചെ മത്സ്യബന്ധനത്തിനു പുറപ്പെട്ടതിനു ശേഷമാണു കാലാവസ്ഥാ മുന്നറിയിപ്പു വരുന്നത്. ഓഖിയുടെ കാലത്ത് ഇതു സംഭവിച്ചതാണല്ലോ.
പരിശീലനം സിദ്ധിച്ച എൺപതു മത്സ്യത്തൊഴിലാളി യുവാക്കളെ ഇത്തവണ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ഇത്തരം കൂടുതൽ സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിച്ചെടുക്കുന്നതു ഗുണകരമായിരിക്കും. സന്നദ്ധ പ്രവർത്തകർ തീരപ്രദേശത്തുനിന്നുതന്നെ ഉള്ളവരാണെങ്കിൽ അവർക്കു സാഹചര്യങ്ങളുമായി പെട്ടെന്നു താദാത്മ്യം പ്രാപിക്കാനും പ്രായോഗിക വൈഭവത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്താനും കഴിയും.
കോവിഡ് കാലത്തു സാമൂഹ്യ അകലവും ശുചിത്വവും പാലിക്കപ്പെടേണ്ടതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിച്ചിരുന്നില്ല. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ഏപ്രിലിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചില നിബന്ധനകൾ പാലിച്ചുകൊണ്ടു മത്സ്യബന്ധനത്തിനു പോകാൻ ചില സംസ്ഥാനങ്ങൾ അനുമതി നേടിയിരുന്നു. എന്നാൽ കോവിഡ് വ്യാപനസാധ്യത ഭയന്നായിരിക്കാം കേരളം അപ്പോൾ മത്സ്യബന്ധനം പരിമിതപ്പെടുത്തി. സൗജന്യറേഷനും നിത്യോപയോഗ സാധനങ്ങളുടെ കിറ്റുമൊക്കെ ആ അവസരത്തിൽ മത്സ്യത്തൊഴിലാളികൾക്കു താങ്ങായെങ്കിലും പിന്നീടു സഹായമില്ലാതായി. ഇപ്പോൾ അവരിൽ പലരും പട്ടിണിയിലാണ്.
തുടർച്ചയായ തൊഴിൽനഷ്ടം ഏതു മേഖലയെയും തകർക്കും - പ്രത്യേകിച്ചു മത്സ്യബന്ധനമേഖലയെ. മത്സ്യസംഭരണത്തിനും സംസ്കരണത്തിനും ഇപ്പോഴും സൗകര്യങ്ങൾ കുറവായതുകൊണ്ട് നമുക്കു മത്സ്യസന്പത്തു കൈകാര്യം ചെയ്യുന്നതിൽ പരിമിതികളുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് അറബിക്കടൽ കൂടുതൽ മത്സ്യസന്പന്നമാകുന്നത്. ഇത്തവണ ആ സീസൺ വേണ്ടവിധം ഉപയോഗിക്കാൻ മത്സ്യമേഖലയ്ക്കു കോവിഡ് തടസമായി. പിന്നീട് കനത്ത കാറ്റും മഴയുമെത്തി, കടൽ പ്രക്ഷുബ്ധമായി. ഇപ്പോഴിതാ ട്രോളിംഗ് നിരോധനവും വന്നു. മറ്റു നിരവധി പ്രശ്നങ്ങളും തീരപ്രദേശത്തുള്ളവർ നേരിടുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയം തീരദേശത്തിനു വലിയ നാശമാണു വരുത്തിവച്ചത്. അന്നും തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി. എന്നിട്ടും മഹാപ്രളയകാലത്ത് അവർ കുട്ടനാട്ടിലും മറ്റും നടത്തിയ രക്ഷാപ്രവർത്തനങ്ങൾ എത്രയോ പേരുടെ ജീവനാണു രക്ഷിച്ചത്. തികഞ്ഞ നന്ദിയോടെ കേരളം ആ രക്ഷാപ്രവർത്തനങ്ങളെ ഓർക്കണം. ആ മത്സ്യത്തൊഴിലാളി സമൂഹത്തെ ഈ കോവിഡ് കാലത്തും ട്രോളിംഗ് നിരോധനകാലത്തും വേണ്ടവിധം പരിഗണിക്കാനുള്ള ധാർമിക ബാധ്യത കേരളത്തിനുണ്ട്. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള സഹായ പാക്കേജുകൾ അവർക്കായി സത്വരം പ്രഖ്യാപിക്കണം.
വറുതിയുടെ നാളുകളിൽ തീരമേഖലയെ കൈവിടരുത്
11:26 PM Jun 09, 2020 | Deepika.com