കോവിഡ് കാലത്തെ ചികിത്സ സ്വസംസ്ഥാനക്കാർക്കു മാത്രമെന്ന ഡൽഹി സർക്കാരിന്റെ നിലപാട് ജനാധിപത്യ ധ്വംസനവും രാജ്യത്തിന്റെ പൊതുധാരയോടുള്ള വെല്ലുവിളിയുമാണ്. പൗരന്മാരെ വേർതിരിച്ചു കാണുന്ന ഈ നിലപാടു തികച്ചും പ്രതിഷേധാർഹമാണ്. ചികിത്സ തദ്ദേശീയർക്കു മാത്രമാക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ തീരുമാനം പ്രതിഷേധത്തെ തുടർന്നാകണം പിന്നീട് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൾ റദ്ദാക്കി.
സാധാരണക്കാരുടെ സർക്കാർ എന്ന അവകാശവാദത്തോടെ ഡൽഹി സംസ്ഥാനത്ത് അധികാരത്തിലേറിയ ആം ആദ്മി സർക്കാർ കോവിഡ് കാലത്തെ നേരിടുന്ന രീതിയെക്കുറിച്ചു പരാതികൾ വ്യാപകമാണ്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ തദ്ദേശവാസികൾക്കു മാത്രമാവും ഇനി ചികിത്സയെന്നായിരുന്നു പുതിയ തീരുമാനം. തികഞ്ഞ ജനാധിപത്യ ധ്വംസനമാണിത്. മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന സംസ്ഥാനമാണു ഡൽഹി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജന്മനാട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ച കുടിയേറ്റത്തൊഴിലാളികൾക്ക് അതിനു സൗകര്യമൊരുക്കിക്കൊടുക്കാൻ കേജരിവാൾ സർക്കാരിനു സാധിച്ചില്ല. കാൽനടയായി സ്വസംസ്ഥാനങ്ങളിലേക്കു പുറപ്പെട്ടവരുടെ യാത്ര സുരക്ഷിതമാക്കാനും കേജരിവാൾ യത്നിച്ചില്ല.
കോവിഡ് കാലത്ത് ആരും ഡൽഹിയിലേക്കു പോരേണ്ടെന്ന നിലപാടിലാണത്രേ കേജരിവാൾ. ഡൽഹിക്കാരല്ലാത്തവരെ അവിടെ ചികിത്സിക്കണോ എന്നൊരു ഹിതപരിശോധന ആം ആദ്മി സർക്കാർ നടത്തി. നാട്ടുകാർക്കു മാത്രം ചികിത്സ മതിയെന്നു 90 ശതമാനം പേർ അഭിപ്രായപ്പെട്ടുവത്രേ. അതിൽ അദ്ഭുതപ്പെടാനില്ല. ബംഗാളികൾ ഉൾപ്പെടെയുള്ള അതിഥിത്തൊഴിലാളികൾക്കു കേരളത്തിലെ ആശുപത്രികളിൽ കോവിഡ് ചികിത്സ നൽകണോ എന്നു മലയാളികളുടെ ഇടയിൽ ഹിതപരിശോധന നടത്തിയാൽ ആദ്യം മലയാളികൾക്കു നൽകിയിട്ടു മതി അതിഥിത്തൊഴിലാളികൾക്കു ചികിത്സ എന്നാവും നല്ലൊരുഭാഗം കേരളീയരും പറയുക. ആരോഗ്യവും ജീവനും സംബന്ധിച്ച കാര്യത്തിൽ മറിച്ചൊരഭിപ്രായം പറയാനുള്ള ഹൃദയവിശാലത പലർക്കും ഉണ്ടാവില്ല. ഇത്തരം ഹിതപരിശോധനകളും തീരുമാനങ്ങളും ജനങ്ങളുടെ ഇടയിൽ വലിയ വിഭാഗീയതയ്ക്കിടയാക്കും. മുന്പു മഹാരാഷ്ട്രയിൽ ശിവസേന ഇളക്കിവിട്ട മണ്ണിന്റെ മക്കൾ വാദം മറ്റൊരു രൂപത്തിൽ ഡൽഹിയിലെ സർക്കാരും ഇപ്പോൾ അഴിച്ചുവിടുകയാണ്.
ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിലുടനീളം കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. രോഗത്തെ നേരിടാൻ ക്രിയാത്മകവും സമഗ്രവുമായ നടപടികളെടുക്കുന്നതിനുപകരം വിഭാഗീയ പ്രവർത്തനങ്ങളിലൂടെ ആരോഗ്യമേഖലയെപ്പോലും അപമാനിക്കുകയാണു ഡൽഹി സർക്കാർ. ഡൽഹി ആശുപത്രികളിലെ കോവിഡ് ചികിത്സാസൗകര്യങ്ങളെക്കുറിച്ചു നേരത്തേതന്നെ പരാതികളുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണു ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ളതും അവിടെ സ്വകാര്യമേഖലയിലുള്ളതുമായ ആശുപത്രികളിൽ ഇനി ഡൽഹിക്കാർക്കു മാത്രമാവും ചികിത്സ ലഭിക്കുക എന്ന പ്രഖ്യാപനം മുഖ്യമന്ത്രി കേജരിവാൾ നടത്തിയത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ ഇതു പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും പറഞ്ഞു. ചികിത്സ സ്വസംസ്ഥാനക്കാർക്കു മാത്രം എന്നൊരു മുഖ്യമന്ത്രി പരസ്യമായി പറയുന്നതു രാജ്യത്ത് ഇതാദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യതലസ്ഥാനത്തു കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളുണ്ടെന്നും അവിടെ എല്ലാവർക്കും ചികിത്സ തേടാവുന്നതാണെന്നും കേജരിവാൾ പറഞ്ഞു. ചികിത്സ തദ്ദേശീയർക്കു മാത്രമാക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ തീരുമാനം പ്രതിഷേധത്തെ തുടർന്നാകണം പിന്നീട് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൾ റദ്ദാക്കി. കേന്ദ്ര-സംസ്ഥാന അധികാരത്തർക്കം ഡൽഹിയിൽ പണ്ടേ രൂക്ഷമാണ്.
നാടു നന്നാക്കാൻ ചൂലെടുത്ത കേജരിവാളിന്റെ പാർട്ടി ഇത്തരം സങ്കുചിത തീരുമാനങ്ങൾ എടുക്കുന്നുവെന്നതു കൗതുകമുണർത്തുന്നു. ചൂലാണല്ലോ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പു ചിഹ്നം. പല സംസ്ഥാനങ്ങളുമായി തൊട്ടുരുമ്മിക്കിടക്കുന്ന പ്രദേശമാണു ഡൽഹി. അവിടെയുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എഐഐഎംഎസ്) പോലുള്ള വിഖ്യാതമായ ആശുപത്രികളിൽ ചികിത്സയ്ക്കുവേണ്ടി ഊഴം കാത്ത് കോവിഡിനു മുന്പുള്ള കാലത്തും ഹരിയാനയിലും പഞ്ചാബിലും യുപിയിലും നിന്നുള്ള സാധാരണക്കാർ ആശുപത്രിക്കു പുറത്തു ടെന്റ് കെട്ടി താമസിക്കാറുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവു സാധാരണക്കാർക്കു താങ്ങാനാവാത്തതാണ്. ഇപ്പോൾത്തന്നെ ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് മൂന്നു ലക്ഷം രൂപ മുതൽ മുകളിലോട്ടാണത്രേ ചെലവ്. എത്രപേർക്ക് ഈ ചെലവു താങ്ങാനാവും? ഇനിയാകട്ടെ പണമുള്ളവരും തദ്ദേശീയരല്ലെങ്കിൽ വിഷമിക്കും.
ആധാർ കാർഡോ നഗരത്തിലെ വിലാസം രേഖപ്പെടുത്തിയ വോട്ടർ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലുമോ ഉപയോഗിച്ച് ഡൽഹി സംസ്ഥാനക്കാരെന്നു തെളിയിക്കുന്നവർക്കേ ചികിത്സ ലഭിക്കൂ. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി സംസ്ഥാനാതിർത്തികൾ ഇന്നലെ തുറന്നു.
കോവിഡിനെ നേരിടുന്നതിൽ ഡൽഹിയിലെ ആം ആദ്മി സർക്കാർ തികഞ്ഞ പരാജയമാണെന്നു കോൺഗ്രസ് ആരോപിക്കുന്നുണ്ട്. സംസ്ഥാനത്തെ 38 സർക്കാർ ആശുപത്രികളിൽ 33എണ്ണത്തിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നില്ലെന്നു കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ പതിനായിരം ബെഡ്ഡുകളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലും അത്രയുംതന്നെ ബെഡ്ഡുകളുണ്ട്. എല്ലാ രോഗികളെയും കൈകാര്യം ചെയ്യാൻ ഇതു മതിയാവുമെന്നാണു കേജരിവാൾ പറയുന്നത്.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ പഠിക്കാൻ ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലാ വൈസ് ചാൻസലർ അധ്യക്ഷനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ജൂൺ അവസാനമാകുന്നതോടെ ഡൽഹിയിൽ കോവിഡ് രോഗബാധിതരെ ചികിത്സിക്കാൻ 15,000 ബെഡ്ഡുകൾ ആവശ്യമായി വരുമെന്നാണു സമിതി വിലയിരുത്തുന്നത്. ഡൽഹിയിലെ ആശുപത്രികൾ എല്ലാവർക്കുമായി തുറന്നുകൊടുത്താൽ മൂന്നു ദിവസംകൊണ്ട് എല്ലാ ബെഡ്ഡും തീരുമെന്നു കേജരിവാൾ പറയുന്നു.
സ്ഥിതിഗതികളെ യാഥാർഥ്യബോധത്തോടെ നേരിടാനും കോവിഡിനോടൊപ്പം ജീവിക്കാനും പഠിക്കണമെന്നാണു ഡൽഹി സർക്കാരിന്റെ ഉത്തരവിനോട് എഐഐഎംഎസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയുടെ പ്രതികരണം. ഇതിനിടെ എഐഐഎംഎസ് പോലുള്ള വൻകിട ആശുപത്രികളിലെ മുറികളും ബെഡ്ഡുകളും അടിയന്തരസാഹചര്യത്തിൽ വിവിഐപികൾക്കും മറ്റുമായി റിസർവ് ചെയ്തുവച്ചിരിക്കുകയാണെന്നും വാർത്തയുണ്ട്. ഏതായാലും ഇതര സംസ്ഥാനക്കാർക്കു ചികിത്സ നിഷേധിക്കുന്ന നിലപാട് ദേശീയൈക്യത്തിനും ജനാധിപത്യധർമത്തിനും ഒരുതരത്തിലും ചേരുന്നതല്ല.
ചികിത്സ തദ്ദേശീയർക്കു മാത്രമാക്കിയ ആം ആദ്മി വിഭാഗീയ രാഷ്ട്രീയം
11:20 PM Jun 08, 2020 | Deepika.com