കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലെ കാർഷിക പദ്ധതികൾ കർഷകരിലേക്കു നേരിട്ടു സഹായം എത്തിക്കുന്നവയാകണം. അടിസ്ഥാനസൗകര്യ വികസനം പ്രധാനമാണെങ്കിലും പണമില്ലാതെ വലയുന്ന കർഷകരുടെ കൈയിൽ പണമെത്താനുള്ള വഴിയാണ് ആദ്യം തുറക്കേണ്ടത്
പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടി രൂപയുടെ കോവിഡ് ഉത്തേജക പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ പെടുന്ന കാർഷിക പദ്ധതികൾ കർഷകർക്കു വലിയ പ്രതീക്ഷ നൽകുന്നതായിരുന്നില്ലെങ്കിലും ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ മൂന്നാം ഘട്ട പ്രഖ്യാപനങ്ങൾ ആശ്വാസകരമാണ്. ലക്ഷം കോടി രൂപയുടെ പദ്ധതികളാണു കാർഷിക മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലും ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, കർഷകർക്കോ മത്സ്യത്തൊഴിലാളികൾക്കോ ക്ഷീരകർഷകർക്കോ നേരിട്ടു പണം ലഭ്യമാകുന്ന പ്രഖ്യാപനങ്ങളൊന്നും ഇല്ല. എല്ലാം അടിസ്ഥാനസൗകര്യ വികസനത്തിനാണ്. കോവിഡ് പ്രതിസന്ധി മൂലം കൃഷിയിറക്കാനോ വിത്തു വാങ്ങാനോ ഒന്നും പണമില്ലാതെ ക്ലേശിക്കുന്ന കർഷകർക്ക് ഇവയിലൂടെ എന്തു പ്രയോജനം എന്ന ചോദ്യം ഉയരുന്നുണ്ട്.
കോവിഡ് പ്രതിസന്ധി നേരിടാൻ അമേരിക്ക നികുതിദായകർക്കെല്ലാം 1200 ഡോളർ(ഏകദേശം ഒരു ലക്ഷം രൂപ) ആണ് സഹായധനമായി നേരിട്ടു നൽകിയത്. കാനഡ, ന്യൂസിലൻഡ്, സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ തൊഴിൽനഷ്ടം ഒഴിവാക്കാൻ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അടുത്ത ഏതാനും മാസങ്ങളിൽ സഹായധനമോ ശന്പളമോ നൽകുന്നു. പണലഭ്യത ഉറപ്പുവരുത്തുന്ന ഇത്തരം നടപടികളാണു സന്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ വേണ്ടത്.
ഇന്നലെ പ്രഖ്യാപിച്ച പല പദ്ധതികളും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗം തന്നെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനാന്തര വ്യാപാരം എളുപ്പത്തിലാക്കാനും ഇ- ട്രേഡിംഗ് വിപുലപ്പെടുത്താനും പരിപാടിയുണ്ട്. അസാധാരണ സന്ദർഭങ്ങളിലൊഴികെ കർഷകർക്കും വ്യാപാരികൾക്കും കൂടുതൽ ഉത്പന്നങ്ങൾ സംഭരിച്ചു വയ്ക്കാൻ അനുമതി നൽകും. രണ്ടു ലക്ഷത്തോളം ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങളെ വിപുലീകരിക്കാൻ പദ്ധതി തയാറാക്കും. ഗുണമേന്മ ഉറപ്പാക്കിക്കൊണ്ടുള്ളതാവും ഇവ. ആഗോള നിലവാരമുള്ള പ്രാദേശിക ഉത്പന്നങ്ങൾ ലക്ഷ്യമാക്കിയാണ് ഇത്തരം ചെറുകിട ഭക്ഷ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
രാജ്യത്തെ കർഷകരെ അഭിവാദനം ചെയ്യുന്നതിലും പുകഴ്ത്തുന്നതിലും ആരും പിശുക്കു കാണിക്കാറില്ല. പക്ഷേ, കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ഉത്പന്നങ്ങൾക്കു ന്യായവിലയെങ്കിലും ലഭ്യമാക്കുന്നതിനും പ്രായോഗികമായ പദ്ധതികൾ ആരും കൊണ്ടുവരുന്നില്ല. ഭക്ഷ്യോത്പാദനം റിക്കാർഡിലെത്തിക്കുന്നതിനും ആഗോളതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കാർഷികമികവു പ്രകടിപ്പിക്കുന്നതിനും രാജ്യത്തെ കർഷകർക്കു സാധിച്ചിട്ടുണ്ടെന്ന് ഇന്നലെയും ധനമന്ത്രി അനുസ്മരിച്ചു.
പദ്ധതികളേറെ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാൻ ശ്രമമൊന്നും ഉണ്ടാകുന്നില്ല. ഇന്നലെ ധനമന്ത്രി കർഷകർക്കായി നടത്തിയ എട്ടു പ്രഖ്യാപനങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിനുള്ളവയാണ്. ആർക്കെങ്കിലും നേരിട്ടു പണം നൽകുന്ന പദ്ധതികളൊന്നുമില്ല. പഴയൊരു പതിനഞ്ചു ലക്ഷം രൂപയുടെ വാഗ്ദാനം ജനങ്ങൾ മറന്നിട്ടില്ലാത്തതുകൊണ്ടാകണം ഇത്തവണ വർണശബളമായ ദിവാസ്വപ്നങ്ങൾ നിരത്താൻ സർക്കാർ മുതിരാത്തത്.
കാർഷികവായ്പയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. ഈ കാലയളവിലെ പലിശയെങ്കിലും എഴുതിത്തള്ളാൻ തയാറാവണം. അത്തരം കാര്യങ്ങളെല്ലാം ബാങ്കുകളുടെ തലയിൽ കെട്ടിവച്ചു സർക്കാരിനു കൈകഴുകാനാവില്ല. ലോൺ മേള നടത്തിയതുകൊണ്ടു കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നു മാത്രമല്ല, വായ്പകൾ അവരെ കൂടുതൽ കുരുക്കുകളിലേക്കു തള്ളിവിടുകയും ചെയ്യും. കിസാൻ സമ്മാൻ പദ്ധതി പ്രകാരം മുന്പു പ്രഖ്യാപിച്ച, മൂന്നു ഗഡുവായി നൽകുന്ന ആറായിരം രൂപ മാത്രമാണു നിലവിലുള്ള ഏക ധനസഹായ പദ്ധതി.
ഇപ്പോൾ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന കാർഷിക ഉത്തേജക പദ്ധതികളിൽനിന്നു കേരളത്തിനു കാര്യമായ പ്രയോജനം കിട്ടുമെന്നു തോന്നുന്നില്ല. ഫിഷറീസ്, ക്ഷീരവികസന മേഖലകളിൽ പ്രഖ്യാപിച്ചിട്ടുള്ള തുക പരിമിതമായതിനാൽ അതിൽനിന്നു വലിയ വിഹിതം പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ റബർ ഉൾപ്പെടെയുള്ള നാണ്യവിളകൾ കടുത്ത പ്രതിസന്ധിയിലായിട്ടു വർഷങ്ങളായി. ചില മേഖലകൾ തകർന്നടിഞ്ഞു. ഭക്ഷ്യവിളകൾ പ്രോത്സാഹിപ്പിക്കാൻ ചില പദ്ധതികൾ ഇപ്പോൾ നടപ്പാക്കുന്നുണ്ട്. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. പക്ഷേ, ലോക്ക് ഡൗൺ അതും തളർത്തി. പ്രാദേശിക ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർക്കു വൻ നഷ്ടം നേരിട്ടു. പൈനാപ്പിൾ കൃഷി നടത്തിയവർ വലിയ കടക്കെണിയിലാണിപ്പോൾ.
സൂക്ഷ്മതലത്തിലുള്ള കൃഷിയും ഭക്ഷ്യസംസ്കരണവും കേരളത്തിൽ പ്രോത്സാഹിപ്പിക്കപ്പെടണം. വീട്ടകങ്ങളിലും തുണ്ടുഭൂമികളിലും പരമാവധി കൃഷി നടത്താൻ പ്രോത്സാഹനം നൽകണം. നമ്മുടെ ചുറ്റുപാടുകളിൽ ഉത്പാദിപ്പിക്കാവുന്ന കാർഷികവിളകളും പച്ചക്കറികളും പരമാവധി നട്ടുവളർത്തണം. ഓരോരുത്തരുടെയും കുടുംബത്തിനെങ്കിലും അത് ഉപകാരപ്രദമാകും. വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും ഇത്തരത്തിൽ കൃഷിചെയ്തു വീട്ടാവശ്യങ്ങൾ നിറവേറ്റാനാവുമല്ലോ. ഇപ്പോഴത്തെ ലോക്ക് ഡൗൺ അതിനു സാഹചര്യം ഒരുക്കിത്തന്നിട്ടുണ്ട്. 40 സെന്റ് പുരയിടത്തിൽ സ്വന്തം അധ്വാനംകൊണ്ടു ഭരണങ്ങാനം വടക്കേ തോണിക്കുഴിയിൽ മോളി പോൾ വിളയിച്ചെടുത്ത വിഭവങ്ങൾ ഇനി ഏറെക്കാലത്തേക്ക് ആ കുടുംബത്തിനു ഭക്ഷ്യ സ്വയംപര്യാപ്തത സാധ്യമാക്കുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. വീട്ടുമുറ്റത്തെ തോട്ടത്തിൽ നട്ടുവളർത്തിയ പാവയ്ക്കയും കോവയ്ക്കയും വഴുതനങ്ങയും വെണ്ടയ്ക്കയുമൊക്കെ കീറി ഉണക്കി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. കറിനാരങ്ങയും കാന്താരിയും മാങ്ങയും അന്പഴങ്ങയുമൊക്കെ ഇപ്രകാരം ഉണങ്ങി അച്ചാറിട്ടു മാസങ്ങളോളം ഉപയോഗിക്കാം. ചക്കച്ചുളയും ചക്കക്കുരുവും കപ്പ ഉണക്കിയതുമൊക്കെ ഏറെക്കാലത്തേക്കു സൂക്ഷിച്ചുവയ്ക്കാം.
കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുന്നതിന് പി.സി. ജോർജ് എംഎൽഎ ആരംഭിച്ച ഓൺലൈൻ പദ്ധതിയും വിവിധ വാട്സാപ് ഗ്രൂപ്പുകൾ നടത്തുന്ന കാർഷിക ബോധവത്കരണ, വിപണന പദ്ധതികളുമൊക്കെ കേരളത്തിന്റെ കാർഷിക സംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോകട്ടെ. സംസ്ഥാനങ്ങളുടെ അതിർത്തികൾ അടയ്ക്കപ്പെടുന്നതും മറ്റു സംസ്ഥാനങ്ങളിൽനിന്നു ഭക്ഷ്യവസ്തുക്കൾ എത്തിച്ചേരാത്തതും നമ്മുടെ അടുക്കളകളിലും തീൻമേശകളിലും ഉണ്ടാക്കിയ കയ്പ് നാം ഉടനേ മറക്കില്ല. ഈ അനുഭവങ്ങൾ പുതിയൊരു കാർഷിക സംസ്കാരത്തിനു വഴിയൊരുക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോവിഡ് പാക്കേജുകൾ ചെറിയ കാർഷിക സംരംഭങ്ങൾക്കും തുണയാകട്ടെ.
അഭിവാദനം പോരാ, കർഷകർക്കു പണം കൈയിൽ കിട്ടണം
12:03 AM May 16, 2020 | Deepika.com