ചൊവ്വാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ "ആത്മനിർഭർ ഭാരത് അഭിയാ'നുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ രാജ്യം നേരിടുന്ന സാന്പത്തിക മാന്ദ്യം മറികടക്കാൻ എത്രമാത്രം സഹായകമാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്
കോവിഡ് വ്യാപനം തുടരുന്പോഴും രാജ്യം മുന്നോട്ടു കുതിക്കും എന്ന വിശ്വാസം ജനങ്ങൾക്കു പകരാൻ ഭരണാധികാരികൾ കിണഞ്ഞു ശ്രമിക്കുകയാണ്. വൻശക്തി രാഷ്ട്രങ്ങളുടെപോലും സന്പദ്ഘടനയെ കൊറോണ വൈറസ് പിടിച്ചുകുലുക്കി. സാന്പത്തിക മുന്നേറ്റത്തിനു ശ്രമിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്കു കോവിഡിന്റെ ആക്രമണം അശനിപാതമായി. ഇന്ത്യയിൽ സാന്പത്തിക മാന്ദ്യം കോവിഡിനു മുന്പേ തുടങ്ങിയിരുന്നതാണ്. കോവിഡ് ആ മാന്ദ്യത്തെ അതിരൂക്ഷമാക്കി. അന്പതു ദിവസം പിന്നിട്ട ലോക്ക് ഡൗൺ ജനജീവിതം നിശ്ചലമാക്കിയതിന്റെ പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ലെന്നു ന്യായമായും ഊഹിക്കാം. ആ പ്രതിസന്ധി നേരിടാൻ രാജ്യം നടപടികൾ സ്വീകരിച്ചേ തീരൂ. രാജ്യത്തെ സാന്പത്തികമായി പുനരുജ്ജീവിപ്പിക്കാൻ മാർഗങ്ങൾ കണ്ടെത്തണം. അതിനുള്ള ശ്രമമാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ.
ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേന്ദ്ര സർക്കാരും കേരള സർക്കാരും ചില സാന്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കേരളം ഇരുപതിനായിരം കോടി രൂപയുടെ സാന്പത്തിക പാക്കേജാണു പ്രഖ്യാപിച്ചത്. കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ഇരുപതുലക്ഷം കോടി രൂപയുടെ വിശാലമായൊരു പാക്കേജാണ്. ചൊവ്വാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കേജിനെക്കുറിച്ചു പറഞ്ഞെങ്കിലും അതിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും ചേർന്ന് ഇന്നലെ വൈകുന്നേരമാണു പ്രഖ്യാപിച്ചത്.
ഭാവനാപൂർണമായ പദ്ധതികളാണു സർക്കാർ വിഭാവനം ചെയ്യുന്നത്. സ്വയം പര്യാപ്ത ഇന്ത്യയാണ് ഈ പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശി ബ്രാൻഡുകൾ പ്രോത്സാഹിപ്പിച്ചും സ്വദേശി വസ്തുക്കൾക്ക് ആഗോളവിപണി കണ്ടെത്തിയും "മേക്ക് ഇൻ ഇന്ത്യ' പദ്ധതി കൂടുതൽ കരുത്തുറ്റതാക്കും. രാജ്യത്തിന്റെ സാന്പത്തിക വളർച്ച ഉറപ്പാക്കുക എന്നതാണു പാക്കേജിന്റെ മറ്റൊരു ലക്ഷ്യം. പണലഭ്യത ഉറപ്പുവരുത്താൻ പതിനഞ്ചിന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിയുള്ള പാക്കേജാണു സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും അർഹരായ എല്ലാവരിലും എത്തിച്ചേർന്നില്ലെങ്കിൽ അതു നിഷ്ഫലമാകും. സർക്കാർ പ്രഖ്യാപിക്കുന്ന ഏതു സാന്പത്തിക ഉത്തേജക പദ്ധതിയും വൻകിടക്കാരുടെയും കോർപറേറ്റുകളുടെയും കീശ വീർപ്പിക്കാനേ ഉപകരിക്കൂ എന്നതാണു പതിവ്. അത് ആവർത്തിക്കുകയില്ല എന്ന പ്രതീക്ഷയിൽ പുതിയ പാക്കേജ് പരിശോധിക്കാം.
ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളുടെ നിർവചനത്തിൽ ചില മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇത്തരം സംരംഭങ്ങളുടെ മൂലധനനിക്ഷേപത്തിലും പ്രവർത്തനത്തിലും പ്രതിഫലിക്കും. തകർച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങൾക്കായി ഇരുപതിനായിരം കോടി രൂപയുടെ സഹായ പാക്കേജിനു പുറമേ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പയാണ് ഇന്നലെ പ്രഖ്യാപിച്ച പാക്കേജിലെ ഒരു പ്രധാന സാന്പത്തിക ഉത്തേജക നടപടി. നാലുവർഷ കാലാവധിയുള്ള ഈ വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബർ 31 വരെ ഈ വായ്പ എടുക്കാനാവും. 45 ലക്ഷം ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ഈ പദ്ധതി സഹായകമാകുമെന്നാണു കണക്കാക്കപ്പെടുന്നത്.
"മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്കു കൂടുതൽ ഉത്തേജനം നൽകുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാനായാൽ അതു രാജ്യത്തെ സാന്പത്തികരംഗത്തു മാത്രമല്ല, കോവിഡ് തകർത്ത തൊഴിൽ മേഖലയിലും കാര്യമായ ചലനം സൃഷ്ടിക്കും. ഇരുനൂറു കോടി രൂപ വരെയുള്ള സാധനങ്ങൾ വാങ്ങാൻ സർക്കാർ ഇനി ആഗോള ടെൻഡർ വിളിക്കില്ല. സ്വദേശി നിർമാതാക്കളെ സഹായിക്കാനാണിത്. കോവിഡിനു മുന്പുതന്നെ ദുർബലമായിരുന്ന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനമേകുന്ന ചില പ്രഖ്യാപനങ്ങളുമുണ്ട്. മാർച്ചിൽ കാലാവധി കഴിഞ്ഞ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു രജിസ്ട്രേഷനായി ആറു മാസ കാലാവധി കൂടി നൽകി. പദ്ധതി പൂർത്തീകരണത്തിനും സമയം നീട്ടി നൽകിയിട്ടുണ്ട്.
നികുതിദായകർക്ക് ആശ്വാസകരമായ ചില പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. അന്പതിനായിരം കോടി രൂപയുടെ പണലഭ്യത ഇതിലൂടെ സാധ്യമാകുമെന്നാണു സർക്കാർ കരുതുന്നത്. ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി നവംബർ 30 വരെ നീട്ടി.
ജീവനക്കാരിൽ 90 ശതമാനം പേരും പ്രതിമാസം 15,000 രൂപയിൽ കൂടാത്ത ശന്പളവരുമാനമുള്ളവരും നൂറിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം മൂന്നു മാസത്തേക്ക് അടയ്ക്കാനുള്ള തീരുമാനം നേരത്തേ കേന്ദ്ര സർക്കാർ എടുത്തിരുന്നു. ഇതു മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള തീരുമാനം പല സ്ഥാപനങ്ങൾക്കും വലിയ സഹായമാകും. നൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ പിഎഫ് വിഹിതത്തിൽ കുറവും വരുത്തി. നിലവിൽ തൊഴിലുടമയും തൊഴിലാളിയും ശന്പളത്തിന്റെ 12 ശതമാനം പിഎഫ് വിഹിതമായി അടയ്ക്കേണ്ടതു പത്തു ശതമാനമായി കുറയും. ഇതു തൊഴിലാളിയുടെ കൈവശം കൂടുതൽ പണം ഓരോ മാസവും ശേഷിക്കുന്നതിനിടയാക്കും. പക്ഷേ, ദീർഘകാല നിക്ഷേപമെന്ന നിലയിൽ, റിട്ടയർമെന്റ് വേളയിൽ ലഭിക്കുന്ന സന്പാദ്യത്തിൽ കുറവുണ്ടാകും. മെച്ചപ്പെട്ട പലിശ നിരക്കു കിട്ടുന്ന നിക്ഷേപം കൂടിയാണു പി.എഫ്. സാധാരണ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഇഎസ്ഐയെക്കുറിച്ചു ധനമന്ത്രി യാതൊന്നും പറഞ്ഞില്ല.
ലോക്ക് ഡൗൺ നാളുകളിൽ വിവിധ സാന്പത്തിക ഉത്തേജക പാക്കേജുകൾ ധനമന്ത്രാലയവും റിസർവ് ബാങ്കും പ്രഖ്യാപിച്ചിരുന്നു. അവ ഇപ്പോഴത്തെ ഇരുപതു ലക്ഷം കോടി പാക്കേജിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ ഇന്നലെയും വ്യക്തമായൊരു മറുപടി ധനമന്ത്രിയിൽനിന്നുണ്ടായില്ല. കുറച്ചുകൂടി കാത്തിരിക്കൂ, എല്ലാ പ്രഖ്യാപനങ്ങളും പൂർത്തിയാകട്ടെ എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിനു ധനമന്ത്രിയുടെ മറുപടി. ഇനിയും പാക്കേജുകളും പ്രഖ്യാപനങ്ങളുമുണ്ടാകും എന്നാണു സൂചനയെന്നു പ്രത്യാശിക്കാം. രാജ്യം ഏറെ ആവശ്യപ്പെടുന്ന കർഷക സഹായ പദ്ധതികളും അതിലുണ്ടാകണം.
കോവിഡും ലോക്ക് ഡൗണും വരുത്തിവച്ചിരിക്കുന്ന ദുരിതങ്ങളിൽ കഴിയുന്ന ജനത ഏറെ പ്രതീക്ഷയോടെയാണു സർക്കാരിന്റെ ഓരോ സാന്പത്തിക ഉത്തേജക പാക്കേജും കാത്തിരിക്കുന്നത്. അവ പ്രഖ്യാപനത്തിൽ ഒതുങ്ങിപ്പോകരുത്. തൊഴിലും വരുമാനവുമില്ലാത്ത കോവിഡ് കാലത്ത് ചെറിയൊരു കൈത്താങ്ങുപോലും ജനങ്ങൾക്കു വലിയ ആശ്വാസമായിരിക്കും. ധനമന്ത്രി ആവശ്യപ്പെട്ടതുപോലെ നമുക്കു കുറച്ചുകൂടി കാത്തിരിക്കാം.
മാന്ദ്യം മറികടക്കാൻ പാക്കേജ്; അത് എല്ലായിടത്തും എത്തണം
10:56 PM May 13, 2020 | Deepika.com