മദ്യശാലകൾ അടഞ്ഞുകിടന്ന ഒന്നരമാസം കേരളത്തിലെ കുടുംബങ്ങളിൽ പൊതുവേയും തെരുവുകളിൽ പൂർണമായും സമാധാനത്തിന്റെ അന്തരീക്ഷം നിലനിന്നു. ഇനി മദ്യശാലകൾ ഓരോന്നായി തുറക്കുകയാണ്. തിരിച്ചുവരുന്ന മദ്യം കോവിഡ് കാലത്തെ കൂടുതൽ ദുസ്സഹമാക്കുമെന്നു ഭയപ്പെടണം
കോവിഡ്കാല ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ മദ്യശാലകൾ ഒന്നര മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. എവിടെയും മദ്യം ലഭ്യമല്ലാത്ത അവസ്ഥ. എക്സൈസ് വകുപ്പ് കർശന പരിശോധന നടത്തിവന്നിരുന്നതിനാൽ വ്യാജവാറ്റ് എളുപ്പമായിരുന്നില്ല. മദ്യത്തിന് അടിമകളായിരുന്നവർക്കു മദ്യത്തിന്റെ അഭാവം മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്കയിൽ സർക്കാർ അവരോട് ഉദാരമനസ്കത കാട്ടി; ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വാങ്ങാമെന്ന് ഉത്തരവായി. കഞ്ഞി കുടിച്ചില്ലെങ്കിലും അവർ കള്ളു കുടിക്കാതെ വിഷമിക്കരുതല്ലോ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആരോഗ്യ വിദഗ്ധരും ശക്തമായി എതിർത്തിട്ടും സർക്കാരിനു കുലുക്കമില്ലായിരുന്നു. പക്ഷേ, സർക്കാർ ഉത്തരവിനു കോടതി പൂട്ടിട്ടു. കോടതി തീരുമാനം ശിരസാ വഹിച്ച് ഓർഡിനൻസിനൊന്നും പോകാതെ സർക്കാർ തലയൂരി.
ഏതായാലും കേരളത്തിൽ മദ്യരഹിത നാളുകൾ അവസാനിക്കുകയാണ്. കള്ളുഷാപ്പുകൾ ഇന്നു തുറക്കും. വിദേശമദ്യശാലകളും തുറക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്. മദ്യത്തിന്റെ നികുതി കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഒന്നര മാസം മദ്യവില്പന ഇല്ലാതിരുന്നതിന്റെ നഷ്ടം സർക്കാർ അങ്ങനെ പരിഹരിക്കും. മദ്യപന്മാരുടെ പോക്കറ്റ് പഴയതിനേക്കാൾ വളരെ വേഗത്തിൽ ചോരും. കള്ളുഷാപ്പിലോ ബാറിലോ പോയിരുന്നു മദ്യപിക്കാൻ തത്കാലം സാധിക്കില്ല. പാഴ്സൽ സംവിധാനം ഏർപ്പെടുത്താനാണു നീക്കം. തിരക്ക് ഒഴിവാക്കാൻ വർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് നടപ്പാക്കും.
ഒരു ദിവസം ശരാശരി ഏഴു ലക്ഷം പേർ ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാലകൾ വഴി മദ്യം വാങ്ങിയിരുന്നെന്നാണു കണക്കാക്കുന്നത്. ഓണം തുടങ്ങിയ വിശേഷാവസരങ്ങളിൽ അതു പത്തു ലക്ഷം വരെയാകും. ഇത്രയും ഉപഭോക്താക്കൾക്കു പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ എങ്ങനെയാണു മദ്യം ലഭ്യമാക്കുക എന്നതു വലിയ വെല്ലുവിളിതന്നെ. ഡൽഹിയിലും തമിഴ്നാട്ടിലും ഈയിടെ മദ്യവില്പന പുനരാരംഭിച്ചപ്പോൾ വില്പനശാലകൾക്കു മുന്പിൽ അനിയന്ത്രിതമായ തിരക്കായിരുന്നു. മദ്യശാലകൾ തുറന്നതിൽ തമിഴ്നാട്ടിൽ പലേടത്തും സ്ത്രീകളും കുട്ടികളും ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു. മദ്യം കിട്ടാതായതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ അനുഭവിച്ചത് അവരാണല്ലോ. സർക്കാരിനു മദ്യനികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവരിൽ ഏറെയും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അതിനാൽ മദ്യത്തിന്റെ അഭാവം അനേകം ദരിദ്രകുടുംബങ്ങളിലെയും സാധാരണ കുടുംബങ്ങളിലെയും സാന്പത്തിക പ്രശ്നങ്ങൾ ലഘൂകരിച്ചു. കേരളത്തിലെ സ്ഥിതിയും ഭിന്നമല്ല. ഇവിടെ ബിവറേജസ് കോർപറേഷന്റെ വില്പനശാലകൾക്കു മുന്നിലെ ക്യൂവിൽ നിൽക്കുന്നവരിലേറെയും തൊഴിലാളികളും സാധാരണക്കാരുമാണ്. അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ആ വില്പനശാലകളിലോ ബാറുകളിലോ തീർന്നിരുന്നു. ഇനി മദ്യശാലകൾ തുറക്കുന്നതോടെ അവരുടെ പോക്കറ്റുകൾ കൂടുതൽ ചോരും.
ലോക്ക് ഡൗണിന്റെ ഫലമായി മദ്യശാലകളെല്ലാം അടച്ചപ്പോൾ മദ്യപരിൽ വലിയ ആരോഗ്യപ്രശ്നങ്ങളും മാനസികാഘാതവുമൊക്കെയുണ്ടാവുമെന്നായിരുന്നു പ്രവചനം. ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടായതായി അറിവില്ല. ചെറിയൊരു ന്യൂനപക്ഷത്തിന് മദ്യം ലഭ്യമാകാത്തതിന്റെ വൈഷമ്യങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ, മദ്യം ഉണ്ടാക്കിയിരുന്ന പ്രശ്നങ്ങളേക്കാൾ എത്രയോ തുച്ഛമാണു മദ്യമില്ലായ്മ ഉണ്ടാക്കിയ പ്രശ്നങ്ങൾ.
കഴിഞ്ഞ ഒന്നര മാസക്കാലത്തെ മദ്യമില്ലാത്ത അവസ്ഥ നമ്മുടെ സമൂഹത്തിൽ ഗുണപരമായ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മദ്യപാനശീലം വേണ്ടെന്നു വയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണിതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സുബോധത്തോടെ കുടുംബത്തോടൊപ്പം കഴിയാനും കുടുംബാംഗങ്ങളോടു സ്നേഹം കാട്ടാനും അവരുടെ സ്നേഹം തിരിച്ചറിയാനും അവസരം ലഭിച്ച പല മുക്കുടിയന്മാരും മദ്യത്തിൽനിന്നു മോചിതരാകാൻ സാധിച്ചത് അനുഗ്രഹമായെന്ന് ഏറ്റുപറയുന്നുണ്ട്. സ്ഥിരം മദ്യപനായിരുന്ന അച്ഛൻ ലോക്ക് ഡൗൺ കാലത്തു വീട്ടിലിരുന്നപ്പോൾ വിദ്യാർഥിനിയായ മകളുടെ കീറിപ്പറിഞ്ഞ പുസ്തകങ്ങൾ കണ്ട് അതെപ്പറ്റി ചോദിച്ചപ്പോൾ അതു മുന്പു മദ്യപിച്ചെത്തിയ അച്ഛൻ കീറി വലിച്ചെറിഞ്ഞതാണെന്നു മകൾ പറയുന്നതും, ഭാര്യയോടും മകളോടുമൊപ്പമിരുന്ന് അത്താഴം കഴിക്കുന്ന അയാൾ മീൻ കറിക്കു നല്ല രുചിയുണ്ടെന്നു പറയുന്പോൾ ഇതേ കറി തന്നെയാണു താൻ എല്ലാ ദിവസവും വയ്ക്കുന്നതെന്നും അന്നൊക്കെ ലഹരിമൂലം അതിന്റെ സ്വാദ് തിരിച്ചറിയാതെ പോയതാണെന്നും ഭാര്യ പരിഭവമില്ലാതെ പറയുന്നതുമായൊരു മനോഹര ഹ്രസ്വചിത്രം നവമാധ്യമങ്ങളിൽ വന്നിരുന്നു. ഇതുപോലുള്ള സന്തോഷകരമായ അനുഭവങ്ങൾ ധാരാളം കുടുംബങ്ങളിൽ ഉണ്ടായിട്ടുണ്ടാവും. ലോക്ക് ഡൗണിന്റെ ഏറ്റവും നല്ല പ്രയോജനം ഒരുപക്ഷേ ഇതൊക്കെത്തന്നെയാവും. മദ്യം അകന്നുനിന്ന ആ നാളുകൾ ഓർമയായിത്തീരുകയാണോ? മദ്യലഭ്യതയിലേക്കുള്ള തിരിച്ചുപോക്ക് സർക്കാരിനു വരുമാനമുണ്ടാക്കുമെന്നല്ലാതെ എന്തു ഗുണമാണുണ്ടാക്കുക?
മദ്യഷാപ്പുകൾ അടഞ്ഞുകിടന്നതിന്റെ ഗുണകരമായ ഫലങ്ങൾ ഉൾക്കൊണ്ട് മദ്യനയത്തിൽ സമഗ്രമായ മാറ്റം വരുത്താൻ തയാറാവണമെന്നു കേരളത്തിലെ ലഹരിവിരുദ്ധ, മത, സാംസ്കാരിക മേഖലകളിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ കേരള സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. സമൂഹത്തിലെ ആദരണീയരായ ഇവരുടെ ആഹ്വാനം സർക്കാരും സമൂഹവും വിലമതിക്കണം.
കേരള പോലീസിന്റെ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കാലയളവിൽ സംസ്ഥാനത്തു കുറ്റകൃത്യങ്ങളിൽ 75 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും അപകടങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.
കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങൾക്കു മദ്യരഹിതനാളുകൾ സമാധാനത്തിന്റെയും സാന്പത്തികമായ ആശ്വാസത്തിന്റെയും നാളുകളായിരുന്നു. ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക്) ഇന്ത്യയുടെ കണക്കനുസരിച്ച്, മദ്യശാലകൾ അടഞ്ഞുകിടന്ന ആദ്യത്തെ 40 ദിവസങ്ങൾക്കുള്ളിൽ 2,486 കോടി രൂപയുടെ ലാഭമാണു കേരളത്തിലെ കുടുംബങ്ങൾക്കുണ്ടായത്. സാന്പത്തികലാഭത്തിലുപരിയാണു മദ്യരാഹിത്യം നൽകിയ സമാധാനവും സ്വസ്ഥതയും. ലോകാരോഗ്യ സംഘടനയും മദ്യലഭ്യതയ്ക്കു കടിഞ്ഞാണിടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. മദ്യമൊഴുക്കിന്റെ പഴയ നാളുകളിലേക്കു കേരളം മടങ്ങുന്പോൾ കുടുംബങ്ങൾക്കു നഷ്ടമാകുന്നതു സ്വസ്ഥതയും സമാധാനവുമാണ്. സുസ്ഥിര വികസനത്തിലേക്കുള്ള വഴിയിൽ ഈ നഷ്ടം മറ്റു പല നഷ്ടങ്ങൾക്കും കാരണമാകുകയും ചെയ്യും.
മദ്യമൊഴുക്കുന്പോൾ മറക്കരുത് കുടുംബസമാധാന ദിനങ്ങൾ
11:40 PM May 12, 2020 | Deepika.com