കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുംനിന്നു കേരളത്തിലേക്കു മടങ്ങേണ്ടിവരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനു തടസമൊന്നും ഉണ്ടാവില്ലെന്നു സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം
കോവിഡ് സൃഷ്ടിത പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ തുടർവിദ്യാഭ്യാസം. നാലു ലക്ഷത്തിലേറെ പ്രവാസികളും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടു ലക്ഷത്തിലേറെ പേരുമാണു കേരളത്തിലേക്കു വരാൻ നോർക്കയിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളത്. മടങ്ങിവരുന്ന പ്രവാസികളിൽ അന്പതിനായിരത്തിൽപ്പരം പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്നവരിലും കുറെയേറെപ്പേർ ഈ വിഭാഗത്തിൽപ്പെടും. ഇവരിൽ മിക്കവരും ചെറിയ വരുമാനം മാത്രം ഉണ്ടായിരുന്നവരായിരിക്കും. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലുമുള്ളവരിൽ പലർക്കും പുതിയ സാഹചര്യത്തിൽ കുടുംബത്തെ നാട്ടിലാക്കുകയും കുട്ടികളെ നാട്ടിലെ സ്കൂളുകളിൽ ചേർക്കുകയും ചെയ്യേണ്ടിവന്നേക്കാം. ഇന്ത്യൻ പൗരത്വമുള്ള പതിനായിരത്തോളം പുതിയ കുട്ടികൾക്കു കേരളത്തിൽ തുടർവിദ്യാഭ്യാസ സൗകര്യം ഒരുക്കേണ്ടിവരുമെന്നാണു കരുതുന്നത്. ഇവരിൽ ഒട്ടുമിക്കവരും മലയാളം ഒരു പാഠ്യവിഷയമായി എടുത്തിട്ടുള്ളവരാകില്ല. ഹിന്ദി മീഡിയത്തിൽനിന്നുള്ളവരും ഉണ്ടാകും.
ഗൾഫ് രാജ്യങ്ങളിലെ കോവിഡിനെത്തുടർന്നുള്ള തൊഴിൽ സാഹചര്യവും പെട്രോളിയം വിലയിടിവും അവിടെ കുടുംബസമേതമുള്ള താമസം പല മലയാളികൾക്കും അസാധ്യമാക്കും. ഇതുമൂലം നാട്ടിലേക്കു മടങ്ങുന്ന മലയാളികുടുംബങ്ങളിലെ കുട്ടികളുടെ തുടർവിദ്യാഭ്യാസം സുഗമമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഗൾഫിലെ വിവിധ സ്കൂളുകളിൽ പഠിച്ചുപോന്ന കുട്ടികൾ നാട്ടിലെത്തിയാൽ മികച്ച നിലയിൽ തുടർവിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാനത്തിനുണ്ട്. പത്താം ക്ലാസ് വരെ മാതൃഭാഷയായ മലയാളം പഠിക്കണമെന്ന സംസ്ഥാന നയത്തിൽ പുതിയ സാഹചര്യത്തിൽ മാറ്റം ആവശ്യമാണ്. മുന്പ് മലയാളത്തിനു പകരം സ്പെഷൽ ഇംഗ്ലിഷോ മറ്റു ഭാഷകളോ എടുക്കാമായിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ ചില അവ്യക്തതകളുണ്ട്. അതു പരിഹരിക്കണം. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ഒന്നാം ക്ലാസ് മുതൽ പഠിച്ചുവന്ന കുട്ടികൾക്ക് എട്ടിലോ ഒൻപതിലോ ഇവിടെ വന്നു ചേർന്നു മലയാളം പഠിച്ചു പരീക്ഷയെഴുതുക ബാലികേറാമലയായിരിക്കും. അതു മനസിലാക്കി സംസ്ഥാന സർക്കാർ വ്യക്തമായ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണം.
പുറത്തുനിന്നു വരുന്ന കുട്ടികളെ എയ്ഡഡ് സ്കൂളുകളിലും അൺ എയ്ഡഡ് സ്കൂളുകളിലുമുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പ്രവേശിപ്പിക്കാൻ കഴിയും. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനു തടസമുണ്ടാകില്ലെങ്കിലും എയ്ഡഡ് സ്കൂളുകളിൽ പുതിയ ഡിവിഷൻ ഉണ്ടാക്കുന്നതിനും അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുമൊക്കെ തടസങ്ങളുണ്ടാവാം. എയ്ഡഡ് മേഖലയിൽ ഇപ്പോൾത്തന്നെ നിരവധി അധ്യാപകർ ശന്പളമില്ലാതെ ജോലിചെയ്യേണ്ടിവരുന്നുണ്ടല്ലോ.
എട്ടാം ക്ലാസ് വരെയുള്ള ഓൾ പ്രമോഷൻ സ്കൂൾ വിദ്യാഭ്യാസരംഗത്തു വലിയ ഗുണമേന്മാച്യുതിയാണുണ്ടാക്കിയിരിക്കുന്നത്. പഠിച്ചില്ലെങ്കിലും അടുത്ത ക്ലാസിലേക്കു കയറ്റം കിട്ടും എന്ന അവസ്ഥ കുട്ടികളിൽ കുറെപ്പേരിലെങ്കിലും അധ്വാനിച്ചു പഠിക്കാൻ താത്പര്യം ഇല്ലാതാക്കും. പൊതുവിദ്യാഭ്യാസരംഗത്തു കൈവരിച്ച നേട്ടത്തെപ്പറ്റി കേരളം ഊറ്റംകൊള്ളുന്നുണ്ടെങ്കിലും അത് ഓൾ പാസ്കൊണ്ടു കൈവരിച്ചതല്ല. സ്വകാര്യ വിദ്യാഭ്യാസ മേഖല, സ്കൂൾ വിദ്യാഭ്യാസരംഗത്തു പതിറ്റാണ്ടുകളായി നടത്തിയ കഠിനാധ്വാനമാണു നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തിന് ഇത്രയും മികവ് ഉണ്ടാക്കിക്കൊടുത്തത്. അതു നഷ്ടപ്പെടുത്താതെ, മെച്ചപ്പെടുത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്.
വിദേശങ്ങളിൽനിന്നു വരുന്ന കുട്ടികൾക്കു കേരളത്തിൽ വിദ്യാഭ്യാസാവസരം ഒരുക്കുന്നതിനൊപ്പം ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ അവർക്കു പ്രത്യേക പരിശീലനവും ശ്രദ്ധയും കൊടുക്കേണ്ടിവന്നേക്കാം. സ്കൂൾ അധികൃതരും അധ്യാപകരും അതറിഞ്ഞിരിക്കണം.
കോവിഡ് കാലത്തു വിദേശങ്ങളിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവർ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി അനുസരിച്ചു ക്വാറന്റൈനും പരിശോധനകളും കഴിഞ്ഞാവും സമൂഹത്തിൽ ഇടപഴകുന്നത്. അവർക്കു യാതൊരു വിധത്തിലുള്ള ഒറ്റപ്പെടുത്തലും ഇവിടെ അനുഭവിക്കേണ്ടിവരരുത്. അക്കാര്യത്തിൽ നല്ല പൗരബോധവും സഹജീവിസ്നേഹവും പ്രകടിപ്പിക്കാൻ കേരളത്തിനു കഴിയണം. ആരെയും മാറ്റിനിർത്തുന്ന സാഹചര്യമുണ്ടാകരുത്. കോവിഡ് നമുക്കു നൽകിയ വലിയ പാഠങ്ങൾ മനസിലാക്കി പെരുമാറാൻ കഴിയണം. ഇപ്പോൾ നാം പാലിക്കുന്ന സാമൂഹ്യ അകലം മാനുഷിക അകലത്തിനു വഴിമാറരുത്.
മനുഷ്യസ്നേഹത്തിന്റെ ഉദാഹരണങ്ങളും സമൂഹജീവിതത്തിന്റെ പ്രാധാന്യവും കോവിഡ് നമുക്കു കാണിച്ചുതരുന്നുണ്ട്. സ്വജീവൻ പോലും പണയംവച്ചാണു ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഈ ദിവസങ്ങളിൽ നമുക്കുവേണ്ടി അധ്വാനിക്കുന്നത്. അവരിൽ ചിലരെപ്പോലും സമൂഹത്തിൽനിന്നു മാറ്റിനിർത്താൻ ശ്രമങ്ങളുണ്ടായി. കേരളം ഇത്തരം അപരിഷ്കൃത നടപടിക്കു വേദിയാവരുത്.
വിദ്യാഭ്യാസ മേഖലയിലാകെ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എസ്എസ്എൽസി ഉൾപ്പെടെ പല പരീക്ഷകളും പാതിവഴിയിൽ നിർത്തേണ്ടിവന്നു. സ്കൂൾ, കോളജ് തലങ്ങളിൽ പരീക്ഷാ നടത്തിപ്പിനു ചില ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടത്തുന്പോൾ വിദൂരസ്ഥലങ്ങളിൽനിന്നു വന്ന് ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ച കുട്ടികളുടെ കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. കോവിഡ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ ഇവരിൽ പലരും സ്വഗൃഹങ്ങളിലേക്കു മടങ്ങി. പൊതുഗതാഗതവും അന്തർജില്ലാ യാത്രയുമൊക്കെ തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ കുട്ടികൾക്ക് വീടിനു സമീപത്തുള്ള സ്കൂളിൽ പരീക്ഷയെഴുതാൻ സൗകര്യം ചെയ്തുകൊടുക്കാനാവും. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. ഓൺലൈൻ വഴിയായിത്തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും.
പഠനവും പരീക്ഷകളുമൊക്കെ പുതിയ രീതികളിലേക്കു മാറുന്ന സാഹചര്യത്തിൽ, അടിയന്തരമായി നടക്കേണ്ട പരീക്ഷകളുടെ കാര്യത്തിൽ ചില പ്രായോഗിക ക്രമീകരണങ്ങൾ ആവശ്യമാണ്.
ചെറിയ വരുമാനത്തിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുംബസമേതം ജീവിച്ചുപോന്നവർ ജനിച്ച നാട്ടിലേക്കു മടങ്ങുന്പോൾ അവരുടെയും കുട്ടികളുടെയും കാര്യത്തിൽ സംസ്ഥാന സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വങ്ങളുണ്ട്. ഈ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ അടിയന്തര ഇടപെടൽ സർക്കാർ നടത്തണം. വ്യക്തവും കൃത്യവുമായ ഉത്തരവുകൾ ഇക്കാര്യത്തിൽ നൽകാൻ വിദ്യാഭ്യാസവകുപ്പു തയാറാകണം.
മടങ്ങിയെത്തുന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കണം
12:03 AM May 11, 2020 | Deepika.com