ലോക്ക് ഡൗൺ കാലത്തും കേരളത്തിൽ വാഹനാപകടങ്ങൾക്കു കാര്യമായ കുറവില്ല. നിയന്ത്രണങ്ങൾ നിലനിൽക്കുന്പോഴും അല്പം അയയുന്പോഴും ഇങ്ങനെയെങ്കിൽ റോഡുകളിൽ പഴയ തിരക്കാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടണം
ലോകമാകെ ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ തടുത്തുനിർത്താൻ കേരളം കാണിച്ച ജാഗ്രത വാഹനാപകടങ്ങൾ കുറയ്ക്കുന്ന കാര്യത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. കോവിഡിനു മുന്പത്തെ കണക്കുകൾ പ്രകാരം വാഹനാപകടങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയുംകാൾ മുന്നിലാണ്.
അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, കാൽനടയാത്രക്കാരുടെ അശ്രദ്ധ, റോഡുകളുടെ തകരാറുകൾ തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ടാവും. യാത്രക്കാരും വാഹനമോടിക്കുന്നവരും മനസുവച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാവുമെന്നതാണു വസ്തുത.
നാല്പതു ദിവസത്തിലേറെയായി കേരളം ലോക്ക് ഡൗണിലാണ്. പൊതുഗതാഗതം ഇല്ല. സ്വകാര്യവാഹനങ്ങളുടെ സഞ്ചാരം നിയന്ത്രണവിധേയമാണ്. അടുത്ത ദിവസങ്ങളിലാണു വാഹനങ്ങളുടെ സഞ്ചാരനിയന്ത്രണത്തിൽ ചില അയവുകൾ നൽകിയത്.
ലോക്ക് ഡൗണിനു മുന്പുള്ള കാലത്തെ അപേക്ഷിച്ച് നിരത്തുകളിൽ തിരക്കു വളരെ കുറവായിരുന്നു. എന്നിട്ടും ഈ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങൾ നമ്മെ ആശങ്കാകുലരാക്കുന്നു. അശ്രദ്ധയാണു പല അപകടങ്ങളും വരുത്തിവച്ചത്.
നിരത്തുകൾ പ്രായേണ വിജനമായിരിക്കേ വാഹനം കഴിയുന്നത്ര വേഗത്തിൽ ഓടിക്കാനാണു പലർക്കും താത്പര്യമെന്നു തോന്നുന്നു. റോഡിൽ വാഹനങ്ങൾ കുറവാണെങ്കിൽ എത്ര വേഗത്തിലും അലക്ഷ്യമായും വാഹനമോടിക്കാമെന്നും നിരത്തിലൂടെ അശ്രദ്ധമായി നടക്കാമെന്നും നാം വിചാരിക്കുന്നുവോ? എങ്കിൽ നാം അപകടം വിളിച്ചുവരുത്തുകയാണ്.
കഴിഞ്ഞ ദിവസം പത്തനംതിട്ട അട്ടച്ചാക്കലിൽ ടിപ്പറിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവു മരിച്ചു. ക്രഷർ യൂണിറ്റിൽ നിന്നു സാധനങ്ങളുമായി വന്ന ടിപ്പറാണു ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. വാഹനങ്ങളുടെ അമിതവേഗവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടകാരണങ്ങളായി പറയുന്നു.
ലോക്ക് ഡൗണിൽ ഇളവു വരുത്തിയതോടെ കെട്ടിട നിർമാണപ്രവർത്തനങ്ങൾ അവിടവിടെ പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ ടിപ്പറുകൾ രംഗത്തെത്തിത്തുടങ്ങി. മരണപ്പാച്ചിലിനു പേരുകേട്ടവയാണല്ലോ ടിപ്പറുകൾ. രാവിലെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്പു പണിയിടങ്ങളിൽ സാധനങ്ങൾ എത്തിക്കാനുള്ള വ്യഗ്രതയാണ് അമിതവേഗത്തിനിടയാക്കുന്നത്.
അതിരാവിലെ പോലീസ് പരിശോധനയിൽനിന്നു രക്ഷപ്പെടാമെന്ന ചിന്തയുമുണ്ട്. പല ടിപ്പറുകളും ആവശ്യമായ പാസ് ഇല്ലാതെയാണ് ഓടുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാതെ ക്രഷർ ഉത്പന്നങ്ങളും മറ്റും കടത്തിയതിന് പത്തനംതിട്ട, കോന്നി മേഖലകളിൽനിന്ന് ഒന്പതു വാഹനങ്ങൾ കഴിഞ്ഞദിവസം പിടിച്ചെടുത്തു.
കോവിഡിന്റെ മറവിൽ നടത്തുന്ന നിയമലംഘനങ്ങൾ കർശനമായി തടയേണ്ടതുണ്ട്. സാധാരണ വാഹന യാത്രക്കാർക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗൺ കാലത്തു ടിപ്പറുകൾക്ക് യഥേഷ്ടം പരക്കംപായാൻ അവസരം നൽകുന്നതു നിരുത്തരവാദിത്വമാണ്.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ മേക്കടന്പ് പള്ളിത്താഴെ കഴിഞ്ഞ ഞായറാഴ്ച രാത്രി കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറി യുവനടൻ ഉൾപ്പെടെ മൂന്നു യുവാക്കളാണു മരിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും അതിഥിത്തൊഴിലാളികൾക്കു പരിക്കേറ്റു. ദേശീയപാതയിൽ ആലുവ മുട്ടം തൈക്കാവ് മെട്രോ പില്ലർ 186 നു സമീപം നിയന്ത്രണം വിട്ട കാർ വഴിയിൽ നിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറി മൂന്നു പേർ മരിച്ചു.
കഴിഞ്ഞ ദിവസം പാലിയേക്കര ടോൾപ്ലാസയിലെ ബൂം ബാരിയർ ഇടിച്ചു തെറിപ്പിച്ചു കടന്ന പിക്കപ്പ് വാനിൽ അനധികൃത സ്പിരിറ്റ് ഉണ്ടെന്ന സംശയത്തിൽ എക്സൈസ് സംഘം അതിനെ പിന്തുടരുകയായിരുന്നു. പോലീസും എക്സൈസും പിക്കപ്പ് വാനിനെ പിന്തുടർന്നെങ്കിലും ഊടുവഴികളിലൂടെ ഓടി പിക്കപ്പ് രക്ഷപ്പെട്ടു. അതിലുണ്ടായിരുന്നവരെ പിന്നീടു പിടികൂടിയെങ്കിലും ഈ വാഹനത്തിൽ സ്പിരിറ്റല്ല തവിടാണ് ഉണ്ടായിരുന്നതെന്നാണ് എക്സൈസ് ഇന്നലെ പറഞ്ഞത്.
ചിറ്റൂർ കൊഴിഞ്ഞാന്പാറയിൽ ചെക്ക് പോസ്റ്റിൽ കൈ കാണിച്ചിട്ടും നിർത്താതെപോയ ടിപ്പറിനെ പിന്തുടർന്ന അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ അതേ ലോറിയിടിച്ചു മരിച്ചതു രണ്ടു മാസം മുന്പാണ്. ലോറിക്കു ബ്രേക്കില്ലെന്നാണു ഡ്രൈവറുടെ മൊഴി.
വേഗപരിധി ലംഘിച്ച നാലരലക്ഷത്തിലേറെ വാഹനങ്ങളാണു കഴിഞ്ഞവർഷം ട്രാഫിക് പോലീസിന്റെ കാമറയിൽ പതിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഒന്നരലക്ഷം കേസുകളിൽനിന്നായി ആറു കോടിയിലേറെ രൂപ പിഴയായി ഈടാക്കി. ഒരു ദിവസംതന്നെ ഒന്നിലേറെ തവണ ട്രാഫിക് നിയമം ലംഘിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ അന്പതിനായിരത്തോളം പേരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. നമ്മുടെ ഡ്രൈവിംഗ് സംസ്കാരത്തിന്റെ സ്വഭാവം ഇതിൽനിന്ന് ഏറക്കുറെ വ്യക്തമാകും.
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിപ്രകാരം ഗതാഗത കുറ്റങ്ങൾക്ക് ഉയർന്ന പിഴയടക്കമുള്ള കഠിനശിക്ഷകൾ കഴിഞ്ഞ സെപ്റ്റംബർ മുതൽ കേരളത്തിലും നടപ്പാക്കി. എന്നിട്ടും അപകടങ്ങൾക്കു കുറവില്ല. കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറെ വർഷങ്ങളായി വർധിച്ചുവരുകയാണ്. 2015-19 കാലയളവിൽ കേരളത്തിൽ 1.87 ലക്ഷം വാഹനാപകടങ്ങളിൽ 20,292 പേരാണു മരിച്ചത്.
അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല അപകടത്തിൽപ്പെട്ടത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ അശ്രദ്ധമൂലം ഉണ്ടായ അപകടങ്ങളിൽ 447 പേർ മരിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ, പുതിയ വാഹനനിയമഭേദഗതിപ്രകാരം ആറു മാസത്തിൽ കുറയാതെ ഒരു വർഷം വരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
ലൈസൻസ് റദ്ദാക്കുന്നവിധത്തിൽ ഗുരുതരമായ ഗതാഗത കുറ്റങ്ങൾ ചെയ്യുന്നവർക്കു ലൈസൻസ് തിരികെ ലഭിക്കാൻ റിഫ്രെഷ്മെന്റ് കോഴ്സും സാമൂഹിക സേവനവും നിർബന്ധിതമാക്കാനും കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നു. ലൈസൻസ് ലഭിക്കുന്നതിനു പ്രായമാകും മുന്പു വാഹനമോടിച്ച് അപകടത്തിൽപ്പെടുന്ന സംഭവങ്ങളും നമ്മുടെ നാട്ടിൽ വിരളമല്ല.
കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പിൻവലിക്കുന്പോൾ വാഹനഗതാഗതം വർധിക്കും. ടിപ്പറുകളുൾപ്പെടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞ് കേരളത്തിലെ നിരത്തുകൾ വീണ്ടും കൊലക്കളങ്ങളാക്കി മാറ്റാതിരിക്കാൻ ഇപ്പോൾത്തന്നെ ശ്രമം തുടങ്ങണം.
റോഡിൽ തിരക്കു കുറഞ്ഞപ്പോൾ വാഹനങ്ങൾ പരക്കംപാച്ചിലിൽ
12:00 PM May 07, 2020 | Deepika.com