മണ്ണിൽ പണിയെടുക്കാനുള്ള മടിയും നീലക്കോളർ ജോലിയോടുള്ള അവമതിപ്പും മലയാളി മാറ്റിയെടുക്കണം. അതു പുതിയൊരു തൊഴിൽ സംസ്കാരത്തിനു നാന്ദിയാകും
കോവിഡ് കാലം കേരളത്തിനും വലിയ പരീക്ഷണഘട്ടമാണ്. ഒന്നര മാസം പിന്നിടുന്ന ലോക്ക് ഡൗൺ നമ്മുടെ തൊഴിൽരംഗത്ത് വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തമാകേണ്ടതിനെക്കുറിച്ചു കോവിഡ് കാലം നമ്മെ നന്നായി ബോധ്യപ്പെടുത്തി. തൊഴിൽ മേഖലയിലും ഇത്തരമൊരു സ്വയംപര്യാപ്തതയെക്കുറിച്ചു നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്ദങ്ങൾക്കുള്ളിൽ കേരളത്തിലെ തൊഴിൽരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. അധ്വാനശേഷിയുള്ള വലിയൊരു ഭാഗം ആളുകൾ കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്കു പോയപ്പോൾ ഇവിടെ ജോലിചെയ്യാൻ ആളില്ലാത്ത അവസ്ഥയായി. ഇതെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികൾ ഇവിടേക്കു വന്നുതുടങ്ങി. അതിപ്പോൾ ഏകദേശം 35 ലക്ഷത്തിലെത്തി നിൽക്കുന്നു. കേരളത്തിലെ ജനസംഖ്യയുടെ പത്തിലൊന്നു വരും അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം. നിർമാണമേഖലയിലായിരുന്നു ഇവരിൽ കൂടുതലും ആദ്യകാലങ്ങളിൽ തന്പടിച്ചിരുന്നത്.
ഫ്ലാറ്റുകളുടെ നിർമാണം പൊടിപൊടിച്ചിരുന്ന കാലമായിരുന്നു അത്. പിന്നീട് ഇതര തൊഴിൽ മേഖലകളിലേക്കും അവർ കടന്നുചെന്നു. അതിഥി തൊഴിലാളികളെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമില്ലാത്ത ഒരു തൊഴിൽ മേഖലയും ഇന്നിപ്പോൾ കേരളത്തിലില്ല. അതേസമയം, കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം 36.25 ലക്ഷമാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കെന്ന് തൊഴിൽമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
ആഗോളതലത്തിലുണ്ടാകുന്ന ഏത് ആഘാതവും ഈ കൊച്ചു നാടിനെയും നേരിട്ടു സ്വാധീനിക്കും. കാരണം, ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും മലയാളിസാന്നിധ്യമുണ്ട്. കോവിഡ് ബാധിച്ചു കേരളത്തിൽ ഇതുവരെ മൂന്നു പേർ മാത്രമാണു മരിച്ചതെങ്കിൽ ഈ വൈറസ് ബാധമൂലം മരിച്ച വിദേശമലയാളികളുടെ എണ്ണം അതിന്റെ പലമടങ്ങുവരും. അമേരിക്കയിലും ബ്രിട്ടനിലും ഗൾഫിലുമൊക്കെയുള്ളവരുണ്ട് അക്കൂട്ടത്തിൽ. മെച്ചപ്പെട്ടൊരു ഭാവി കരുപ്പിടിപ്പിക്കാനാണ് മലയാളികൾ പഴയകാലം മുതൽ ഈ പ്രവാസജീവിതം തെരഞ്ഞെടുത്തത്. പായ്വഞ്ചിയിൽ തുടങ്ങിയ ആ പ്രയാണം ഇപ്പോൾ വിമാനത്തിൽ തുടരുന്നു. ഈ പ്രവാസജീവിതം ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ചു. ഇന്നിപ്പോൾ സ്വന്തം വിമാനത്തിൽ യാത്രചെയ്യുന്ന മലയാളികളുമുണ്ട്.
കോവിഡ് ആഗോളതലത്തിൽ ഉണ്ടാക്കിയ പ്രതിസന്ധി കേരളത്തിലെ തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മലയാളികൾ ഏറ്റവും കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നു നിരവധിപ്പേർ നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുകയാണ്. ഇരുന്നൂറിലേറെ രാജ്യങ്ങളിൽനിന്നായി നാലു ലക്ഷത്തോളം പേരാണ് നോർക്കയിൽ ഇതിനായി പേരു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. അന്പതിനായിരത്തിലധികം പേർ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്നവരാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതോടൊപ്പം നാം നേരിടാൻ പോകുന്നൊരു പ്രധാന പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
അന്യസംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകൾ കേരളത്തിൽനിന്നു പുറപ്പെട്ടു തുടങ്ങി. കാര്യങ്ങൾ സാധാരണ നിലയിലെത്തുന്പോൾ ഇവരിൽ കുറെപ്പേർ മടങ്ങിയെത്തിയേക്കും. എങ്കിലും ഈ സാഹചര്യം പുതിയൊരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ മലയാളികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വെള്ളക്കോളർ ജോലിയോടുള്ള മലയാളിയുടെ താത്പര്യം പ്രസിദ്ധമാണ്. എന്നാൽ, ഗൾഫിലോ മറ്റു വിദേശരാജ്യങ്ങളിലോ പോയി ഏതു ജോലിയും ചെയ്യാൻ നമുക്കു യാതൊരു ബുദ്ധിമുട്ടുമില്ല. അവിടെ കൂടുതൽ വേതനം കിട്ടുമെന്നതൊരു ആകർഷണമാണ്. പക്ഷേ, അതിഥി തൊഴിലാളികൾ ഇവിടെയെത്തുന്നതിനുമുന്പ് അവിദഗ്ധ തൊഴിലുകൾക്കും മലയാളികൾതന്നെയാണ് ഉണ്ടായിരുന്നതെന്നോർക്കണം. നിർമാണരംഗത്തു മെയ്ക്കാട് പണിക്ക് ഇന്നിപ്പോൾ മലയാളിയെ മരുന്നിനുപോലും കിട്ടാനില്ല. എല്ലാം അതിഥി തൊഴിലാളികളാണു ചെയ്യുന്നത്. ജോലി പഠിച്ചെടുത്ത് അവരിൽ പലരും മേസ്തിരിപ്പണിയും തുടങ്ങിയിരിക്കുന്നു. വിദഗ്ധ, അവിദഗ്ധ തൊഴിലുകൾക്കെല്ലാം ഇപ്പോൾ കേരളത്തിൽ സാമാന്യം മെച്ചപ്പെട്ട വേതനമുണ്ട്. ദിവസക്കൂലിക്കാർക്ക് എണ്ണൂറു രൂപയ്ക്കു മുകളിൽ ലഭിക്കുന്നു. സ്ഥിരം തൊഴിൽ ലഭിക്കുന്നയൊരാൾക്ക് ഗൾഫിൽ ജോലി ചെയ്തു കിട്ടുന്നതിനു സമാനമായ വരുമാനം ഇവിടെനിന്നുതന്നെ ഉണ്ടാക്കാം. പക്ഷേ, പലരും അതിനു തയാറാവുന്നില്ല.
അധ്വാനമാവശ്യമുള്ള ജോലിയിൽനിന്നു വിട്ടുനിൽക്കാനും മണ്ണിൽ പണിയുന്നതിനോടു വിരക്തി പ്രകടിപ്പിക്കാനും മലയാളി എന്നാണു ശീലമാക്കിയത്? കാർഷികരംഗത്ത് കേരളത്തിനുണ്ടായിരുന്ന പ്രാമുഖ്യം നഷ്ടമായിരിക്കുന്നു. സ്കൂളുകളിൽ പച്ചക്കറിത്തോട്ടമുണ്ടാക്കി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുള്ള ശ്രമമൊക്കെ നാമമാത്രമായി നടക്കുന്നുണ്ട്. ചില സ്കൂളുകളോടു ചേർന്നുള്ള പൊതുസ്ഥലങ്ങളിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതിനും പച്ചക്കറിക്കൃഷി നടത്തുന്നതിനും കുട്ടികളും അധ്യാപകരുമൊക്കെ നേതൃത്വം നൽകുന്നുണ്ട്. ഇത്തരം ചില ടാസ്കുകൾ കുട്ടികൾക്കു നൽകി അവരെ കൃഷിയോടും അധ്വാനത്തോടുമൊക്കെ ആഭിമുഖ്യമുള്ളവരായി വളർത്തിയെടുക്കണം. വളരുന്ന തലമുറയുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അതു സഹായകമാകും.
ചില കോളജുകളിലും വിദ്യാർഥികൾ ഇത്തരം നല്ല ചില കാർഷിക മാതൃകകൾ സമൂഹത്തിനു നൽകുന്നുണ്ട്. ചില വിദേശരാജ്യങ്ങളിൽ വിദ്യാർഥികൾക്ക് കൈത്തൊഴിൽ പരിശീലനം നൽകുന്നുണ്ട്. നമ്മുടെ സ്കൂളുകളിൽ പണ്ട് ക്രാഫ്റ്റ് ക്ലാസുകളിൽ കയർ പിരിക്കുന്നതും ചവിട്ടികൾ നിർമിക്കുന്നതുമൊക്കെ കുട്ടികളെ പഠിപ്പിച്ചിരുന്നു. കംപ്യൂട്ടറിന്റെ കാലത്ത് സ്മാർട്ട് ക്ലാസുകൾക്കൊപ്പം മണ്ണിനെയും ശാരീരികാധ്വാനത്തെയുംകുറിച്ചുകൂടി പുതിയ തലമുറയ്ക്ക് അറിവു പകർന്നുകൊടുക്കണം. അത് അവരിൽ വലിയ മാറ്റമാണുണ്ടാക്കുക. കോവിഡ് കാലത്ത് വീടുകളിൽ മാതാപിതാക്കളും മക്കളും ഇത്തരം ചില ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ മാതൃകാപരമായ ചില ഉദാഹരണങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഗൾഫിൽനിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങിവരുന്നവരും നാട്ടിൽ ലഭ്യമായ ജോലിയോടു താത്പര്യം കാട്ടാത്തവരും പുതിയൊരു തൊഴിൽ സംസ്കാരത്തിനു സജ്ജരാകണം. അധ്വാനം അഭിമാനമായി കാണണം. കോവിഡ് നൽകുന്ന തിരുത്തൽ പാഠമായി അതു മാറട്ടെ.
വളരണം, സ്വയംപര്യാപ്തതയുടെ പുതിയൊരു തൊഴിൽ സംസ്കാരം
11:42 PM May 03, 2020 | Deepika.com