ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷയും ക്ഷേമവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തിന് അത്യാവശ്യമാണ്. അവരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാരിനും സമൂഹത്തിനും കടമയുണ്ട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നത് ആരോഗ്യ പ്രവർത്തകരാണ്. ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർ മുതൽ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും വരെ സുരക്ഷിതമല്ലാത്ത ജോലികളിലാണ് ഏർപ്പെടുന്നത്. പോലീസ്,ആരോഗ്യം, റവന്യു തുടങ്ങി പല സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും കോവിഡിനെതിരേയുള്ള യജ്ഞത്തിൽ സജീവ പങ്കാളികളാണ്. രോഗബാധിതരും രോഗസാധ്യതയുള്ളവരുമായ നിരവധിയാളുകളുമായി അവർക്ക് നേരിട്ട് ഇടപെടേണ്ടിവന്നേക്കാം. അവരുടെ ആരോഗ്യസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരും സമൂഹവും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ആരോഗ്യ പ്രവർത്തകർക്കു നേരേ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അതിക്രമങ്ങൾ നടന്നതിനെത്തുടർന്നു കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കു കർശന ശിക്ഷ നൽകാൻവേണ്ടിയുള്ളതാണ്. തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം മറവു ചെയ്യുന്നതിനുപോലും ഏറെ ക്ലേശിക്കേണ്ടിവന്നു. അജ്ഞതയും അന്ധവിശ്വാസങ്ങളുമൊക്കെയാണു പല അക്രമങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പിന്നിലുള്ളത്. കേരളത്തിൽ ഇത്തരം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നത് നമ്മുടെ സാംസ്കാരിക നിലവാരത്തിന്റെ പ്രതിഫലനമായിരിക്കാം.
നീതി ആയോഗ് തയാറാക്കിയ പട്ടികയിൽ ഇന്ത്യയിൽ ആരോഗ്യരംഗത്തു കേരളമാണ് ഒന്നാം സ്ഥാനത്ത്. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുക്കുന്പോൾ കേരളത്തിന്റെ സ്കോർ 74.01 ആണ്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശിന്റെ സ്കോർ 65.13. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അഭിമാനാർഹമായ സ്ഥാനം നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചത് ആരോഗ്യമേഖലയുടെ കെട്ടുറപ്പിൽനിന്നാണ്. നിപ്പ വൈറസ് പടർന്ന കാലത്തും കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സേവനമഹത്ത്വം നാം കണ്ടു. രോഗീപരിചരണത്തിന്റെ ഫലമായി രോഗം ബാധിച്ചു മരണംഏറ്റുവാങ്ങിയ നഴ്സ് ലിനി ഇന്നും ജനമനസുകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ടാവും. കേരളീയരായ പല ആരോഗ്യ പ്രവർത്തകരെയുംകുറിച്ചുള്ള അഭിമാനകരമായ വാർത്തകൾ ഈ കോവിഡ് കാലത്തും നാം കേൾക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾക്കു രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന് ഏതാനും ദിവസംമുന്പു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. മാസ്ക്, ഗ്ലൗസ് എന്നിവ ഉൾപ്പെടുന്ന പിപിഇ കിറ്റുകളുടെ ക്ഷാമം, ശന്പളം വെട്ടിക്കുറയ്ക്കൽ, വാടകവീടുകളിൽനിന്ന് ഒഴിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ആരോഗ്യ പ്രവർത്തകർ വിവിധ ഹർജികളിലൂടെ സുപ്രീംകോടതി മുന്പാകെ ബോധിപ്പിച്ചിരുന്നു.
കേരളത്തിൽ പൊതുവേ ആരോഗ്യ പ്രവർത്തകർക്കു കൂടുതൽ അംഗീകാരവും ആദരവും ലഭിക്കുന്നുണ്ട്. എന്നാൽ അവരുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ വളരെ ഗൗരവത്തോടെയെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ പ്രവർത്തകർവഴി കൂടുതൽ പേർക്കു രോഗം പടരാനുള്ള സാഹചര്യം പൂർണമായി ഒഴിവാക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിരവധി മലയാളി നഴ്സുമാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പലരും ഇപ്പോൾ നിരീക്ഷണത്തിലാണ്. അവരെ പാർപ്പിച്ചിരിക്കുന്ന വാർഡുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു റിപ്പോർട്ടുണ്ട്. രോഗസാധ്യതയേറിയ രംഗങ്ങളിൽ അവരെ നിയോഗിച്ചവർ ഇപ്പോൾ അവരെ ഇങ്ങനെ അവഗണിക്കുന്നതു തികച്ചും പ്രതിഷേധാർഹമാണ്. കിഴക്കൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച 33 ആരോഗ്യ പ്രവർത്തകർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മലയാളി നഴ്സുമാരാണ്. പടിഞ്ഞാറൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ കോവിഡ് രോഗിയെ ചികിത്സിച്ചവരും പരിചരിച്ചവരും അവരുമായി സന്പർക്കം പുലർത്തിയവരുമായി നിരവധിപേരുണ്ട്. ഇതിൽ ഏഴു ഡോക്ടർമാരും രണ്ടു സഹായികളും പത്തു ശുചീകരണത്തൊഴിലാളികളും നഴ്സുമാരും ഉൾപ്പെടുന്നു. ഡൽഹിയിലെ ഹിന്ദുറാവു ആശുപത്രി, ജഗ്ജീവൻ റാം ആശുപത്രി എന്നിവ അവിടത്തെ ആരോഗ്യ പ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചു. ജനങ്ങൾക്കു ചികിത്സയും ശൂശ്രൂഷയും നൽകേണ്ട ആരോഗ്യ പ്രവർത്തകർ സുരക്ഷിതരായിരുന്നാൽ മാത്രമേ ഈ പകർച്ചവ്യാധിയോടുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാവൂ.
ആരോഗ്യ പ്രവർത്തകരുടെ വ്യക്തിഗത സുരക്ഷയ്ക്കായുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്(പിപിഇ) കിറ്റുകളുടെ അഭാവം ഇന്ത്യയിൽ പലേടത്തും അനുഭവപ്പെടുന്നുണ്ട്. ലോകമെന്പാടും കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ പിപിഇ കിറ്റുകൾക്ക് ഡിമാൻഡ് വളരെയധികമായി. ആവശ്യമനുസരിച്ച് അവ ലഭ്യമാക്കാൻ ഇപ്പോഴും കഴിയുന്നില്ല. ആവശ്യമുള്ളത്ര പിപിഇ കിറ്റുകൾ ലഭ്യമാക്കുകയെന്ന ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നു പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള മലയാളികളെ മുൻഗണനാക്രമത്തിൽ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം ഊർജിതമായി നടന്നുവരുന്നുണ്ട്. നോർക്കയിൽ ഇപ്പോൾത്തന്നെ രണ്ടര ലക്ഷത്തിലേറെപ്പേർ ഇതിനായി പേരു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇവരെയൊക്കെ സുരക്ഷിതരായി ക്വാറന്റൈനിൽ പാർപ്പിക്കാനും ആവശ്യമുള്ളവർക്കു ചികിത്സാ സൗകര്യം ലഭ്യമാക്കാനും കഴിയണം. അതിനായി നമ്മുടെ ആരോഗ്യ പ്രവർത്തകരെ സജ്ജരാക്കി നിർത്തേണ്ടതുണ്ട്. വലിയ ത്യാഗങ്ങൾ സഹിച്ചാണു നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ഒക്കെ ഇപ്പോൾ ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ജനങ്ങളിൽ ഭൂരിഭാഗവും വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്പോൾ ഇവർ അഹോരാത്രം ആതുരസേവന പ്രവർത്തനങ്ങളിൽ മുഴുകുന്നു. അവരുടെ സേവനങ്ങളെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷേ, അഭിനന്ദനത്തേക്കാൾ ആവശ്യം സ്വന്തം ആരോഗ്യം സംരക്ഷിക്കാനും സുരക്ഷിത സാഹചര്യത്തിൽ ജോലി ചെയ്യാനും ഏർപ്പാടുകൾ അവർക്കു ചെയ്തുകൊടുക്കുക എന്നതാണ്.
അവരുടെ സുരക്ഷ നമ്മുടെ ആരോഗ്യം
01:11 AM Apr 29, 2020 | Deepika.com