പച്ചയിൽനിന്ന് ഓറഞ്ചിലേക്കും അവിടെനിന്നു ചുവപ്പിലേക്കും ദൂരം ഏറെയില്ലെന്ന ബോധ്യത്തോടെ വേണം നാം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കാണാൻ. അതിർത്തികളിൽ കുറച്ചുകാലം കൂടിയെങ്കിലും അതീവ ജാഗ്രത ആവശ്യമാണ്. പാലിന്റെയും പച്ചക്കറികളുടെയും കാര്യത്തിലെങ്കിലും നാം സ്വയംപര്യാപ്തരാവേണ്ടിയുമിരിക്കുന്നു
കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിന് അതീവജാഗ്രത തുടരേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തിന്റെ അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തതയെക്കുറിച്ചും നാം അടിയന്തരപ്രാധാന്യത്തോടെ ചിന്തിക്കേണ്ടതുണ്ട്. അന്തർസംസ്ഥാന യാത്രാവാഹനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല. അതേസമയം, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ചരക്കുവാഹനങ്ങൾ നിരവധിയായി കടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽനിന്നു പാലക്കാടുവഴി വന്ന ലോറിയിൽനിന്നു കോട്ടയം ചന്തയിൽ ലോഡിറക്കിയ ചുമട്ടു തൊഴിലാളിക്കു രോഗബാധ സ്ഥിരീകരിച്ചു. നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചന്ത മൊത്തം അടച്ചിട്ടു.
കോവിഡ് ബാധിതർ ഇല്ലാതിരുന്ന ജില്ലയിൽ മറ്റു ചില കേസുകളും കണ്ടെത്തി. ഗ്രീൻ സോണിലായിരുന്ന കോട്ടയം ഇതോടെ ഓറഞ്ച് സോണിലേക്കു മാറി. ഗ്രീൻ സോണിലായിരുന്ന ഇടുക്കിയിലും ഇതേപോലെ പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തിപ്പോൾ നാലു ജില്ലകൾ റെഡ് സോണിലും പത്തെണ്ണം ഓറഞ്ച് സോണിലുമാണ്. ഏതായാലും ഇനി മേയ് മൂന്നുവരെ ഗ്രീൻ സോണില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലാ അതിർത്തികളിലും സംസ്ഥാനാതിർത്തികളിലും പ്രത്യേക ജാഗ്രത ആവശ്യമാണ്. ഇക്കാര്യം ഈ പംക്തിയിൽ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുപത്തൊന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇടുക്കിയിൽ നാലു പേർക്കു വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേരും അന്യസംസ്ഥാനങ്ങളിൽനിന്നെത്തിയവരാണ്. തമിഴ്നാട്ടിൽനിന്നുള്ളവർ ഊടുവഴികളിലൂടെ സംസ്ഥാനത്തേക്കു നുഴഞ്ഞു കയറുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇതെത്തുടർന്ന് അതിർത്തിപ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം ശക്തിപ്പെടുത്തി. കോട്ടയത്തു രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ഭർത്താവിനോടൊപ്പം ഡൽഹിയിൽനിന്നു കാർ മാർഗമാണു കേരളത്തിലെത്തിയത്. പല സംസ്ഥാനങ്ങളിലൂടെ പരിശോധന കൂടാതെ കടന്നുപോന്ന ഇവർ കേരളത്തിലെത്തിയപ്പോഴാണു പിടികൂടപ്പെട്ടതും കന്പംമെട്ടിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കപ്പെട്ടതും. സ്ത്രീക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ലോക്ക് ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ചതിനും അനുമതിയില്ലാതെ അതിർത്തി കടന്നതിനും തമിഴ്നാട്ടിൽനിന്നെത്തിയ ഡോക്ടർ ദന്പതികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ അതിർത്തി കടക്കാൻ സഹായിച്ചതിന് എക്സൈസ് സിഐക്കെതിരേയും കേസെടുത്തു.
രോഗബാധിതരുടെ എണ്ണത്തിലെ കുറവ് കേരളത്തെ സുരക്ഷിതമായൊരു തീരത്തേക്കു നയിക്കുന്ന വേളയിലാണു നാം വീണ്ടും ആശങ്കയുടെ അവസ്ഥയിലേക്കു മാറിയത്. രോഗവ്യാപനം നിയന്ത്രണവിധേയമായെന്നു കരുതിയിരുന്ന നാം അത്തരമൊരു ആശ്വാസനിശ്വാസത്തിന് കൂടുതൽ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല, കർശനമായ അച്ചടക്കം പാലിച്ചില്ലെങ്കിൽ വൈറസിന്റെ കൂടുതൽ രൂക്ഷമായ രണ്ടാം വരവിനെ പ്രതീക്ഷിക്കുകയും വേണം.
കൊറോണ വൈറസ് ആദ്യം ആക്രമിച്ച ചൈനയും സിംഗപ്പൂരുമൊക്കെ രണ്ടാം വരവിന്റെ ഭീതിയിലാണ്. ചൈനയിൽ വീണ്ടും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അവിടെനിന്നു വിവരങ്ങൾ ലഭിക്കുന്നതിനു കടുത്ത നിയന്ത്രണമുള്ളതിനാൽ കൃത്യമായ വിവരങ്ങൾക്കായി നാം കാത്തിരിക്കേണ്ടിവരും. ജനുവരി അവസാനത്തോടെ കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്നു സിംഗപ്പൂർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോവിഡിനെ വരുതിയിലാക്കിയതിന്റെ പേരിൽ ലോകം പ്രകീർത്തിച്ച സിംഗപ്പൂരിൽ ഇതാ കോവിഡ് രണ്ടാമതും കടന്നുചെന്നിരിക്കുന്നു- ആദ്യ ഘട്ടത്തിലേതിനേക്കാൾ ശക്തമായി. മേയ് മൂന്നുവരെ ദീർഘിക്കുന്ന ലോക്ക് ഡൗണിലാണിപ്പോൾ സിംഗപ്പൂർ.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ അഭിമാനിക്കുന്ന കേരളത്തിന് ചൈനയുടെയും സിംഗപ്പൂരിന്റെയും അനുഭവങ്ങൾ പാഠമാകണം. ലോക്ക് ഡൗണിനോട് ആദ്യം മുഖം തിരിച്ച യൂറോപ്പിലും അമേരിക്കയിലും സംഭവിച്ചവയും നാം മനസിൽ വയ്ക്കണം. കോവിഡിനെതിരേ ജാഗ്രത പുലർത്തുന്നതുപോലെ തന്നെ പ്രധാനമാണ് ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമം ഊർജിതപ്പെടുത്തുകയെന്നതും. അനുദിന ജീവിതത്തിനാവശ്യമുള്ളവയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കണമെന്നു ഗ്രാമമുഖ്യന്മാരുമായി സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക വിപണിയും ശക്തിപ്പെടുത്തണം.
ആഗോളവത്കരണത്തിന്റെ ആഴങ്ങളിലേക്കു ചാടിയ ലോകം പൊടുന്നനേ സ്വയംപര്യാപ്തതയെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ- വിശിഷ്യ, പച്ചക്കറികളുടെ- ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുറെ നാളുകളായി നാം പറയുന്നുണ്ട്. പക്ഷേ ആ ദിശയിൽ കാര്യമായ നീക്കമൊന്നുമില്ല. നെൽവയലുകൾ പച്ചപ്പരവതാനി വിരിച്ചിരുന്ന, കേരം തിങ്ങിയിരുന്ന, കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വിഷപ്പച്ചക്കറി കഴിച്ച് ആരോഗ്യം നശിച്ചിട്ടും നാം ഒരു കറിവേപ്പുതൈപോലും നട്ടുവളർത്താൻ മടികാട്ടി. സ്വന്തമായി സ്ഥലമില്ലാത്തവർക്കു ടെറസിലോ വരാന്തയിലോ ചെടിച്ചട്ടിയിൽ കറിവേപ്പു നട്ടുവളർത്താവുന്നതേയുള്ളൂ. പക്ഷേ, ഇന്നും അയൽസംസ്ഥാനത്തുനിന്നു വരുന്ന വിഷമടിച്ച കറിവേപ്പിലയാണിവിടെ മിക്ക അടുക്കളകളിലും ഉപയോഗിക്കുന്നത്.
കുട്ടനാട്ടിലും പാലക്കാട്ടും തൃശൂരുമൊക്കെ വിളയുന്ന നെല്ലു കുത്തിയെടുത്ത അരി കേരളത്തിലുള്ളവർക്കു കഴിക്കാൻ കിട്ടിയിരുന്നില്ല. അതു കയറ്റുമതി ചെയ്ത്, കർണാടകത്തിൽനിന്നും ആന്ധ്രയിൽനിന്നുമൊക്കെ അരി കൊണ്ടുവന്നാണു നാം അരിയാഹാരം കഴിക്കുന്നവരെന്ന് അഭിമാനിക്കുന്നത്. കോവിഡ് വന്നതോടെ കുട്ടനാട്ടിലെ അരി കയറ്റിക്കൊണ്ടുപോകാൻ ലോറി കിട്ടാതായതിനാൽ കുറെ നെല്ല് ഇവിടെത്തന്നെ കുത്തി അരിയാക്കി വിപണിയിലെത്തിക്കുന്നുണ്ട്. അത്രയും നന്ന്. ആവശ്യത്തിനു പാൽ ഇല്ലാതെ വരുന്പോൾ തമിഴ്നാട്ടിലേക്കു കൈ നീട്ടുന്ന നാം ഇവിടെ ആവശ്യത്തിൽ കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്പോൾ അതു പാൽപ്പൊടിയാക്കാനൊരു ഫാക്ടറി ഉണ്ടാക്കിയില്ല. കോവിഡ് അതിർത്തി കടന്നുവരാതെ സൂക്ഷിക്കുകയെന്നതും ഭക്ഷ്യവസ്തുക്കളിലെങ്കിലും സ്വയംപര്യാപ്തത കൈവരിക്കുകയെന്നതും അടിയന്തരാവശ്യങ്ങൾതന്നെ.
അതിർത്തിയിൽ ജാഗ്രത കൂട്ടാം; നാട് സ്വയംപര്യാപ്തമാക്കാം
12:11 AM Apr 25, 2020 | Deepika.com