കോവിഡ് വ്യാപനത്തെത്തുടർന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മലയാളികളിൽ നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്നവരെയെല്ലാം തിരികെക്കൊണ്ടുവരാനും അവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും കേരളത്തിനു കഴിയണം. അതൊരു ശ്രമകരമായ ദൗത്യമാണെങ്കിലും നാം അത് ഏറ്റെടുത്തേ തീരൂ
കോവിഡ് വ്യാപനമുയുർത്തുന്ന ആശങ്കയുടെ സാഹചര്യത്തിൽ കേരളത്തിനു പുറത്തും വിദേശങ്ങളിലുമുള്ള മലയാളികളെ കേരളത്തിലെത്തിക്കണമെന്നും അവരുടെ ആരോഗ്യരക്ഷയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിവിധ സംഘടനകളും മാധ്യമങ്ങളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പ്രവാസി മലയാളികളുടെ കാര്യത്തിൽ അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, കേരള സമൂഹത്തിനു പൊതുവേ വലിയ ആശങ്കയുണ്ട്.
കോവിഡ് വളരെവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽനിന്ന് അവരിൽ പലരും കേരളത്തിലേക്കു മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാൽ വ്യോമഗതാഗതം തടസപ്പെട്ടിരിക്കുന്നതുൾപ്പെടെ അവരുടെ മടങ്ങിവരവിനു പ്രായോഗികമായ പല തടസങ്ങളുമുണ്ട്. അതേസമയം, ജനങ്ങളുടെ ആവശ്യം പരിഗണിച്ച്, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരെ മടക്കിക്കൊണ്ടുവരാൻ സജ്ജീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്തുവരുകയാണ്. ഇതിനായി അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഏഴംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവു നേരിടാൻ സംസ്ഥാനം വിപുലമായ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞു. പ്രവാസികൾ എപ്പോൾ എത്തിയാലും സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്നു കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. മടങ്ങിയെത്തുന്നവരുടെ മുൻഗണനാ ക്രമം തയാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ നാട്ടിലേക്കു മടങ്ങാനിടയുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.
ഇതിനു സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ തീർച്ചയായും പ്രശംസാർഹംതന്നെ. പക്ഷേ, ഈ ദൗത്യം വലിയൊരു വെല്ലുവിളിയാണ്. സംസ്ഥാനത്തു ചില പ്രദേശങ്ങളിൽ കോവിഡ് പടർന്നതു ചിലരുടെ ഉത്തരവാദിത്വമില്ലായ്മയോ അശ്രദ്ധയോ മൂലമാണ്. സാമൂഹ്യ അകലം പാലിക്കേണ്ടത് ഈ രോഗത്തിന്റെ വ്യാപനം തടയാൻ അത്യന്താപേക്ഷിതമാണ്. അതു പാലിക്കാൻ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതാണു യൂറോപ്പിനും അമേരിക്കയ്ക്കുമൊക്കെ വിനയായത്. കേരളം ഇക്കാര്യത്തിൽ കാട്ടിയ ജാഗ്രത രാജ്യത്തു വ്യാപനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന ഖ്യാതി നമുക്കു തന്നു.
പ്രവാസികളെയും മറുനാടൻ മലയാളികളെയും കേരളത്തിലേക്കു കൊണ്ടുവരുന്പോൾ അവരുടെയും ഇവിടെയുള്ളവരുടെയും സുരക്ഷ തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കേരളം ഏറെക്കുറെ സുരക്ഷിതമാണെന്ന ചിന്തയാണല്ലോ പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിലിപ്പോഴും നൂറോളം ഹോട്ട് സ്പോട്ടുകളുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം സജീവമാണ്. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റം നടക്കുന്നു.
കേരളത്തിലെ സുരക്ഷിത സാഹചര്യത്തിലേക്കു മടങ്ങിവരാനാഗ്രഹിക്കുന്ന മലയാളികളെല്ലാവരെയും ഇവിടേക്കു സ്വാഗതം ചെയ്യാനും അവർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും നമുക്കാവണം. അതു സർക്കാരിനെക്കൊണ്ടുമാത്രം സാധിക്കില്ല. സംസ്ഥാനത്തെ മത, സാമുദായിക സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കുമൊക്കെ ഇക്കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിയും. ആരാധനാലയങ്ങളും സ്ഥാപനങ്ങളുമൊക്കെ പ്രവാസികൾക്കായി വിട്ടുകൊടുക്കാമെന്നു വിവിധ മതസംഘടനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള കത്തോലിക്കാ മെത്രാൻ സമിതി ഇക്കാര്യം സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.
ഐസൊലേഷനിലോ ചികിത്സയിലോ കഴിയുന്നവർക്കു സൗകര്യങ്ങളൊരുക്കുക എന്നതു ചെറിയ കാര്യമല്ല. നിരീക്ഷണ സംവിധാനങ്ങളും മരുന്നുകളും ഭക്ഷണവും ലഭ്യമാക്കണം. അവ ഈ കേന്ദ്രങ്ങളിൽ ക്രമമായി എത്തിക്കാൻ സന്നദ്ധപ്രവർത്തകർ വേണം. ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരുപക്ഷേ മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു തീവ്രയജ്ഞമായിരിക്കും ഇത്. ഇത്തരത്തിൽ സാധ്യമായ എല്ലാ മേഖലകളിലും നിന്നു സഹായങ്ങൾ സ്വീകരിച്ചുവേണം പ്രവാസികളുടെ മടങ്ങിവരവിന് ഒരുക്കം നടത്താൻ.
ഓരോരുത്തരും എവിടെയായിരിക്കുന്നുവോ അവിടെ തുടരുക എന്നതായിരുന്നു കോവിഡിന്റെ ആദ്യഘട്ടം മുതൽ നൽകിയിരുന്ന നിർദേശം. ലോക്ക് ഡൗൺ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രിയും അക്കാര്യം ആവർത്തിച്ചു. അതുകൊണ്ടുതന്നെ വിദേശത്തുള്ളവരെ തിരികെയെത്തിക്കുന്നതിനു കേന്ദ്രം വിമുഖത കാട്ടി. എന്നാൽ പ്രവാസികളെ തിരികെയെത്തിക്കണമെന്ന കാര്യത്തിൽ കേരളം നിരന്തരം സമ്മർദം ചെലുത്തിപ്പോന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമെത്തി. പ്രവാസികളെ അടിയന്തരമായി തിരികെക്കൊണ്ടുവരാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റ നിലപാടിൽ തത്കാലം ഇടപെടാനാവില്ലെന്നാണു സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വികസനത്തിനു പ്രവാസികൾ നൽകിയിട്ടുള്ള സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. കേരളത്തിന്റെ സന്പദ്വ്യവസ്ഥതന്നെ പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണത്തെ ആശ്രയിച്ചുള്ളതാണ്. കേരള മൈഗ്രേഷൻ സർവേ പ്രകാരം 21 ലക്ഷം പ്രവാസി മലയാളികളാണുള്ളത്. ഇതിൽ 86 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 13 ലക്ഷം പ്രവാസികൾ കേരളത്തിലേക്കു മടങ്ങിയിട്ടുണ്ട്. ഈ ഒഴുക്ക് ഇനി വർധിക്കും. അതു കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്പോൾ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രശ്നം കോവിഡിൽനിന്നു ജനങ്ങളെ രക്ഷിക്കുക എന്നതാണ്.
പ്രവാസികൾക്കു മടങ്ങാൻ സൗകര്യം ഏർപ്പെടുത്തിയാൽ ഇവിടെ എത്തുന്നവരുടെ മുഴുവൻ കാര്യങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. എന്നാൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തർദേശീയ തലത്തിൽ തീരുമാനമുണ്ടാകണം. പ്രവാസികളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ആരും ഇത് അവസരമാക്കരുത്. നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും സഹജീവികളുടെ സുരക്ഷയ്ക്കായി തേടാവുന്ന വഴികളെല്ലാം നാം തേടണം.
പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമാകണം
01:10 AM Apr 23, 2020 | Deepika.com