കോവിഡ് പ്രതിസന്ധി ഉയർന്നതിനെത്തുടർന്നു പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി ദീർഘിപ്പിക്കാനും കാർഷികവായ്പ, ചെറുകിട വ്യാപാര - വ്യവസായ വായ്പകൾ, വിദ്യാഭ്യാസ വായ്പ എന്നിവയുടെ പലിശയിൽ ഇളവു പ്രഖ്യാപിക്കാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തയാറാവണം
കോവിഡ് വ്യാപനവും അതെത്തുടർന്നുണ്ടായ ലോക്ക് ഡൗണും സമൂഹത്തിന്റെ എല്ലാ മേഖലകളിലും കനത്ത ആഘാതമാണുളവാക്കിയിരിക്കുന്നത്. ഇടത്തരക്കാർ മുതൽ വൻകിടക്കാർ വരെ വലിയ സാന്പത്തിക പ്രതിസന്ധിയിലായിക്കഴിഞ്ഞു. കൃഷിക്കോ കച്ചവടത്തിനോ വിദ്യാഭ്യാസത്തിനോ ഒക്കെയായി ബാങ്ക് വായ്പയെടുത്ത നിരവധിയാളുകളുണ്ട്. വായ്പ തിരിച്ചടയ്ക്കാനാവാതെ അവരെല്ലാം വിഷമിക്കുകയാണ്. സാധാരണ ജീവിതം സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വായ്പകൾക്കു ബാങ്കുകൾ താത്കാലിക മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രോഗവ്യാപനം ഇനിയും പിടിച്ചുകെട്ടാൻ കഴിയാതിരിക്കേ മോറട്ടോറിയം മാത്രം പോരാ. വായ്പ തിരിച്ചടയ്ക്കുന്നതിനു മൂന്നു മാസം മുതൽ ഒരു വർഷം വരെ മോറട്ടോറിയം ഏർപ്പെടുത്തിയപ്പോഴും പലിശയിനത്തിൽ അഞ്ചു പൈസപോലും ഇളവു നൽകിയില്ല. എന്നു മാത്രമല്ല, ദീർഘിപ്പിച്ച വായ്പ തിരിച്ചടവു കാലത്തെ പലിശകൂടി മുതലിനൊപ്പം ചേർത്തു നൽകുകയും വേണം. പൊതുമേഖലാ ബാങ്കുകൾപോലും ഇത്തരത്തിൽ ഷൈലോക്കിന്റെ റോളിൽ എത്തിയിരിക്കേ, ഈ കോവിഡ് കാലം കഴിഞ്ഞാലും ചെറുകിട കർഷകരും വ്യാപാരികളും വിദ്യാഭ്യാസ വായ്പയെടുത്തവരുമൊക്കെ നട്ടംതിരിയും.
ഉത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ നശിച്ചുപോയതിനാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്ത നിരവധി ചെറുകിട കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമുണ്ട്. വിദേശപഠനത്തിനായി വൻതുക വായ്പയെടുത്തവർക്കു കോവിഡ് പ്രതിസന്ധിയിൽ പഠനം തുടരാൻപോലും കഴിയുന്നില്ല. പഠനശേഷം ജോലി ലഭിച്ചു വായ്പ തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവർ വായ്പയെടുത്തത്. കോവിഡ് വിദേശത്തെ ജോലിസാധ്യതകൾക്കു വലിയതോതിൽ മങ്ങലേൽപ്പിച്ചിരിക്കയാണ്. രാജ്യത്തും തൊഴിൽ സാധ്യത കുറഞ്ഞു.
വായ്പ തിരിച്ചടയ്ക്കുന്നതിനു നൽകിയിരിക്കുന്ന ഇളവ് പിഴപ്പലിശയ്ക്കു കാരണമാകുന്നത് സാധാരണക്കാർക്കു കനത്ത ഭാരമാകും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ബാങ്ക് വായ്പകൾക്കു മോറട്ടോറിയം ഏർപ്പെടുത്തിയ കാര്യം ചില ദേശസാൽകൃത ബാങ്കുകൾ ഇനിയും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. പുതുതലമുറ ബാങ്കുകളുടെ കാര്യം പറയാനുമില്ല. കുടിശികത്തുക എത്രയും വേഗം പിരിച്ചെടുക്കണമെന്നു ചില ബാങ്കുകൾ ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്. കിട്ടാക്കടത്തിന്റെ പകുതിയെങ്കിലും പിരിച്ചെടുക്കണമെന്നാണത്രേ നിർദേശം.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് ചില ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളുമടങ്ങിയ സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എല്ലാ വായ്പകളുടെയും തിരിച്ചടവിനു മൂന്നു മാസത്തെ സാവകാശവും ചില വായ്പകൾക്കു ചെറിയതോതിൽ പലിശയിളവും ഉൾപ്പെടുന്നതാണീ പാക്കേജ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ മൂന്നുമാസക്കാലാവധി തികച്ചും അപര്യാപ്തമാണ്. ലോക്ക് ഡൗൺ കാലാവധി മേയ് മൂന്നിനവസാനിച്ചാൽപോലും ജനജീവിതം സാധാരണ നിലയിലാകാനും സാന്പത്തിക പ്രവർത്തനങ്ങൾ സജീവമാകാനും മാസങ്ങളെടുക്കുമെന്നാണു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭവന - വാഹന വായ്പകളുൾപ്പെടെ എല്ലാത്തരം വായ്പകൾക്കും മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാണ്. മൂന്നു മാസത്തേക്ക് ബാങ്കുകൾ യാതൊരു നടപടിയും എടുക്കില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ഉറപ്പു നൽകുന്പോഴും ചില പൊതുമേഖലാ ബാങ്കുകൾപോലും വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതു ദുരൂഹമായിരിക്കുന്നു.
ബാങ്കുകൾ നൽകുന്ന വായ്പാ ഇളവുകൾ ബാങ്കുകളുടെ പ്രവർത്തനത്തെയും ധനകാര്യസ്ഥിതിയെയും ബാധിക്കാതിരിക്കാനുള്ള നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകൾക്കു റിസർവ് ബാങ്കിൽനിന്നു നൽകുന്ന അടിയന്തര ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് 0.75 ശതമാനം കുറച്ചു 4.4 ശതമാനമാക്കി. ഇതു പിന്നീട് 3.75 ശതമാനമാക്കി. റിവേഴ്സ് റീപോ 0.9 ശതമാനം കുറച്ചു നാലു ശതമാനമാക്കി. ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി എന്നിവ 5.4 ശതമാനത്തിൽനിന്നു 4.65 ശതമാനമായി. ഇവയെല്ലാം പലിശ താഴ്ത്താൻ ബാങ്കുകളെ സഹായിക്കും. എന്നാൽ കേന്ദ്രബാങ്ക് നൽകുന്ന ഈ സഹായത്തിന് അനുസൃതമായ ഉദാരതയൊന്നും പൊതുമേഖലാ ബാങ്കുകൾപോലും സാധാരണക്കാരായ വായ്പക്കാരോടു കാണിക്കുന്നില്ല.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാന്പത്തിക പാക്കേജ് ബാങ്കുകൾക്കു പലിശ ഇളച്ചുനൽകാൻ പര്യാപ്തമാണെന്നിരിക്കേ, എല്ലാ ബാങ്കുകളും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മനസിലാക്കി അർഹതയുള്ള വിഭാഗങ്ങൾക്കെല്ലാം പലിശയിളവു ലഭ്യമാക്കണം. അതിൽ കാർഷിക വായ്പയ്ക്കും ചെറുകിട - ഇടത്തരം വ്യാപാര, വാണിജ്യ വായ്പകൾക്കും വിദ്യാഭ്യാസ വായ്പകൾക്കും മുൻഗണന നൽകണം. ഇവയ്ക്കു പലിശ പൂർണമായി ഇളവു ചെയ്യണം. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള ഗഡുക്കൾക്കും ബാധ്യതകൾക്കുമാണു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മോറട്ടോറിയം കാലാവധി അടിയന്തരമായി ദീർഘിപ്പിക്കേണ്ടതുണ്ട്.
ചെറുകിട വ്യാപാരികളും മറ്റും കോവിഡ് ലോക്ക് ഔട്ടിൽ വലിയ പ്രതിസന്ധിയാണു നേരിടുന്നത്. പലർക്കും മൂലധന നഷ്ടം ഉണ്ടായിരിക്കുന്നുവെന്നു മാത്രമല്ല, ജീവിതച്ചെലവു നടത്താൻവേണ്ട വരുമാനംപോലും ലഭിക്കാത്ത സ്ഥിതിയായി. നിത്യച്ചെലവിനു പലരും ക്ലേശിക്കുകയാണ്. അപ്പോഴെങ്ങനെയാണു വായ്പ കുടിശിക തിരിച്ചടയ്ക്കുക? അതേസമയം കോർപറേറ്റുകൾക്കു വാരിക്കോരി കൊടുക്കാൻ പല ബാങ്കുകൾക്കും മടിയില്ല.
സാന്പത്തികരംഗത്തു കോവിഡ് ഉളവാക്കിയിരിക്കുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. ഒട്ടുമിക്ക രാജ്യങ്ങളുടെയും വളർച്ചനിരക്കു കുത്തനേ ഇടിഞ്ഞു. എണ്ണവിപണി കൂപ്പുകുത്തിയത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോവിഡിനു മുന്പുതന്നെ സാന്പത്തിക വളർച്ചനിരക്കിൽ കുറവു സംഭവിച്ചിരുന്നു.
കോവിഡ് അതു കൂടുതൽ വഷളാക്കി. ഇതിനെ അതിജീവിക്കാൻ രണ്ടു ഘട്ടങ്ങളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാന്പത്തിക പാക്കേജുകൾ കാര്യമായ ഫലമുളവാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ സിംഹഭാഗവും കുടിശിക തീർക്കാനാണുപയോഗിച്ചത്. ക്ഷേമപെൻഷനുകളുടെ കുടിശിക കിട്ടിയത് ഏറെപ്പേർക്ക് ആശ്വാസമായിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും അടിസ്ഥാന സാന്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. പലിശയിളവ് അനുവദിക്കാൻ സർക്കാരും സംസ്ഥാനതല ബാങ്കിംഗ് സമിതിയും അടിയന്തര തീരുമാനം കൈക്കൊള്ളുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇതിനുവേണ്ട സമ്മർദം ചെലുത്തുകയും വേണം.
എല്ലാ വായ്പകളുടെയും പലിശ ഇളവു ചെയ്യണം
12:58 AM Apr 22, 2020 | Deepika.com