ലോക്ക്ഔട്ടിനു നൽകിയ ഇളവുകൾ നിലവിൽവരുന്പോൾ പാലിക്കേണ്ട ജാഗ്രതയും മുൻകരുതലുകളും ഏറെ പ്രധാനമാണ്. ജാഗ്രതയിലും കരുതൽ നടപടികളിലും ജനങ്ങൾ സർവാത്മനാ സഹകരിച്ചില്ലെങ്കിൽ ആശ്വാസത്തിന്റെ പച്ചവെളിച്ചം അപകടസൂചനയായ ചുവപ്പുവെട്ടത്തിനു വഴിമാറും
അലസതയും അച്ചടക്കമില്ലായ്മയും അതിരുവിട്ട ആത്മവിശ്വാസവും അപകടത്തിലേക്കു വഴിതുറക്കും. അശ്രദ്ധയോ അമിതമായ ആത്മവിശ്വാസമോ പുലർത്തുന്നവർ മാത്രമല്ല, ചുറ്റുമുള്ളവരും ആ അപകടത്തിൽപെടും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളം. അതിന്റെ പേരിൽ നാം അഭിമാനിക്കുന്നു. അതു സാധ്യമാക്കിയ ആരോഗ്യപ്രവർത്തകരും പോലീസും ഭരണാധികാരികളുമൊക്കെ ഏറെ പ്രശംസ അർഹിക്കുന്നു. രോഗവ്യാപന നിരക്കിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളമിപ്പോൾ വളരെ പിന്നിലാണ്. ഇതൊക്കെയാണെങ്കിലും ലോക്ക് ഡൗൺ ഇളവുകൾക്കായി സംസ്ഥാനം തയാറാക്കിയ ഗ്രീൻ സോണിൽ രണ്ടു ജില്ലകൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ - കോട്ടയവും ഇടുക്കിയും. റെഡ് സോണിലാകട്ടെ നാലു ജില്ലകളുണ്ട്. ഓറഞ്ച് ബിയിൽ അഞ്ചും ഓറഞ്ച് എയിൽ മൂന്നും ജില്ലകളാണുള്ളത്. ഇതിൽ ഗ്രീൻ, ഓറഞ്ച് ബി മേഖലകളിൽപ്പെട്ട ഏഴു ജില്ലകളിൽ ഇന്നു മുതലാണ് ഇളവുകൾ ഔദ്യോഗികമായി നിലവിൽ വരുന്നത്. എന്നാൽ, ചില ആശയക്കുഴപ്പങ്ങളുടെ ഫലമായി ഇളവുകൾ ഇന്നലെ മുതൽ ചിലയിടങ്ങളിലെല്ലാം നടപ്പായി.
ഇളവുകളോടു ജനങ്ങൾ കാട്ടിയ പ്രതികരണം ആശങ്കയുളവാക്കുന്നതാണ്. ഓറഞ്ച് ബി സോണിൽപ്പെട്ട തിരുവനന്തപുരത്തു പലയിടങ്ങളിലും ഇന്നലെ വലിയ തിരക്കാണനുഭവപ്പെട്ടത്. മറ്റു സ്ഥലങ്ങളിലും സ്ഥിതി ഭിന്നമല്ലായിരുന്നു. ഇളവുകളെ സംബന്ധിച്ച അവ്യക്തതയും ആശയക്കുഴപ്പങ്ങളും സ്ഥിതി വഷളാക്കി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചാണു കേരളം ഇളവുകൾ നൽകിയതെന്ന ആരോപണമുയർന്നു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടി. ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ചു ചെറിയ ആശയക്കുഴപ്പം സർക്കാരിനുണ്ടായിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മതിക്കുകയും ചെയ്തു. കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസൃതമായാണ് ഇളവുകൾ നൽകിയതെന്നു ചീഫ് സെക്രട്ടറി മറുപടി നൽകിയെങ്കിലും പിന്നീടു ചില ഇളവുകൾ പിൻവലിക്കേണ്ടിവന്നു.
ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്കു യാത്ര ചെയ്യാമെന്നത് ഒരാൾക്കെന്നു തിരുത്തിയും ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതു തടഞ്ഞും ഭക്ഷണശാലകളിൽ പാഴ്സൽ സർവീസ് മാത്രമാക്കിയും കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു സംസ്ഥാന സർക്കാർ ഉത്തരവു ഭേദഗതി ചെയ്തു. വർക്ക്ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിനു കേന്ദ്രാനുമതി തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇളവുകളിൽ യാതൊരു കുറവും വരുത്താനാവില്ലെന്നും അതേസമയം കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നുമായിരുന്നു കേന്ദ്ര നിർദേശം. ഇതു പാലിച്ചിരുന്നെങ്കിൽ രണ്ടു ദിവസത്തെ ആശയക്കുഴപ്പവും ഉത്തരവു തിരുത്തലും വേണ്ടിവരുമായിരുന്നില്ല.
ഏതെങ്കിലുമൊരു ജില്ല അല്ലെങ്കിൽ മേഖല ചുവപ്പോ ഓറഞ്ചോ പച്ചയോ ആകുന്നത് അവിടത്തെ ജനങ്ങളുടെയെല്ലാം കുഴപ്പംകൊണ്ടോ മികവുകൊണ്ടോ ആണെന്നു കരുതേണ്ടതില്ല. ജനുവരി 30നാണു കേരളത്തിൽ ആദ്യമായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യസംസ്ഥാനവും കേരളമാണ്. ചൈനയിലെ വുഹാനിൽ മെഡിക്കൽ പഠനത്തിനുപോയ പെൺകുട്ടി നാട്ടിൽ വന്നയുടനേ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതുകൊണ്ടാണു കൊറോണ വൈറസ് കേരളത്തിലുമെത്തിയതിനെക്കുറിച്ച് ആദ്യംതന്നെ നമ്മുടെ ആരോഗ്യപ്രവർത്തകർക്കു മനസിലാക്കാനായതും യുദ്ധകാലാടിസ്ഥാനത്തിൽ മേൽനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതും. ഇറ്റലിയിൽനിന്നു മടങ്ങിവന്നവർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കാതിരുന്നതിന്റെ പേരിൽ അവർ ഏറെ പഴി കേൾക്കേണ്ടിവന്നു. ഏതായാലും അവരും അവരുമായി സന്പർക്കം പുലർത്തിയവരുമെല്ലാം രോഗവിമുക്തരായി ആശുപത്രിവിട്ടു വീട്ടിലെത്തി. പിന്നീടു കോവിഡ് ബാധിതരെ കണ്ടെത്താനും അവരുമായി സന്പർക്കം പുലർത്തിയവരുടെ റൂട്ട് മാപ്പ് തയാറാക്കി അവരെയെല്ലാം നിരീക്ഷണത്തിലാക്കാനും പരിശോധിക്കാനും ആവശ്യമുള്ളവർക്കു ചികിത്സ ഉറപ്പാക്കാനും സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരും ജില്ലാ കളക്ടർമാർ, ഡിഎംഒമാർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവുമൊക്കെ ഊണും ഉറക്കവുമുപേക്ഷിച്ചു ജോലി ചെയ്തു. അതിന്റെയൊക്കെ ഫലമായിട്ടാണ് ഇപ്പോൾ ചില ഇളവുകൾ സാധ്യമായിരിക്കുന്നത്. എല്ലാവരും ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ നേട്ടങ്ങൾ ചെറിയൊരു പിഴവുകൊണ്ടു നഷ്ടപ്പെട്ടേക്കാം. അതിനിടയാകരുത്.
ഗ്രീൻ സോണിൽപോലും ഇപ്പോൾ കാര്യമായ ഇളവുകൾ നടപ്പാക്കിയിട്ടില്ലെങ്കിലും നടപ്പാക്കിയവ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഗ്രീൻ മേഖലയിൽപ്പെട്ട കോട്ടയമോ ഇടുക്കിയോ റെഡ്സോണിൽപ്പെട്ട ജില്ലകൾപോലെ ആകാൻ അധികം സമയം വേണ്ട. കാസർഗോട്ട് ആദ്യഘട്ടത്തിൽ ഏതാനും ചിലർ വരുത്തിവച്ച പ്രശ്നങ്ങൾ നാം കണ്ടതാണല്ലോ.
ജനങ്ങളുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. അതിനു സർക്കാർ സ്വീകരിക്കുന്ന നടപടികളോട് എല്ലാ വിഭാഗങ്ങളും സഹകരിക്കണം. ഒരു മാരക വൈറസിന്റെ അശ്വമേധത്തെ തടയുന്നതിൽ വൻശക്തി രാഷ്ട്രങ്ങൾക്കുപോലും കാലിടറുന്പോൾ കേരളം പോലൊരു ചെറിയ സംസ്ഥാനം നടത്തുന്ന തീവ്രശ്രമങ്ങൾ ഓരോ പൗരന്റെയും ജാഗ്രതയുടെകൂടെ അടിസ്ഥാനത്തിലാണു വിജയമാകുന്നത്.
ഗ്രീൻ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കോട്ടയത്തും ഇടുക്കിയിലുമുണ്ട് യാതൊരു ഇളവും ബാധകമല്ലാത്ത ഹോട്ട് സ്പോട്ടുകൾ. അവിടെയുള്ളവർ കർശന നിയന്ത്രണങ്ങൾക്കു വിധേയരാകേണ്ടിവരുന്പോൾ പ്രായോഗികമായ ചില പ്രയാസങ്ങൾ ഉണ്ടാകാം. അത് ഉൾക്കൊള്ളാനാവണം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 88 തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് വ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകളായി ഇപ്പോഴും തുടരുന്നു. ആ സ്ഥലങ്ങളിലും ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഇന്നലെ രാവിലെ തെരുവുകളിൽ കണ്ട വാഹനത്തിരക്കും ജനപ്പെരുപ്പവും ആശങ്കയുളവാക്കുന്നത് ഈ സാഹചര്യത്തിലാണ്. പാലക്കാട്ട് ഇന്നലെ ഉച്ചകഴിഞ്ഞു മുന്നറിയിപ്പില്ലാതെ നഗരം അടച്ചിടേണ്ടിവന്നു. അനിയന്ത്രിതമായി നഗരത്തിലേക്കു വാഹനങ്ങൾ വന്നതിനെത്തുടർന്നായിരുന്നു ഇത്.
ലോക്ക് ഡൗൺ ഇളവിന്റെ ആദ്യദിനത്തിലുണ്ടായ പിഴവുകളും ആശയക്കുഴപ്പങ്ങളും ആൾത്തിരക്കും നമ്മെ കൂടുതൽ ജാഗരൂകരാക്കേണ്ടതുണ്ട്. ആശ്വാസത്തിന്റെ പച്ചവെളിച്ചം ചുവപ്പുവെട്ടമായി മാറരുത്. കോവിഡിനെ കേരളത്തിൽനിന്നു തുരത്താൻ നാം അതീവ ജാഗ്രതയും ക്ഷമാപൂർണമായ അച്ചടക്കവും അധികൃത നിർദേശങ്ങളുടെ പാലനവും അഭംഗുരം തുടരണം.
പച്ചമേഖല ചുവപ്പാകാൻ ചെറിയൊരു പാളിച്ച മതി
11:59 PM Apr 20, 2020 | Deepika.com