കോവിഡ് രോഗബാധ എളുപ്പത്തിലും കുറഞ്ഞ ചെലവിലും സ്ഥിരീകരിക്കുന്നതിനു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വളരെക്കുറഞ്ഞ സമയംകൊണ്ടു ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നു. രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചാൽ വളരെ നല്ല ഫലങ്ങൾ ഉണ്ടാകുമെന്നാണിതു സൂചിപ്പിക്കുന്നത്
കോവിഡ് രോഗം ലോകത്തെ ഭീതിയിലാഴ്ത്തി പടർന്നുകൊണ്ടിരിക്കേ ഈ രോഗത്തിനു കാരണമായ കൊറോണ വൈറസിനെ തുരത്താനുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്നു. ഫലപ്രദമായൊരു മരുന്നു കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണു ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കോവിഡ് രോഗം കണ്ടെത്തുന്നതിനുള്ള സ്രവപരിശോധനയുടെ വേഗം കൂട്ടാനും ചെലവു കുറയ്ക്കാനും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതിവേഗം എത്രയും കൂടുതൽ ആളുകളെ പരിശോധിച്ച് രോഗബാധയുള്ളവരെ കണ്ടെത്തി ഐസൊലേഷനിലാക്കുകയും ചികിത്സ നൽകുകയും ചെയ്യുക എന്നതാണു രോഗവ്യാപനം തടയാനുള്ള മാർഗം. കേരളം ഇക്കാര്യത്തിൽ ചടുലമായ നീക്കങ്ങളാണു നടത്തുന്നത്.
കോവിഡ് രോഗനിർണയ രംഗത്തു ശ്രദ്ധേയമായൊരു നേട്ടം തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി കൈവരിച്ചു. ഈ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ചിത്ര ജീൻ ലാംപ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) പ്രാഥമിക അംഗീകാരവും നൽകി. നിലവിൽ ആർടിപിസിആർ മെഷീനുകളുപയോഗിച്ചാണു കോവിഡ് രോഗബാധ കണ്ടെത്തുന്നത്. ഈ ഉപകരണത്തിന് 40 ലക്ഷം രൂപവരെ വിലയുണ്ട്. എന്നാൽ ശ്രീചിത്ര വികസിപ്പിച്ചെടുത്ത ജീൻ ലാംപ് ടെസ്റ്റ് ഉപകരണത്തിന് രണ്ടര ലക്ഷം രൂപയേ വിലയുള്ളൂ. റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേഴ്സ് ലൂപ്-മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ ഓഫ് വൈറൽ ന്യൂക്ലിക് ആസിഡ്(ആർടി-ലാംപ്) എന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊറോണ വൈറസിന്റെ എൻ ജീനിനെ കണ്ടെത്താനാവും. ഇതിന്റെ വ്യാവസായിക ഉത്പാദനത്തിനായി സാങ്കേതികവിദ്യ കൈമാറുകയും ചെയ്തു.
ഐസിഎംആറിന്റെ നിർദേശപ്രകാരം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കിറ്റിന്റെ കൃത്യതാ പരിശോധനയും നടന്നു. തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റർ(ആർജിസിബി)വികസിപ്പിച്ച കോവിഡ് ആന്റിബോഡി ടെസ്റ്റും ഐസിഎംആറിന്റെ അന്തിമാനുമതിക്കായി സമർപ്പിച്ചിരിക്കയാണ്. അനുമതി ലഭിച്ചാൽപ്രതിദിനം ഒരു ലക്ഷം കിറ്റുകൾ നിർമിക്കാനുള്ള ശേഷി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. കോവിഡ് ടെസ്റ്റ് കിറ്റുകൾക്കായി നാം ഇപ്പോൾ ചൈനയുൾപ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളെയാണ് ആശ്രയിക്കുന്നത്.
കോവിഡ് പരിശോധന കൂടുതൽ വ്യാപകമാക്കേണ്ടിവന്നേക്കാം. അതിനു തയാറെടുപ്പുകൾ നാം ഇപ്പോഴേ നടത്തേണ്ടിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള ലക്ഷക്കണക്കിനു മലയാളികൾ ലോക്ക് ഡൗൺ കാലാവധി തീരുന്നതും യാത്രാവിലക്ക് റദ്ദാക്കുന്നതും കാത്തിരിക്കുകയാണ്. സന്ദർശകവീസയിൽ വിദേശത്തു പോയവരും രോഗികളും ഗർഭിണികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. എത്രയും വേഗം ഇവരെ മടക്കിക്കൊണ്ടുവരേണ്ടതും വന്നുകഴിഞ്ഞാൽ നിരീക്ഷണത്തിലാക്കേണ്ടതുമൊക്കെ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിന്റെ പേരിൽ എന്തെല്ലാം വാദപ്രതിവാദങ്ങൾ ഉയർന്നാലും പ്രവാസി മലയാളികളെ ജന്മനാട്ടിലേക്കു സ്വീകരിക്കാൻ എല്ലാ മാർഗങ്ങളും നാം തേടണം. അതേസമയം രോഗവ്യാപനം സമർഥമായി തടയുകയും വേണം. ഐസൊലേഷൻ വാർഡുകളും ടെസ്റ്റ് കിറ്റുകളുമൊക്കെ നാം എത്രയുംവേഗം സജ്ജമാക്കേണ്ടതുണ്ട്.
രോഗികളിൽ വൈറസ് സാന്നിധ്യമുണ്ടോ എന്നു കണ്ടെത്തുന്നതിനു പ്രാഥമിക പരിശോധനാ കിറ്റുകൾക്കുവേണ്ടി ഇന്ത്യ ചൈനയിലേക്ക് ഓർഡർ നൽകിയിരുന്നെങ്കിലും വൈകിയാണവ കിട്ടിയത്. രക്തസാന്പിളുകളിൽ നടത്തുന്ന ആന്റിബോഡി ടെസ്റ്റ് വഴി വൈറസ് ബാധയുണ്ടോ എന്നു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്താനാവും. വൈറസ് ബാധയുള്ളവരായി സംശയിക്കുന്നവരുടെ സ്രവസാന്പിൾ ശേഖരിച്ച് ആർടിപിസിആർ ടെസ്റ്റ് നടത്തും. ഹോട്ട് സ്പോട്ടുകളിൽ ഇത്തരം പരിശോധനകൾ നടത്താനാണിപ്പോഴത്തെ ആലോചന. മൂന്നു ലക്ഷത്തോളം പേരുടെ സ്രവസാന്പിളുകളാണു രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. അതായത്, ജനസംഖ്യ കണക്കിലെടുത്താൽ പതിനായിരം പേരിൽ ശരാശരി മൂന്നു പേർക്കു മാത്രമാണിപ്പോൾ പരിശോധന നടത്തിയിട്ടുള്ളത്. പല രാജ്യങ്ങളെയുമപേക്ഷിച്ച് ഈ നിരക്ക് വളരെക്കുറവാണ്.
ഇത്തരം ടെസ്റ്റ് കിറ്റുകൾ രാജ്യത്തിനകത്തുതന്നെ ഉത്പാദിപ്പിക്കാൻ നമുക്കു സൗകര്യമുണ്ടായിരുന്നെങ്കിൽ കുറേക്കൂടി വേഗത്തിൽ നമുക്കു രോഗവ്യാപനം തടയാൻ കഴിയുമായിരുന്നു. ഓക്സിജൻ മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ പുതിയ ചില മാതൃകകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതൊക്കെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കണം. അമേരിക്കയുൾപ്പെടെയുള്ള വികസിത രാജ്യങ്ങൾക്കുപോലും മാസ്കുകളുടെയും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെയും ( പിപിഇ കിറ്റുകൾ) കാര്യത്തിൽ കടുത്ത ദൗർലഭ്യം നേരിട്ടു. ഇന്ത്യയിൽ പ്രതിദിനം ഒരു ലക്ഷം കിറ്റെങ്കിലും വേണം. പല സംസ്ഥാനങ്ങളിലും ഇവയ്ക്കു കടുത്ത ക്ഷാമമുണ്ട്. ചൈനയിൽനിന്നു സംഭാവനയായി ലഭിച്ച ഒന്നേമുക്കാൽ ലക്ഷം പിപിഇ കിറ്റുകളിൽ 50,000 എണ്ണം ഗുണനിലവാരമില്ലാത്തവയാണെന്നു ഗ്വാളിയറിലെ ഡിആർഡിഒ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പിപിഇ കിറ്റുകൾ പോലുള്ളവ ഇന്ത്യയിൽത്തന്നെ നിർമിക്കണം. അതിൽ ഇനി അമാന്തം പാടില്ല. പ്രധാനമായും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നാണു നാം പിപിഇ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നത്. കോവിഡ് മൂലം ആ രാജ്യങ്ങളിലും ഉത്പാദനരംഗം പ്രതിസന്ധിയിലായിരുന്നു. അവർ ഇപ്പോൾ ഉണർന്നുതുടങ്ങി. ഇന്ത്യയിൽ ആരോഗ്യരംഗത്തു മാത്രമല്ല, വിവിധ മേഖലകളിൽ ഗവേഷണ പദ്ധതികൾക്കു കൂടുതൽ ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകത ഇന്നത്തെ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാന്പത്തിക സഹായത്തോടെയാണു ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ചിത്ര ജീൻ ലാംപ് എൻ വികസിപ്പിച്ചെടുത്തത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കൽ ടെക്നോളജി വിഭാഗത്തിനു കീഴിലെ മോളിക്യുലർ മെഡിസിൻ വിഭാഗത്തിലെ ശാസ്ത്രജ്ഞരുടെ സംഘം മൂന്നാഴ്ച കൊണ്ടാണ് ഈ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതെന്നോർക്കണം. ഇത്തരം ഗവേഷണസ്ഥാപനങ്ങൾ ആവിഷ്കരിക്കുന്ന സാങ്കേതികവിദ്യകൾ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുന്നതിനു തയാറായി വരുന്ന സ്ഥാപനങ്ങളെ പോത്സാഹിപ്പിക്കാൻ റോയൽറ്റി ഫീസ് ഒഴിവാക്കാറുണ്ട്. അത്തരം പ്രോത്സാഹനങ്ങൾ ആവശ്യമാണ്. ഗവേഷണങ്ങളും അവയുടെ ഫലം ജനങ്ങളിലെത്തിക്കുന്ന സംരംഭങ്ങളും രാജ്യത്തു കൂടുതലുണ്ടാകണം. മലേറിയയ്ക്കുപയോഗിക്കുന്ന മരുന്ന് കോവിഡ് ചികിത്സയ്ക്കായി അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളും ഇന്ത്യയിൽനിന്നാണു വാങ്ങിയത്. ആഭ്യന്തര ഉപയോഗത്തിനുള്ള മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും രാജ്യത്തു കൂടുതലായി ഉത്പാദിപ്പിക്കപ്പെടണം. അതു ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കു മാത്രമല്ല, രാജ്യത്തിന്റെ സാന്പത്തിക ഉന്നമനത്തിനും സഹായകമാകും.
കോവിഡ് ഗവേഷണങ്ങൾ ഇന്ത്യയിലും ഊർജിതമാകണം
12:00 AM Apr 18, 2020 | Deepika.com