കോവിഡ് ലോക്ക് ഡൗൺമൂലം ഒറ്റപ്പെട്ടുപോയവരുൾപ്പെടെ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. അവർക്കു നല്ല ഭക്ഷണം ലഭ്യമാക്കാൻ സമൂഹ അടുക്കളയുടെ പ്രവർത്തനം കുറേക്കൂടി വിപുലവും ഫലപ്രദവുമാക്കണം
കോവിഡ് ലോക്ക് ഡൗൺ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന നിരവധി പേരുണ്ട്. ലോക്ക് ഡൗൺ കാലാവധി നീട്ടാനുള്ള സാധ്യത നിലനിൽക്കേ ഇക്കൂട്ടരുടെ പ്രശ്നങ്ങൾക്കു ഭാഗികമായെങ്കിലും പരിഹാരമുണ്ടാക്കുകയെന്ന വലിയ ഉത്തരവാദിത്വം സർക്കാരിനും സമൂഹത്തിനുമുണ്ട്. അതിൽ ഏറെ മുൻഗണന നൽകേണ്ടൊരു വിഭാഗം ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിനായി വിഷമിക്കുന്നവരാണ്.
ഭക്ഷണവും കുടിവെള്ളവും ജീവൻ നിലനിർത്താൻ അടിസ്ഥാനപരമായി വേണ്ടതാണല്ലോ. കാലങ്ങളായി അഗതികൾക്കു ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പല സന്നദ്ധ സംഘടനകളും വ്യക്തികളുമുണ്ട്. തെരുവുകളിലും അനാഥാലയങ്ങളിലും ആശുപത്രികളിലുമൊക്കെ ഇത്തരത്തിൽ നല്ല രീതിയിൽ ക്രമമായി ഭക്ഷണം വിതരണം ചെയ്യപ്പെടുന്നു. എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചതോടെ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടുപോയ നിരവധിപേരാണു ഭക്ഷണം കിട്ടാതെ വലയുന്നത്. പണം കൊടുത്താലും ഭക്ഷണം കിട്ടാത്ത സാഹചര്യം. ഹോട്ടലുകളെന്നല്ല, ചെറു ചായക്കടകൾപോലും അടഞ്ഞുകിടക്കുന്നതിനാൽ വീടിനു പുറത്തു ഭക്ഷണം ലഭ്യമല്ല. ഈ സാഹചര്യത്തിലാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ ആരംഭിച്ചത്.
ഇത്തരം കമ്യൂണിറ്റി കിച്ചണുകളിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാകരുതെന്നു കഴിഞ്ഞയാഴ്ച കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമൂഹ അടുക്കളകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു ചില പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഓർമപ്പെടുത്തൽ. നിർദേശിക്കപ്പെട്ടിട്ടുള്ള ആളുകൾ മാത്രമേ സമൂഹ അടുക്കളയിൽ കാണാവൂ, ഭക്ഷണത്തിന് അർഹരായവരുടെ പേരുകൾ മുൻകൂട്ടി നിശ്ചയിക്കണം, ഇഷ്ടക്കാർക്കു ഭക്ഷണം കൊടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതനുവദിക്കരുത് തുടങ്ങിയ നിർദേശങ്ങളും അന്നു മുഖ്യമന്ത്രി മുന്നോട്ടു വച്ചിരുന്നു.
പൊതുവിപണിയിൽ പച്ചക്കറികളുടെയും പലചരക്കിന്റെയും വരവു കുറഞ്ഞതിനാൽ അവയ്ക്കു വിലയേറി. ഇതു സമൂഹ അടുക്കളകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. എന്നാൽ ഉദാരമനസ്കരുടെ സഹായത്താൽ പലേടത്തും അവയുടെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെയാണു മിക്കയിടത്തും ഈ അടുക്കളകൾ പ്രവർത്തിക്കുന്നത്. വരുമാനം കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു തനതു ഫണ്ടുകൊണ്ടു മാത്രം ഈ പ്രവർത്തനം സുഗമമായി നടത്താനാവില്ല.
ലോക്ക് ഡൗൺ കാലത്തു പ്രവർത്തനാനുമതിയുള്ള മരുന്നുകടകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലിക്കാർക്കും അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർക്കും മറ്റും സമൂഹ അടുക്കളയിലെ ഭക്ഷണവിതരണം വലിയ സഹായമായിരുന്നു. ഈ അടുക്കളകളിൽ നാമമാത്രമായ വില ഭക്ഷണത്തിന് ഈടാക്കുന്പോൾ അർഹരായവർക്കു സൗജന്യമായിത്തന്നെ ഭക്ഷണപ്പൊതി നൽകുന്നു. ആവശ്യക്കാർക്കു വീടുകളിൽ ഭക്ഷണപ്പൊതി എത്തിച്ചുകൊടുക്കാനും സംവിധാനമുണ്ട്.
സമൂഹ അടുക്കളകളിൽനിന്നാണു ചിലയിടങ്ങളിൽ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്കും ജീവനക്കാർക്കും ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിക്കുന്നതു സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരാണ്. എന്നാൽ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളും സമൂഹ അടുക്കളയുമൊക്കെ രാഷ്ട്രീയ നേട്ടത്തിനായി വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ പൊതുവേ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ തുടരുന്നുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിന്റെ കല്ലുകടി പലേടത്തും കാണാനുണ്ട്. അർഹതയുള്ളവർക്കും ആവശ്യക്കാർക്കും ഭക്ഷണം എത്തിക്കുക എന്നത് ഈ ലോക്ക് ഡൗൺ കാലത്ത് അത്യാവശ്യമായ സേവനമാണ്. അതു ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതു സർക്കാർ തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങളെയും കുടുംബശ്രീയെയുമൊക്കെ ഉത്തരവാദിത്വം ഏൽപ്പിച്ചു സർക്കാരിനു കൈയുംകെട്ടിയിരിക്കാനാവില്ല. ചിലർക്കു മാത്രം പ്രാമുഖ്യം നൽകുന്ന രീതിയിൽ സമൂഹ അടുക്കളയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനുമാവില്ല. എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടാനാണു തദ്ദേശസ്ഥാപനങ്ങളെ നയിക്കുന്നവർ ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ വിഭാഗീയതകളൊന്നും പാടില്ല. ഇത്തരം സാഹചര്യങ്ങളിലെങ്കിലും സങ്കുചിത ചിന്താഗതികൾ ഉപേക്ഷിക്കാനുള്ള സാമൂഹ്യബോധം പൊതുപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കുമുണ്ടാകണം.
സമൂഹ അടുക്കളകൾക്കുവേണ്ടി ഉദാരമായി സംഭാവന നൽകുന്ന നിരവധിപേരുണ്ട്. സന്പന്നരുടെ സംഭാവനകൾ മാത്രമല്ല, വിധവയുടെ കൊച്ചുകാശുപോലത്തെ സംഭാവനകളും ഇവയ്ക്കു ലഭിക്കുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ നിരവധി സ്ഥലങ്ങളിൽ സമൂഹ അടുക്കളയിൽനിന്നും അല്ലാതെയും ഏറെപ്പേർക്കു ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഈസ്റ്റർ പ്രമാണിച്ചു ബിരിയാണിയും മറ്റും ചില അടുക്കളകളിൽനിന്നു വിതരണം ചെയ്തു.
സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അനവധിയാളുകൾ സന്നദ്ധരാകുന്നതു ശുഭോദർക്കമാണ്. മത, സാമൂഹ്യ സംഘടനകളും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കു വലിയ പിന്തുണ നൽകുന്നു. കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റികളും വിവിധ ജീവകാരുണ്യ സംഘടനകളും ഇക്കാര്യത്തിൽ സജീവമാണ്. ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധജനങ്ങൾക്കും തൊഴിൽ നഷ്ടപ്പെട്ടതു മൂലം ജീവിതം ക്ലേശപൂർണമായവർക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ സംവിധാനങ്ങളുമുണ്ട്. ഇത്തരം സേവനപ്രവർത്തനങ്ങളിൽ ഏകോപനം ആവശ്യമാണ്. അർഹിക്കുന്ന ഇടങ്ങളിൽ സഹായം എത്തിക്കുകയാണു പ്രധാനം.
സമൂഹ അടുക്കളയും ഭക്ഷണവിതരണവും തുടർന്നുകൊണ്ടുപോകാനുള്ള ഭാരിച്ച സാന്പത്തിക ബാധ്യത മുഴുവനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാതെ, സർക്കാർ ഒരു വിഹിതം ഇതിനായി അനുവദിക്കണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശവും പരിഗണിക്കപ്പെടേണ്ടതാണ്. സമൂഹ അടുക്കളകളുടെ പ്രവർത്തനങ്ങളിൽ സ്വമേധയാ സഹകരിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരേമനസോടെ അണിനിരക്കേണ്ട യുദ്ധസമാന സാഹചര്യത്തിൽ, രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന ഇടുങ്ങിയ ചിന്താഗതികൾ മാറ്റിവച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എല്ലാവരും ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു. പണമില്ലാത്തതുകൊണ്ടു പട്ടിണിയിൽ കഴിയുന്നവർ മാത്രമല്ല ഇപ്പോഴുള്ളത്; പണമുണ്ടെങ്കിലും ഭക്ഷണം ലഭ്യമല്ലാത്തവരും ഇപ്പോൾ ഏറെയുണ്ട്. ആവശ്യക്കാർക്കെല്ലാം നല്ല ഭക്ഷണം, വൃത്തിയുള്ള ഭക്ഷണം, ലഭ്യമാക്കാനുള്ള ശ്രമത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം സർക്കാരും സമൂഹവും ചേരട്ടെ.
അന്നവും ആശ്വാസവുമാകട്ടെ സമൂഹ അടുക്കളകൾ
11:16 PM Apr 13, 2020 | Deepika.com