കോവിഡ് ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണു ലോകം പ്രത്യാശയുടെ കിരണങ്ങൾ വിതറുന്ന ഉയിർപ്പുതിരുനാൾ ആചരിക്കുന്നത്. ദുരിതത്തിന്റെ ഇരുണ്ട നാളുകൾക്കുശേഷം വിടരുന്ന പ്രഭാപൂർണമായ പ്രഭാതത്തിനായി നമുക്കു കാത്തിരിക്കാം
ദിവസവും ലോകമെന്പാടും ആയിരങ്ങളുടെ ജീവനെടുത്തു പടരുന്ന വ്യാധിയുടെ കാലം. ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണ വൈറസിന്റെ പിടിയിലമർന്നിരിക്കുന്നു. ശക്തവും സന്പന്നവുമായ ജനപദങ്ങൾപോലും അതിക്ഷുദ്രമായൊരു വൈറസിന്റെ മുന്നിൽ പേടിച്ചു വിറങ്ങലിച്ചുനിൽക്കുന്ന സാഹചര്യത്തിലാണു ക്രൈസ്തവലോകം ഇന്നു പ്രത്യാശയുടെ പെരുന്നാളായ ഈസ്റ്റർ ആചരിക്കുന്നത്. പതിവിനു വിപരീതമായ കാഴ്ചകളാണു മിക്കയിടത്തും. ദേവാലയങ്ങളിലെ തിരുവുത്ഥാന കർമങ്ങളിൽ ജനക്കൂട്ടങ്ങളില്ല. വീടുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നാണു വിശ്വാസികൾ യേശുവിന്റെ പുനരുത്ഥാനം അനുസ്മരിക്കുന്നതും പ്രാർഥനകൾ നടത്തുന്നതും. ഇത്തവണ വിശുദ്ധവാര തിരുക്കർമങ്ങളെല്ലാം ഇവ്വിധമായിരുന്നു. ഓശാനയും പെസഹായും ദുഃഖവെള്ളിയുമൊക്കെ ഒട്ടുമിക്കവരും കുടുംബാന്തരീക്ഷത്തിലാണ് ആചരിച്ചത്. ഇപ്പോഴിതാ ഈസ്റ്ററും. ഇതൊരു ദൈവഹിതമായി കണക്കാക്കാം.
മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ പരമമായ പ്രത്യക്ഷതയായിരുന്നല്ലോ കുരിശിലെ യേശുവിന്റെ ജീവത്യാഗം. യേശുവിന്റെ ചരിത്രം അവിടെ അവസാനിച്ചുവെന്നു പ്രിയശിഷ്യർപോലും കരുതി. എന്നാൽ യേശു അവിടെ അവസാനിച്ചില്ല. രക്ഷാകരദൗത്യം അവിടെ തീർന്നില്ല. കുരിശിൽ ജീവനുവേണ്ടി പിടഞ്ഞ യേശുവിനെ പരിഹസിച്ചുകൊണ്ടു പലരും പറഞ്ഞു: ""ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രയേലിന്റെ രാജാവാണല്ലോ, കുരിശിൽനിന്നിറങ്ങിവരട്ടെ. എങ്കിൽ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം'' (മത്തായി 27:41-42). ഇത്തരം പരിഹാസവാക്കുകൾ ദൈവത്തിനെതിരേ ഇപ്പോഴും ഉയരുന്നുണ്ട്. ദൈവം എവിടെയെന്നും കോറോണബാധിതരെ രക്ഷിക്കാൻ കഴിയാത്ത ദൈവം എന്തു ദൈവമെന്നുമൊക്കെ യുക്തികൾ നിരത്തി നവമാധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നു. ശാസ്ത്രത്തിന്റെ മുന്നിൽ ദൈവം തോൽക്കുന്നുവെന്നു സമർഥിക്കാൻ വെന്പുന്നവർ. പക്ഷേ, ആരാണു തോൽക്കുന്നതെന്നു നാം തിരിച്ചറിയണം. ശാസ്ത്രത്തിന്റെ തോൽവി കാണുന്നവർപോലും യുക്തിയെ മുറുകെപ്പിടിക്കുന്നതു വൈരുധ്യംതന്നെ.
രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം എന്നു പറഞ്ഞ യേശു നടത്തിയ രോഗസൗഖ്യങ്ങൾ ശാരീരിക സൗഖ്യം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. അവ ആത്മീയാനുഭവങ്ങൾ കൂടിയായിരുന്നു; സൗഖ്യമാക്കപ്പെട്ടവർക്കു മാത്രമല്ല, അതിനു സാക്ഷികളായവർക്കും. തന്റെ വസ്ത്രത്തിന്റെ വിളുന്പിൽ തൊട്ട സ്ത്രീക്ക് യേശു സൗഖ്യം നൽകിയത് അവരുടെ വിശ്വാസം കണ്ടിട്ടാണ്. മരിച്ച ലാസറിനെ ഉയിർപ്പിച്ചത് അയാളോടും അയാളുടെ സഹോദരിമാരോടുമുള്ള സ്നേഹംകൊണ്ടാണ്. ബേത്സഥാ കുളത്തിൽ രോഗസൗഖ്യത്തിനായി കാത്തിരുന്നു മടുത്ത രോഗിയെ സുഖപ്പെടുത്തിയതു കാരുണ്യത്താലാണ്. രോഗികളെ സുഖപ്പെടുത്തുക എന്നതു യേശുക്രിസ്തുവിന്റെ പൊതുസമൂഹത്തിലെ ഇടപെടലിന്റെ പ്രധാനപ്പെട്ടൊരു ഭാഗമായിരുന്നു. എന്നാൽ, അദ്ഭുതകൃത്യങ്ങൾ കാണാൻ കൗതുകം കാട്ടിയ പ്രമാണികളുടെ മുന്നിൽ യേശു അദ്ഭുതങ്ങൾ പ്രവർത്തിച്ചില്ല. കുരിശിൽ കിടക്കവേ യേശു കാട്ടിയതു സഹനത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും അദ്ഭുതങ്ങളാണ്. അദ്ഭുതം എന്നു കാണികൾ വിളിച്ചുപറയുന്ന ഒരു അദ്ഭുതവും അവിടുന്ന് അപ്പോൾ പ്രവർത്തിച്ചില്ല. സങ്കല്പാതീതമായ സഹനത്തിന്റെ കഠിനപാത താണ്ടിയാണു യേശുക്രിസ്തു ഉത്ഥാനത്തിന്റെ മഹത്ത്വത്തിലേക്കു കടന്നത്.
പ്രതിരോധിക്കാനോ സുഖപ്പെടുത്താനോ ഇനിയും മരുന്നു കണ്ടെത്തിയിട്ടില്ലാത്ത രോഗമാണു ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കോവിഡ് 19. ഇതിനു മരുന്നു കണ്ടെത്താൻ ഒരുവർഷത്തിലധികമെടുക്കുമെന്നു ലോകാരോഗ്യ സംഘടന പറയുന്നു. നിലവിലുള്ള ചില മരുന്നുകൾ കോവിഡ് രോഗികളിൽ പരീക്ഷിക്കുന്നുണ്ട്. മനുഷ്യന്റെ കഴിവും ബുദ്ധിയും ശാസ്ത്രബോധവുമൊക്കെ പ്രധാനമാണ്. എന്നാൽ അവയുടെ പേരിൽ ദൈവത്തെ നിഷേധിക്കുന്നതു മൗഢ്യമാണ്. മനുഷ്യന്റെ കഴിവിനും ശാസ്ത്രത്തിനും പരിധിയുണ്ട്. അതിനപ്പുറമുള്ള ധാരാളം കാര്യങ്ങൾ ഈ ലോകത്തിൽ സംഭവിക്കുന്നുണ്ട്. മനുഷ്യനും ദൈവവും ചേർന്നുള്ള നിരന്തരമായ ക്രിയകളാണു ലോകത്തിനു നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. പ്രമുഖരായ ശാസ്ത്രജ്ഞരും ഭിഷഗ്വരന്മാരും സാങ്കേതിക വിദഗ്ധരുമൊക്കെ അതു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. യേശുവിന്റെ ഉത്ഥാനം ശാസ്ത്രത്തിന് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല. വിശ്വാസമില്ലാത്തവർക്കും അതു കെട്ടുകഥയായി തോന്നും. എന്നാൽ അനേകം പേർക്ക് യേശുവിന്റെ ഉയിർപ്പ് ആത്മീയാനുഭവം മാത്രമല്ല സ്വന്തം ജീവിതത്തിലെ അനുഭവംകൂടിയാണ്.
ഈ ലോകത്തിൽ മറ്റുള്ളവർക്കു ജീവൻ പകരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യേശുവിന്റെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നവർ ഉത്സുകരാകുന്നതിൽ അദ്ഭുതമില്ല. ഉത്ഥിതനെ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുക എന്നതാണ് ഉത്ഥാനം നമ്മെ ഭരമേല്പിക്കുന്ന ദൗത്യമെന്നു മുന്പൊരിക്കൽ നോന്പുകാല സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുകയുണ്ടായി. യേശു പറഞ്ഞുതന്ന, സ്വജീവിതംകൊണ്ടു കാണിച്ചുതന്ന, സ്നേഹത്തിന്റെ സന്ദേശമാണതിനു പ്രേരിപ്പിക്കുന്നത്. ദാഹിക്കുന്നവനു കുടിവെള്ളമായും വിശക്കുന്നവനു ഭക്ഷണമായും രോഗിക്കു ശുശ്രൂഷയായും എത്തുന്നതാണു ദൈവാനുഭവം. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവരിൽ പ്രകാശിക്കുന്നതു ദൈവിക ചൈതന്യമാണ്.
""ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം. നിങ്ങളുടെ വിശ്വാസവും വ്യർഥം''(1 കോറിന്തോസ് 15:14). ""വിതയ്ക്കുന്നതു ഭൗതിക ശരീരം, പുനരുജ്ജീവിക്കുന്നത് ആത്മീയ ശരീരം. ഭൗതികശരീരമുണ്ടെങ്കിൽ ആത്മീയ ശരീവുമുണ്ട്''(1 കൊറിന്തോസ് 15:44). പൗലോസ് ശ്ലീഹായുടെ വാക്കുകൾ ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ ആണിക്കല്ലുകളാണ്. ഉയിർപ്പിനെ വിശ്വാസത്തിന്റെ ആലയിൽ ഊതിക്കാച്ചിയെടുത്ത ജീവിതസാക്ഷ്യമായി മാറ്റുന്നവരാണു ലോകത്തിനു പ്രകാശമാകുന്നത്.
ഭൗതിക ജീവിതത്തിന്റെ നിസാരത ഒരിക്കൽക്കൂടി മാനവസമൂഹം അനുഭവിച്ചറിയുന്ന ഈ കോവിഡ് കാലത്ത് സ്നേഹത്തിന്റെ, സഹനത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ, സന്ദേശവാഹകരാകുന്നവർ ഉയിർപ്പിന്റെ സുവിശേഷകരുമാകും. സാമൂഹ്യ അകലം പാലിക്കുന്പോഴും ആത്മീയമായ അടുപ്പം വർധിക്കണം. കുടുംബങ്ങളിൽ സന്തോഷാന്തരീക്ഷം നിലനിർത്താൻ കഴിയുന്നതുതന്നെ ജീവിതത്തിൽ പ്രത്യാശ പകരും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും കരങ്ങൾ നീട്ടിക്കൊടുത്താണു ജീവിതവ്യഥകൾ തരണം ചെയ്യാൻ മറ്റുള്ളവരെ സഹായിക്കേണ്ടത്. അതിനുള്ള അധിക അവസരമായി മാറ്റാം ദീർഘിക്കുന്ന ലോക്ക് ഡൗൺ.
ദീപികയുടെ വരിക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗഖ്യത്തിന്റെയും സന്തോഷത്തിന്റെയും ഉയിർപ്പുതിരുനാൾ ആശംസകൾ.
ദുരിതനാളുകളിൽ തെളിയണം പ്രത്യാശയുടെ കിരണം
11:07 PM Apr 11, 2020 | Deepika.com