അഭിമാനാർഹമാംവിധം കേരളം കോവിഡിനെ ചെറുത്തുനിൽക്കുകയാണെങ്കിലും നാം അപകടനില തരണം ചെയ്തിട്ടില്ലെന്നു മറക്കരുത്. അതോടൊപ്പം, ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്ന മലയാളികളുടെ കാര്യത്തിലും നാം ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു
കോവിഡ്-19 നെ പിടിച്ചുകെട്ടാൻ രാജ്യം എല്ലാ ശ്രമങ്ങളും തുടരുന്പോഴും വിദേശങ്ങളിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ചു നാം ആശങ്കപ്പെടേണ്ടതുണ്ട്. വൈറസ് ബാധിതരുമായി അടുത്തിടപഴകുന്നതാണു രോഗം പരക്കുന്നതിനു പ്രധാന കാരണമെന്നു മനസിലാക്കിയതോടെ സാമൂഹ്യ അകലം പാലിക്കുന്നതിൽ നാം ബദ്ധശ്രദ്ധരായി. അത് ഉറപ്പാക്കുന്നതിനാണു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതേസമയം അമേരിക്കയും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഇവ്വിധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിൽ വലിയ അനാസ്ഥ കാട്ടിയതിന്റെ തിരിച്ചടി അവർ നേരിട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്ക രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ്. ബ്രിട്ടനിൽ ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണുമൊക്കെ കോവിഡ് ബാധിതരായി.
രാജ്യമെന്പാടും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇന്ത്യയിൽ മരണസംഖ്യ നൂറു കവിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിന്റെ ഗ്രാഫും മേൽപ്പോട്ടുതന്നെ. ഈ സാഹചര്യത്തിൽ രാജ്യം കൂടുതൽ ശ്രദ്ധയോടും കരുതലോടുംകൂടി നീങ്ങേണ്ടതുണ്ട്. അതോടൊപ്പം ലോക്ക് ഡൗൺ ഉയർത്തുന്ന നിരവധിയായ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും വേണം. സാന്പത്തികമേഖലയിലും തൊഴിൽ മേഖലയിലും വലിയ പ്രതിസന്ധിയാണ് ഇപ്പോൾത്തന്നെ ഉരുത്തിരിഞ്ഞിരിക്കുന്നത്. എന്നാൽ, കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുകയെന്നതുതന്നെയാണു വലിയ വെല്ലുവിളി. രാജ്യത്തെ കൂടുതൽ പ്രദേശങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ഇതു വളരെ പ്രധാനമാണ്.
നമ്മുടെ പ്രവാസി സഹോദരങ്ങൾ കോവിഡിൽനിന്നു നേരിടുന്ന പ്രശ്നങ്ങളിൽ അവരെ എങ്ങനെ സഹായിക്കാമെന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ അനേകം കുടുംബങ്ങളുടെ നിലനില്പ് പ്രവാസികളെ ആശ്രയിച്ചാണ്. സംസ്ഥാനത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെതന്നെ. കേരളത്തിന്റെ സന്പദ്സ്ഥിതിയിൽ പ്രവാസികളുടെ പങ്ക് നിർണായകമാണ്. പക്ഷേ, നിലവിലെ ആഗോള സാഹചര്യങ്ങൾ പ്രവാസികൾക്കു വലിയ വെല്ലുവിളിയുയർത്തുന്നു. ഇരുനൂറിലേറെ രാജ്യങ്ങളിലേക്കു പടർന്നിരിക്കുന്ന കൊറോണ വൈറസ് പല രാജ്യങ്ങളിലെയും പ്രവാസിസമൂഹത്തെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
ഏതു രാജ്യത്തും മലയാളികളുണ്ടല്ലോ. കൊറോണയുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽനിന്നുള്ള വാർത്തകളിലുമുണ്ട് മലയാളി സാന്നിധ്യം ഏറെ. വിദേശരാജ്യങ്ങളിൽ ഇതുവരെ 18 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചതായി മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്ക, അയർലൻഡ്, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ മലയാളികളുണ്ട്. ഉത്തരേന്ത്യയിൽനിന്നും കോവിഡ് രോഗബാധ മൂലം മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ ജോലിക്കോ പഠനത്തിനോ ആയി പോയിട്ടുള്ള ധാരാളം മലയാളികളുടെ ജോലിയും പഠനവുമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. നാട്ടിലേക്കു വരാനുള്ള വഴികളും അടഞ്ഞു. ഇനി അന്തർദേശീയ വ്യോമഗതാഗതം പുനരാരംഭിക്കുന്പോൾ വിദേശത്തുനിന്നു മടങ്ങിവരുന്നവരെ എപ്രകാരമാണു കൈകാര്യം ചെയ്യേണ്ടതെന്ന പ്രശ്നമുദിക്കും. അവർക്കു കോവിഡ് പരിശോധന നടത്താനും ആവശ്യമെങ്കിൽ ഐസൊലേഷൻ ഏർപ്പാടാക്കാനും സംവിധാനം വേണ്ടിവരും. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ച് എല്ലാവരുടെയും സുരക്ഷയും സൗഖ്യവും ഉറപ്പുവരുത്തുക എന്നതാവണം ലക്ഷ്യം.
കോവിഡ് മൂലവും ലോക്ക് ഡൗൺ മൂലവും പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ ഇടപെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശരാജ്യങ്ങളിലെ പ്രമുഖ മലയാളികളും മുൻകൈ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ആരോഗ്യപ്രശ്നത്തിനു പുറമേ മറ്റു ചില വിഷയങ്ങളും പ്രവാസിപ്രമുഖർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഗൾഫ് രാജ്യങ്ങളിൽ പലേടത്തും സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും ഭീമമായ ഫീസ് കൊടുക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. ആ വിഷയം പരിഗണിച്ച് സ്കൂൾ അധികൃതരോടു പൊതു അഭ്യർഥന നടത്താമെന്നും കേന്ദ്രസർക്കാർവഴി മേൽനടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവന്നു സംസ്കരിക്കുന്നതിനു തടസമില്ല. വിദേശത്തുനിന്നു പണം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള തടസം നീക്കേണ്ടതുണ്ട്. പ്രവാസികളിൽനിന്നു പണം കിട്ടാത്തതുമൂലം കഷ്ടത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകണമെന്ന നിർദേശമുണ്ട്. ഇക്കാര്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകണം. ഗൾഫ് രാജ്യങ്ങളിൽ നിർമാണമേഖലയിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനു മലയാളികൾ ഇപ്പോൾ പണിയില്ലാതെ നിൽക്കുകയാണ്. ഇവർക്കു നാട്ടിലേക്കു മടങ്ങാനും നിവൃത്തിയില്ലാതായിരിക്കുന്നു. ഇത്തരം ആൾക്കാരുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനും അതതു രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കുമാണ് കാര്യമായി പലതും ചെയ്യാൻ കഴിയുക.
കോവിഡ് പല രാജ്യങ്ങളുടെയും സന്പദ്ഘടനയിൽ കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. അതു തൊഴിൽ മേഖലയിലും പ്രതിഫലിക്കും. വിദേശത്തുനിന്ന്, വിശിഷ്യ ഗൾഫിൽനിന്ന്, തൊഴിൽ നഷ്ടപ്പെട്ടു വരുന്നവരുടെ പുനരധിവാസത്തിനു സംസ്ഥാനം മുന്തിയ പരിഗണന നൽകണം. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു പ്രവാസികളുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർ മാത്രമല്ല ശുചീകരണ മേഖലയിൽ വരെ ജോലി ചെയ്യുന്ന മലയാളികളുണ്ട്. അവരുടെ ആരോഗ്യസുരക്ഷയെക്കുറിച്ചു നാം ചിന്തിച്ചേ മതിയാവൂ. പാശ്ചാത്യ രാജ്യങ്ങളിൽപ്പോലും മതിയായ പരിരക്ഷ ഇവർക്കിപ്പോൾ ലഭ്യമല്ലെന്ന വാർത്ത ആശങ്ക വർധിപ്പിക്കുന്നു.
കരീബിയൻ ദ്വീപുകളിലൊന്നായ ഹയ്ത്തിയിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. ഡൽഹിയിലും മുംബൈയിലുമായി അന്പതിലേറെ മലയാളി നഴ്സമാർക്കു കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികളുടെ ആരോഗ്യസുരക്ഷയ്ക്കും സാന്പത്തിക പുനരധിവാസത്തിനും ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാനം ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
കോവിഡ് പ്രതിസന്ധിയിൽ പ്രവാസികളോടൊപ്പം
11:17 PM Apr 06, 2020 | Deepika.com