കോവിഡ് കേസുകളുടെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും മുന്നിലാണു കാസർഗോഡ് ജില്ല. അതിന്റെ കാരണങ്ങൾ എന്തുതന്നെയായാലും അവിടെ അത്യാവശ്യ ആരോഗ്യസേവനം ലഭ്യമാക്കാനാണു സർക്കാർ ഇപ്പോൾ ശ്രമിക്കേണ്ടത്. കർണാടക അതിർത്തിയിൽ തടസം തുടരുന്ന സാഹചര്യത്തിൽ ഇതു വളരെ ആവശ്യമാണ്.
കാസർഗോഡ് കേരളത്തിന്റെ ഭാഗമാണ്; ഇന്ത്യയുടെയും. കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇപ്പോൾ കാസർഗോഡ് പ്രദേശത്തെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ പാടില്ലാത്തതും ആശങ്കാജനകവുമാണ്. ദുബായിയിൽനിന്നെത്തിയ ഒരാളിൽനിന്നു കാസർഗോട്ട് ഏറെപ്പേരിൽ കോവിഡ് പകർന്നതായുള്ള സംശയം രോഗവ്യാപനത്തിന്റെ ആദ്യനാളുകളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രാജ്യത്തെ പത്തു കേന്ദ്രങ്ങൾ കൊറോണ വ്യാപനത്തിനു സാധ്യ
ത കൂടിയ ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇതിൽ കേരളത്തിൽനിന്നു കാസർഗോഡ്, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്നു. ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേരും അവരുടെ ബന്ധുക്കളുമാണു പത്തനംതിട്ടയിൽ ആദ്യം കോവിഡ് രോഗബാധിതരായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇവർ ചികിത്സയ്ക്കും ഐസൊലേഷൻ കാലാവധിക്കും ശേഷം രോഗമുക്തരായി വീടുകളിലേക്കു മടങ്ങി. കാസർഗോട്ട് ദുബായിയിൽനിന്നു രോഗവുമായി എത്തിയയാൾ ഏതൊക്കെ ആളുകളുമായി സന്പർക്കം പുലർത്തിയെന്നു കണ്ടെത്താൻ അധികൃതർക്ക് ഏറെ ക്ലേശിക്കേണ്ടിവന്നു. ഇപ്പോഴും അതു പൂർണമായി കണ്ടെത്തിയിട്ടുണ്ടാവില്ല. ഇപ്പോൾ കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നതു കാസർഗോട്ടുനിന്നാണ്. ഇതിനാൽ വളരെ കർശനമായ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് ആ ജില്ലയിൽ നടപ്പാക്കിയിരിക്കുന്നത്.
ആരോഗ്യശുശ്രൂഷാരംഗത്ത് ഏറെ പരിമിതികളുള്ള ജില്ലയാണു കാസർഗോഡ്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്നൊക്കെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കാസർഗോട്ട് അത് ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. ആ ജില്ലയിലെ വലിയൊരു ഭാഗം ജനങ്ങൾ അയൽസംസ്ഥാനമായ കർണാടകയിലെ മംഗളൂരുവിലാണ് ആരോഗ്യസേവനങ്ങൾ തേടിപ്പോരുന്നത്. മംഗളൂരുവിൽ പ്രശസ്തമായ ആശുപത്രികളുമുണ്ട്.
ഗുരുതരമായ രോഗങ്ങൾക്കു മാത്രമല്ല, ദൈനംദിന ചികിത്സാ ആവശ്യങ്ങൾക്കും മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിക്കുന്ന നിരവധി കാസർഗോഡുകാരാണുള്ളത്. തങ്ങളുടെ ജില്ലയിലെ ആരോഗ്യമേഖലയുടെ പരാധീനതകൾ ഈ ജനതയെ കാര്യമായി ബാധിക്കാതിരുന്നത് അതുകൊണ്ടാണ്. ജില്ലയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, പല കാരണങ്ങളാലും ആ ആവശ്യം ഭരണാധികാരികളുടെ ബധിരകർണങ്ങളിലാണു പതിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനത്തോടെയാണു കാസർഗോട്ടുകാർക്കു സ്വന്തം നാട്ടിൽ മതിയായ ചികിത്സാ സംവിധാനങ്ങളില്ലാത്തതു കടുത്ത പ്രശ്നമായത്.
കാസർഗോട്ട് പല കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ അതിർത്തിയിലൂടെയുള്ള പോക്കുവരവു കർണാടക സർക്കാർ നിരോധിച്ചു. അതിർത്തിയിലെ ദേശീയപാതയിൽ മണ്ണിട്ട് വാഹനയാത്ര മാത്രമല്ല, ആളുകളുടെ കാൽനടയാത്രപോലും കർണാടക തടസപ്പെടുത്തി. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിൽ മൺമതിലുയർത്തി അകറ്റിനിർത്തുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. ചികിത്സയ്ക്കായി കാസർഗോട്ടുനിന്നു മംഗലാപുരത്തേക്കും മറ്റും പതിവായി പൊയ്ക്കൊണ്ടിരുന്ന രോഗികളെയാണ് ഈ മൺഭിത്തികൾ ഏറ്റവും വിഷമത്തിലാക്കിയത്. ആംബുലൻസിനുപോലും കർണാടക പ്രവേശനാനുമതി നിഷേധിച്ചു. മംഗലാപുരത്തു പോയി പതിവായി ഡയാലിസിസ് പോലെയുള്ള ചികിത്സകൾ നടത്തിക്കൊണ്ടിരുന്ന രോഗികൾ എന്തു ചെയ്യണമെന്നുപോലുമറിയാതെ കഷ്ടപ്പെട്ടു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടും കർണാടകയുടെ മനസു മാറിയില്ല. കാസർഗോഡ് അതിർത്തി തുറക്കില്ലെന്ന കടുംപിടിത്തത്തിൽ കർണാടക സർക്കാർ നിൽക്കുന്നു.
രാജ്യമെന്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യസർവീസുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക അതിർത്തി അടച്ചതിനെതിരേ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടു. ചരക്കുനീക്കത്തിനു തടസമില്ലാത്തവിധം വയനാടുവഴി കേരളത്തിലേക്കു രണ്ടു റോഡുകൾ തുറന്നിട്ടുണ്ടെന്നാണു കർണാടക അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ ബോധിപ്പിച്ചത്. കേരളത്തിൽനിന്നുള്ള രോഗികളെ മംഗലാപുരത്തു ചികിത്സിക്കുന്നതിനു പ്രായോഗിക വൈഷമ്യമുണ്ടെന്നാണു കർണാടകത്തിന്റെ നിലപാട്. കർണാടകത്തിന്റെ ഈ പിടിവാശിയിൽ കാസർഗോഡുകാരായ ഏഴു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. മംഗലാപുരത്തു ചികിത്സയ്ക്കു പോകവേ അതിർത്തിയിൽ തടഞ്ഞ മൂന്നു കാസർഗോട്ടുകാരാണു തിങ്കളാഴ്ച മാത്രം മരിച്ചത്. കേരളത്തിലെ പൗരന്മാർക്ക് അയൽസംസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുന്നതു രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് എങ്ങനെ നിരക്കും?
അതിർത്തിയിൽ തടസം സൃഷ്ടിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേശീയപാതകൾ തടസപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് എന്താണവകാശമെന്നു ഹൈക്കോടതി ചോദിച്ചു. കർണാടകയുടെ നിലപാട് നിർഭാഗ്യകരമാണെന്നു കേരള ഗവർണറും ചൂണ്ടിക്കാട്ടി. ഇതൊക്കെയായിട്ടും കർണാടക സർക്കാർ മനുഷ്യത്വരഹിതമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
കാസർഗോഡിന്റെ പിന്നോക്കാവസ്ഥ ഗൗരവപൂർവം ചർച്ച ചെയ്യാൻ ഈ സാഹചര്യം വഴിതുറക്കണം. കാസർഗോട്ട് ഒരു കേന്ദ്ര സർവകലാശാല സ്ഥാപിച്ചതുകൊണ്ടൊന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം തീരുന്നില്ല. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഈ വടക്കൻ ജില്ലയിൽ വേണ്ടത്ര എത്തുന്നില്ല. കാസർഗോഡ് ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.
ആംബുലൻസ് സൗകര്യവും പരിമിതം. ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രി അതിർത്തിക്കപ്പുറത്താണ്. കോവിഡ് രോഗബാധയുടെ ആദ്യദിനങ്ങളിൽ ഈ അപര്യാപ്തതകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്വാറന്റൈനിൽ കഴിഞ്ഞ എംഎൽഎയും ഈ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി. കാലങ്ങളായി കാസർഗോട്ടുകാർ ആശ്രയിച്ചിരുന്ന മംഗളൂരു ആശുപത്രികൾ ഇപ്പോൾ അവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. പണി പാതിയായി നിൽക്കുന്ന കാസർഗോഡ് സർക്കാർ മെഡിക്കൽ കോളജെങ്കിലും അടിയന്തര പരിഗണന നൽകി പൂർത്തീകരിച്ചും ജില്ലയിൽ ഉടൻതന്നെ ആവശ്യത്തിനു ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിച്ചും കാസർഗോഡിനെ സഹായിക്കേണ്ടത് ഒരു ഉപേക്ഷയും വരുത്തിക്കൂടാത്ത കാര്യമാണ്.
കുറ്റപ്പെടുത്താതെ, ഒറ്റപ്പെടുത്താതെ, കാസർഗോഡിന്റെ കൈപിടിക്കാം
10:48 PM Apr 01, 2020 | Deepika.com